Wednesday, August 12, 2015

കു -ക്കാ-കു-കണ്ണുകൾ (ലക്കം 2)

കു -ക്കാ-കു-കണ്ണുകൾ (ലക്കം 2)  

കുട്ടിക്കാലകുസൃതിക്കണ്ണുകൾ മാവിലേയൻ ഞാൻ നാലിലോ അതിന്റെ താഴെയോ പഠിക്കുന്ന കാലം. ഉമ്മ ഉമ്മറത്തുണ്ട്. കൂടെ ഉമ്മാന്റെ നാലഞ്ചു ചങ്ങായിചിമാർ. എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട്. എല്ലാരെയും കയ്യിലും മുരിങ്ങ ഇല . അത് നുരുമ്പുകയാണ് ഓരോരുത്തരും. ഇരുത്തം ഓരോ പലകയിലും. എന്റെ കുഞ്ഞിപ്പലകയിലാണ് സൌകതലിയുടെ ഉമ്മ ഇരുന്നിട്ടുള്ളത്. ഞാൻ പലവട്ടം ഉമ്മാനോട് പറഞ്ഞിട്ടുണ്ട് - അത് ആർക്കും ഇരിക്കാൻ കൊടുക്കരുതെന്ന്. സൗകതലിയുടെ ഉമ്മയ്ക്ക് പ്രത്യേകിച്ച്. അതിനു വേറൊരു കാരണമുണ്ട്. എന്നെ ''ക്-ഡാഉ'' എന്നായിരുന്നു അവർ വിളിച്ചിരുന്നത്. തീരെ ഒരു രസമില്ലാത്ത പേര്. കുഞ്ഞമുച്ചാന്റെ ഹോട്ടലിനു മുകളിൽ കോണ്‍ ഓഫീസ് എല്ലാരും ഓർക്കുന്നുണ്ടാകും. അവിടെ തൂക്കിയിട്ട ''പശുവും കിടാവും'' ചിഹ്നം കണ്ടതിനു ശേഷമാണ് എനിക്ക് ഈ അലര്ജി ആ പേരിനോട് തോന്നാൻ കാരണം. ഈ ഇഞ്ഞ എന്നെ അങ്ങിനെ ഒരു ദിവസം വിളിക്കുന്നത് ആ വഴി പുല്ലരിയാൻ പോകുന്ന എന്റെ ഒരു ക്ലാസ്സ്മേറ്റ് കേട്ടു. പിന്നെ ഒരാഴ്ചക്കാലം സ്കൂളിൽ പൊങ്കാലയോട് പൊങ്കാല . നേരത്തെ തന്നെ എനിക്ക് ''അസ്‌ലം കുത്തി'' എന്ന പേരുള്ളത് കൊണ്ട് ''ക്-ഡാഉ''വിളിപ്പേരിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപെട്ടു എന്ന് പറയാം . ഒരു പാഠപുസ്തത്തിൽ ഏതോ ഭാഗത്ത് ''അസ്‌ലം കുത്തി'' എന്ന പ്രയോഗം ഉണ്ട്. ഒരു ദിവസം എന്റെ ക്ലാസ്സ്മേറ്റ് ബി. എസ്. കുൽസു പുസ്തകം വായിച്ച് ആ ഭാഗമെത്തിയപ്പോൾ എന്നെ നോക്കി ഒരു ഒയന്ന ചിരിച്ചു. പിന്നെ ക്ലാസ്സിലുള്ളവർ അതൊരു ആഘോഷമാക്കി. സ്കൂൾ വിട്ടു പോകുമ്പോൾ എന്റെ കൂടെ ആ പേരുമുണ്ടായിരുന്നു -അസ്‌ലം കുത്തി. ( ബി. എസ്. കുൽസു എന്നത് സൗകതലി പോലെ നിങ്ങളെ ഇടക്കിടക്ക് ശല്യം ചെയ്യും.) മുമ്പൊരീസം രാവിലെ കൊർട്ടിപത്തൽ തിന്നാതിരിക്കാൻ ഞാൻ പറഞ്ഞ കാരണം അതിനും രണ്ടാഴ്ച മുമ്പ് സൗകതലിയുടെ ഉമ്മ എന്റെ കുഞ്ഞിപ്പലകയിൽ ഇരുന്നതായിരുന്നു. എന്തെങ്കിലും ഒരു കാരണം പറയണ്ടേ - അതന്നു അടിച്ചു വീശി. അത് പറഞ്ഞപ്പോൾ പെങ്ങൾ : ''ചെക്കന്റെ ഒരി കൊങ്കാട്ടം. ആ പലേ എന്ത്റാ താഞ്ഞോന്നാ... ജോന് കൊർട്ടിപത്തൽ തുന്നാൻ കയ്ന്നില്ലമാ... അയിന് ഒരീ ഏതു .." സംഗതി അതൊക്കെ തന്നെയായിരുന്നു; അപ്പോൾ അതൊക്കെ പറഞ്ഞാൽ ഉപ്പാക്ക് വേണ്ടി ചുട്ട ''കറുംകുറും പത്തൽ'' എനിക്ക് പിന്നെ കിട്ടില്ല. അല്ലെങ്കിലും 8-9 വയസ്സിൽ പറയേണ്ട കാരണമാണോ പലകയിൽ ഇരുന്നതൊക്കെ ...ചുമ്മാ, പത്തൽ കിട്ടാൻ ഓരോന്ന് പടച്ചോൻ തോന്നിക്കും, അത്രേയുള്ളൂ. ഞാൻ ഉമ്മാന്റെ പിന്നാലെ വന്നു. പട്ട്-ലേസാണ്‌ തലയിൽ. നല്ല സുർന്ഗീ പൂവിന്റെ കളർ - റോസ് കളറിനേക്കാളും കുറച്ചു ഡാർക്ക്. വെള്ള പുള്ളികളുള്ള അതിന്റെ നാല് ''കരെ'' . നാല് മൂലയിൽ നല്ല കാക്ക കറുപ്പിന്റെ ചിത്രപ്പണി. ഞാൻ പട്ട്-ലേസിന്റെ രണ്ടു കോർണർ എടുത്തു ഒന്ന് വെറുതെ കൂട്ടി വെക്കാൻ നോക്കിയതും സൗകത്തലിന്റെ ഉമ്മ ഒച്ച വെച്ചതും ഒന്നിച്ച് : ''എന്നിന് ക്ടാഏ ഉമ്മാന്റെ ലേസിനെ അങ്ങനെ ആക്ക്ന്നെ''. അത് കേൾക്കലും ഉമ്മ പിന്നിന്നു എന്നെ ഒരു തട്ടലും. ഊഫ്‌ ... എനിക്ക്ദേഷ്യം വന്നത് ഉമ്മാനോടല്ല - ആ ഡയലോഗടിച്ച ഇഞ്ഞാനോടാണ്. ഞാൻ ഉള്ള ചാൻസ് വെച്ച് കരയാൻ തുടങ്ങി. ആ കരച്ചിലിന്റെ പിന്നിലെ ദുരുദ്ദേശം വേറെയാണ്. ''പെട്ടിപ്പാട്ട് തൊട്ങ്ങി''. പിന്നൊരു ഇഞ്ഞ. ''ചൗഡട്ചിറ്റ് കയ്ന്നില്ല മമ്മദൂ ...നീ എട്ക്കെങ്കു പോ...'' സഹികെട്ട് ഉമ്മ . ( മമ്മദൂ എന്റെ ചെല്ലപ്പേര്. അയൽക്കാരായ സാപ്, ബഷീർ, സ: മജീദ്‌ ഇവരൊക്കെ ഈ അടുത്ത കാലം വരെ എന്നെ അങ്ങിനെ തന്നെയായിരുന്നു വിളിച്ചിരുന്നതും - ഇപ്പോൾ അവർ ''പുനോ''ഗമിച്ചു; ഞാനും ). ..നീ എട്ക്കെങ്കു പോ...'' എന്ന്കേട്ട്പാട് ഒന്ന് പോയാൽ മതിയായിരുന്നു - കുറച്ചു ആത്മാർത്ഥത കൂടിയത് കൊണ്ട് ഞാൻ പറഞ്ഞു : ''പുല്ലെരീന്നെ നോക്കാൻ പോന്ന് ..ആഓ...'' അത് കേട്ടിട്ട് ആ ഇഞ്ഞാമാർക്ക് വലിയ തമാശ ആയി. ''പുല്ലരിയാൻ പോക്ക്ണ്ട് .. അയിനെ നോക്കാൻ പോന്നെ മിന്നെമിന്നെ കേക്ക്ന്നെ '' ഒരുത്തി. ''കി.കി.കി.കി... '' സസി മേസ്ത്രീടെ തമാശ കേട്ട പോലെ എല്ലാരും ചിരി തുടങ്ങി. ഒരു ഇഞ്ഞ ചിരിച്ചു വീണു എന്ന് പറയാം. എനിക്കാണെങ്കിൽ മൂക്കത്ത് ദേഷ്യം ഇരച്ചു വരുകയാണ്. പെട്ടെന്ന് ''ടൻ ...ടൻ'' ശബ്ദം. ആ ശബ്ദം എന്തിനുള്ള മുന്നറിയിപ്പാണെന്നു എനിക്ക് ഉടനെ മനസ്സിലായി. സൌക്കതലിന്റെ ഉമ്മ എടുത്ത് ചാടി - '' മർഹബാ ...ളൊഗറൊട്ത്തല്ലോ'' അത് കേൾക്കലും ഞാൻ ഒരോട്ടവും . എന്റെ പിന്നാലെ ഉമ്മയും. ''നിക്ക്റാ ...ബാങ്കൊട്‌ത്ത്... പള്ളിക്ക് പോയ്‌റ്റ് ..കഞ്ഞി കുട്ചിറ്റ് പോവ്വാ..നിൻക്ക്." അതോടെ എന്റെ എല്ലാ പ്ലാനും പൊളിഞ്ഞു . പാട വരമ്പത്ത് പുല്ലരിയുന്ന സൌകുനെയും പുള്ളറെയും കാണാൻ ഇനിയും ഒരു മണിക്കൂർ കഴിയണം പോലും . ഉമ്മാനെ അനുസരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും പോകാനുള്ള അനുമതി കിട്ടാൻ വലിയ കഷ്ടപാടാണ്. ഉച്ച ഭക്ഷണവും കഴിഞ്ഞ് ഇനി അഥവാ അങ്ങോട്ട്‌ പോയാൽ തന്നെ അവരവിടെ ഉണ്ടാകുമോ ? അവർക്കും വിശക്കില്ലേ ...? വയസ്സ് ചെറുതാണെങ്കിലും ആലോചന ഒന്നൊന്നരയാണ്. ഇങ്ങിനെ ആലോചിച്ച് ആർക്കോ വേണ്ടി ഞാൻ പള്ളിയിലേക്ക് നടക്കുകയാണ്. കുറച്ചു നടന്നപ്പോൾ പിന്നിന്നു ഒരു വിളി - ''അസ്സൽമൂ ...ഞങ്ങളെ സൗകതലീനെ കണ്ട്നാ..?'' വേറൊരു കുരിശ്‌...., എനിക്ക് ഇവരെയൊക്കെ നോക്കലല്ലേ പണി എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പയ്യനെ രക്ഷപെടുത്താൻ പറഞ്ഞു - ''ഓന് തായലെ ബര്മ്പില് പുല്ലെരീന്ന്ണ്ടല്ലോ...'' അയാൾക്ക് വലിയ സന്തോഷമായി. കക്ഷി എന്നെ പോലെ തന്നെ പള്ളിക്കാണ് . മോൻ പുല്ലരിയുന്നു എന്ന് കേട്ട സന്തോഷമായിരിക്കും - അയാൾ ഉളള കപ്പാസിറ്റിയിൽ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. കുറച്ചൂടെ നടന്നപ്പോൾ ഒരാൾ കൂടി എന്നെ ഓവർ ടെയ്ക്ക് ചെയ്തു - അയാൾ ചോദിച്ചപ്പോൾ അയാളോടും അയാളുടെ സൗകുനെയും ഞാൻ പുല്ലരിയുന്നത് കണ്ടുവെന്നു പറഞ്ഞു. ''പള്ളി പിന്നീട്; പുല്ലരിയാൽ പ്രധാനം'' ഇതായിരുന്നു അന്നത്തെ ഒരു ഇത്. അന്നത്തെ കാർഷികവൃത്തിയും പുല്ലും മനുഷ്യ ജീവിതവുമായി ഒരു വല്ലാത്ത ബന്ധമുണ്ടായിരുന്നു. പല വീട്ടിലും ഒരു ബൈപ്പണ (തൊടി) കാണും. കുറെ പശുക്കളും. വയലും പെരോർത്തിയും ഉള്ളവരുടെ വീടിന്റെ എന്ട്രന്സിലാണ് തൊടി. യപ്പാ..എമ്മാതിരി പോത്തുകളായിരിക്കും. പക്ഷെ പോത്തിന്റെ പെങ്ങമ്മാർ നമ്മുടെ നാട്ടിൽ കുറവായിരുന്നു. അനിയനെ തോളത്തിട്ട് ചുറ്റോട്ടത്തുള്ള ബൈപ്പണ സന്ദർശനം എന്റെ സ്ഥിരം പരിപാടിയായിരുന്നു. ചില പോത്തോള് നമ്മൾ ഒരീസം അവരെ സിയാറത്ത് ചെയ്തില്ലെങ്കിൽ കണ്ണീര് പൊഴിക്കും. അന്നൊക്കെ പുല്ലരിയുന്നത് പോലെ തന്നെ ഒരു പത്രാസായിരുന്നു പുല്ലരിയുന്നത് നോക്കുക എന്നതും. നമുക്കൊന്നും അന്ന് ആടും മാടും ഇല്ലാത്തത് കൊണ്ട് രണ്ടാമത്തേത് തെരഞ്ഞെടുത്തു. നോമ്പ് നോക്കാൻ പറ്റാത്തോൻ നോക്കുന്നോനെ നോക്കുക എന്ന് പറയുന്നത് പോലെ. (അത് വേറൊരു രസമുള്ള കഥയാണ്. പിന്നെ പറയാം ) ഞങ്ങളൊക്കെ ഗ്രാസ് കട്ടിംഗ് കാണാൻ പോകുന്നതിനു വേറെയും കാരണങ്ങൾ ഉണ്ട്. പാട വരമ്പത്ത്ചില തരം കണ്ണിപ്പുല്ല് ഉണ്ട്. അതിന്റെ വേരിൽ കാണാം നല്ല വഴുവഴുപ്പുള്ള ജല കണിക. ഒരു വെളുത്ത നൂലിമേൽ ഈ ജലത്തുള്ളി തൂങ്ങി നിൽക്കും. അതിനു വല്ലാത്ത തണുപ്പാണ്. അതെടുത്ത് കണ്ണിൽ വെക്കുക; തല ചെരിച് അത് ഇടങ്കണ്ണിട്ട് നാക്കിൽ വെക്കുക. ഓർക്കാൻ വയ്യ. പിന്നെ പച്ച മുട്ടാമണ്‍ങ് പറിച്ചു തിന്നുക. വേലിമുട്ടാമണ്‍ങ്ങ് ശേഖരിക്കുക. കമ്മ്യൂണിസ്റ്റപ്പ കൈപത്തിയിൽ വെച്ച് വെടി പൊട്ടിക്കുക. (ഈട്ട്ന്റപ്പലെയും സുപ്പർവെടി മരുന്നാണ്; ഇളം ഇല കിട്ടണം.) തോട്ടിന്നു ചെരു പിടിക്കൽ. നൈചിങ്ങ കളക്ഷൻ അങ്ങിനെ പലതും..... ഒരു ദിവസം ഒരു സൗകു എനിക്കിട്ടൊരു പണി തന്നു. പുള്ളി എന്നോട് പറഞ്ഞു - ''ഇദ്രാ ..ഞങ്ങളെ പൊരേല് രാത്രി എന്നും നൈചിങ്ങ ഫ്രൈ ആണ്. എന്ത് പാങ്ങ്..''. ആ അവതരിപ്പിച്ച ശൈലി കണ്ടിട്ട് എനിക്കെന്റെ ഉമ്മാനോട് ദേഷ്യം വന്നു. വെറുതെ കിട്ടുന്ന സാധനം. അത് കാച്ചി തന്നാലെന്താ പ്രശ്നം. ഞാൻ കണ്ടത്തിലിറങ്ങി ഒരു വലിയ ഉപ്പില്ങ്ങാന്റെ ഇലയിൽ കൊള്ളാവുന്നത്ര നൈചിംഗ് പൊതിഞ്ഞ് വീട്ടിൽ കൊണ്ട് പോയി ഉമ്മാന്റെ കയ്യിൽ കൊടുത്തതേ ഓർമ്മയുള്ളൂ... (അതിന്റെ ''സെക്ക്'' കൊണ്ട് ഉമ്മയും പെങ്ങളും രണ്ടീസം ഭക്ഷണം കഴിച്ചില്ല.) പിന്നീട് എന്നോട് പെങ്ങൾ പറഞ്ഞു പുല്ലരീന്ന സൗകു വന്നു പറഞ്ഞു പോലും : ''നിങ്ങളെ മമ്മദൂ നൈചിങ്ങ പൊർക്ക്ന്നെ ഇണ്ട്. ഞങ്ങൊ എന്തെല്ലീറ്റും കൂട്ടാക്ക്ന്ന്-ല്ലാന്ന്''. നെരിയാണിയിലെ അടി കൊണ്ട പാട് തടവി തന്ന് ഉമുവ എന്നോട് പറഞ്ഞു - വേറെ ഏതോ ജാതിക്കാർ പെറുക്കുന്ന ഏർപ്പാടാണ് നൈചിംഗ് കളക്ഷനെന്ന്. എനിക്ക് അത് ദഹിച്ചില്ല. ഞാൻ അന്നേ ഒരു സോഷ്യലിസ്റ്റായിരുന്നു. അല്ലെങ്കിലും ഈ നൈചിങ്ങാക്ക് എന്ത് ജാതിയും മതവും. ഒരു കണ്ടുപിടുത്തം പറയട്ടെ, കേരള ഭൂമിയിൽ ഒരു പക്ഷെ ഫുൾ ചൈനീസ് സ്ലാങ്ങുള്ള രണ്ടു വസ്തുക്കളാണ് നൈചിങ്ങ- വ - ചുൻഡങ്ങ. (ബാക്കി അടുത്ത ലക്കം)

No comments: