Sunday, March 27, 2016

Nireekshanam : നാം എഴുതിത്തുടങ്ങുകയാണ് ......

നാം എഴുതിത്തുടങ്ങുകയാണ് ......

നാം , എല്ലാവരുമിവിടെ എഴുതിത്തുടങ്ങുകയാണ്. അങ്ങിനെ മാത്രമേ എഴുത്തുകാരും വായനക്കാരും ഈ ഉദ്യമങ്ങളെ കാണാവൂ.

ഒന്ന്  പ്രസിദ്ധീകരിച്ചതിന്നു  ശേഷം  അടുത്ത വിഷയത്തിലേക്ക് പേന എടുക്കുമ്പോൾ  തൊട്ടുമുമ്പുള്ളതിനേക്കാളും  ഒരണുവെങ്കിലും മെച്ചമാണെന്ന് എഴുത്തുകാരന് തോന്നണം.
അതിനുള്ള ഏക പോംവഴി, തിരുത്തി, തിരുത്തി വീണ്ടും തിരുത്തി പാകപ്പെടുത്തുക എന്ന് മാത്രം.
അറിയാത്ത പദങ്ങൾ അന്വേഷിക്കുക. അതിലെ അക്ഷരങ്ങൾ വീട്ടിലെ കുട്ടികളോടാണെങ്കിലും അന്വേഷിച്ചറിയുക.  അതിൽ ഒരു മടിയും കാണിക്കരുത്.

നിങ്ങൾ അന്വേഷിക്കുന്ന പദങ്ങൾ അന്നത്തെ പത്രവായനയിൽ ലഭിക്കും. ഒരു മാഗസിനിൽ കൂടിയുള്ള കണ്ണോടിക്കലിൽ ലഭ്യമായേക്കും. വായന ശീലമാക്കുക. ഗൌരവമുള്ള വായന.

RT യിലെ എഴുത്ത്പുര പുരോഗമിക്കുന്നു. നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നു. അത് തന്നെ ഒരു ''കിട്ടൽ'' ആണ്.

ഓർക്കുക, എഴുത്ത് ഗുണകാംക്ഷയാണ്. നമ്മുടെ കാഴ്ചപ്പാടാണ്. പ്രതിഷേധാഗ്നിയാണ്. മറുശബ്ദമാണ് പക്ഷെ, പകവീട്ടലും പകപോക്കലുമല്ല.


Nireekshanam _ ഒഴിവാക്കാം

ഒഴിവാക്കാം,
അനാവശ്യമെന്ന് തോന്നുന്ന പരാമർശങ്ങൾ

അഭിമാനം പ്രധാനമാണ്. അതിന് ക്ഷതം വരുത്താതെ നോക്കേണ്ടത് അതിലും പ്രധാനമാണ്. അന്ത്യ പ്രവാചകൻ വിടവാങ്ങലിൽ പറഞ്ഞത് - അഭിമാനം പരിശുദ്ധമെന്നാണ്. അത് സംരക്ഷിക്കപ്പെടണം.

പൊതു വേദിയിൽ (അല്ലാത്തിടത്തും വരെ  )  ഇടപെടലിന്റെ ഒരു കോഡുണ്ട്  - code of conduct.  എല്ലാവരും അത് കാത്ത് സൂക്ഷിക്കുക.

ഒരു തലമുറയെ, ഒരു പ്രദേശത്തെ, ഒരു കുടുംബത്തെ അല്ലെങ്കിൽ അതുപോലുള്ള എന്തിനെയും  മൊത്തം ആക്ഷേപ്പിക്കാൻ നമുക്കാർക്കും ഒരവകാശവുമില്ല.  അത് പല പ്രയാസങ്ങൾ ഉണ്ടാക്കും. അത്തരം പരാമർശങ്ങൾ ഉണ്ടാകുമ്പോൾ  ശബ്ദിക്കുന്നില്ല എന്നത് എന്തും എഴുതാമെന്നൊ പറയാമെന്നോ എന്നതിനുള്ള അനുമതി പത്രവുമല്ല.

ഒരു പൊതു വിഷയം, പൊതു പ്രശ്നം, പൊതു ഭവിഷ്യത്ത് പൊതു മണ്‍ഡലത്തിൽ  പറയുമ്പോൾ ഗുണകാംക്ഷ ആയിരിക്കണം നമ്മുടെ ഉദ്ദേശം.    അത് മാത്രം പോര. അതിൽ ഉപയോഗിക്കുന്ന ''ടോൺ'' പ്രധാനമാണ്.  വ്യക്തി, കുടുംബ, തലമുറ, പ്രത്യേക പ്രദേശ പരാമർശങ്ങളാകട്ടെ  ഒരിക്കലും ഉണ്ടാകുകയുമരുത്.

സദുദ്ദേശത്തോടെ ഈ കുറിപ്പ് കാണുക.  ഇതൊരു ചർച്ചയ്ക്ക് വഴിയൊരുക്കുകയും വേണ്ട.

ഒപ്പം, സമൂഹത്തിൽ ബാധിച്ച, ബാധിക്കുന്ന, ബാധിക്കാൻ സാധ്യതയുള്ള എല്ലാ തിന്മയ്ക്കും വേണ്ടാതീനത്തിനുമെതിരെ നമുക്ക് ഒറ്റക്കെട്ടായി, ഒരുമയോടെ, പൂർവാധികം ശക്തമായി ഒന്നിച്ചു  നിൽക്കാം.

.....ക്ക് വേണ്ടി 

Sunday, March 13, 2016

നിരീക്ഷണം ; വേനലിലെ വേദന അറിയുക

നിരീക്ഷണം

അസ്‌ലം മാവില

വേനലിലെ വേദന അറിയുക

മാര്ച് മാസം . ചൂട് അതി കഠിനം. മഴ വല്ലപ്പോഴും വന്നാൽ ഭാഗ്യം. ചെറിയ ചാറ്റൽ. അതൊന്നും വേനൽക്കാല ചൂടിനു പരിഹാരമല്ലല്ലോ.  ഒരു പാട് സാംക്രമിക രോഗങ്ങളും വേനലിലാണ് വരുന്നത്.  വെള്ളത്തിന്റെ ഷോർട്ടേജ് പല സ്ഥലത്തും അനുഭവപ്പെടും. ശുദ്ധവെള്ളം പ്രധാനമായും ഒരു വിഷയമാണ്.  കിണറുകൾ വറ്റും. ഉറവ അടയും. കാപ്പിയിൽ താഴ്ത്തുന്ന കയറിനും പമ്പിന്റെ പൈപ്പിനും എത്ര നീളം കൂടിയാലും കാര്യമില്ലാതെയാകും.

നമ്മുടെ നാട്ടിൽ ശുദ്ധ വെള്ള ലബ്ദിയുടെ പ്രയാസമുണ്ടോന്നു അറിയേണ്ടതുണ്ട്.  എല്ലാ വീടുകളിലെ കിണറുകളും ഒരേ പോലെ ആകണമെന്നില്ലല്ലൊ. വേനൽ കാലമായാൽ നിറ വ്യത്യാസം വരും. കുടിക്കുന്നതും കുളിക്കുന്നതും അലക്കുന്നതും ആ വെള്ളത്തിൽ തന്നെയായിരിക്കും. ഇങ്ങനെയുള്ള പ്രയാസങ്ങൾ എല്ലാവരും എല്ലാവരോടും ഓപണായി  പറഞ്ഞു കൊള്ളണമെന്നില്ല. സേവന പ്രവർത്തകർ ഇവ അന്വേഷിക്കേണ്ടതുണ്ട്.

കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഒരു വശത്ത് ശ്രമം നടക്കണം. രണ്ടു മൂന്നു വർഷം മുമ്പ് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച  സ്പെഷ്യൽ ഗ്രാമ സഭകളിൽ പത്തിലധികം വാർഡുകളിൽ വിഷയാവതാരകനായി സംബന്ധിച്ചപ്പോൾ ഗ്രാമവാസികൾ പറഞ്ഞ ഏറ്റവും വലിയ  പരാതി കുടിവെള്ള ദൌർലഭ്യമായിരുന്നു.   കൊല്ല്യയിൽ നിന്നുള്ള  ഉമ്മമാരുടെയും അമ്മമാരുടെയും  ദീനമായ വാക്കുകൾ ഇന്നും കാതിൽ ഇരമ്പുന്നു.

 വീട്ടുവളപ്പിലെ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും എല്ലാ സീസണിലും  യഥേഷ്ടം  വെള്ളം ലഭിക്കുന്ന എന്നെ പോലുള്ളവർക്ക് അതിന്റെ ഗൌരവം അത്ര ഉൾകൊള്ളാൻ പറ്റി എന്ന് വരില്ല. പക്ഷെ, ദൈവ കൃപയാൽ മാത്രം ജീവജലം അല്ലലില്ലാതെ ഉപയോഗിക്കുന്നവർ ഈ പ്രയാസങ്ങൾ കാണുക തന്നെ വേണം - അത് അയൽ ഗ്രാമങ്ങളിലായാൽ പോലും.  പരിഹാരം,  ഗ്രാമങ്ങളിലെ കൂട്ടായ്മകളാണ് നിർദ്ദേശിക്കേണ്ടത്.  യുവാക്കൾക്ക് ഇതിൽ നന്നായി ഇടപെടാൻ സാധിക്കും. നമ്മുടെ ഗ്രാമത്തിൽ ഈ പ്രയാസം കുറവെങ്കിൽ, ആ കുറവ് പരിഹരിച്ചു, അയൽഗ്രാമങ്ങളിൽ ഈ അവശ്യസേവനത്തിനു കൈ കോർക്കാൻ സാധിക്കണം. ദാഹിച്ചപ്പോൾ നാക്ക് നീട്ടിയ നായയുടെ തൊണ്ട നനച്ച ഗണികയ്ക്ക് നാകലബ്ദി ലഭിച്ചത് ലോകോത്തര  തിരുമൊഴി.  എന്റെ അഭിപ്രായം : രാഷ്ട്രീയ കൂട്ടായമകൾക്കടക്കം ഞാൻ പറഞ്ഞ ഈ  വിഷയത്തിൽ നേതൃപരമായ പങ്ക് വഹിക്കണം.

അതോടൊപ്പം ''ഇഷ്ടം പോലെ വെള്ളം ഉണ്ട്'' എന്നത് നിർല്ലോഭം അത്  ഉപയോഗിക്കാനുള്ള ലൈസൻസല്ലെന്നും ഓർക്കുക. വീടുകളിൽ അകത്തും പുറത്തും  ടാപ്പ് നന്നായി അടച്ചു എന്ന് ഉറപ്പു വരുത്തുക. സോപ്പ് കുറച്ചു കുളിയുടെ സമയം കുറക്കുക.  തേച്ചാലും തേച്ചും പോയോന്നു ശങ്കയുള്ള  ''വസ്വാസ്  കുളി'' പ്രത്യേകിച്ച്.   പൊതു സ്ഥലങ്ങളിലുള്ള വെള്ളത്തിന്റെ ഉപയോഗം ആവശ്യത്തിനു മാത്രമാക്കുക. പള്ളികളിൽ പോകുന്നത് വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്താകുക. കളി സ്ഥലത്ത് നിന്നും പണിസ്ഥലത്തു നിന്നും വന്ന് പൊതു സ്ഥലങ്ങളിൽ വന്നു  കയ്യും കാലും   കഴുകുന്നതിന്‌ നിയന്ത്രണം ഉണ്ടാകുക. അത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക. കുട്ടികളിൽ ഈ ശീലം ഉഉപദേശിക്കാൻ  പള്ളികളും മിമ്പറുകളും ഉപയോഗിക്കുക. കിണറുകൾ വൃത്തിയാക്കുക. ദിവസത്തിൽ ഒരു വട്ടമെങ്കിലും തൊട്ടി താഴ്ത്തി വെള്ളം കോരുക. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.

വെള്ളം നമുക്ക് ലഭിച്ച  ഒരു അനുഗ്രമാണ്. അനുഗ്രഹം എപ്പോഴും തിരിച്ചെടുക്കാമെന്നത് ഓർമ്മ വേണം. സൂറത്തുൽ കഅഫ് വെള്ളിയാഴ്ചകളിൽ മുടങ്ങാതെ  പാരായണം ചെയ്യുന്നവരുടെ മനസ്സിൽ ഈ  വിഷയം  ഉണ്ടാകണം.  തൊണ്ടയും കുടലും എല്ലാവർക്കും പടച്ചവൻ ഒരേ മാതിരിയാണ് സംവിധാനിച്ചിട്ടുളളത്. തൊണ്ട വറ്റിയാൽ അതിൽ മൊതലാളി -തൊഴിലാളി വിവേചനം ഇല്ല. ഡീഹൈഡ്രെഷൻ (നിർജ്ജലീകരണം ) ആർക്ക് ആദ്യം അനുഭവപ്പെട്ടോ അവനാണ് ആദ്യം വീഴുക.

എല്ലാത്തിലും സൂക്ഷ്മത നല്ലതല്ലേ, ജല ഉപയോഗത്തിൽ പ്രത്യേകിച്ചും. രാജസ്ഥാനിൽ   ഈ അമൂല്യവസ്തു (ജലം) നാല് ദിവസത്തിലൊരിക്കൽ കിട്ടുന്ന ഒരു ഗ്രാമീണൻ പരുക്കൻ ശബ്ദത്തിൽ  എന്നോട് : അസലംജീ ....ജൽ ഹേ, തോ കൽ ഹേ. അതിങ്ങനെ പരിഭാഷ : ''വെള്ളമുണ്ടോ, എങ്കിൽ നാളെ വെള്ള കീറും''   (വെള്ള കീറുക = നാളെ പ്രഭാതമാകുക)

നിരീക്ഷണം ; അരാഷ്ട്രീയത്തെ ഭയക്കുക, അത് അറിയാതെ പറഞ്ഞാൽ പോലും

നിരീക്ഷണം

അരാഷ്ട്രീയത്തെ ഭയക്കുക, അത് അറിയാതെ പറഞ്ഞാൽ പോലും

അസ്‌ലം മാവില


വളരെ ഗൌരവത്തോടെ കാണേണ്ട ഒരു വിഷയമാണ് അരാഷ്ട്രീയം. ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ തലനാരിഴകളിലും നാടിമിടുപ്പിലും ആരാഷ്ട്രീയമല്ല ഉള്ളത്. മറിച്ച്  രാഷ്ട്രീയമാണ്. സ്വാത്രന്ത്യമെന്നു പറയുന്നത് പോലും രാഷ്ട്രീയത്തിന്റെ ഉപ്പു രസം മിശ്രമായ നിശ്വാസമാണ്. ദൻഡിയെന്ന് നാം രണ്ടു പ്രാവശ്യം കേൾക്കും ഇന്ത്യൻ ചരിത്രത്തിൽ.  അതിൽ ഒന്ന് സാൾട്ട് മാർച്ചാണല്ലോ.  ഉപ്പിനു പോലും രാഷ്ട്രീയമുണ്ടെന്ന് ഗാന്ധി പറയും.



സ്വാതന്ത്യാനന്തര ഇന്ത്യയിലും  രാഷ്ട്രീയമാണ് പ്രധാനം. നമ്മുടെ ജനാധിപത്യത്തിന്റെ സംഘഗാനത്തിന് രാഷ്ട്രീയം കൂടിയേ തീരൂ. അത് പക്വതയുള്ളവരുടെ കയ്കളിൽ എത്തുമെന്ന് ഉറപ്പു വരുത്തേണ്ടത് സാധാരണ ജനങ്ങളാണ്. ആ സ്ഥലത്തും അരാഷ്ട്രീയം പറഞ്ഞു ശ്രദ്ധ തിരിച്ചാൽ ഈ അനുഭവിക്കുന്ന സൌകര്യവും സ്വാതന്ത്ര്യവും, (അവയ്ക്ക് എത്ര തന്നെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും) അവ അപ്പാടെ കടലെടുക്കാൻ അധിക സമയം വേണ്ട.

വൈവിധ്യകാഴ്ചപ്പാടുകളാണ് ജാനധിപത്യത്തിന്റെ സൌന്ദര്യം.  അതിൽ വൈരുധ്യ രാഷ്ട്രീയമുണ്ട്. പക്ഷം പറയാൻ മാത്രമല്ല; പ്രതിപക്ഷം പറയാനും വൈവിധ്യങ്ങൾക്ക് സാധിക്കും. മതിൽ കെട്ടുന്ന മേസന് അതിന്റെ വളവും വണ്ണക്കുറവും അറിഞ്ഞു കൊള്ളണമെന്നില്ല. അത് നോക്കി നിൽക്കുന്നവർക്കേ അറിയാൻ പറ്റൂ. അതും ഒരകലത്തിൽ നില്ക്കണം. ഈ അകലം പാലിച്ചുള്ള രാഷ്ട്രീയമാണ് പ്രതിപക്ഷം.

ഏകപക്ഷീയം എന്നത് രാഷ്ട്രീയമല്ല. അത് കൊണ്ടാണ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന നേതാക്കളും ജനാധിപത്യ വാദികളും പ്രതിപക്ഷങ്ങളെ ചെവിയോർക്കുന്നത്.  രാകി മിനുക്കി തീരുമാനങ്ങളിൽ സ്പുടത വരുത്താൻ രാഷ്ട്രീയത്തിലെ ബഹുസ്വരത നൽകുന്ന സ്വാധീനം ചെറുതല്ല.  നിയമ നിർമ്മാണ സഭകളിലും അതുമായി ബന്ധപ്പെട്ട ഉപസമിതികളിലും പ്രതിപക്ഷ സ്വരത്തിനു അതിന്റേതായ പ്രാധാന്യമുണ്ട്.

സുതാര്യതയാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ സദ്‌ഗുണം. ഇന്ത്യയെ പോലുള്ള രാജ്യത്ത് രാഷ്ട്രീയ വീക്ഷണങ്ങളും ഇടപെടലുകളും കാവലാളായി നിലനിൽക്കണം. അവ നിരന്തരം വാഗ്വാദത്തിൽ ഏർപ്പെടണം.

കന്നയ്യ എന്ന ഗവേഷണ വിദ്യാർഥി നമുക്ക് മുന്നിൽ ചില രാഷ്ട്രീയ ചോദ്യങ്ങൾ ബാക്കി ആക്കുന്നുണ്ട്. ഇന്ന് നമ്മുടെ കുട്ടികളിൽ രാഷ്ട്രീയ സാക്ഷരത കുറഞ്ഞു വരുന്നുണ്ടോ എന്ന് മുതിർന്നവരാണ് ശ്രദ്ധിക്കേണ്ടത്. അൺഎയിഡഡ്‌ വിദ്യാഭ്യാസ രീതി അതിനു ഒരു കാരണമായോ എന്നും പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.  

അരാഷ്ട്രീയം ഫാഷിസത്തിനുള്ള വഴി മരുന്നാണ്. ഹിറ്റ്ലർ ആദ്യം ചെയ്തത് - തീർപ്പു കൽപ്പിക്കാൻ പറ്റാത്ത  പ്രശ്നങ്ങൾ സ്വയം ഏറ്റെടുത്തു.  അത് മറച്ചത്  പിന്നെ ഹിഡൻ അജണ്ട പുറത്തെടുത്തായിരുന്നു.  ''ഒരേ റേസ്'' എന്നത്  മുദ്രാവാക്യവും ലക്ഷ്യവുമാക്കി.  ഭിന്ന സ്വരക്കാരുടെ നാവരിഞ്ഞു. പിന്നെ കണ്ടത് ചരിത്രം.

സമകാലീന ഇന്ത്യയിൽ ഒന്ന് കൂടി രാഷ്ട്രീയ പ്രബുദ്ധരാകാൻ  സമയം കണ്ടെത്തണം. ''എനിക്ക് രാഷ്ട്രീയമില്ല'' എന്ന് പറയുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തിണ്ണബലത്തിലാണ്. ''നോ വോട്ട്'' എന്ന് പറയുന്നതും അങ്ങിനെ തന്നെ. രാഷ്ട്രീയക്കാരനെ വിശ്വസിക്കാം ; അരാഷ്ട്രീയത്തെയാണ് ഭയക്കേണ്ടത്.  തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രം പറയാനുമുള്ളതല്ല രാഷ്ട്രീയം. ഒരു പ്രഭാതത്തിലും നമ്മെ എതിരേൽക്കുന്നത് രാഷ്ട്രീയമാണ്.

ഇവെന്റ്റ് മാനേജ്മെന്റ്റ് രീതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം വഴി മാറുന്നുണ്ടോ ? അത് എന്റെ  മാത്രം സംശയമാണോ ? 2014 ലെ  മോഡിയും  2015 ലെ ബീഹാർ നിതീഷും  പ്രശാന്തിനെ ആശ്രയിക്കുന്നു. അതേ പ്രശാന്ത് തന്നെയാണ്   രാഹുലിനെ സഹായിക്കാൻ പഞ്ചാബിലും പരിസര സംസ്ഥാനങ്ങളിലും എത്തുന്നത് !
മുഴുസമയ രാഷ്ട്രീയക്കാർക്ക് എന്തായിരുന്നു പണി ? പഴയ സൌഹൃദത്തിലെ ഒരു കോളേജ് പ്രൊഫസർ ചോദിച്ചത് പോലെ - ''എന്നാ പിന്നെ പ്രശാന്തിന് ഇന്ത്യ മൊത്തമങ്ങ്‌ ഭരിക്കരുതോ ?'' ഈ തമാശയ്ക്കുള്ള ചോദ്യം പോലും ഭയമുണ്ടാക്കുന്നു.

Economics Times പത്രത്തിലെ ഈ മാസം ആദ്യ വാരത്തിലെ പേജുകളിൽ മൊത്തം പ്രശാന്ത് കുമാറിന്റെ വാർത്തകൾ മാത്രം ഓൺലൈൻ ഫ്രന്റ്‌ പേജിൽ. അറിയാവുന്നവരോടൊക്കെ ചോദിച്ചു - എനിക്ക് തൃപ്തി കരമായ ഒരു ഉത്തരം തന്നില്ല. ഇത് നിസ്സംഗതയിലേക്ക്  വഴിവെക്കും.  ''അയാൾ പോയി ഡാറ്റ ശേഖരിക്കട്ടെ,  അയാൾ പ്രശ്നവും പരിഹാരവും കണ്ടെത്തട്ടെ. നമുക്ക് അയാൾ പറയുന്ന സമയത്ത് ഗോദയിൽ ഇറങ്ങാ''മെന്ന സമീപനത്തിലേക്ക് വഴി മാറുമോ ?  ഹിലാരിക്ക് ഇങ്ങിനെ ഒരാൾ ഇല്ലാതെ പോയി എന്ന ഒരു ലേഖകൻ പരിതപിക്കുന്നതും വായിച്ചു.!

ഈ കുറിപ്പിന്റെ അവസാനത്തിലേക്ക്- തീൻ മേശയിലെ മെനുവിൽ പോലും അരാഷ്ട്രീയം അനുവാദമില്ലാതെ കടന്നു വരും. നമുക്ക് ഇഷ്ടമുള്ളത് ഭുജിക്കാൻ പോലും സക്രിയ രാഷ്ട്രീയം ഉണ്ടായേ തീരൂ.  ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വികസനമടക്കം എല്ലാം രാഷ്ട്രീയമാണ്. 

Saturday, March 12, 2016

RT യിലെ വന്ന രണ്ടു രചനകളെ കുറിച്ച് എന്റെ അഭിപ്രായങ്ങൾ / Aslam Mavilae




------------------------------------------------------------------------------------
1)
''വൈദ്യുതി'' ബന്ധം ഉപയോഗിച്ച് നമ്മുടെ അദ്ധി വിശദീകരണം എഴുതിയപ്പോൾ ഞാൻ ഓർത്തുപോകുന്നത് എന്നും രാവിലെ വാർക്കപണി സൈറ്റിലേക്ക് എന്റെ കൂടെ (അവരുടെ കൂടെ എന്നതാണ് ശരി) വരുന്ന മൂന്ന് എഞ്ചിനീയർമാരെ കുറിച്ചാണ്. ഒരാൾ ദൽഹിക്കാരൻ, പിന്നെ ഒരാൾ ബീഹാരി, മറ്റൊന്ന് യു.പി.

ആദ്യം ;പറഞ്ഞ കക്ഷി പൈപ്പിംഗ് എഞ്ചിനീയർ, രണ്ടാമത്തേത് ഇൻസ്റ്റ്രുമെന്റെഷൻ എഞ്ചിനീയർ, അവസാനത്തെ കക്ഷി ഇലക്ട്രിക്കൽ.  മൂന്നു പേരും ജഗപൊഗ. 40 മിനിറ്റ് സൈറ്റ് ഓഫീസിലേക്കുള്ള വാഹന യാത്ര ഈ ഭയ്യാമാരുടെ ബിടൽസ് കേട്ടിട്ടാണ്.  പലതും ''മിസാൽ'' പറയുന്നത് അവരവരുടെ ജോലിയും പണിസ്ഥലവും പനിയായുധവുമായി ബന്ധപ്പെട്ടായിരിക്കും.  അവർക്ക് അത് ഈസിയായി മനസ്സിലാക്കാൻ പറ്റും. എനിക്ക് അൽപം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച്  ഇൻസ്റ്റ്രുമെന്റെഷൻ.    ഈ  സംഭവം ഇങ്ങിനെയൊക്കെ ആണെന്നതും ഇത് പഠിച്ച എഞ്ചിനീയർക്കും റ്റെക്നീഷിയനും ഇമ്മാതിരി ശമ്പളമൊക്കെ ഉണ്ടെന്നതും കേൾക്കുന്നതും കാണുന്നതും സഊദിയിൽ എത്തിയിട്ടാണ്. അത് വരെ ഞാൻ ഇൻസ്റ്റ്രുമെന്റെഷൻ  കേട്ടിരുന്നത് കണക്ക് പഠിക്കുമ്പോൾ നമ്മളൊക്കെ വാങ്ങിയിരുന്ന ചവണ, ചക്കുവണ്ടി (പെൻസിൽ ഇട്ടു വട്ടത്തിൽ കറക്കുന്നത്), മട്ടം, പപ്പടം പകുതി മുറിച്ച പോലുള്ള ഒന്ന്, സ്കെയിൽ, അച്ചാർപോലെ ഒരു റബ്ബർ, പിന്നെ റബ്ബർ മോതിരമിട്ട ഒരു പെൻസിൽ ഇവയൊക്കെ അടങ്ങിയ ഒരു ബോക്സിനെ കുറിച്ചായിരുന്നു.  മ്യൂസിക്കൽ ഇന്സ്ട്രു കേട്ടിട്ടുണ്ട്.

നമ്മുടെ നാട്ടിൽ രണ്ടു ഇൻസ്റ്റ്രുമെന്റെഷൻ എഞ്ചിനീയർമാർ ഉണ്ടെന്നത് കൂടി സാന്ദർഭികമായി പറയട്ടെ (BTech -നു പുറമെ  അഡീഷണലായി PG Diploma  പഠിച്ചെടുത്തത് )

anyhow ...അദ്ധി carry on ...with electrical ''misaal''
 -------------------------------------------------------------------------------------------------------

2)  പൂമ്പാറ്റയും പൂവാടിയും എന്നും ബാല്യകാല ഓർമ്മകളാണ്. ബാല്യ കാലത്തിന്റെ ക്ഷണിക ജീവിതത്തെ കാണിക്കാനായിരിക്കണം എല്ലാ എഴുത്തുകാരും ഇവ പരാമർശിക്കുന്നത്. നിർമ്മലത, നിഷ്കളങ്കത, നിർദോഷ കൈക്കുറ്റങ്ങൾ ...ബാല്യം അവ മാത്രമാണ്.  അസീസിന്റെ ഇന്നത്തെ episode വായിച്ചപ്പോൾ തോന്നിയത്. നോവൽ ഉഷാറാകുന്നുണ്ട്. Go ahead , Azeez ...

RT നമ്മുടെ ബോധമണ്ഡലത്തെ അലോരസപ്പെടുത്തുമ്പോൾ ..


RT നമ്മുടെ ബോധമണ്ഡലത്തെ അലോരസപ്പെടുത്തുമ്പോൾ ...

ഇപ്പോഴും തിട്ടമില്ല അലോരസമാണോ ആലോസരമാണോ ശരിയായ വാക്കെന്ന്. അറിയുള്ളവർ തിരുത്തുക. അങ്ങനെ കുറച്ചു വാക്കുകളുണ്ട് മലയാളത്തിൽ വേറെയും ( അങ്ങനെ , അങ്ങിനെ ; ഇങ്ങനെ ഇങ്ങിനെ; തെറ്റിദ്ധാരണ , തെറ്റുദ്ധാരണ (അതിൽ തന്നെ ''ധ'' വേണോ ''ദ്ധ'' വേണോ ), അച്ചൻ , അച്ഛൻ; ദുഃഖം , ദുഖം ; എല്ലവരും , എല്ലാവരും ....അവയുടെ നിര നീളും )

ഇങ്ങനെയെങ്കിലും നമ്മുടെ സാംസ്കാരിക ചുറ്റുവട്ടം സജീവക്കാൻ സാധിക്കുന്നത് ധാരാളമാണ്. എനിക്ക് ഉറപ്പുണ്ട് നമ്മുടെ ദൈനം  ദിന ഇടപെടലുകളിൽ  RT നൽകുന്ന സന്ദേശം ചെറുതല്ലാത്ത  സ്വാധീനം ചെലുത്തുന്നുണ്ടെന്ന്.

നമ്മുടെ കൂട്ടായ്മയിൽ പ്രതികരിക്കാനും എഴുതാനും പറയാനുമുള്ള ഒരു യുവ നിരയുണ്ട്. അവരിൽ പലരും എന്ത് കൊണ്ടോ മറനീക്കി മുന്നോട്ട് വരാൻ തയ്യാറാകുന്നില്ല. തിരശീല കുറെ സമയത്തേക്കുള്ളതല്ലല്ലോ. മതിലിനു പോലും  വാതിലുകളുണ്ട്.  എനിക്ക് ഒരു അഭിപ്രായം പറയാൻ തോന്നുന്നു - സമാനമായ രീതിയിലോ ഇതിലും ഭേദമെന്ന് തോന്നുന്ന രീതിലോ  ഒന്നോ ഒന്നിൽ കൂടുതലോ  കൂട്ടായ്മ(കൾ)ക്ക് രൂപം നൽകിക്കൂടേ ? RT യിലെ  സക്രിയരായ രണ്ടു മൂന്ന് പേരെ (നല്ല സൌഹൃദവും വ്യക്തി ബന്ധവുമുല്ല  ) ആ കൂട്ടായ്മയിൽ ഉൾപ്പെടുത്താം.  ഇവിടെ ഇടപെടുന്നത് ''എന്തോ പോലെ'' തോന്നുന്നുവെങ്കിൽ തീർച്ചയായും ആ വഴിക്കും ആലോചിക്കണം. അങ്ങിനെ സജീവമാകട്ടെ. എഴുതിയും പറഞ്ഞും ബോധ മണ്ഡലം  കനൽ തീർക്കട്ടെ.  RT യെ സംബന്ധിടത്തോളം, ''ഉൾക്കൊള്ളാൻ പറ്റാത്തത് പോലും ഉന്മെഷത്തോട് കൂടി നോക്കിക്കാണുവാനുള്ള സാഹചര്യമൊരുക്കുക'' എന്നതാണ് ലക്ഷ്യം.

അപരിചിതത്വും അക്ഷരഭയവും അപകർഷതയും ഒന്നും ഉണ്ടാകരുതെന്ന് കരുതിയാണ് വായന, മൊഴി, വര, വചസ്സ് ഇവയൊന്നും ആരോഗ്യകരമായ വിമർശനത്തിനു വിധേയമാക്കാൻ   പോലും RT സീനിയേർസ് മുതിരാത്തത്. അങ്ങനെ ഒരു നിലയിലേക്ക് നമുക്ക് എല്ലാവർക്കും എത്തിയാൽ തീർച്ചയായും പ്രസ്തുത വിഷയങ്ങളിൽ കഴിവുള്ളവരെ അതിഥികളായി കൊണ്ട് വന്ന് ചെയ്യാവുന്നതുമാണ്.

RT യിൽ നാം പാലിക്കുന്ന മൌനം പോലും ധന്യമാണ്. അത് നീണ്ടു നീണ്ട് പോകരുതെന്നേയുളൂ. ഒരു വര്ഷം മുമ്പുള്ള അന്തരീക്ഷമല്ല RT യിൽ ഇന്നുള്ളത്.   വളരെ പക്വവും പാകവുമായ അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അത് തീർച്ചയായും ആരെന്ത് ചെറുതായി കണ്ടാലും exposed ആയ വസ്തുതയാണ്. നമ്മുടെ അഭിസംബോധന രീതിയിൽ തന്നെ മാറ്റം വന്നിട്ടുള്ളത് ചെറിയ മാറ്റമല്ലല്ലോ. ''RT യുടെ കൊമ്പി''ന്മേലുള്ള ചർച്ച പ്രസക്തമാകുന്നതും ഇവിടെയാണ്‌. . മഹ്മൂദിന്റെ കുറിപ്പ് ഇവിടെ പരാമർശം അർഹിക്കുന്നു; അദ്ദേഹത്തിന്റെ പേരും.

അസ്‌ലം മാവില 

Tuesday, March 8, 2016

നിരീക്ഷണം - ഈ അവധിക്കാലം സക്രിയമാക്കാൻ ....

നിരീക്ഷണം

ഈ അവധിക്കാലം സക്രിയമാക്കാൻ ....
നിരീക്ഷണം

അസ്‌ലം മാവില

പത്താം ക്ലാസ്സ് പരീക്ഷ അടക്കം മിക്ക പരീക്ഷകളും കഴിഞ്ഞു. എന്നിട്ടോ  ? സ്വാഭാവികമായും കുട്ടികൾ കളിച്ചും ഉല്ലസിച്ചും  അവധി ദിനങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്നു. പുസ്തകകെട്ടുകൾ മുഴുവൻ ഒരു മൂലയിൽ കുന്ന് കൂടിയിരിക്കും. യൂണിഫോറം ധരിച്ചു ഇനി സ്കൂൾ മുറ്റത്തേക്ക് പോകണ്ട.  ഉച്ചക്കഞ്ഞിക്ക് ക്യൂ നിൽക്കണ്ട. മാതാപിതാക്കളുടെയും  സഹോദരങ്ങളുടെയും ഉച്ചയൂണും വൈകിട്ടുള്ള ചായയും ഒന്നിച്ചു കഴിക്കാം. ക്രികറ്റും കബഡിയും ഫുട്ബോളും ഉള്ള സൗകര്യം ഉപയോഗിച്ച് കളിക്കാം. വിരുന്നുകാരനായി ബന്ധു വീട്ടിൽ തങ്ങാം. എല്ലാം നല്ലത്. അങ്ങിനെതന്നെ വേണം.

അതിനിടയിൽ കിട്ടുന്ന സമയം ഉണ്ടാകുമല്ലോ. അതെങ്ങിനെ ഉഷാറാക്കാം ?  കുറച്ചു ദിവസങ്ങൾ എങ്ങിനെ ഉപകാരപ്പെടുത്താം. അതും കൂട്ടത്തിൽ ആലോചിക്കണ്ടേ ?

ആലോചിക്കണം. ഇത് പറയുമ്പോഴായിരിക്കും എല്ലാവർക്കും ഒടുക്കത്തെ തിരക്ക്. എന്ത് തിരക്ക് ? സാധാരണയുള്ള തിരക്ക് തന്നെ. പ്രത്യേകിച്ച് ഒന്നുമില്ല.

യുവാക്കൾക്ക് നല്ല സംഘാടകരാകാൻ പറ്റിയ അവസരമാണ്. മത സംഘടനകളിലെ വിവിധഗ്രൂപ്പുകൾ നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട്. ലൈബ്രറി കൂട്ടായ്മ ഉണ്ട്. ക്ലബ്ബുകൾ എല്ലായിടത്തും ഉണ്ട്. കുട്ടികളിൽ സാമൂഹ്യാവബോധമുണ്ടാക്കുന്ന പ്രോഗ്രാമുകൾ നടത്തുവാൻ അവർക്ക് സാധിക്കണം. സാംസ്കാരിക പരിപാടികൾ നടക്കണം.

 പതിവിനു വ്യത്യസ്തമായ പ്രസംഗപരിപാടിയിൽ നിന്ന് ഒരൽപം മാറി സർഗ്ഗമേളകളും സക്രിയപരിപാടികളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ ?  കസേര അടുക്കി വെക്കുകയും അതിൽ ഇരുന്നു വെറും ശ്രോതാക്കളാകുകയും ചെയ്യുന്നതിനു പകരം, കുട്ടികളെ സംഘാടകരും ഒപ്പം അവർക്ക് കൂടി സജീവമാകാനും ആസ്വദിക്കാനും പറ്റിയ കളർഫുൾ സെഷനുകൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കണം.

പ്ലസ് ടു മുതൽ മുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മുന്നിട്ടിറങ്ങട്ടെ.  അറിയാത്തോന് ഒന്നും അറിയില്ല; അറിയുന്നോന് അതിന്റെ ബമ്പിൽ അനങ്ങുകയുമില്ല എന്ന ഇടപാട് (നിലപാട് ) തന്നെ മാറണം.  അഭിപ്രായ വ്യതാസം മറന്നു എല്ലാവരും വിവിധ ഭാഗങ്ങളിൽ കൂട്ടായി സെഷനുകൾ നടത്തുക. എത്രയെന്നു വെച്ചാണ് ഗ്രൂപ്പും ബ്ലോക്കും ആയി കഴിയുക. അങ്ങിനെ മക്കളുടെ അവധി ദിനങ്ങൾ സജീവമാകട്ടെ.  അതിനു അള്ള്‌ വെക്കുന്ന പരിപാടി ഒഴിവാക്കാം. പൂവാടിയിലെ ഈ പൂമ്പാറ്റകൾ, നമ്മുടെ  കുട്ടികൾ ഈ അവധിക്കാലമെങ്കിലും ഒന്നിച്ച് സക്രിയമാക്കട്ടെ.

പുകവലിക്കെതിരെ എക്സിബിഷൻ, പരിസ്ഥിതി മലിനീകരണത്തിനെതിരെ, പ്ലാസ്റ്റിക്‌ പാഴ്വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരെ, അല്ലെങ്കിൽ രക്ത ഗ്രൂപ്പ്  നിർണ്ണ ക്യാമ്പ്, അതുമല്ലെങ്കിൽ ഖുർ-ആൻ ഹിഫ്ദ് മത്സരങ്ങൾ, രണ്ടു മാസത്തിൽ കുട്ടികൾ നേതൃത്വത്തിൽ നടത്തുന്ന സേവിംഗ് പോക്കറ്റ്‌ മണി കാമ്പയിൻ, പോസ്റ്റ്‌ഓഫീസിൽ ഒരു അക്കൌണ്ട് കാമ്പയിൻ അങ്ങിനെ അങ്ങിനെ.... നല്ല മനസ്സിൽ തോന്നുന്ന നല്ല ആശയങ്ങൾ.

യുവത്വം  നാട്ടിൽ വെറുതെ നഷ്ടപ്പെടുത്തരുത്. അത് പറഞ്ഞതിന് ഈ കുറിപ്പുകാരനെ കളിയാക്കരുത്.  പഠനം സേവനത്തോടെ ഒപ്പമാകണം. പ്ലസ്ടു മുതലങ്ങോട്ട് പഠിക്കുന്നവർക്ക് ഈ ബാധ്യത ഉണ്ട്. ചില മുതിർന്നവരെ  ഏതു നാട്ടിലും കാണും - ഗ്രാമത്തിലായാലും പട്ടണത്തിലായാലും.   പഠിച്ചു; അത്യാവശ്യം വിദ്യാഭ്യാസവും നേടി. അവർ ഇത്തരം വിഷയങ്ങളിൽ ഇടപെടാതെ ഒഴിഞ്ഞു മാറും. കുറ്റം ബോധം അലട്ടുന്നതാവാനേ സാധ്യതയുള്ളൂ. അതേസമയം  പഠിപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നവർ സജീവവുമായിരിക്കും. സാമൂഹിക പ്രതിബദ്ധതയാണ് കാരണം. നമ്മുടെ മോട്ടോ (ലക്ഷ്യം ) അതായിരിക്കട്ടെ, സാമൂഹികപ്രതിബദ്ധതയുള്ള കത്തുന്ന യുവത്വം. 

Monday, March 7, 2016

To a brother, Adhi


അദ്ധി... സുഖമല്ലേ അനിയാ...കുടുംബവും കൂട്ടുകാരും ..

നിങ്ങളുടെ അഭിസംബോധന രീതി എന്റെ ശരീര ഭാഷയ്ക്ക് ഇണങ്ങിയതല്ല. അസ്‌ലം അത് ധാരാളം, അതേത് പ്രായക്കാർ വിളിച്ചാലും അതാണ്‌ സന്തോഷം. ''മാവില'' എന്ന് ഈയ്യിടെയാണ് പേരിന്റെ കൂടെ  ചേർത്തത്. സോഷ്യൽ മീഡിയയിൽ  സജീവമാകുമ്പോൾ  ഏത് അസ്ലമെന്നു ഒരാൾ മറ്റെയാളോടു ചോദിക്കാതിരിക്കാൻ. (നിങ്ങളുടെ  സമയം കളയാതിരിക്കാൻ). എന്റെ ''പിള്ളേർ''ക്കും അത് ഇത്തിരി പിടിച്ച മട്ടുണ്ട്.

ചിലത് പറയാൻ ആഗ്രഹിക്കുന്നു.  എന്നിട്ട് അവസാനം  നിങ്ങൾ പറഞ്ഞ വിഷയത്തിലേക്ക് വരാം.

അടിസ്ഥാനപരമായി ഞാൻ  ഒരു പ്രസംഗകനാണ്. എഴുത്ത് എന്റെ വഴിയേ അല്ല. ഞാൻ അതിന്റെ വഴിക്കുമല്ല. ''നിരീക്ഷണം'' പോലുള്ള പംക്തി ശരിക്കും എന്റെ പ്രസംഗത്തിന്റെ വരമൊഴിയെന്ന് പറയാം. അത് എനിക്ക്  അങ്ങിനെ ഫലിപ്പിക്കാനേ അറിയൂ. ( ചില  ഓൺലൈൻ പത്രങ്ങൾ കൊണ്ട് നടക്കുന്ന സുഹൃത്തുക്കൾ എന്നോട് എഴുതണമെന്ന് നിർബന്ധിക്കുമ്പോൾ, ഞാൻ ഈ ഉള്ള സത്യം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്. പിന്നെയും നിർബന്ധിക്കുമ്പോൾ അയക്കുമെന്നേയുള്ളൂ.)
പിന്നെ എന്ത് കൊണ്ട് പ്രസംഗത്തിന്റെ വഴിയെ പോയില്ല എന്നത് ഒരു ചോദ്യമാണ്. സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളാണ് എന്നെ ഹഠാതാകർഷിച്ചിട്ടുള്ളത്, കൂട്ടത്തിൽ വിദ്യാഭ്യാസവും.  അതിന് നാട്ടിൽ നാം സ്ഥിരമായി  ഉണ്ടാകണം.   ഞാൻ കേട്ട പ്രസംഗകർ അഴിക്കോടും എം.എൻ. വിജയനും കെ.എം. അഹമദും ടി.പി. സുകുമാരനും എം.പി. വീരേന്ദ്രകുമാറും etc etc ....... അവരുടെ ക്ഷുഭിതഭാവങ്ങൾ ആത്മാർത്ഥയുടെ അഗ്നി നാളങ്ങളായിരുന്നു.  അവർ സംസാരിക്കുമ്പോൾ ശരീരവും ഹൃദയവും ഒന്നിച്ചു  സംസാരിച്ചു. എത്ര പ്രിയപ്പെട്ടവരാണെങ്കിലും ''മൃത്യു വരിച്ച '' പ്രസംഗങ്ങൾ എന്നെ ഒരു ചലനവുമുണ്ടാക്കിയില്ല. ഇപ്പോഴും അങ്ങിനെ തന്നെ.   ഞാൻ പ്രസംഗകാനാകാൻ അതൊക്കെയാവാം കാരണങ്ങൾ.  

എന്നെ ആരെങ്കിലും  ''എഴുത്ത്കാരൻ'' എന്ന് പറയുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കും. കാരണം മറ്റൊന്നുമല്ല, എന്നെ ഒരാൾ കൂടി ''തെറ്റിദ്ധരിച്ചിരിക്കുന്നു''!   ഈയ്യിടെ ജാസിർ എന്നോട് ഒരു പ്രസിദ്ധീകരണത്തിന് രചന വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ പല വഴിയും നോക്കി കൊടുക്കാതിരിക്കാൻ, അതിന്റെ കാരണം മറ്റൊന്നുമല്ല എന്റെ എഴുത്ത് ഒരു ലഘു പ്രസംഗത്തിന്റെ ലിഖിത രൂപമാണ്. എഴുത്തെന്ന് പറയാൻ പറ്റില്ല.

ഞാനിപ്പോൾ  എഴുതിയും പറഞ്ഞും  പ്രശസ്തനാകേണ്ട സമയമല്ല.  എഴുതുന്നവരെ സപ്പോർട്ട് ചെയ്യേണ്ട നേരമാണ്. അതിൽ എന്റെ പ്രായമുള്ളവരുണ്ട്; അതിലും  ചെറുതുണ്ട്; സാൻ അടക്കമുള്ള കുട്ടികളുണ്ട്.  ഒരു എഴുതുന്ന, പ്രതീക്ഷയുള്ള  കുട്ടി എന്ന നിലയിലാണ് സാൻ പോലും RT യിൽ പരാമർശിക്കപ്പെടുന്നത്.   അവരുടെ എഴുത്തിന്റെയും പറച്ചിലിന്റെയും  വരയുടെയും കുറിയുടെയും കുറിമാനത്തിന്റെയും ട്രണ്ട് അറിയണമെന്ന് ആഗ്രഹിക്കുന്നു (അവർ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലുള്ളവരുടേത്). മതിയായ പ്രോത്സാഹനം നൽകിയാൽ  നമ്മുടെ കുടുംബത്തിൽ ഏതെങ്കിലും തരത്തിൽ  സർഗ്ഗ സിദ്ധിയുള്ള ഒരാളെ കണ്ടെത്താൻ സാധിക്കും. നമുക്ക് ചുവട് തെറ്റുന്നത്  അവർക്ക് തുടർ സാഹചര്യങ്ങൾ നാമൊരുക്കുന്നതിൽ പരാജയപ്പെടുന്നിടത്താണ്.

മറ്റൊന്ന്കുടുംബസദസ്സുകളിൽ അവർ അംഗീകരിക്കപ്പെടണം. അവിടെ കുശുമ്പ് വരരുത്. ഒപ്പം, എന്റെ കുട്ടി മാത്രമാണ് അംഗീകരിക്കപ്പെടേണ്ടത് എന്ന സ്വാർത്ഥതയും അരുത്. അവസാനം  പറഞ്ഞത് വലിയ രോഗമാണ്. അത് കുട്ടിയിലും ബാധിക്കും. ഒരു നാട്ടിൽ ഒരു കവി, ഒരു കഥാകാരൻ, ഒരു ''വര''യൻ, ഒരു പ്രസംഗകൻ... ഈ ചിന്ത തലയിൽ ചിതൽ കൂട്ടും.  

വീട്ടിൽ നിന്ന് പ്രോത്സാഹനം, കുടുംബാംഗങ്ങളിൽ നിന്ന് പ്രോത്സാഹനം. അവർക്ക് എന്തെങ്കിലും ഒരു സമ്മാനം കിട്ടുന്ന ഒരു  സദസ്സ് കണ്ടാൽ, അവിടെ കുട്ടികളുമായി  പോകാനുള്ള സന്മനസ്സ്. അയൽക്കാർ അവരെ കണ്ടറിഞ്ഞ് അഭിനന്ദിക്കൽ. ഇങ്ങിനെ ഒരു ഗ്രൌണ്ട് ഒരുക്കുമ്പോൾ ആവറേജ് കഴിവുള്ള കുട്ടികൾ വരെ ''പിക്ക്അപ്'' ആയിക്കൊള്ളും.  കുട്ടികൾ ഒരു വട്ടം ട്രാക്കിൽ കയറിയാൽ, പിന്നെ ആരും അങ്ങിനെ താങ്ങിക്കൊടുക്കണമെന്നില്ല.  അവർ തന്നെ അതിന്റെ വഴി കണ്ടെത്തും.

 നമ്മുടെ നാട്ടിൽ പൊതുവെ ഒരു തോന്നലുണ്ട്, വിരുന്നിനും  വിസ്താരത്തിനും മാത്രമേ പോകാവൂ. ഒരു കുട്ടിയെ ആദരിക്കുന്ന സദസ്സിൽ കുടുംബ സമേതം പോയാൽ തലേക്കെട്ട് ചെരിഞ്ഞ് പോകും എന്നൊക്കെ. അതിന്റെ കാരണങ്ങൾ രണ്ടേ രണ്ട് -   അറിവില്ലായ്മ , അല്ലെങ്കിൽ അസൂയ.  ആദരിക്കുന്ന ചടങ്ങ് കേട്ടാണ് പോകേണ്ടത്, നിങ്ങളെ വീട്ടിൽ വന്നു ക്ഷണിക്കണമെന്നില്ല. സർഗ്ഗ സിദ്ധിയുള്ളവൻ പൊതുസ്വത്താണ്. അവിടെ നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ തുറന്ന മനസ്സാണ്. അവിടെ കൂടിയവർ നിങ്ങൾ വന്നത് ശ്രദ്ധിക്കും, മനസ്സ് കൊണ്ട്  അഭിനന്ദിക്കും.

ഇനി അദ്ധിയുടെ അനാവശ്യ സംശയത്തിലേക്ക്. ഞാൻ നന്നായി ഫലിതം ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷെ ചിലർ ഞാൻ റഫും ഗൌരവക്കാരനും നരസിംഹറാവു മോഡൽ എന്നൊക്കെ തെറ്റിദ്ധരിച്ചിട്ടുമുണ്ട്. എന്റെ ഉള്ളിന്റെ ഉള്ളിലും ഉറവ വറ്റാത്ത ചിരി ഉണ്ടെന്ന് മാലോകരെ അറിയിക്കാൻ കിട്ടിയ ഒരു അപൂർവ്വ സന്ദർഭം സോഷ്യയൽ മീഡിയ കാൽകാശ് ചെലവില്ലാതെ വച്ച് നീട്ടുമ്പോൾ നമ്മളായി പുറം കാൽ കൊണ്ട് ചവിട്ടി ത്തെറിപ്പിക്കണോ ? അത് കൊണ്ടാണ്  ''കുട്ടിക്കാലകുസൃതിക്കണ്ണുകൾ'' എഴുതിയത്. അതും വളരെ കണ്ട്രോൾ ചെയതും സൂക്ഷിച്ചും.  എഴുതാത്തതാണ്‌ കൂടുതൽ ചിരിക്കാനുള്ളത്.

അക്ബർ കക്കട്ടിലിന്റെയും മലയാറ്റൂർ രാമകൃഷ്ണന്റെയും ഒരു ശൈലി കടമെടുത്തിട്ടുണ്ട് എന്ന് കൂടി കൂട്ടത്തിൽ പറയുന്നു. അബ്ബാസും (ഖുബ്ബൂസ്), വിശാലമനസ്കനും എന്നെ സ്വാധീനിച്ചിട്ടില്ല. അവർ ഇതൊക്കെ എഴുതുന്നതിനു മുമ്പ് തന്നെ എന്റെ ദുബായ് വിശേഷങ്ങൾ desert stories എന്ന പേരിൽ മലയാള മനോരമ ഗൾഫ്  പതിപ്പിലും Middle East ചന്ദ്രികയിലും വരുമായിരുന്നു. അതൊക്കെ വായിച്ചു S .അബൂബക്കർ കൂടുതൽ എഴുതാൻ പറയും.  ''നിർബന്ധിച്ചാൽ നിർത്തുക'' എന്നത് എന്റെ ഒരു സ്വഭാവത്തിൽ പെട്ടതായത് കൊണ്ട് വെറുതെ നിർത്തി.

ആ ജീവനുള്ള കഥാപാത്രങ്ങൾ അന്നൊക്കെ എന്റെ ഓഫീസിൽ  (അതൊരു ഫാക്ടറി ) വന്ന്   എന്നോട്  വായിച്ചു കൊടുക്കാൻ പറയും.  അവരും ആസ്വദിക്കും. എല്ലാ നാട്ടുകാരും ഉണ്ട്. ബംഗാളികൾകൊക്കെ അതൊന്നു ''സംജെ'' ആക്കാൻ പെട്ട പാട് എനിക്കും ജിദ്ദയെ ജെഡയെന്നും പറയാറുള്ള   എന്റെ സഹായി തമിഴൻ രാജക്കും മാത്രമേ അറിയൂ.

ഈ രാജയുടെ മണ്ടത്തരങ്ങൾ അതിലും രസായിരുന്നു. രാജയുടെ കൂടുതൽ പൊട്ടത്തരങ്ങൾ അറിയാൻ  ഒരു ബംഗാളി ഓഫീസ് ബോയെ ഏർപാടാക്കി.  നിവൃത്തിയില്ലാതെ അത്   എഴുതേണ്ടി വന്നു. പത്രത്തിൽ വന്നപാട് ഒരു വർക്കല കുറുപ്പ് അത് മട്ടത്തിൽ രാജയ്ക്ക്  ''ഫരിഫാഷെ'' പെടുത്തി കൊടുത്തതോടെ രാജ ഞാനുമായി തെറ്റി. ബ്രാഹ്മണനായ രാജ ഒരു നോൺ വെജിയാണ്. അത് ഓഫീസ് ബോയിക്ക്‌ അറിയാം.  കോഴി, ആടൊക്കെ യഥേഷ്ടം കഴിക്കും പോലും.   പോത്തിറച്ചി ഡ്രൈവർ ഇബ്രായി  എവിടെന്നോ കൊണ്ട് വന്നപ്പോൾ രാജയ്ക്കും കഴിക്കണം. അതിനു വെളവൻ രാജ പറഞ്ഞു പോലും  - ''ഇബ്രായി, യൂ മെയ്ക് ബീഫ് ....ലൈക് കോളിക്കാൽ'' . കോഴിക്കാലിന്റെ രൂപത്തിൽ പോത്തിറച്ചി മുറിച്ച് നീ പൊരിച്ച് താ,  ഞാൻ ചിക്കൻ കാലെന്നു വിചാരിച്ച്  കഴിച്ചോളാം എന്ന്. നല്ല തണ്ണിയടി വീരനുമാണ്.

 അത് ഞാൻ കുറച്ചു എരിവും പുളിയും ചേർത്ത് ഗൾഫ് മനോരമയിലേക്ക് അയച്ചു.. അഡ്മിൻ സുപ്രവൈസറായ രാജയോട് ദേഷ്യമുള്ള ഒരു തെങ്കാശി അണ്ണാച്ചി ആ കഥ  രാജയുടെ വകയിലുള്ള ഫുജൈറയിലുള്ള  ഒരു  അളിയന്റെ അടുത്തേക്ക് കള്ളടാക്സിയിൽ പോയി    പ്രിന്റെടുത്ത് കൊണ്ട് പോയി പറഞ്ഞു കൊടുത്തു.  അതോടെ ഞങ്ങൾ തമ്മിൽ തെറ്റി. ഞാൻ പിന്നെ ബാക്കി എപ്പിസോഡൊക്കെ  ഡ്രൈവർ ഇബ്രായിയെ വെച്ച് പരിഭാഷ ഒപ്പിക്കും.  ഇബ്രായിയുടെ ഹിന്ദി അതുക്കും മേലെയായിരുന്നു. ''യേ ...ഹമ്രാ ...സലാം ഭായി ബോലേഗാ ..''

വിഷയം പിന്നെയും മാറി. ''കുട്ടിക്കാല കുസൃക്കണ്ണുകൾ'' പോസ്റ്റ്‌ ചെയ്യുമ്പോൾ അങ്ങ് വീട്ടിൽ  തീൻ മേശയിൽ ഭക്ഷണം കഴിക്കുന്ന എന്റെ കെട്ട്യോളും ഉമ്മയും പിള്ളേരും  ഇതൊക്കെ  വായിച്ച്  ചിരിച്ചു മറിയുന്നത് മനസ്സിൽ കാണും. കൂട്ടത്തിൽ നിങ്ങളും ആസ്വദിച്ചിട്ടുണ്ടെങ്കിൽ പെരുത്ത്സന്തോഷം. അതിലെ നാടൻ സംഭാഷണശകലങ്ങൾ കൂട്ടത്തിൽ ഒരു അച്ചാറിന്റെ രുചി നൽകിയാലായി എന്ന് കരുതി ചേർക്കുന്നതാണ്. അതല്ലാതെ വേറൊരു ഉദ്ദേശവും  ഇതുവരെ ഉണ്ടായിരുന്നില്ല. അദ്ധി പറഞ്ഞത് കൊണ്ട് ഇനി ഉണ്ടായിക്കൂടെന്നില്ല.------------അസ്‌ലം മാവില

കൂട്ടുകാരൻ മുജീബ് ''കാസർകോട്  വാർത്ത''യിൽ ഇന്ന് പ്രസിദ്ധീകരിച്ച എന്റെ ഒരു രചനയുടെ  ലിങ്ക് ''മാർച്ചിലെ ഒച്ചയുടെ ബാസ് കുറക്കണം'' എന്ന തലക്കെട്ടിൽ കൂടെ. ആ ലിങ്ക് ഷെയർ ചെയ്യുക.

Saturday, March 5, 2016

സ്നേഹപൂർവ്വം വായനക്കാരോട് ...

സ്നേഹപൂർവ്വം വായനക്കാരോട് ...  

സ്വരം നന്നുള്ളപ്പോൾ പാട്ട് തൽക്കാലത്തേക്ക്  നിർത്തുന്നതാണല്ലോ, അതിന്റെ ശരി.  കുട്ടിക്കാല-കുസൃതിക്കണ്ണുകൾ എന്ന എന്റെ ഈ പംക്തി കുറച്ചു മാസത്തേക്ക് നിർത്തി വെക്കുന്നു. സമയവും സന്ദർഭവും ഒത്തുവന്നാൽ ഒരു പക്ഷെ  തുടർന്ന് എഴുതാൻ ശ്രമിക്കാം, ഇൻഷാഅല്ലാഹ്. 


ഈ പംക്തി നിങ്ങൾ എങ്ങിനെ നോക്കി കണ്ടു എന്നറിയില്ല.  ആസ്വദിച്ചിട്ടുണ്ടെങ്കിൽ സന്തോഷം. ഇതേ പോലുള്ള സൗകു, കുൽസു, സുകു, കൗസല്യ   തുടങ്ങിയ   കഥാപാത്രങ്ങൾ നിങ്ങളുടെ സ്കൂൾ ജീവിതത്തിൽ എവിടെയൊക്കെയോ തട്ടിയും തടവിയും തലോടിയും പോയിട്ടുണ്ടാകും. അതോർമ്മപ്പെടുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ, I AM HAPPY .  ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ച  സീത്ച്ചാന്റെ അശ്രഫിനുള്ള  നന്ദി പ്രത്യേകം അറിയിക്കുന്നു. 


SSLC പരീക്ഷ കഴിഞ്ഞ് സാനിന് നോവലെറ്റ് എഴുതണമത്രെ. അവനെ സഹായിച്ചാലോ എന്ന് വിചാരിക്കുന്നു. അയാളുടെ  മനസ്സിലിരുപ്പ് എന്താണെന്നെങ്കിലും അറിയാമല്ലോ . 


അസ്‌ലം മാവില

നിരീക്ഷണം : ഉപ്പ ഉറങ്ങാത്ത വീട്

നിരീക്ഷണം 

ഉപ്പ ഉറങ്ങാത്ത വീട് 

''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവൻ ഉറക്കമൊഴിച്ചു നിൽക്കണം. ആരും ഈ ചതിക്കുഴിയിൽ പെടരുത്''. സാമൂഹിക ശാസ്ത്രജ്ഞർ, രാഷ്ട്രീയ ബുദ്ധി ജീവികൾ.  പോലീസും രഹസ്യാന്വേഷണവിഭാഗവും കണക്ക് നിരത്തിയാണ് മുന്നറിയിപ്പ് നൽകുന്നത്. 

അപ്പോൾ  വിഷയം എന്താണ് ?. ആളുകളെ മയക്കുന്ന, സ്വബോധം നഷ്ടപെടുന്ന,  അക്രമവാസന ഉണർത്തുന്ന വസ്തുക്കൾ കേരളത്തിൽ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു എന്ന്  തന്നെ.  കഞ്ചാവും  മയക്ക് മരുന്നുമടക്കമുള്ള സകല  ലഹരി വസ്തുക്കളുടെയും നീരാളിപ്പിടുത്തത്തിൽ നിന്നും  കേരളത്തിനും രക്ഷയില്ലാതായിരിക്കുന്നു.  യുവാക്കളെയും സ്കൂൾ കുട്ടികളെയുമാണ് ഇതിന്റെ പിണിയാളുകൾ  നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും പുതിയ വാർത്ത  അന്യ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ വരെ കഞ്ചാവ് ലോബി ഇവ വിൽക്കാനായി നിയോഗിച്ചു കഴിഞ്ഞു എന്നതാണ്.  

ഒരു ശ്രദ്ധ നമുക്ക് ഇനി ഉണ്ടായേ തീരൂ. നമ്മുടെ നാട്ടിലേക്ക് ഈ ''തിന്മകളുടെ  മാതാവ്'' വരരുത്. കഞ്ചാവ്, ചാരായം, ഹുട്ക്ക  ഇവയൊന്നും നമ്മുടെ നാട്ടിൽ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട കടമ നമുക്കെല്ലാവർക്കുമുണ്ട്.  പാൻ പരാഗ്, ഹൻസ് ഇവ  വിൽക്കാൻ ഒരു കടക്കാരനും തുനിയരുത്. നമ്മുടെ അഭ്യർത്ഥന മാനിക്കാതെ ഇനി അഥവാ ആരെങ്കിലും  വാശിയിൽ വിൽക്കുന്നുണ്ടെങ്കിൽ ആ കടകൾ   ബഹിഷ്കരിക്കാൻ നാം തയ്യാറാകണം.   

ഹംദും സ്വലാത്തും തസ്ബീഹും തക്ബീറും ചൊല്ലുന്ന നമ്മുടെ ചുണ്ടും വായും നാക്കും ലഹരി വസ്തുക്കൾ ചവച്ചും  തിന്നും കുടിച്ചും വലിച്ചും പടച്ചവനെ പരിഹസിക്കണോ ? ഗട്ടറിൽ നിന്നൊഴുകുന്ന  മാലിന്യങ്ങളെക്കാളും  മോശമാക്കണോ നമ്മുടെ വായ ? ചിന്തിക്കുക.  ''ലഹരി -മയക്ക് മരുന്ന് വിമുക്ത ഗ്രാമം’’ എന്നതാകട്ടെ നമ്മുടെ എക്കാലത്തെയും മുദ്രാവാക്യങ്ങൾ ! ആ പേർ എന്നും നിലനിൽക്കട്ടെ.

പതിനായിരങ്ങളുടെ ജീവിതമാണ്‌ മയക്കു മരുന്ന് ഉപയോഗം കൊണ്ട് നമ്മുടെ കേരളത്തിൽ താറുമാറായിക്കൊണ്ടിരിക്കുന്നത്. അവർ മാത്രമല്ല അവരുടെ കൂടെ ആരൊക്കെ വെറുതെ ചങ്ങാത്തം കൂടിയോ അവരും ഈ ചതിക്കുഴിയിൽ വീണിട്ടുണ്ട്. ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്; മറിച്ച് ആ കുടുംബത്തെ ആകമാനം പലവിധത്തിലും ഇത് ബാധിക്കും. സൂക്ഷിക്കുക. 

മയക്കു മരുന്നിനു അടിമപ്പെട്ടാൽ പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാൻ പ്രയാസമാണ്. അവൻ അത് വലിച്ചേ തീരൂ. കിട്ടാതെ വരുമ്പോൾ അവന് ഭ്രാന്ത് പിടിക്കും.  ഉമ്മയെയൊ ഉപ്പയെയോ സഹോദരങ്ങളെയോ അയൽവാസികളെയോ ആരെയും അവനു തിരിച്ചറിയാതെ വരും. പിന്നെ എന്തായിരിക്കും അവിടെ  സംഭവിക്കുക എന്ന് പറയേണ്ടല്ലോ ! ജാഗ്രത !

'' മോനേ ഒരു ഉമ്മയുടെയും ഉപ്പയുടെയും കണ്ണ് നീരിനു നീ കാരണമാകരുത്. ആ കൂട്ടുകെട്ടിൽ നീ പെട്ട് പോകരുത്. നിന്റെ ദുഷ്ചെയ്തികളുടെ പേരിൽ   ഉപ്പ തീ തിന്നരുത്, ഉമ്മ  ഖബറിൽ ശിക്ഷിക്കപ്പെടരുത്''.  ഏത് മാതാപിതാക്കളാണ് ഇങ്ങിനെ പറയാൻ ആഗ്രഹിക്കാത്തത് ! 

അനിയാ, നാടിനു പുറത്തുള്ളവരോട് കൂട്ടുകൂടുമ്പോൾ നീ  ശ്രദ്ധിക്കണം. ഒരു ചെറിയ ''സൂചന'' കിട്ടിയാൽ കൂട്ടുകെട്ട് വിട്ട് കളയണം.  അവരുടെ കൂട്ടുകെട്ടിന്റെ പേരിൽ എല്ലാവരും നിന്നെ   സംശയിക്കും. ''ഇന്ന ആളുടെ കൂടെ ഇന്നയാളുടെ  മോനെ കണ്ടിരുന്നു''. ഈ ഒരു പറച്ചിൽ മതി, നിന്റെ ഉമ്മാന്റെയും സഹോദരങ്ങളുടെയും സമാധാനം കെടാൻ. ഉപ്പ തളർന്നു വീഴാൻ ആ വാർത്ത മാത്രം മതി.  കരുതിയിരിക്കണം. 

സ്കൂൾ കുട്ടികൾ ചെറിയ ക്ലാസ് മുതൽ   സിഗരറ്റ്  ശീലം തുടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു.  നിങ്ങളുടെ മോൻ അതിൽ ഉണ്ടോ ? അന്വേഷിക്കൂ.   കുട്ടികൾ ലഹരി വസ്തുക്കളുടെ രുചി നോക്കിത്തുടങ്ങുന്നത് പുകവലിയിൽ കൂടിയാണ്. 

രാത്രി വീട്ടിലെത്താൻ ആരും വൈകരുത്.  ഉപ്പയും ജേഷ്ടനും ആദ്യം വീട്ടിൽ എത്തണം. വരാത്ത മോനെ കുറിച്ച് ''അട്ടത്ത് ഉറങ്ങുന്നെന്നു'' ഉമ്മ കള്ളം പറയരുത്.  ഉപ്പ പ്രവാസിയാണെങ്കിൽ അയൽവാസികൾ നിങ്ങൾക്ക്  സഹായികളാകണം. ഒരു കുട്ടി പോലും രാത്രി അലഞ്ഞു തിരിഞ്ഞു നടക്കരുത്. കല്ലിലും കൽവെർട്ടിലും കവലയിലും കടത്തിണ്ണയിലും രാത്രി ഇരിക്കുന്ന ശീലം (ഉണ്ടെങ്കിൽ) ഒഴിവാക്കുക. ഇനി മുതൽ  രാത്രി ഭക്ഷണം കുടുംബ സമേതമാകട്ടെ. 

അറിയുമല്ലോ ഇന്നുള്ള അന്തരീക്ഷം അത്ര ശരിയല്ല.  വാർത്തകൾ വായിക്കാറില്ലേ ? എത്രഎത്ര കുട്ടികൾ, ചെറുപ്പക്കാർ കഞ്ചാവിനും മയക്ക് മരുന്നിനുമടിമപ്പെട്ടു എല്ലാവരാലും ശപിക്കപ്പെട്ടു കഴിയുന്നു ! പോലീസും കേസും കൂട്ടവും വേറെയും ! 

എല്ലാ  മഹല്ലും ഉണരണം. മഹല്ല്ഭാരവാഹികൾ ഇതിന്റെ ഉത്തര വാദിത്വം ഏറ്റെടുത്തേ പറ്റൂ.  എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം. 

വൈകരുത്. നമ്മുടെ നാട്ടിൽ ഈ ഫിത്ന വരുന്നതിനു മുമ്പ് മുൻകരുതലെടുക്കുക.  യുവാക്കൾ, മുതിർന്നവർ, സ്കൂൾ -മദ്രസ്സാ അധ്യാപകർ, ഖതീബുമാർ, പള്ളി ഇമാമുകൾ, മത -സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, കുടുംബിനികൾ എല്ലാവരും ഈ വിപത്തിനെതിരെ സജീവമാകുക.  കൈവിട്ടു പോയാൽ,  പിന്നെ  വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല.

പ്രിയപ്പെട്ട ഉമ്മാ...ഉപ്പാ .. സ്വന്തം വീട്ടിൽ മനസ്സമാധാനത്തിൽ നിങ്ങൾക്ക്  ഉറങ്ങണ്ടേ ?.മക്കൾ കാരണം  ഉറക്കം പോയ്പ്പോകുന്ന ഒരു ദയനീയാവസ്ഥ  ഉണ്ടാകുന്നത്നി നിങ്ങൾ ഇഷ്ടപ്പെടുമോ ? നമുക്ക് വേണ്ടി എപ്പോഴും  പ്രാർഥിക്കുന്ന മക്കൾ  വേണോ ?  ആലോചിക്കുക.  അത് കൊണ്ട് പറയേണ്ടത് പറഞ്ഞു. നമ്മുടെ പൊന്നോമനകളെ  നല്ല  ചിട്ടയിലും  മത നിഷ്ഠയിലും വളർത്തുക. അവരിൽ എപ്പോഴും ഒരു കണ്ണ് ഉണ്ടാകുക. എങ്കിൽ, പ്രതീക്ഷയുണ്ട്. ഇല്ലെങ്കിൽ, അവരുടെ ഭാവി മോശമാകാൻ എല്ലാ സാധ്യതകളുമുണ്ട്.  

അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും കാത്ത് കൊള്ളട്ടെ, ആമീൻ 

നിരീക്ഷണം - ഒരു വാക്ക് , ഒരു അപേക്ഷ

നിരീക്ഷണം

അസ്‌ലം മാവില

ഒരു വാക്ക് , ഒരു അപേക്ഷ

പറയുമ്പോൾ ദേഷ്യം ഉണ്ടാകില്ലല്ലോ. ഈ കുറിപ്പുകാരൻ എപ്പോഴും പ്രശ്നക്കാരനാണല്ലോ എന്ന് തോന്നുമോ?  ഇല്ല എന്ന് എന്റെ മനസ്സ് പറയുന്നു. അത് കൊണ്ട് ഇന്നത്തെ നിരീക്ഷണവും നിങ്ങൾ അതേ ഗൌരവത്തിൽ തന്നെ വായിക്കുക.

ശരി. പരീക്ഷ ഇന്നലെ തുടങ്ങി. ഇന്ന് കൂടി എഴുതിയാൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പരീക്ഷ പകുതിക്ക് തീരും. ബാക്കി 23നു നടക്കും. ഒമ്പതാം തിയ്യതി മുതൽ SSLC തുടങ്ങുകയായി. കൂട്ടത്തിൽ പ്ലസ്‌ വൺ, പ്ലസ് ടൂ പരീക്ഷകൾ നടക്കും. എന്ന് വെച്ചാൽ മാർച്ചു മൊത്തം പരീക്ഷാ കാലം.

നാട്ടിൽ എല്ലാവർക്കും ഇത് അറിയാം. അപ്പോൾ അവർക്ക് രാത്രി ഒന്ന് പഠിക്കാൻ ഇരിക്കേണ്ടേ ? ഇരിക്കണം. വീട്ടിൽ പാളേല് കിടക്കുന്ന കുഞ്ഞിന്റെ കരച്ചിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് ശല്യമായിപ്പോകരുതെന്നു കരുതി ഉമ്മമാർ മുൻകരുതൽ എടുക്കും. ''ഇങ്ക'' നേരത്തെ കൊടുക്കും. ''ഇച്ചി'' നേരത്തെ ബീത്തിച്ച് ഉറക്കും. താരാട്ട് പാടി അവറ്റങ്ങൾ മാലാഖയെ സ്വപ്നവും കണ്ട് അങ്ങ് ഉറങ്ങുമ്പോഴായിരിക്കും....

...ആയിരിക്കും  പുറത്ത് മൈക്കിന്റെയും മെഗാ ഫോണിന്റെയും കാതടപ്പിക്കുന്ന  ഒച്ച. പ്രസംഗം. അല്ലെങ്കിൽ വേറെന്തെങ്കിലും ഒന്ന്. അതോടെ കുട്ടികളുടെ പരീക്ഷ പഠിത്തം  താറുമാറാകും.  പരീക്ഷയ്ക്ക് തയ്യാറാകാൻ ഇരുന്ന കുട്ടികൾ പല മൂലയിലും നീങ്ങും. ഒരു കാര്യവുമുണ്ടാകില്ല. അതോടെ കുട്ടിയുടെ  ശ്രദ്ധ തെറ്റും. ''ഇങ്ക'' തിന്നുറങ്ങിയ കുഞ്ഞുവാവ ഞെട്ടി എണീറ്റ്‌ അവന്റെ കലാപരിപാടികൾ തുടങ്ങും. പിന്നെ വീട്ടിൽ എന്തായിരിക്കും ബഹളം !  അതോടെ ഒരു കൊല്ലം, അല്ല അഞ്ചും പത്തും പന്ത്രണ്ടും കൊല്ലം പരിശ്രമിച്ചതൊക്കെ  disordered ആയി  പാളീസാകും.  

പുറത്ത് നിന്ന് വന്നു ആരെങ്കിലും  സംഘടിപ്പിച്ചതാണോ ഈ പരിപാടി  ? അല്ല. പിന്നെ ആര് ? നമ്മൾ തന്നെ. വീട്ടിൽ മോനും മോളും പരീക്ഷയ്ക്ക് ശ്രദ്ധിച്ചു പഠിക്കണമെന്ന് പറയുന്നതോ ? അതും നമ്മൾ തന്നെ. അങ്ങിനെ ഉപദേശിചിട്ടാണല്ലോ ഇയാൾ ഒച്ച വെക്കാതെ കതക് ചാരി പറയപ്പെട്ട പരിപാടിക്ക് പോയതും അവിടെ  സൌണ്ട് കുറയുമോന്നു പേടിച്ചു ബാസ്സുള്ള ബാക്സ് വാങ്ങാൻ പോയതും.    ''കൊടെ'' തെങ്ങിമ്മേൽ കെട്ടിയതും അതിന്റെ  വോള്യം കൂട്ടിയതും എല്ലാം നമ്മൾ തന്നെ.  കേൾക്കുന്നവർ എത്ര ? ഒരൈമ്പത് ! പുസ്തകവും തുറന്ന് വെച്ച് ഈ ''ഒച്ചയും ബിളിയും'' സഹിച്ചു മനസ്സിൽ  പ്രാകുന്ന വിദ്യാർഥികൾ എത്ര ? ഇരുന്നൂറ്റൈമ്പത്. ഒരു കൊല്ലം നിങ്ങൾ കോട്ടും സൂട്ടും ബാഗും ബക്കറ്റും വെച്ച് ബാക്കിൽ വെച്ച്കെട്ടി മക്കളെ സ്കൂളിൽ അയച്ചതോ ? വെറുതെ.  വെറും  വെറുതെ.

തലേ രാത്രിയിലെ ശബ്ദകോലാഹലം കൊണ്ട്  പഠനം ''അൽകുൽതായി''  കൊല്ല പരീക്ഷ എഴുതി വരുന്ന  മക്കളോട് : ''പരീച്ചെ നല്ലോണം എയ്തീൻ-റാ ...എയ്തീൻണേ .... ''  നിങ്ങൾ എന്ത് ഉത്തരമാണ് മക്കളിൽ നിന്ന്  പ്രതീക്ഷിക്കുന്നത് ? കൂട്ടരേ, പരീക്ഷാ തലേന്നാളുകൾ എന്നത് ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പഠിച്ചതൊക്കെ ഒന്ന് തർതീബിൽ കൊണ്ട് വരാൻ ആ മണിക്കൂറുകൾ അവരെ ഏറെ സഹായിക്കും. നല്ല അന്തരീക്ഷം അപ്പോൾ ആവശ്യമാണ്‌.. ആരും ശല്യം ചെയ്യാനും പാടില്ല.

ദയവ് ചെയ്ത് പരീക്ഷാ കാലത്ത് മൈക്കും ബോക്സും കെട്ടി മഗ്രിബിനു ശേഷം ആരും പരിപാടി സംഘടിപ്പിക്കരുത്. അതേത് പാർട്ടിയുടെതാണെങ്കിലും സംഘടനയുടെതാണെങ്കിലും, അതിന്റെ പ്രവർത്തകർ മടി കൂടാതെ നേതൃത്വത്തോട്  പറയണം -  ''നമുക്ക് ഈ പരീക്ഷാ കാലം കഴിഞ്ഞു ഇതിലും ഒച്ചത്തിൽ സംഘടിപ്പിക്കാം. ഇപ്പോൾ വേണ്ട, മക്കൾ പരീക്ഷയ്ക്ക് പഠിക്കുവാണ്. അവരുടെ ഭാവി നമ്മുടെ ഒന്നൊന്നര മണിക്കൂർ കൊണ്ട് നഷ്ടപ്പെടരുത്.'' ഇതെന്റെ പ്രിയപ്പെട്ടവരോട് ഒരഭ്യർഥനയാണ്. ഒരു രക്ഷിതാക്കൾക്ക് വേണ്ടി സംസാരിക്കുന്നതെന്ന് വിചാരിച്ചാലും സാരമില്ല.  വളരെ അത്യാവശ്യമെങ്കിൽ മൈക്ക് ഇല്ലാതെ തന്നെ പ്രോഗ്രാം സംഘടിപ്പിക്കാമല്ലോ. വന്നവർക്ക് കേൾക്കാൻ അത് മതി, തൽക്കാലം. ഒരു കാര്യം കൂടി, തൊട്ടയൽ പ്രദേശത്തുള്ളവരോടും നിങ്ങളുടെ ബന്ധം ഉപയോഗിച്ച് ഓർമ്മപ്പെടുത്തിയാൽ അവരും ചെവികൊള്ളും. (ഒരു പഞ്ചായത്ത് തല യോഗം തന്നെ എല്ലാ വിധ  വിശ്വാസികളെയും പാർട്ടിക്കാരെയും വിളിച്ചു ചേർന്ന് എടുക്കാവുന്നതെയുള്ളൂ ഇതൊക്കെ.  അപ്പോൾ പഞ്ചായത്തു മൊത്തം  പരീക്ഷാ കാലങ്ങളിൽ '' മണിക്കൂറുകൾ നീളുന്ന രാത്രിയൊച്ച''യ്ക്ക് ഒരു ശമനം കിട്ടും. നമ്മുടെ കുട്ടികളും രക്ഷപ്പെടും.)


പ്രീസ്കൂൾ അടക്കം 12 കൊല്ലം അതിരാവിലെ ഉണർന്ന് പള്ളിക്കൂടത്തിലേക്ക് മക്കളെ പ്രതീക്ഷയോടെ  അയക്കുന്ന ഉമ്മമാരുടെ വേദനിക്കുന്ന മനസ്സ് കണ്ടുകൊണ്ടെങ്കിലും ഇതിൽ നിന്ന് പിന്മാറണം. അവർക്ക് പറയാൻ വേദികളില്ലല്ലോ.ഇനി അഥവാ അവർ  പറഞ്ഞാൽ അതികപ്പറ്റുമാകുമല്ലൊ .  ഇതിലപ്പുറം ഒരു ഭാഷയിൽ എനിക്ക് ഇത് പറയാൻ അറിയില്ല.

Tuesday, March 1, 2016

About RT

ഈ കുറിപ്പുകാരനെ കുറിച്ച് ആ കുറിപ്പുകാരന്റെ പരാമർശത്തിൽ വലിയ യോജിപ്പില്ലെങ്കിലും അദ്ദേഹം പൊതുവായി പറഞ്ഞ അഭിപ്രായങ്ങളോട് (മുഴുവനല്ലെങ്കിലും) സിംഹഭാഗവും യോജിച്ചേ തീരൂ. ഒരു വ്യത്യസ്തത ഉണ്ടായിക്കൊള്ളട്ടെ ഇങ്ങിനെ കിട്ടിയ കൂട്ടായ്മക്ക്. ചില പുസ്തക ചർച്ചകൾ ആകാമെന്ന് ഫവാസും സാപും അരമനയും പിന്നീട് സജീവമായ അസീസും ഷരീഫുമൊക്കെ അഭിപ്രായപ്പെട്ടത്തിന്റെ ഭാഗമാണ് RT നിലനിന്നത്. തുടക്കത്തിൽ ഒന്ന് രണ്ടു പുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നു. അന്ന് സാകിർ അഹമദ് , ഫവാസ് ടി.പി., നിസാർ ടി.എച്ച്, സൈദ്‌, റസാ (ക്ക്), അസ്‌ലം പട്ള, സി. എച്ച്, എം.എ മുതലായവർ സജീവമായിരുന്നു എന്നാണെന്റെ ഓർമ്മ. മൊത്തം 15 പേർ ഉണ്ടായിരുന്നു . ആഴ്ചയിൽ രണ്ടു ദിവസം. അതും ഒന്നോ രണ്ടോ മണിക്കൂർ. ഞാനത്ര സജീവമല്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവിടെ ഇടപെടാറുമുണ്ട്. അന്ന് ശരിക്കും കുടുംബ-രാഷ്ട്രീയ-മത(അവാന്തര)-മഹല്ല്- ക്ലബ്‌---, ക്ലാസ്സ്മെറ്റ്സ്- സേവന കൂട്ടായ്മകളുടെ ഒരു വലിയ ബഹളമായിരുന്നു. കൃത്യം ഒന്നര വർഷം മുമ്പ്. കൂട്ടത്തിൽ ഒരു ലൈബ്രറി കൂട്ടായ്മയും അന്ന് ഉണ്ടായിരുന്നു . ഞങ്ങളെ പോലുള്ളവർ ആ കൂട്ടായ്മയിൽ വലുതായി പ്രതീക്ഷിച്ചു. ദൗർഭാഗ്യമാകാം, അതിൽ ഇടപെടുന്നതിലപ്പുറം വീഡിയോസ്, ''സിംഹവാലൻ'' ടെക്സ്റ്റ് അടക്കം വേണ്ടായ്കകൾ അനാവശ്യ കീഴ്വഴക്കങ്ങൾ ഉണ്ടാക്കി. അവ അനിയന്ത്രിതമായി തുടർന്നപ്പോൾ ഫയാസ് തുടങ്ങി വെച്ചതാണ് RT. ഫയാസ് ഒരൽപം പിന്മാറിയപ്പോൾ, (പിന്നെയും) വളരെക്കഴിഞ്ഞാണ് ഒരു നിയോഗം പോലെ RT ചിലരാൽ സജീവമാകുന്നത്. രണ്ടു പേരെ ഇവിടെ ഞാൻ പരാമർശിക്കും, എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചവരാണ് ആ മാന്യ വ്യക്തിത്വങ്ങൾ - അരമന മുഹമ്മദ് , ഷരീഫ് കുവൈറ്റ്. അവരുടെ ''ഉടുമ്പിന്റെ പിടുത്ത''മാണ് എനിക്ക്പോലും അത്ഭുതമായി RT ഇന്നും കത്തി നിൽക്കുന്നത്. അത് പോലുള്ള നിസ്വാർത്ഥരുടെ മഹനീയ സാനിധ്യമാണ് RT യുടെ ഊർജ്ജവും. അദ്ദി (അബ്ദുൽ റഹ്മാൻ) എന്ന കുറിപ്പുകാരന്റെ അഭിപ്രായങ്ങൾ (വ്യക്തി പരാമർശങ്ങൾ ഒഴിവാക്കി) നിങ്ങൾ മുഖ വിലക്കെടുത്താൽ നന്ന് എന്ന് എനിക്കും തോന്നുന്നു. അസ്‌ലം മാവില

നിരീക്ഷണം - സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും

നിരീക്ഷണം അസ്‌ലം മാവില സഞ്ചരിക്കും ലൈബ്രറിയും വായനാ ഇടവും കപ്പൽ അബൂബക്കർ എന്റെ നല്ല കൂട്ടുകാരനാണ്. അയൽവാസി; കൂടെ പഠിച്ചവൻ. വേറിട്ട ചിന്തയുള്ള ഒരാളാണ്‌ അദ്ദേഹം. ആഴ്ചകൾ മുമ്പ് വായനാ ശാലയെകുറിച്ചു ഒരു ചർച്ച സി.പി. & ആർ .ടി. ഫോറങ്ങളിൽ നടന്നിരുന്നുവല്ലോ. ''നിരീക്ഷണ''ത്തിൽ വായനാശാലയുമായി ബന്ധപ്പെട്ട വന്ന വിഷയമായിരുന്നു പശ്ചാത്തലം. അന്ന് അബൂബക്കർ ഒരു ആശയം പങ്കു വെച്ചു. അതിന്റെ ഒരു എലാബെറേറ്റഡായ രൂപമാണ് ഇവിടെ കുറിക്കുന്നത്. വഴി മാറിച്ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നെന്ന് വരും തലമുറകൾ അവരുടെ സാംസ്കാരിക അന്തിച്ചർച്ചകളിൽ പറയട്ടെ; അത് അവരുടെ കാലത്തും പ്രസക്തമാണ്. Mobile Library എന്ന ആശയം. ഗൾഫിലൊക്കെ കാണുന്ന PORT-CABIN ന്റെ കുഞ്ഞു രൂപം. ഞാനിതെഴുന്നതും ഒരു പോർട്ടോകാബിനിൽ ഇരുന്നാണ്. അടക്കവും ഒതുക്കവുമുള്ള ഒരു കുഞ്ഞു ലൈബ്രറി. സ്ഥിരമായി ഒരു സ്ഥലം വേണ്ട. എവിടെയും കൊണ്ട് വെക്കാം. രണ്ടു മുറി. ഒന്ന് ഇരുന്നു വായിക്കാൻ. ഒന്ന് പുസ്തകങ്ങൾ അടുക്കി വെക്കാൻ. നമ്മുടെ നാടിന്റെ നാലു ഭാഗങ്ങളിൽ സാംസ്കാരിക ചിഹ്നങ്ങളായി ഇവ. വൈകിട്ട് ഒന്നോ -രണ്ടോ മണിക്കൂർ തുറന്നു പ്രവർത്തിക്കുക. പറ്റുമെങ്കിൽ വൈകിട്ട് തൊട്ടടുത്ത വീടുകളിൽ നിന്ന് ഒന്ന് -രണ്ടു പത്രങ്ങൾ. രാത്രി തന്നെ തിരിച്ചെടുക്കാം. കുട്ടികളിൽ വായനാ ശീലമുണ്ടെങ്കിൽ അവർ വായിച്ചു കഴിഞ്ഞ വാരികകൾ ! പുസ്തകങ്ങൾ ! സൌരോർജ്ജയുഗമാണ്, വൈദ്യുതിക്ക് അതിന്റെ സാധ്യത ഉപയോഗപ്പെടുത്താം. വേണമെങ്കിൽ കുറച്ചു കൂടി ഗ്രാമീണ നിറം നൽകാം. പുല്ലു മേഞ്ഞോ, പച്ചോല വിരിച്ചോ കാബിന്റെ ''മാട്'' മോടി കൂട്ടാം. അതൊക്കെ നമ്മുടെ കുട്ടികൾക്ക് വിട്ടു കൊടുത്താൽ അവരിൽ പുതിയ ആശയങ്ങൾ ഉരുത്തിരിയും, ഇതിലും കലാപരമായി. നാലും കൂടിയ സ്ഥലം വേണം. ആളുകൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റണം. ഉപകാരപ്പെടണം. മെയിൻന്റൈൻ (maintain ) ചെയ്തു കൊണ്ടിരിക്കണം. നിരന്തരം ആൾപ്പെരുമാറ്റം ഉണ്ടാകണം. നാം വായിച്ചു തീർത്തില്ലെങ്കിൽ ഷെൽഫിൽ വെച്ച പുസ്തകങ്ങൾ തിന്നു തീർക്കാൻ വേറെ ആൾക്കാർ വരും. അങ്ങിനെ ആവുകയുമരുത്. മുമ്പ് നമ്മുടെ ഒ.എസ്. എ ലൈബ്രറിയിൽ നടന്ന ചിതാലാക്രമണം പോലെ. 100 കൊല്ലം കഴിഞ്ഞുള്ള പട്ളയെ മനസ്സിൽ വെച്ചാണ് അബൂബക്കർ തന്റെ ആശയം എന്നോട് പങ്കിട്ടത്. അതും ഞാൻ മനസ്സിലാക്കിയ രൂപത്തിൽ ഇവിടെ എഴുതാം. നമുക്ക് ഒരു കാബിൻ മതി. നാലു ദിക്കിൽ വേണമെന്നില്ല. ശരിക്കും ഇവ മൂവ് ചെയ്യണം - ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്. അതിനനുസരിച്ച് ലൈബ്രറിക്ക്ചക്രങ്ങൾ . പുസ്തകങ്ങൾ വീഴാതിരിക്കാൻ മുൻകരുതലുകൾ. ഇത് കൊണ്ട് പോകാൻ ആഴ്ചയിൽ ഒരിക്കൽ വാടകയ്ക്ക് ഒരു വണ്ടി. ലൊക്കേഷൻ നാം സ്പോട്ട് ചെയ്ത് കഴിഞ്ഞാൽ അവിടെ കുറച്ചു ദിവസങ്ങൾ. ആ ഭാഗത്തുള്ള സാംസ്കാരിക പ്രവർത്തകർക്കായിരിക്കണം ഒരു ആഴ്ച്ചക്കാലം അതിന്റെ മുഴുവൻ ഉത്തരവാദിത്വം . അതിന്റെ സുതാര്യമായ ട്രാൻസ്മിറ്റൽ നടക്കുകയും വേണം. ഓരോ ആഴ്ചയും തങ്ങളുടെ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ഗ്രന്ഥശാല എത്തുമ്പോൾ ഒരു സാംസ്കാരിക സന്ധ്യാസദസ്സ്. പുസ്തക ചർച്ച വേറെ. ഒരു അതിഥി. മൊബൈൽ ലൈബ്രറിയിൽ പത്രങ്ങൾ, വാരികകൾ, പ്രസിദ്ധീകരണങ്ങൾ. വരി ചേർക്കാൻ ഒരു അവസരമുണ്ടാകുക - അതേത് രാഷ്ട്രീയ -മത-സാമൂഹിക-സാംസ്കാരിക അച്ചടി ശാലയിൽ നിന്ന് പുറത്തിറങ്ങുന്നതാണെങ്കിലും. വായനയുടെ വർണ്ണ ലോകം തുറക്കുക. ദൃശ്യ-ശ്രവ്യ-അച്ചടി മീഡിയകളിൽ അതൊരു ശ്രദ്ധാകേന്ദ്രമായിരിക്കും. കുറെ നാളുകളായി ലൈബ്രറി പണിയാൻ സ്ഥലം ഓഫറുണ്ട് എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. അതൊരു വഴിക്ക് നടക്കട്ടെ. സമാന്തരമായി ''കപ്പൽ'' ആശയവും ചിറക് മുളക്കട്ടെ. ഇവിടെ സ്ഥായിയായി സ്ഥലം വേണ്ട. ഒരു മൂല കിട്ടിയാൽ മതി, ക്യാബിൻ ഒതുക്കി വെക്കാൻ. മാറ്റണമെന്ന് തോന്നിയാൽ മാറ്റുകയും ചെയ്യാമല്ലോ. മൊബൈൽ ലൈബ്രറികൾ ലോകത്ത് പല ഭാഗത്തും പരീക്ഷിച്ചു വിജയിച്ച ആശയമാണ്. അങ്ങിനെ തന്നെ ഇവിടെ പകർത്തണമെന്നല്ല, നമ്മുടെ ചുറ്റുപാടിനനുസരിച്ചു modifications വരുത്തി. മറ്റൊരു കാര്യം - എവിടെയൊക്കെയോ സ്ഥലം കിട്ടിയിട്ടും കാര്യമില്ല. കിട്ടെണ്ടിടത്തു കിട്ടണം, അതിനു തയ്യാറായി കുറഞ്ഞത് 3 സെന്റ്‌ സ്ഥലം വിൽക്കാനോ ആദായ വിലയ്ക്ക് നൽകാനോ തയ്യാറുള്ളവർ ഉണ്ടോ ? മരണശേഷവും നന്മയുടെയും വായനയുടെയും വെളിച്ചം തലമുറകൾക്ക് നൽകാൻ തയ്യാറുള്ള ഹൃദയ വിശാലതയുള്ള സന്മനസ്കർ ? കണ്ണായ സ്ഥലത്ത് സ്ഥലം നൽകാൻ തയ്യാറുള്ളവർ ? അങ്ങിനെ തയ്യാറെങ്കിൽ അത് മാന്യമായ വിലയ്ക്ക് വാങ്ങുന്നതിൽ സഹകരിക്കാൻ തയ്യാറുള്ളവർ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രണ്ടു ആശയവും ഇവിടെ വെക്കുന്നു ; ഏതു കൂട്ടായ്മയിലും സാധ്യതകൾ ചർച്ച ചെയ്യാം.

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ ( 28 )
_______________________________

മാവിലേയൻ

സ്കൂൾ വിട്ടാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിലേക്കുള്ള പല വ്യഞ്ജന സാധനങ്ങൾ കൊണ്ട് വരാൻ ഉമ്മ അധികവും എന്നെയാണ് മധൂരിലേക്ക് അയക്കാറുണ്ടായിരുന്നത് - ഉപ്പാന്റെ കടയിലേക്ക്. മധൂർ കായിഞ്ഞി, മഞ്ചത്തട്ക്ക മാന്യNoയൊക്കെ അന്ന് ഉപ്പാന്റെ കടയിൽ നിന്ന് അടയ്ക്ക തലച്ചുമടായി കൊണ്ട് വരും, വീട്ടു മുറ്റത്ത്‌ ഉണക്കാനിടാൻ. അരിയും പഞ്ചസാരയുമൊക്കെ ഇവരുടെ കയ്യിൽ ഉപ്പായ്ക്ക് കൊടുത്തയച്ചാലെന്താന്നൊക്കെ ഞൊടിഞായം പറഞ്ഞു സ്കൂട്ടാവാൻ ഞാൻ മാക്സിമം ഉമ്മാനോട് തർക്കിക്കും. അതൊക്കെ കേട്ട്, പെങ്ങന്മാർ എതിർ വാദം പറഞ്ഞു ഉമ്മാക്ക് ലോ പോയിന്റ് പറഞ്ഞു കൊടുക്കും. പുല്ലരിയുന്ന സൌകുമാരെ കാണിച്ചാണ് അവർ എന്നെ മധൂരിലേക്കും കൊല്ലത്തെക്കും അയക്കുന്നത് -
''നോക്ക്, സാലേന്നു ബന്നിറ്റ് സൌക്വോ എല്ലാറും പുല്ലരിയാൻ പോന്നെ... ജോന് മധൂർക്ക് പോയിറ്റ് രണ്ട് മിൻറ്റിൽ ബെരാൻ ബെനെ ...'' അതോടെ ശുദ്ധനായ എന്റെ ന്യാമായ നിര്ദ്ദേശം വായുവിൽ ഇല്ലാതാവും. പിന്നെ സ്വയം പ്ലിങ്ങി ഒരു ടങ്കീസിന്റെ ബാഗുമായി ഇറങ്ങും. കൂടെ എണ്ണയ്ക്കുള്ള കുപ്പിയോ ഇല്ലെങ്കിൽ മണ്ണെണ്ണയ്ക്കുള്ള കന്നാസോ ഉണ്ടാകും. അരി മുതൽ തേങ്ങ വരെ ബാഗിൽ കുത്തി നിറച്ച് വരും. പോകുന്ന ഡ്രസ്സൊക്കെ സ്കൂൾ യൂനിഫോർമിൽ തന്നെ - കോര്ത്തിന്റെ കുപ്പായം ''പ്ലസ്‌'' നീല ട്രൌസർ. ( അന്നൊക്കെ മിക്ക കുട്ടികളുടെയും ട്രൌസറിന് ഇംഗ്ലീഷിലെ എക്സ് (X ) ആകൃതിയിൽ ഉള്ള വള്ളി പിന്നാലെ വെച്ച് പിടിപ്പിച്ചിരിക്കും. തൂഫാൻ വന്നാലും ഓടുമ്പോൾ നിക്കർ ഊരാതിരിക്കാൻ.)

ഒരു ഞായറാഴ്ച. രാവിലെ പത്ത്- പാതിനൊന്നു മണിയായിക്കാണും. കയ്യിൽ സാധനങ്ങളുടെ ചീട്ടും കക്ഷത്ത്‌ സഞ്ചിയുമായി മധൂരിലേക്ക് തിരിച്ചു. പാലമൊക്കെ കഴിഞ്ഞ് ഇപ്പോൾ നമ്മുടെ അസീസിന്റെ തോട്ടമുള്ള സ്ഥലത്തെത്തിയപ്പോൾ ഒരു സൗകു. അവൻ മധൂരിൽ നിന്ന് വരുന്ന വഴി. വലിയ ഒരു ഏർപ്പാടിലാണ് പുള്ളി. അന്ന് അവിടെ റോഡ്‌ അറ്റകുറ്റ പണി നടത്താൻ വേണ്ടി ടാർ നിറച്ച ഡബ്ബ അങ്ങിങ്ങായി റോഡിന്റെ വശങ്ങളിൽ ഉണ്ട്. അതിൽ ഒന്നിന്റെ അടുത്താണ് സൗകു. അതിന്റെ വക്കിൽ പറ്റിപ്പിടിച്ച ടാർ സൗകു മെല്ലെ ചുരണ്ടിയെടുത്ത് ചുണ്ടലിങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കുന്നു. അഞ്ചെട്ടെണ്ണം അവന്റെ കീശയിൽ ഉണ്ട്. ഞാൻ ചോദിച്ചു -
"സൌകൂ, ഇതെന്തിനാ ?"
അവൻ പറഞ്ഞു -
"വീട്ടിൽ പോയി ഇതു കൊണ്ട് കളിക്കാൻ.
പിന്നെ ഇത് ഉണ്ട മിട്ടായിന്നു ചെല്ലീറ്റ് മാമാക്കൊട്ക്കണം."

ഇതും പറഞ്ഞു അവൻ കുറെ ചിരിച്ചു. അന്ന് ഇതേ കളറുള്ള തേങ്ങയിൽ ചാലിച്ച ഉണ്ട മിടായി ഉണ്ടായിരുന്നു. (എന്തൊരു ബുദ്ധി, പേരക്കുട്ടിയുടെ സമ്മാനെയ്‌ . )

എന്റെ മണ്ടയിൽ മറ്റൊരു ഉപായമാണ് ഉദിച്ചത്. അന്ന് എന്റെ വീട്ടിൽ ഒന്ന് രണ്ടു അലുമിനിയം കടയം (കുടം) ഉണ്ട്. "ഈ ശരീരത്തിൽ അമ്പ് കൊള്ളാത്ത സ്ഥലമില്ല" എന്ന് പറഞ്ഞത് പോലെ, അത് ഉടയാത്ത ഒരിഞ്ചു സ്ഥലമില്ലായിരുന്നു. അന്നൊക്കെ ഞങ്ങളുടെ വീട്ടിലെ കിണർ ഫിബ്രവരിയാകുമ്പോൾ വറ്റാൻ തുടങ്ങും. നമ്മുടെ പ്രദേശത്ത് തന്നെ ഉറവ ഇല്ലാത്ത കിണറുകളിൽ ഒന്നാണ് അത്. ചേടി മണ്ണ്. പടവില്ല. മുഴുവൻ ഇടിഞ്ഞു വീണിട്ടുണ്ട്. മാർച്ച് ആകുമ്പോൾ കിണറിന്റെ ഒത്ത നടുവിൽ ഉള്ള വെള്ളം കിട്ടാൻ ഞാനൊക്കെ കുടം കയറിൽ കുടുക്കിട്ട് ഒരു ഏറാണ്. ചിലപ്പോൾ അത് എവിടെയെങ്കിലും പോയി ശക്തിയിൽ ഇടിച്ചു വീഴും. അതിന്റെ മെഡുല ഒബ്ലം ഗേറ്റിൽ സാരമായ പരിക്കുമായിട്ടായിരിക്കും തിരിച്ചു വരിക. അത് കൊണ്ട് മിക്ക കുടങ്ങളും ഒന്നൊന്നൊര രൂപമായിരിക്കും. മിക്കതിനും ഓട്ടയും ഉണ്ടാകും.

ഞങ്ങൾക്ക് ഒരു കടയം ഉണ്ടായിരുന്നു - നമ്മുടെ തലച്ചോറിന്റെ രൂപമായിരുന്നു. കൂട്ടത്തിൽ ചോർച്ചയും. ഞാൻ ഒരുപാട് തവണ അത് നോക്കി മാത്രം ഊറി ഊറി ചിരിച്ചിട്ടുണ്ട്. ആ പറയപ്പെട്ട ''തലച്ചോറി''ലെ ഓട്ട അടക്കാമല്ലോ എന്ന നല്ല ഒരു ഉദ്ദേശം. അത് നടന്നു കിട്ടിയാൽ ഉമ്മാന്റെ അഭിനന്ദനവും ചൂടോടെ കിട്ടും.

ഞാൻ അമാന്തിച്ചില്ല. സഞ്ചിയും താഴെ വെച്ച് എനിക്ക് പറ്റാവുന്ന തരത്തിൽ കുറെ എണ്ണം ഉരുട്ടി എടുത്തു. കുറെ ഷർട്ടിന്റെ കീശയിൽ, വേറെ കുറെ ട്രൌസറിന്റെ കീശയിലും നിറച്ചു. ഉപ്പാന്റെ കടയിൽ എത്തും വരെ ഞാൻ എണ്ണി നോക്കി ഉറപ്പു വരുത്തി, ഒന്നും താഴെ വീണിട്ടില്ലല്ലോയെന്നു.

കടയിൽ നിന്ന് സാധനങ്ങളുമായി ഞാൻ ഇറങ്ങി. പിന്നെ ആ ടാറുണ്ട കൊണ്ട് വേറെന്തൊക്കെ ചെയ്യാമെന്ന ചിന്തയിൽ തലപുകഞ്ഞു. അന്ന് നല്ല ചൂടുള്ള ദിവസമായിരുന്നു. ഏപ്രിൽ, മേയോക്കെ ആയിരിക്കണം. ഞാൻ നമ്മുടെ പാലമൊക്കെ കടന്നപ്പോൾ എന്റെ ഇടതു നെഞ്ചത്ത്‌ ഒരു കുരു കുരുപ്പ്. യൂ നോ ..സംതിങ്ങ് ''ഒട്ടൽസ്''. ഒരു കയ് സഞ്ചിയിൽ പിടിച്ചിട്ടുണ്ട്. മറ്റൊരു കയ്യിൽ എള്ളെണ്ണയുടെ കുപ്പിയും. ഞാൻ മെല്ലെ കണ്ണ് താഴോട്ടിട്ടു. ''ഓ മൈ ..ഗോഡ് ! എന്റെ നെഞ്ചത്ത്‌ കൂടിയാണ് ടാറിടുന്നത്. സത്യം എനിക്ക് എത്ര ആലോചിച്ചിട്ടും അപ്പോൾ മനസ്സിലായില്ല - ''വൈ ദിസ് കൊലവരി'' എന്ന്. ചുണ്ടങ്ങാ പരുവത്തിൽ ഉരുട്ടിയ ടാർ എങ്ങിനെയാ ഇമ്മാതിരി ഒലിച്ചിറങ്ങുന്നത് ?

PART - 1

ഞാൻ ഉടനെ എണ്ണ കുപ്പി താഴെ വെച്ച് കീശയിൽ കയ്യിട്ടു. നാല് വിരലും ചാണക രൂപത്തിൽ തിരിച്ചു വന്നു. തലച്ചുറ്റിയോ എന്നറിയില്ല. പിന്നെ അറിയാതെ എണ്ണകുപ്പിയുടെ വള്ളിയിൽ പിടിക്കുന്നതിനു പകരം അതിന്റെ കഴുത്താണ് പിടിച്ചത്, ദേ , അവിടെ കയ്യിലെ ടാർ ഒട്ടിപ്പിടിച്ചു. വലത്തേ കീശയിൽ അങ്ങിനെ ഉണ്ടാകാൻ വഴിയില്ല എന്ന അമിത ആത്മ വിശ്വാസം തലയിലെ കെട്ടു ഒരു ബാലൻസിൽ നിർത്തി കൈ അവിടെന്നു വിട്ടു കയ്യിട്ടതും തലയിലെ കെട്ടിന്റെ ബാലന്സ് തെറ്റിയതും ഒന്നിച്ച്. അതിലും മോശമായി ടാറിൽ വഷളായ ഉടനെ അറിയാതെ മുകളിലെ കെട്ടിലേക്ക്. ആ സഞ്ചി അങ്ങിനെ പോയിക്കിട്ടി. ബാലന്സ് തെറ്റിയ ആഘാതത്തിൽ ആയിരിക്കണം ചായപ്പൊടി കേട്ട് പൊട്ടി അതിങ്ങനെ താഴോട്ടു വീഴുന്ന ചെറിയ ചറ ചറ ശബ്ദം . നോക്കണേ, കാലക്കേടിന്റെ വരവ്. ചാപ്പ്ളി ഫിലിമൊന്നും ആ സമയം ഒന്നുമായിരുന്നില്ല. It is LIVE, chaps ! അങ്ങിനെ മൊത്തം താറടിച്ച ഞാൻ വീട്ടിൽ എത്തിയപ്പോൾ ...........................*%*$?**#@ ഇതൊക്കെ നടന്നു.

പതിവ് പോലെ അടി മുറ പോലെ ആദ്യം ഏറ്റു വാങ്ങി. അത് വാങ്ങിത്തരാൻ പെങ്ങന്മാർ നന്നായി ഉത്സാഹിച്ചു. പിന്നെ ഷർട്ട് ഊരാനുള്ള ഭഗീരഥ ശ്രമം.

എന്റെ നെഞ്ചിൻകൂടത്തിൽ ഷർട്ടോടെ ഒട്ടിപ്പിടിച്ചിരുന്ന ഷർട്ട് നീക്കാനുള്ള ശ്രമത്തിനിടയിൽ എന്റെ കയ്യബദ്ധം കൊണ്ട് ഒരു കീശ പറിഞ്ഞു കിട്ടി. ആ കുറ്റം തന്ത്ര പൂർവ്വം ഒരു പെങ്ങളുടെ തലയിൽ വെച്ച് കെട്ടി അതിനുള്ള ശിക്ഷയിൽ നിന്ന് സ്കൂട്ടായി. എങ്ങിനെയോ ഷർട്ട് വേർപ്പെട്ടു.

ഒരു കുൽസൂന്റെ ഉമ്മയുടെ നിർദ്ദേശം കേട്ട് ഞാൻ തന്നെ ചിരിച്ചു പോയി. ഡെയ്റ്റ് എക്സ്പൈർ ആകാൻ പോകുന്ന എന്റെ ''കോര''ക്കുപ്പായo ചിമിനെണ്ണയിൽ കഴുകാമെന്ന് പുള്ളിക്കാരി. ചിലർ അങ്ങിനെയാണ്, എന്തെങ്കിലും കേറി വലിഞ്ഞു അഭിപ്രായവും പറഞ്ഞു കളയും.
''അതിന്റെ മണം മാറാൻ പിന്നെ എത്ര സോപ്പ് വേണ്ടി വരും ?''
ഉമ്മ അങ്ങോട്ട്‌. പിന്നെ ഒരു കൂട്ടച്ചിരി. ഉമ്മ അതിനിടയിൽ എന്റെ മണ്ടക്കിട്ട് ഒരു മേടും അട്വൈസും -
"ബല്യേ പെണ്ണുങ്ങള് പറഞ്ഞത് കേട്ട് ചിരിച്ചു തമാശയാക്കരുതെന്ന്''
ഞാൻ ഉമ്മാക്കൊരു സപ്പോർട്ടായി ഈ ''ടാറുട്ടായി ഇഷ്യൂ'' സോഫ്റ്റായി പോകട്ടെന്നും കൂടി ഉദ്ദേശിച്ചാണ് സാദാചിരിയെ, പൊട്ടിച്ചിരിയാക്കിയത്; ബട്ട്‌,സദ്ദിഖ്നീ... സംഗതി ഏശിയില്ല.

ഇനി അടുത്തത് ട്രൌസർ....അത് ഒരു നിലക്കും സഹകരിച്ചില്ല. സൌകുന്റെ ഉമ്മയുടെ അന്യാവശ്യമായ ഇടപെടൽ മൂലം മുറിച്ചെടുത്തു. ഊഫ്ഫ് ... ഇത് ടാറോ അല്ല സൂപർ ഗ്ലൂ ആണോ ? പിന്നെ കുറെ മാസക്കാലം കീശയില്ലാത്ത കുപ്പായവും ടാറിന്റെ കറയുമായി അത് ധരിച്ചു നടന്നു.

വില്ലെർസ് പമ്പ് സെറ്റിൽ എണ്ണ നിറക്കുമ്പോൾ അരിപ്പക്ക് പകരമായി ഞാൻ ബാബേട്ടനോട് നിർദ്ദേശിച്ചത് എന്റെ ഈ താർ പുരണ്ട ഷർട്ട് ഉപയോഗിക്കാനായിരുന്നു. അത് അങ്ങിനെ പോയിക്കിട്ടിയത് കൊണ്ട് കുറെ ദിവസങ്ങളൊന്നും ഉപയോഗിച്ച് വശളാകുന്നത്തിൽ ശാന്തി ലഭിച്ചു.

എന്റെ ഉപ്പ അന്ന് പറഞ്ഞു തന്ന ഒരു അറിവുണ്ട് -
''മമ്മദൂ ....ടാറും മണ്ണെണ്ണയും പെട്രോളും ഡീസലും ''ഗ്രീസു''മെല്ലാം പെട്രോളിയം പ്രൊഡക്റ്റ്സ് / ബൈ പ്രൊഡക്റ്റ്സ് ആണ്. അതെല്ലോ നിന്റെ കെമിസ്ട്രീയിൽ ഉണ്ടാകും പഠിക്കാൻ...''
ചൂട് ഇത്തിരി കൂടിയാൽ ഖരാവസ്ഥ യിൽ നിന്നും ദ്രാവകാവസ്ഥയിലേക്കുള്ള മാറ്റം ഉപ്പ പറഞ്ഞു തന്നു. (നാട്ടിലേക്ക് തിരിക്കുമ്പോൾ ''സ്നിക്കറൊ''ക്കെ വാങ്ങി വീട്ടിലെത്തി തുറന്നു പിള്ളേർക്ക് കൊടുക്കുമ്പോൾ എമണ്ടൻ ചൂട് കൊണ്ട് കോലം മാറിയ ചോക്ലേറ്റു കാണുമ്പോൾ എനിക്ക് പലപ്പോഴും ആ സൌകുന്റെ "ടാറുട്ടായി" ഓർമ്മ വരാറുണ്ട്.)

പക്ഷെ ഞാൻ അപ്പോഴും ആലോചിച്ചത് മറ്റേ സൌകുവിന്റെ കാര്യമായിരുന്നു. അവിടെ എന്തായിരിക്കും സംഭവിച്ചിരിക്കുക? ഇതേ പോലെ അവന്റെ കീശയിലും സംഗതി ഉരുകിയിരിക്കുമോ ? അതല്ല തേങ്ങമിഠായിന്ന് തെറ്റിദ്ധരിച്ചു ''പുള്ളീ''ന്റെ കയ്യിന്ന് മാമ ''താറുണ്ട'' വാങ്ങി വിഴുങ്ങി കാണുമോ ?

അന്ന് രാവിലെ ഞാൻ പള്ളി വളപ്പ് നോക്കി വല്ല ആളനക്കമുണ്ടോ ? ഭാഗ്യം അതിന്റെ ഒരു ലക്ഷണം കണ്ടില്ല. അപ്പോൾ മിക്കവാറും എനിക്കുണ്ടായ അനുഭവം പുള്ളിക്കും ഉണ്ടായെന്ന് ഞാൻ 110 ശതമാനം ഉറപ്പാക്കി. അതോടെ എന്റെ talennaalaത്തെ മൂഡ്‌ ഔട്ട്‌ മുഴുവൻ മാറിക്കിട്ടി. സുബഹി നിസ്കാരം കഴിഞ്ഞ് പള്ളീന്ന് ഇറങ്ങുമ്പോൾ ഹൗദിന്റെ അടുത്ത് മണ്ണെണ്ണ മണം. ഞാൻ വിചാരിച്ചത് തലേ ദിവസം കറണ്ടോ മറ്റോ പോയി ചിമ്മിനി കൂടി കത്തിച്ചപ്പോൾ, അബദ്ധത്തിൽ കൂട് മറിഞ്ഞു വീണതായിരിക്കുമെന്ന്. "ബട്ട്, പള്ളിയിൽ മണം കേറുമ്പോൾ ഉണ്ടായിരുന്നില്ലല്ലോ"
ചിന്ത മെഡുള ഒബ്ലാം ഗേറ്റിന്ന് എടുത്തില്ല, ദേ ഇരിക്കുന്നു നമ്മുടെ മാണിക്കക്കല്ല് ! അവിടെയും ഒരു കുൽസൂന്റെ ഉമ്മ കാണും. ഇല്ലെങ്കിൽ മണ്ണെണ്ണയിൽ കുളിപ്പിക്കില്ല പുള്ളിയെ.

നമ്മുടെ കഥാപാത്രം ഹൌളിന്റെ മുന്നിൽ ഇരിന്നു ഒരു മാവിന്റെ ഇല ചുരുട്ടി പല്ല് തുടക്കുന്ന കോലം കണ്ടപ്പോൾ ശരിക്കും എനിക്ക് അറിയാതെ ചിരി വന്നു പോയി - തലേ ദിവസം ലോക്കപ്പിൽ കിടന്ന ഒരു ഒരു ഒരു പരുവം. പഞ്ഞിക്കിട്ടെന്നു പറഞ്ഞാൽ കുറഞ്ഞു പോകും. അതുക്കും മേലെയായിരുന്നു.
എന്തേലും പറഞ്ഞാലോ ചോദിച്ചാലോ വയലന്റായാലോ എന്ന് പേടിച്ച് ഞാൻ പിന്നെ ശവത്തിൽ കുത്താൻ നിന്നില്ല.

പാവം ! മാമാനെ ''താറുണ്ട'' തീറ്റിക്കാൻ ഇറങ്ങിയ ക്രൂരൻ ''പുള്ളി'' ! കക്ഷി ഇപ്പോൾ അങ്ങ് പേർഷ്യയിലാണ്. നാലീസം മുമ്പും മെസ്സേജ് ഇട്ടിരുന്നു.

അക്ബര്‍ കക്കട്ടില്‍

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. മയ്യത്ത് രാവിലെ ഒമ്പതു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് അഞ്ചിന് കക്കട്ടിലിലെ കണ്ടോത്ത് കുനി ജുമാമസ്ജിദില്‍ ഖബറടക്കും. നര്‍മ്മം കൊണ്ട് മധുരമായ ശൈലിക്കുടമയായിരുന്ന അക്ബര്‍ കക്കട്ടില്‍. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. കൂടാതെ ' അദ്ധ്യാപക കഥകള്‍' എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. മലയാളത്തിലെ പ്രഥമ അദ്ധ്യാപക സര്‍വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ്. വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍... മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന 'സര്‍ഗ്ഗസമീക്ഷ', അത്തരത്തില്‍ ഇന്ത്യയില്‍ ആദ്യം. രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1992ല്‍ ഹാസ്യ വിഭാഗത്തില്‍ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് 'സ്‌കൂള്‍ ഡയറി' എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004ല്‍ നോവലിനുള്ള അവാര്‍ഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന് ലഭിച്ചു. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 1998 ല്‍ മികച്ച നോവലിന് (സ്‌ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ലഭിച്ചു. 2000 ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.( സ്‌കൂള്‍ ഡയറി ദൂരദര്‍ശന്‍ സീരിയല്‍). 1992ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും നേടി. 2002ല്‍ 'വടക്കു നിന്നൊരു കുടുംബ വൃത്താന്തം' അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. (വാർത്തയ്ക്ക് കടപ്പാട് - ''ഉത്തരദേശം'' ദിനപത്രം ) RT യുടെ ആദരാഞ്ജലികൾ ! പരേതന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ, മഗ്ഫിറത്തും മർഹമതും നൽകട്ടെ- ആമീൻ

അന്താരാഷ്ട്രാ മാതൃഭാഷാ ദിനം

അന്താരാഷ്ട്രാ മാതൃഭാഷാ ദിനം, ഫെബ്രവരി 21 ഒരു കാസർകോടുകാരനു കൂടി അംഗീകാരം തേടി എത്തുന്നു, എഴുത്തിന്റെ വഴിയിൽ വിവർത്തന ശാഖയിൽ ഒരു കാസർകോടുകാരൻ കൂടി ലോക ശ്രദ്ധയിലേക്ക് .. രാഘവൻ മാഷിന്റെ പിന്നാലെയായി 2015 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ദാമോദർ ഷെട്ടിയെ തേടിയെത്തി. മലയാളത്തിനും അംഗീകാരം, കാസർകോടിനും അംഗീകാരം, കന്നഡയ്ക്കും ! ദാമോദർ കുമ്പള നായ്ക്കാപ്പ് സ്വദേശിയാണ്. താമസം വര്‍ഷങ്ങളായി ബംഗളൂരുവിലും.. '' കൊച്ചരേത്തി'' എന്ന മലയാള നോവലിന്റെ കന്നഡ പരിഭാഷയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി മലയാള നോവലുകള്‍ കന്നഡയിലേക്ക് ദാമോദര്‍ ഷെട്ടി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയരയന്‍ സമുദായത്തിന്റെ 20-ാം നൂറ്റാണ്ടിലെ ജീവിതത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യ ആദിവാസി എഴുത്തുകാരിലൊരാളായ ഇടുക്കി കുടയത്തൂരിലെ നാരായണനാണ് കൊച്ചരേത്തി എഴുത്തിയത്. 1998 ല്‍ പ്രസദ്ധീകരിച്ച ഈ നോവല്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. രാഘവൻ മാഷെ കുറിച്ച് എഴുത്ത് കാരൻ മണികണ്ഠൻ ദാസ്: ''മണ്‍മറിഞ്ഞ് പോകുമായിരുന്ന തുളുവിനെ ഒറ്റയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന അദ്ദേഹം കേവലം തുളുഭാഷയെ മാത്രമല്ല, ഒരു സംസ്‌കാരത്തെ തന്നെയാണ് ഊര്‍ജം കൊടുത്തു ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. തുളു നാടും ഭാഷയും നാട്ടറിവും എന്ന ഗ്രന്ഥം എഴുതിയ രാഘവൻ മാഷ്‌ (ഉത്തര ദേശത്തിന്റെ എഡിറ്റർ ). തുളുവിന് കന്നടയോടല്ല, മറിച്ച് മലയാളത്തോടാണ് കൂടുതല്‍ അടുപ്പമെന്ന് സ്ഥാപിക്കാന്‍ സി. രാഘവന് കഴിഞ്ഞു. ഒരേ സമയം വൈലോപ്പള്ളിയേയും അയ്യപ്പപ്പണിക്കരേയും വിവര്‍ത്തനം ചെയ്യാന്‍ രാഘവന്‍ മാഷിന് സാധിച്ചു. പ്രശസ്തമായ ഒട്ടേറെ കൃതികള്‍ അദ്ദേഹം കന്നടയില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്തു. ചങ്ങമ്പുഴയുടെ പാടുന്ന പിശാച് ഇംഗ്ലീഷിലേക്കോ ജര്‍മ്മനിയിലേക്കോ ഫ്രഞ്ചിലേക്കോ മൊഴിമാറ്റം നടത്തിയിരുന്നെങ്കില്‍ ലോകശ്രദ്ധ പിടിച്ചുപറ്റുമായിരുന്നു '' സപ്തഭാഷാസംസ്കാരത്തിന്റെ കളിത്തൊട്ടിലായ കാസർകോടിനെ ഇങ്ങനെയൊക്കെ പറയുന്നത് കാണാനാണ് എനിക്ക് ഇഷ്ടം; നിങ്ങൾക്കും അങ്ങിനെ ആയിരിക്കുമല്ലോ. ഏഴ് ഭാഷകളും (മലയാളം, കന്നഡ, തുളു, കൊങ്കിണി, ഉറുദു, ഇംഗ്ലീഷ് , ഹിന്ദി ഒരു പക്ഷെ ഇതാകാം ആ 7 ഭാഷകൾ. ബ്യാരി, അറബിക്കും ഇതിനോട് ചേർക്കാനുമുണ്ട് ). ഒരു കാലത്ത് ദക്ഷിണ കാന്നഡയുടെ ഭാഗമായ കാസർകോട് ഒരേ സമയം നമ്മുടെ വീടുകളിൽ കന്നഡയും മലയാളവും പഠിക്കുന്ന ഒരു തലമുറയും കടന്നു പോയിട്ടുണ്ട്. ഇന്നത്തെ മാതൃ ഭാഷാ ദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഒരു കാസർകോടുകാരനെ തേടി എത്തിയതിൽ നമുക്ക് അഭിമാനിക്കാം. അയൽപ്പക്കത്തിനും അത് വഴി അവരുടെ അയൽക്കാർക്കും നമ്മുടെ ഭാഷയും സംസ്കൃതിയും സാഹിത്യ സമ്പത്തും പറഞ്ഞു കൊടുക്കുക എന്നത് എന്തൊരു സുകൃതം ! നമുക്ക് നൽകാം ഭാഷകൾക്കിടയിൽ പാലം തീർത്ത ഈ മഹാ മനീഷിക്ക്, A BIG SALUTE മാതൃഭാഷാ ദിനത്തിൽ എന്റെ ഈ കുറിപ്പ് വായനക്കാർക്ക് സമർപ്പിക്കുന്നു. അസ്‌ലം മാവില കുറിപ്പ് : ഈ ദിനം നമുക്ക് ഓർമ്മപ്പെടുത്തിയ നിസാർ ടി.എച്ച്. അഭിനന്ദനം അർഹിക്കുന്നു .

ക : മണം

ഇന്ന് ഞാൻ വായിച്ച ഏറ്റവും കാലികമെന്നു തോന്നിയ കവിത കഞ്ചാബിന്റെ മണം പുകച്ചു തീരുന്നു പുതു ജന്മങ്ങൾ കൽവെർട്ടിനടിയിൽ കാൽപെരുമാറ്റമില്ലാതിടത്ത് അച്ഛൻ അങ്ങമ്പലത്തിൽ ശാന്തിക്കാരൻ, തീർത്ഥജലം നൽകുന്നവൻ അമ്മയങ്കനവാടിയി,ലായ മകനെ കൂട്ടുകെ''ട്ടൂതാ''ൻ വിളിച്ചു, ''ഒരിക്കലാകാമല്ലൊ ഈ പുകച്ചുരുൾ ?'' ''നോ'' പറയുന്നതിനു മുമ്പേ ആ ചെകുത്താൻമാരവന്റെ നാക്കരിഞ്ഞു നായയ്ക്കെറിഞ്ഞിരുന്നു ''ഇനിയും വൈകിയിട്ടില്ല തിരിച്ചു ജീവിതത്തിലേക്ക് വരാൻ'' ആസ്പത്രി കിടക്കയിൽ ഒരശരീരി പഴഞ്ചനെന്നു പറഞ്ഞു തള്ളിയ പഴയ കളിക്കൂട്ടുകാരൻ തല തടവി പറഞ്ഞു, ''വൈകിയിട്ടില്ല'' അച്ഛന്റെ കണ്ണുകളിൽ ചുടു ചോരയും അമ്മയുടെ കൈലേസിൽ കടലോളം കണ്ണ്നീരും കണ്ടവൻ മനസ്സിൽ തട്ടി പ്രതിജ്ഞയെടുത്തു, ''ദൈവം സാക്ഷി'' അപ്പോഴും, ചെകുത്താൻമാർ കൽവെർട്ടിൽ, ഇരുട്ട് മറയാക്കി അടുത്ത ഇരയുടെ ചെവിരണ്ടിലും വേദമോതി കൊടുക്കുകയായിരുന്നു - ''നിന്റച്ഛൻ പഴഞ്ചൻ, കളിക്കൂട്ടുകാരനും. അമ്മയോ ? ലോകം തിരിയാത്തവൾ, ഈ പുകച്ചുരുൾ നിന്റെ ജീവിതം മാറ്റി മറിക്കും'' മാളവിക പുന്നയൂർകുളം

അനുസ്മരണം


അനുസ്മരണം
പ്രൊഫ. വിഷ്ണു നമ്പൂതിരി സാർ എന്നെ പഠിപ്പിച്ചിട്ടില്ല. എന്റെ കൂടെ പഠിച്ച ആർട്സ്ഗ്രൂപ്പുകളിലെ കൂട്ടുകാർക്ക് അദ്ദേഹം പക്ഷെ, അധ്യാപകനാണ്. ആ കൂട്ടുകാരൊക്കെ ബെവിഞ്ച മാഷിന്റെ മലയാളം ക്ലാസ്സിനായി സയൻസ് ബ്ലോക്കിലുള്ള ഞങ്ങളുടെ ക്ലാസ്സിലേക്കാണ് വരിക. വിഷ്ണു സാറിന്റെ ക്ലാസ്സും അദ്ദേഹത്തിന്റെ ചരിത്ര വിഷയത്തലുള്ള അവഗാഹമൊക്കെ സംസാര വിഷയമാകും. അദ്ദേഹം ചരിത്ര അദ്ധ്യാപകൻ. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് അദ്ദേഹം കാസർകോട് ഗവ. കോളേജിൽ ഹിസ്റ്ററി ഡിപാർട്ട്മെന്റ് ഹെഡുമാണ്. അതിലെല്ലാമുപരി അദ്ദേഹം അറിയപ്പെട്ടത് NSS (NATIONAL SERVICE SCHEME ) Coordinator എന്ന നിലയിലാണ്. സേവന രംഗത്ത് കുട്ടികളുടെ കൈ പിടിച്ചുയർത്തി NSS കൂടുതൽ സജീവമാക്കിയ വിഷ്ണു സാർ ഞങ്ങളുടെയൊക്കെ ബഹുമാന്യ വ്യക്തിയായിരുന്നു. കോളേജ് ഓഡിറ്റൊറിയത്തിൽ പതിഞ്ഞ സ്വരത്തിൽ അദ്ദേഹത്തിൻറെ പ്രസംഗം ഇന്നും കാതിൽ ഉണ്ട്. പ്രസംഗത്തേക്കാളേറെ പ്രവര്ത്തനം കൊണ്ട് സജീവമായ വ്യക്തിത്വം . HK , CH, SAP , ARAMANA , BACKER തുടങ്ങിയവർക്ക് എന്നെക്കാളേറെ ഒരു പക്ഷെ പറയാനുണ്ടാകും. പ്രൊഫ. വിഷ്ണു നമ്പൂതിരി സാർ ഇന്ന് അന്തരിച്ചു (ഫെബ്ര 22, 2016 - ''K. വാർത്ത'', ''ഉത്തരദേശം'' ). ഇല്ലം , പുതുക്കുന്ന് ആറുപുറം. ഗവ. കോളേജില്‍ ദീര്‍ഘകാലം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായിരുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കിളിയളം-വരണൂര്‍ റോഡ് എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിച്ചത്. പുതുക്കുന്ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കെട്ടിടം അനുവദിച്ച് എക്‌സ്‌ചേഞ്ച് വരാന്‍ ഏറെ പ്രവര്‍ത്തിച്ചിരുന്നു. പുതുക്കുന്ന് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
ആദരാഞ്ജലികൾ !
അസ്‌ലം മാവില

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ മാവിലേയൻ
അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ ആയിരിക്കണം, അല്ലെങ്കിൽ നാല്. അന്ന് ഒരു നാലാം പീരിയഡ്, സജ്ജിഗ ക്ലാസ്സ് (നാലാം പീരിയഡിന്റെ പോരിശ മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്). എന്റെ മൂത്ത പെങ്ങളുടെ ക്ലാസ്സിൽ നിന്ന് ഒരു സൗകു എന്റെ ക്ലാസ്സിലേക്ക് ലേശം മുടന്തി മുടന്തി വരുന്നു. എന്നിട്ട് ഒരു എത്തി നോക്കൽ. മാഷെ നോക്കേണ്ടതിന് പകരം എന്നെയാണ് അവൻ എത്തിനോക്കുന്നത്. ആ സമയത്ത് തമ്പാൻ മാഷ് പുള്ളിക്ക് തോന്നിയ ഒരു ക്ലാസ്സ് എടുക്കുകയാണ്. മാഷ്‌ പുസ്തകം മടക്കി വെച്ച് ഇത് തന്നെ തക്കം എന്ന പോലെ പുറത്തിറങ്ങി (തമ്പാൻ മാഷ്‌ പൊതുവെ ഒരു മടിയനാണ്. പുറത്ത് നിന്ന് എന്തെങ്കിലും ഒച്ചയോ നിഴലോ തോന്നിയാൽ മതി പുള്ളി വെറുതെ പുറത്തിറങ്ങി ഒന്ന് ഉലാത്തി വരും. അങ്ങിനെയുള്ള സാറന്മാരെയായിരുന്നു ഞങ്ങൾക്ക് വലിയ പിരിശം. പക്ഷെ എന്ത് ചെയ്യാം അങ്ങിനെയുള്ളവരെ പടല സ്കൂളിലേക്ക് വളരെ കുറച്ചെണ്ണത്തിനേ അയക്കൂ. അതാ കുഴപ്പം). തമ്പാൻ മാഷ്‌ സൌകുവിനോട് കാര്യം തിരക്കി. ''അസ്ലമിനെ മണികണ്ടം മാസ് ബിൾക്ക്ന്ന്...'' അത് പറയുമ്പോഴും സൗകു അവന്റെ ''ചണ്ണെ'' തടവുന്നുണ്ട്. തമ്പാൻ മാഷ്‌ പാവം ആ സൌകുവിനോട് വെറുതെ എന്തൊക്കെയോ ചോദിച്ചു, അവസാനം എന്നെ പറഞ്ഞു വിട്ടു. ക്ലാസ്സിന്ന് പുറത്ത് കടക്കുമ്പോഴേക്കും എനിക്ക് എന്തൊക്കെയോ മനസ്സിൽ കാളി. ഞെഞ്ചെരിപ്പ് കൂടി. തലേ ദിവസം ഞാൻ കാരണമുണ്ടായ കുറെ കുസൃതികൾ മനസ്സിൽ കടന്നു പോയി. അതിലൊന്നും ഈ വിളിക്കാൻ വന്ന ഊള സൗകു ഇല്ല, അവന്റെ ബന്ധുക്കളും ഇല്ല. പിന്നെ എന്തിനായിരിക്കും മാഷ്‌ വിളിക്കുന്നത് ? ക്ലാസ്സിനു പുറത്തിറങ്ങിയപ്പോൾ ദേ ...രണ്ടു ക്ലാസ്സ് അപ്പുറം നിൽക്കുന്നു മണികണ്ഠൻ മാഷ്‌.. കയ്യിൽ നല്ല ചൂരൽ. എനിക്ക് വല്ലാണ്ടായി. അടി ഉറപ്പ്, എന്താണ് കാരണമെന്നറിയേണ്ട വിഷയമേ ഇനി ബാക്കിയുള്ളൂ. ഞാൻ മുന്നിൽ സൗകു(ച്ച) പിന്നിൽ; നടക്കുമ്പോൾ അവന്റെ ആത്മഗതം എനിക്ക് നന്നായി കേൾക്കാം. ''സൈതാൻ, അദാ ...ആദീലെ പൊർത്ത് നിന്നിറ്റ്...എന്നെ തയ്ക്കാൻ ... ലസാഗുവല്ലോ ? എന്ത് ലസാഗു ...? എന്റെ ''ചണ്ണെ'' പൊട്ടിയെന്ഗ് അയാള് മര്ന്നിന് പൈസ തരോ ...ഇയാൾ കുൺ-ക്ക്യാൻ ചെല്ല്ന്നെ ...'' സൗകു എന്തൊക്കെയോ പിറുപിറുക്കുന്നു. ജനാലയുടെ അടുത്തെത്തിയപ്പോൾ ഫീമെയിൽ സ്റ്റുഡൻസ് ഒരു ''ബെള്ളായ്ച്ചെ'' നോട്ടം. അതോടെ മനസ്സിലായി മണികണ്ഠൻ മാഷ്‌ എല്ലാത്തിനും നല്ല ചൂരൽ കഷായം കൊടുത്തിട്ടുണ്ട്. (ആ ക്ലാസ്സിൽ പെങ്ങൾ അടക്കം എന്റെ മൂന്ന് -നാല് ബന്ധുക്കളും കൂടി ഉണ്ട്) ഞാൻ എക്സ്ട്രാ ഭവ്യത അഭിനയിച്ച് മണികണ്ഠൻ മാഷിന്റെ അടുത്തെത്തി. അപ്പോൾ പിന്നിൽ നടന്നിരുന്ന സൗകു(ച്ച) മുന്നിലെത്തി. മാഷ്‌ കയ്യിൽ ഉള്ള വടി ഓങ്ങി ''കേറടാ ...അകത്ത്, നീയൊക്കെ ഇവനെ കണ്ടു പഠിക്ക് ....'' എന്നും പറഞ്ഞു പാവത്തിന്റെ ചന്തിക്ക് വീണ്ടും ഒരു അടി. അത് തടുക്കാനുള്ള ശ്രമത്തിനിടയിൽ പുള്ളി ഇടതു കൈ മറയായി പിടിച്ചു, അടി ചണ്ണയിൽ നിന്ന് മാറി മോതിര, നടു, നാലാം വിരലുകളിലൂടെ അസ്സലായി തഴുകി പോയി. പാവം അതും തടവി സൗകു സൈക്കളിന്നു വീണ ചിരിയുമായി ക്ലാസ്സിൽ പോയി ഇരുന്നു. അവന്റെ വിധി (ഞാൻ കുറ്റക്കാരനല്ലല്ലോ ) ''അസ്ലാം ...ഇവന്മാർക്ക് ഗുണിക്കാൻ അറിയില്ല. ആ മൂന്നക്ക സംഖ്യയെ മറ്റേ മൂന്നക്ക സംഖ്യ കൊണ്ട് ഗുണിക്കുന്നത് ഒന്ന് പഠിപ്പിച്ചു കൊടുത്തേടാ ...'' മാഷ്‌ എനിക്ക് ഒരു ചോക്ക് തന്നു ബോർഡിനടുത്തേക്ക് വിട്ടു. ഞാൻ ഭവ്യതയോടെ ചോക്കുമെടുത്ത് കണക്കു കൂട്ടാൻ തുടങ്ങി. ''നീ അത്ര സ്പീഡിൽ കൂട്ടണ്ടാ, ഇവര് നിന്നെ ''കണ്ണ് വെച്ച്'' കളയും ....പതുക്കെ പതുക്കെ ഇവന്മാർക്ക് കൂടി മനസ്സിലാകുന്ന രൂപത്തിൽ എഴുതിയാൽ മതി.'' ഞാൻ ഓരോന്ന് ഗുണിച്ച് ഒറ്റ സംഖ്യ എഴുതുമ്പോൾ ''ബാക്കി എത്ര ഉണ്ടെടാ ?'' എന്ന് മണികണ്ഠൻ മാഷ്‌ ആ പാവങ്ങളോട് ഓരോരുത്തരോടും ചോദിക്കും. ഞാൻ അവർ എന്തെങ്കിലും ഉത്തരം പറയുമെന്നു കരുതി നോക്കുമ്പോൾ എല്ലാരും താഴോട്ടാണ് നോക്കുന്നത്. പെണ്ണുങ്ങളൊക്കെ അവരുടെ ''മൂകുത്തി'' ഞാൻ കട്ട് എടുത്തത് പോലെയാണ് കവിളും വീർപ്പിച്ച് ഇരിക്കുന്നത്. അല്ലെങ്കിലും ഗണിത വിരുദ്ധരായ ഇവർക്കെന്ത് ബാക്കി ! എന്ത് ബാലന്സ് !


പിന്നെ മണികണ്ഠൻ മാഷ്‌ ദേഷ്യം പിടിച്ച് അട്ടഹസിക്കുമ്പോൾ എല്ലാരുടെയും വായിന്ന് ഞാൻ കേട്ട ഉത്തരം ഒന്നായിരുന്നു - ഒന്നുകിൽ ''യപ്പാാാ '' അല്ലെങ്കിൽ ''യാഉമ്മാാാാ..'' . അത് അവർ ഉത്തരമായി പറഞ്ഞതല്ല, ഉത്തരം പറയാതെ ''പ്ലിങ്ങി'' നിൽക്കുമ്പോൾ മാഷ്‌ ഒരു കയ്യിൽ തന്റെ ഡബ്ൾ ബേഷ്ടി തുണിയുടെ ഒരു കര മേലോട്ട് പിടിച്ചു നടുവിന് താങ്ങി നിന്ന് ആഞ്ഞു കൊടുക്കുന്ന ''ഒന്നൊന്നര അടി'' ആദരപൂർവ്വം ഏറ്റു വാങ്ങി തങ്ങളുടെ കണ്ണിൽനിന്ന് പൊന്നീച്ച പാറുമ്പോൾ അവരറിയാതെ ഉള്ളിൽ നിന്ന് നിർഗ്ഗളിക്കുന്ന വേദനയുടെ നിയന്ത്രണത്തിനുമപ്പുറത്തുള്ള നിലവിളിയുടെ ഔട്ട്‌ പുട്ടായിയിരുന്നു അതുകളൊക്കെയും. ഇടയ്ക്ക് ഒരു പ്രാവശ്യം ''ദേവറേ ....'' അത് കമളയോ കൗസല്യയോ മറ്റോ ആണെന്ന് തോന്നുന്നു. എനിക്ക് ചിരി അടക്കാൻ പറ്റാഞ്ഞിട്ട് ഞാൻ ബ്ലാക്ക്ബോർഡിൽ നോക്കി. പക്ഷെ ആ നോട്ടം അത് അതിലും അബദ്ധായിപ്പോയി ! മൊത്തം കോമഡി ! ഞാൻ കൂട്ടി കാണിച്ച ആ കണക്ക് ഓരോരുത്തൻ ഓരോ സൈസാണ്‌ അവിടെ കൂട്ടിയിട്ടുള്ളത്. മാഷ്‌ പിന്നെ അടിക്കാതിരിക്കുമോ ? ''എടാ....താൻ അത് നോക്കി പഠിച്ചേക്കല്ലേ ...മൊത്തം ഗണിതഗവേഷണമാ ...'' മാഷ്‌ അതവരെ ആക്കിപറഞ്ഞതാണെന്ന കാര്യം എനിക്ക് അന്നറിയില്ലായിരുന്നു. ഞാൻ കണക്കൊക്കെ കൂട്ടി അവിടെ നിന്നപ്പോൾ , വീണ്ടും മണികണ്ഠൻ മാഷ്‌ : ''കണ്ടോടാ, ഇവനും എന്റെ സ്റ്റുഡെന്റാ ...അവൻ രണ്ടു ക്ലാസ്സ് പിന്നിലാ...നീയൊക്കെ അവന്റെ ക്ലാസ്സിൽ പോയി ഇരുന്നു പഠിക്ക് '' ( ഞാൻ പേടിച്ചു പോയി. ഇവരെങ്ങാനും വന്നിരുന്നാൽ....) . ഞാൻ വീണ്ടും ഭവ്യനായി എന്നാണ് ഓർമ്മ. (ഈ തമാശക്കിടയിലും ഒന്ന് പറയട്ടെ, മണികണ്ഠൻ മാഷ്‌ അല്ല എന്റെ യഥാർത്ഥ കണക്ക് ഗുരുനാഥൻ; മറിച്ച് എന്റെ എല്ലാമെല്ലാമായ ഉപ്പയായിരുന്നെന്ന് പുള്ളിക്കു അറിയാഞ്ഞിട്ടുമല്ല. അവരുടെ മുമ്പിൽ മാഷ്‌ ഒന്ന് കാച്ചിയതായിരുന്നു. പത്താം ക്ലാസ്സ് വരെ മറ്റാരേക്കാളും എന്റെ എല്ലാ പാഠ വിഷയത്തിലുമുള്ള അദ്ധ്യാപകൻ എന്റെ ഉപ്പയായിരുന്നു. സ്നേഹനിധിയായ ആ ഉപ്പയെ കുറിച്ചുള്ള ചെറിയ പരാമർശം പോലും കണ്ണ് ഈറനണിയിക്കുന്നു. എന്റെ കൈ വിറക്കാനും ചുണ്ട് വരളാനും അത് കാരണമാകുന്നു ) അതും കൂടി പറയണമല്ലോ, അന്ന് മുതലേ ഈ സീനിയർ ബാച്ചുകാർ എന്നെ കണക്ക് മാഷെന്നു വിളിക്കണമായിരുന്നു എന്നാണ് എന്റെ ഒരു ഒരു ഇത്. അവരത് ചെയ്തില്ല. ഞാൻ വിട്ടു. അതിലും രസം എന്റെ ''കണക്ക് പഠിപ്പിക്കൽ'' അന്നത്തോടെ നിന്ന് കിട്ടി എന്നതായിരുന്നു . അത് നിർത്താൻ വേറൊരു കാരണമുണ്ടായി. അതിന്റെ പിന്നിലെ ഗൂഡതന്ത്രം ഞാൻ വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. എന്റെ പെങ്ങളുടെ കൂട്ടുകാരികളായ കുൽസുമാരുടെ കാര്യമായ ഇടപെടൽ തന്ത്ര പൂർവ്വം നടന്നു. ഞാൻ വീട്ടിൽ പോകുന്ന വഴി ഒരു കാരണവുമില്ലാതെ '' ബെല്യ ബമ്പാക്ക്ന്ന് ജോന് ... ആരി ജോന്...കൺക്ക് മാസ് .. '' എന്നൊരു കമന്റ്. ''മാസല്ല , മത്തി...'' പിന്നൊരാൾ. ഇതൊക്കെ എന്റെ ഫീമൈൽ സ്റ്റുഡന്റ്സ് വക. ഞാൻ ഒന്നും കേൾക്കാത്തത് പോലെ തടിയെടുത്തു. ''അദാ ..അദാ .. കൺക്ക് മാസ് ....ലസാഗു മാസ്..പായ്ന്നെ ...പുട്ച്ചോ പുട്ച്ചോ ...'' എന്റെ ആൺ സ്ടുടെന്റ്സ് വക പ്രകോപന കമന്റ്സ്. അന്ന് പാൽ വാങ്ങാൻ വേണ്ടി ഒരു കുൽസുവിന്റെ വീട്ടിൽ പോയപ്പോൾ എന്റെ സ്റ്റുഡെന്റിന്റെ വായിന്നു അതും കേട്ടു - ''പോനെ ..ഒയ്ക്കെ ..ഈടെ പാലില്ലാ ....മണികണ്ടം മാസാട്ന്ന് മേയ്ക്കോ.... '' ശരിക്കും ഞാൻ വിയർത്തു പോയി. അറിയാത്ത ഒരു കണക്ക് അറിയുന്നത് പോലെ ഗുണിച്ച്‌ കൊടുത്തതിന് ഒരു ബാല കണക്ക് അധ്യാപകനോട് ഇങ്ങനെ പെരുമാറണോ ? പാൽ തരാതെ എന്നെ ആട്ടിക്കളഞ്ഞു. ഉപ്പാക്ക് രാത്രി കുടിക്കാനുള്ള പാലാണെന്ന് പറഞ്ഞു നോക്കിയിട്ടും കുൽസു കനിഞ്ഞില്ല. പിന്നീട് എന്റെ പെങ്ങൾ പോയപ്പോൾ പാൽ കൊടുക്കുയും ചെയ്തു; ഞാൻ പാൽ വാങ്ങാതെ തിരിച്ചു വന്നതിനു എനിക്ക് വീട്ടിന്ന് അടി വേറെയും. അതിനു കാരണം പറഞ്ഞത് കുൽസു അവളോട്‌ ചോദിച്ചു പോലും ''ഞമ്മളെ കണ്ക്ക് മാസെന്തേ പാല് മേങ്ങാൻ ബെരാത്തെന്ന് ... - '' (എന്ന് വെച്ചാൽ ഞാൻ പോയിട്ടേ ഇല്ലെന്ന്). അന്ന് ഞാനെങ്ങാനും ഒരു ദുആ ചെയ്തിരുന്നെങ്കിൽ ...! രാത്രി ഭക്ഷണത്തിന് ഇരുന്നപ്പോൾ പെങ്ങൾ കട്ടായം ഉമ്മാനോട് പറഞ്ഞു - ''ചെക്കന് (ഈ ഞാൻ ) എന്റെ ക്ലാസിൽ ബന്നിറ്റ് പഠിപ്പിക്ക്ന്നെന്ഗ് ഞാനിനി പഠിക്കാൻ പോകുന്നില്ല '' അത് വലിയ ഇഷ്യൂ ആയി. ഉപ്പ ചെറുപ്പത്തിൽ സ്രാമ്പിയിലെ ഏകാധ്യാപകസ്കൂളിൽ ഉപ്പാന്റെ ഉപ്പ (മമ്മിഞ്ഞി മുക്രിച്ച ) വരാൻ വൈകുമ്പോൾ അന്ന് ഏഴാം വയസ്സിൽ അലിഫും കന്നഡ അക്ഷരങ്ങളും ഉപ്പാനേക്കാളും വയസ്സുള്ളവർക്ക് വല്ലപ്പോഴും പറഞ്ഞു കൊടുക്കാറുള്ളതൊക്കെ അവളോട്‌ ഉപ്പ പറഞ്ഞു നോക്കി. ''നിന്റെ അനിയനല്ലേ, അവൻ പഠിപ്പിച്ചാൽ അതൊരു പേരല്ലേ, പെരുമയല്ലേ (കേളി ) ...''. അതൊന്നും പുള്ളിക്കാരിക്ക് തൃപ്തിയായില്ല. ''നീ പഠിക്കാനാറാ പോന്നെ ....പട്പ്പിക്കാനാ ....'' പെങ്ങൾക്ക് സപ്പോർട്ട് നിന്നുള്ള ഉമ്മാന്റെ ആ സംശയത്തിന് മുന്നിൽ ഞാൻ ''പഠിക്കാനാ...'' എന്ന് കൂടി പറഞ്ഞതോടെ ഒരു തീരുമാനവുമായി. ഉമ്മ ഒരു നയതന്ത്രം ഉപയോഗിച്ചതായിരുന്നു. അല്ലെങ്കിലും എനിക്ക് മുതിർന്ന ക്ലാസ്സിൽ ഇനി അധ്യാപനം വേണ്ട. ഒരു നന്ദിയുമില്ലാത്ത ഇവർക്കെന്തിനാ പഠിപ്പിക്കുന്നത് , ഒരു കാര്യവുമില്ലന്നേ....പോരാത്തതിന് വെറുതെ ഇവരുടെ വായിന്ന് കേൾക്കുകയും വേണം. പാല് കിട്ടാതെ രാവിലെ കട്ടൻ കുടിക്കുകയും വേണം. (അതിന്റെ വാശിയായി ഞാൻ ഏഴാം ക്ലാസ്സ് പഠിക്കുമ്പോൾ മദ്രസ്സയിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വർഷം പഠിപ്പിച്ചു അധ്യാപകനുമായി )

VIDA - in a Group

പ്രിയരേ, ഒരു കൂട്ടായ്മയുടെ ആശ്വാസത്തിന്റെ നിശ്വാസം ! ആനന്ദ കണ്ണീരിന്റെ കടലിളക്കം ! സാബിർ അവന്റെ ഉമ്മയുടെയും ഉറ്റവരുടെയും കൂടെ വീൽചെയറിൽ, ആസ്പത്രിയുടെ ചാരുപടിയിൽ ഊർന്നിറങ്ങി വാഹനത്തിൽ കയറി വീട്ടിലേക്ക് തിരിക്കുമ്പോൾ .നമുക്ക്, ഈ കൂട്ടായ്മയ്ക്ക് ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ! നിർവൃതി ! മാഷാഅല്ലാഹ് സുമനസ്സുകളുടെ കൂട്ടായ്മ , അവരുടെ പ്രാർത്ഥന, അവരുടെ ഗദ്ഗദം അവരുടെ പ്രതീക്ഷ... ഒന്നും പാഴായില്ല... അൽഹംദുലില്ലാഹ് സ്നേഹ നിധികളായ അശരണരുടെ കുഞ്ഞുകൈലേസുകളുടെ കൂടായ്മയിൽ ഇത്ര ദിവസങ്ങൾ ഒന്നിച്ചിരിക്കാനും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ആമീൻ പറയാനും ലഭിച്ച അസുലഭ സന്ദർഭങ്ങൾക്ക് നന്ദിയും കടപ്പാടും അറിയിച്ചും നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചും .... സ്നേഹ പൂർവ്വം അസ്സലാമു അലൈക്കും അസ്‌ലം

നിരീക്ഷണം

നിരീക്ഷണം അസ്‌ലം മാവില ഇന്നത്തെ നിരീക്ഷണം സി.പി.യിൽ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ ബാക്കി തന്നെ. പുതിയ വിഷയങ്ങളേക്കാൾ ഇവയ്ക്ക് ഇനിയും തളർച്ചയുണ്ടാകരുതെന്ന് കരുതി ഇവിടെയും പോസ്റ്റ്‌ ചെയ്യുന്നു. കുടുംബ സദസ്സുകളിൽ ഇവ ചർച്ചയാകട്ടെ. നമ്മുടെ ഉദ്ദേശം ഒന്നേയുള്ളൂ - ഇപ്പോഴുള്ള തലമുറയെയും അവർക്ക് പിന്നാലെ വരുന്ന തലമുറകളെയും ലഹരിയുടെ ഒരു നീരാളിപിടുത്തവും മയക്കി കിടത്തരുത്.

ഒരൽപം വൈകാരികമായി കഴിഞ്ഞ രാവിൽ സംസാരിച്ചത് ലഹരി മുക്ത ഗ്രാമം എന്ന നമ്മുടെ എല്ലാവരുടെയും നല്ല ഉദ്ദേശം ഒരരുക്കായിപ്പോകരുതെന്ന് കരുതിയാണ്. അതിലെ ആത്മാർഥതയെ ആരും ചോദ്യം ചെയ്യാത്തതും അത് കൊണ്ട് തന്നെയാവാം. നന്ദിയുണ്ട് . ലഹരി മുക്ത ഗ്രാമം എന്ന ചർച്ച തുടങ്ങിയപ്പോൾ ഉണ്ടായ ചില നല്ല വശങ്ങൾ ഉണ്ട്. 1) ഓപ്പൺ സംവാദം വിഷയങ്ങൾ അറിയാൻ സാധിച്ചു 2) വിഷയങ്ങളുടെ വിവിധ വശങ്ങളിൽ നിന്ന് കൊണ്ട് പലർക്കും സംസാരിക്കാൻ പറ്റി. 3) ചില വാചകങ്ങൾ ഉദ്ദേശിച്ചതിന് അപ്പുറം മനസ്സിലാക്കാൻ സാധ്യതകൾ ഉണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞു 4) ലഹരി മുക്ത ഗ്രാമം എന്നതിലപ്പുറം നമുക്ക് ആലോചിക്കണമെന്ന നിർദ്ദേശം ഉദാ : പുകവലി,പാൻപരാഗ്, ഹനസ് മുക്ത ഗ്രാമം 5) അതിന്റെ മുന്നോടിയായി മദ്രസ്സ, മസ്ജിദ്, സ്കൂൾ പരിസരത്തുള്ള ഷോപ്പുടമകൾ- സാമൂഹ്യ പ്രവർത്തകർ - കടയുടമകൾ എന്ന ത്രികോണ സൌഹൃദ കൂട്ടായ്മയ്ക്ക് രൂപം നൽകി അവയുടെ വിൽപന നിർത്തുക 6)വൈവിധ്യങ്ങളും ആകർഷകവുമായ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമിടുക. 7) മുതിർന്ന വിദ്ധ്യാർഥികളും യുവാക്കളും മുന്നിൽ നിന്ന് കൊണ്ട് നേതൃത്വം നൽകുക. അവരുടെ കൂടി അഭിപ്രായങ്ങൾ ആരാഞ്ഞു വിവിധ action plans ഉണ്ടാക്കുക. (ഒരു തളപ്പാകരുത് എല്ലാ മരത്തിനും; ഒരു മരുന്നാകരുത് എല്ലാ രോഗങ്ങൾക്കും എന്ന് സാരം ) 8)മദ്രസ്സാ-സ്കൂൾ അധ്യാപകർ ആഴ്ചയിൽ കുറഞ്ഞത്‌ രണ്ടു ദിവസം, 10 മിനുട്ടെങ്കിലും കുട്ടികൾക്ക് ബോധ്യപ്പെടുന്ന രൂപത്തിൽ അവരുടെ പ്രായമനുസരിച്ചു കുറിപ്പുകൾ തയ്യാറാക്കി വിഷയത്തിന്റെ ഗൌരവവും മുൻകരുതലുകളും മനസ്സിലാക്കി കൊടുക്കുക 9) ഇഷാ നമസ്ക്കാര ശേഷം രക്ഷിതാക്കൾ അടക്കം വീട്ടിലെത്തുക, കുടുംബത്തോടൊപ്പം രാത്രി ഭക്ഷണം കഴിക്കുക 10) ഒരു വീട്ടുകാർ അയൽ വീട്ടുകാരന്റെ മേൽനോട്ടക്കാരനാകുക 11) വ്യത്യസ്ത അഭിപ്രായങ്ങളെ ഗുണപരമായും ഗുണകാംക്ഷയോടും ഉത്പാദനപരമായും കാണുക 12) ആളുകളുടെ പേരുകൾ പൊതുവേദിയിൽ പ്രഖ്യാപിക്കുകയല്ല; അറിയുന്നവർ അയാളുടെ അഭിമാനത്തെ വകവെച്ചു കൊണ്ട് പിന്തിരിയാൻ ആവശ്യപ്പെടുക 13)മുതിർന്ന വിദ്ധ്യാർഥികളും യുവാക്കളും മുന്നിൽ നിന്ന് കൊണ്ട് നേതൃത്വം നൽകുക 14 )മഹല്ലുകൾ കേന്ദ്രീകരിച്ചു ജനങ്ങളെ സാക്ഷി നിർത്തി പുകവലി-പാൻപരാഗ്, ഹൻസ് (tobacco products) വിരുദ്ധ പ്രതിജ്ഞ എടുക്കുക . ഉപയോഗിക്കുന്നവർ പ്രതീകാത്മകമായി ഉണ്ടാക്കിയ ''തീകുൺഠങ്ങളി''ൽ (ഒരു മാതൃക സൂചിപ്പിച്ചെന്നേയുള്ളൂ) അവയെറിഞ്ഞു തങ്ങളുടെ ദുശ്ശീലം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുക. 15 ) ലഹരി വിൽപന -ഉപയോഗത്തിൽ അറിഞ്ഞും അറിയാതെയും ഉൾപ്പെട്ടവരെ ഉപദേശിച്ചു നന്നാക്കാൻ പറ്റാത്ത അവരുടെ കൂട്ടുകാർ അവരുടെ കൂട്ടുകെട്ട് ഒഴിവാക്കുക. 16 )ചാരിയവരെ ചാരാതിരിക്കുക. അങ്ങിനെ ചാരുന്നത് കാണുമ്പോഴാണ് അനാവശ്യ സംശയങ്ങൾ ഉണ്ടാകുന്നത് ( ഈ പറഞ്ഞത് മനസ്സിലാക്കാൻ ഒരു ഉദാഹരണം : 100 രൂപയുടെ ചില്ലറ അത്യാവശ്യമായി വരുമ്പോൾ, തൊട്ടടുത്ത കള്ള് ഷാപ്പിൽ ആരും ചില്ലറ ചോദിച്ചു പോകില്ല. അത് പ്രായോഗിക ബുദ്ധിയും ഔചിത്യ ബോധവും. അവിടെന്നു ചില്ലറയും വാങ്ങി പുറത്തിറങ്ങുമ്പോൾ ആരെങ്കിലും കണ്ടാൽ അയാളെ എത്ര ബോധ്യപ്പെടുത്താൻ നിങ്ങളുടെ ഊർജ്ജം ചെയവഴിക്കണം അതിന്റെ പതിന്മടങ്ങ്‌ ഊർജ്ജം ''ചാരിയവനെ ചാരിയാൽ'' ചെലവഴിക്കേണ്ടി വരും ) 17) ക്യാമ്പയിന് ഒരു നല്ല ടൈറ്റ്ൽ ഉണ്ടാകണം. ലക്‌ഷ്യം, ഇരുണ്ട ഭാവിയിൽ നിന്ന് രക്ഷപ്പെടാനാകണം. ഇരുട്ടിന്റെ ശക്തികൾക്ക് മുന്നറിയിപ്പുമാകണം. 17 )ഗ്രാമസഭാംഗത്തിന്റെ നേതൃത്വത്തിൽ കൂട്ടായ്മ ഉണ്ടാകുക (കൂടിയാലോചനയ്ക്ക് കൂടായ്മ വളരെ അനിവാര്യമാണ് ); കൂട്ടത്തിൽ പ്രവാസികളെ ഉൾപ്പെടുത്തി അതിന്റെ കീഴിൽ ഒരു ഉപസമിതി കൂടിയാകാവുന്നതാണ് ഒരിക്കൽ കൂടി ഇവയും നിങ്ങളുടെ ബഹുമാന്യ സമക്ഷം. ഇവ അഭിപ്രായങ്ങളോ നിർദേശങ്ങളോ മാത്രം. കൂടുതൽ പ്രായോഗികമായവ നിങ്ങളുടെ ഭാഗത്തും ഉണ്ടാകുമല്ലോ. അസ്‌ലം മാവില ക്ഷമയോടെ : എല്ലാവരും എന്റെ അനിയന്മാരാണ്; ജേഷ്ഠസുഹൃത്തുക്കളും. ഒരു പ്രാവാസിയായ എനിക്ക് ഇവിടെ നിന്ന് ഇപ്പോൾ ഇങ്ങിനെ മാത്രമേ നിങ്ങളുടെ കൂടെ നിൽക്കാൻ സാധിക്കൂ. നാട്ടിലുള്ളപ്പോൾ സാമൂഹിക -സാംസ്കാരിക-വിദ്യാഭ്യാസ വിഷയങ്ങൾ എന്റെ ശ്രദ്ധയിൽ വരുമ്പോഴും ആരെങ്കിലും എന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴും ഞാൻ അവയെ പഠിച്ചുകൊണ്ട് തന്നെ മുൻനിരയിലല്ലെങ്കിലും പിന്നിലല്ലാത്ത നിരയിൽ നിന്നിട്ടുണ്ട്.

നിരീക്ഷണം

നിരീക്ഷണം പരീക്ഷാ കാലം - രക്ഷിതാക്കൾ അവശ്യം വായിക്കേണ്ടത് ... അസ്‌ലം മാവില ഒരനുഭവം പറയാം. ദുബായിൽ ഉള്ള കാലം. എന്റെ ഒരു പരിചയക്കാരൻ. ഒരു ജമാഅത്തിന്റെ പ്രസിഡന്റ്. സംഘാടകൻ. അത്ര വിദ്യാഭാസമില്ലെങ്കിലും ചില വേദികളിലൊക്കെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി. എപ്പോഴും ഞാൻ അയാളുടെ മക്കളുടെ വിദ്യാഭ്യാസകാര്യങ്ങൾ ആരായും. അദ്ദേഹം നാട്ടിൽ പോകുന്നത് ഒരു ഫിക്സഡ് മാസത്തിലല്ല. ആവശ്യമെന്ന് തോന്നുമ്പോൾ നാട്ടിലേക്ക്. മകൻ പ്ലസ്‌വണ്ണിനു പഠിക്കുന്നത് അറിയാം. എന്നോടൊക്കെ ആരാഞ്ഞിരുന്നു കുട്ടിയുടെ ഭാവി പഠനത്തെ കുറിച്ച്. രണ്ടു വർഷവും കഴിഞ്ഞ് പിന്നെയും അയാൾ പറയുന്നത് മകന്റെ പ്ലസ് ടു വിനെ കുറിച്ച്. എന്റെ ഓർമ്മ വെച്ച് അവൻ അപ്പോൾ ഡിഗ്രീ ഒന്നാം കൊല്ലം പഠിക്കണം. അയാൾ എന്നോട് വാശി പിടിച്ചു - '' എന്റെ മോൻ വളരെ പാവം. കള്ളം മേമ്പൊടിക്ക് പോലും പറയില്ല. നാട്ടിൽ ആർക്കും അവനെ കുറിച്ച്പരാതിയും ഇല്ല. അവനെ മാത്രമേ ഞാൻ വീട്ടിൽ വിശ്വസിക്കാറുമുള്ളൂ. പ്ലസ്‌ ടു പഠിക്കുന്ന മോൻ എങ്ങിനെ ഡിഗ്രിക്ക് പഠിക്കുക ?" ഒരു മാസം കഴിഞ്ഞില്ല - അദ്ദേഹത്തെ ഒരു സദസ്സിൽ കണ്ടു മുട്ടി. വീണ്ടും എന്റെ പതിവ് ചോദ്യം. മോന്റെ പഠനം എങ്ങിനെ ? പ്ലസ്‌ ടു അരക്കൊല്ലപരീക്ഷയിൽ മകന്റെ റിസൽട്ട് എങ്ങിനെ ? മെച്ചമുണ്ടോ ? അയാളുടെ കണ്ണ് നിറയുന്നത് കണ്ടു. ''അസ്‌ലം, നീ അന്ന് പറഞ്ഞതായിരുന്നു ശരി, എന്റെ വിദ്യാഭ്യാസകുറവും അവനോടുള്ള വിശ്വാസക്കൂടുതലും മോൻ നന്നായി മുതലെടുത്തു. കഴിഞ്ഞ വർഷം പ്ലസ്‌ ടു തോറ്റു. എന്നോടത്പറഞ്ഞില്ല. നേരം തെറ്റിയുള്ള നാട്ടിൽ പോക്ക് എനിക്ക് തന്നെ കൺഫ്യൂഷൻ ഉണ്ടാക്കി. ചില പരീക്ഷകൾ എഴുതിയിട്ടേയില്ല. അകലെയുള്ള സ്കൂൾ അവൻ വഴിവിട്ട ഏർപ്പാടിന് ഉപയോഗിച്ചു. അസുഖമുള്ള ഉമ്മ സ്കൂളിൽ പോയന്വേഷിക്കില്ലെന്നതും അവനു എളുപ്പമായി. ഒരു ''വാടക എളേപ്പ'' ആയിരുന്നു രക്ഷിതാവ്. അയാൾ അത് മുതലാക്കി ഇവന്റെ കയ്യിന്ന് ഇടക്കിടക്ക് കാശും വാങ്ങിക്കൊണ്ടിരുന്നു. അയാൾ പിന്നൊരു സ്കൂളിൽ ഇവന്റെ കൂട്ടുകാരന്റെ ''മൂത്താപ്പ''യാണ്. ഇപ്പോഴും പഠിക്കാനെന്ന് പറഞ്ഞു ദിവസവും പോകും. ഒരു ടുട്ടോറിയലിൽ സയന്സ് വിഷയങ്ങൾക്ക് ട്യൂഷന് പോകുന്നെന്നാണ് വിളിച്ചു വിരട്ടിയപ്പോൾ പറഞ്ഞത്'' ഞാൻ പറഞ്ഞു - ''അതും കള്ളമാകാനാണ് സാധ്യത. ഒന്ന് കൂടി അന്വേഷിക്കൂ. നിങ്ങൾ അന്ന്പറഞ്ഞ സയൻസ് ഗ്രൂപ്പും ആകില്ല ഇപ്പോൾ പഠിക്കുന്നത് ; പ്രാക്റ്റിക്കൽ ക്ലാസ്സ് എന്നൊന്നുണ്ട്; അത് ഈ പറഞ്ഞ ''കിട്ടുണ്ണി'' ടുട്ടോറിയലിൽ കിട്ടില്ല. തവളയും പാറ്റയും പഴുതാരയും ചീന്ട്രവാളയും സൾ-അൾ-ഹൈഡ്രോ-സിട്രിക്കാസിഡൊന്നും ആ ''ഓലപ്പുര''യിൽ പരീക്ഷണ വിധേയമാക്കുന്നു എന്ന് നിങ്ങളുടെ മകൻ എത്ര വലിയ ബിരുദാനന്തര ബിരുദ മെടുത്തവന്റെ പിൻ ബലത്തിൽ പറഞ്ഞാലും എന്നെ കിട്ടില്ല.'' പിറ്റേ ദിവസം ''.....ക്കത്തെ ഇച്ച'' എന്നെ അതിരാവിലെ വെറും വയറ്റിൽ വിളിച്ചു - ''ഒക്കുറോ, ഓൻ ഡാക്ട്ട്ര് ബേണ്ടാലോ... അക്കൌണ്ട്രേ പാഗെല്ലോ ഇപ്പോ പടിക്കിന്നെ... ഞമ്മോ നിരീച്ചെ പോലേ അല്ല ഇപ്പള്ത്തെ പുള്ളോ ...ഞമ്മളെ ബിറ്റിറ്റ് ബെരും ..''. പാപഭാരം മുഴുവൻ മകന്റെ തലയിൽ കെട്ടി വെച്ചു. അയാളോ ? നല്ല വെള്ളത്തിൽ കാലും വെച്ചു. ******************************************************** പരീക്ഷാ കാലമായി . രക്ഷിതാക്കൾ അറിഞ്ഞിരിക്കുമല്ലോ . അറിഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് അതിനു ഇടയാകട്ടെ. വെറും പത്താം ക്ലാസ് മാത്രമല്ല പരീക്ഷ. പ്രീ സ്കൂൾ മുതലുള്ള എല്ലാ പരീക്ഷയും രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്; കുട്ടികൾക്കും. നിങ്ങളാണ് മക്കളെ മദ്രസ്സയിലേക്കും സ്കൂളിലേക്കും രാവിലെ പറഞ്ഞ് വിടുന്നത്. അവരെ തുടക്കം മുതലേ ശ്രദ്ധിക്കണം. എങ്കിൽ അത്കുട്ടികൾക്ക് പഠനത്തിൽ മുഴുകാൻ പ്രേരിപ്പിക്കും. ഒരു ഉടായിപ്പൊന്നും പിന്നെ നടക്കില്ല. ലീവ് കിട്ടുന്നതനുസരിച്ച് നാട്ടിൽ പോകുന്ന പ്രവാസികളായ രക്ഷിതാക്കളും ശ്രദ്ധിക്കണം. ''......ക്കത്തെ ഇച്ചാന്റെ'' മോൻ പറ്റിച്ചത് പോലെ ആകരുത് കാര്യങ്ങൾ. മാർച്ച് രണ്ടു മുതൽ പരീക്ഷ ഒമ്പത് വരെയുള്ള കുട്ടികൾക്ക്. മാർച്ച് ഒമ്പത് മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പബ്ലിക് പരീക്ഷ. അത് 23 വരെ. പ്ലസ്‌ വൺ, പ്ലസ്‌ടു പരീക്ഷകളും ഇതേ സമയത്ത് തന്നെ. അത് കഴിഞ്ഞു ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് ബാക്കി പരീക്ഷ. കല്യാണം, വിരുന്ന്, ബിസ്താരം എല്ലാത്തിനും കുറെ പോയതല്ലേ. ഇനി മക്കൾ കുറച്ചു വീട്ടിൽ അടങ്ങി ഒതുങ്ങി പഠിക്കട്ടെ. ഉമ്മമാർ അവർക്ക് വേണ്ടി ഒന്നിരിക്കണം, അവരുടെ കൂടെ. ടി.വി., സീരിയൽ ഇതൊക്കെ മാറ്റി വെച്ച് (ആ ശീലമുള്ളവർ) കുട്ടികളുടെ അടുത്ത് ഇരിക്കട്ടെ, മക്കൾക്ക് സപ്പോർട്ടായി. ടി.വി. ഓഫാക്കി പത്രം വായിച്ചാൽ പോരേ ?. കോഴിയും ഇറച്ചിയും മീനൊക്കെ കുറക്കുക; പച്ചക്കറിയാകട്ടെ കുറച്ചു ദിവസങ്ങൾ. കുട്ടികൾ ശാന്തമായി റിവിഷൻ നടത്തട്ടെ . ''പടിക്ക്റാ... പടിക്ക്റാന്ന്'' പറഞ്ഞോണ്ടിരിക്കാതെ അവരെയൊന്ന് ശ്രദ്ധിച്ചാൽ മതി, നല്ല വാക്കുകൾ പറഞ്ഞ് കൂടെ ക്കൂടുക. ഗൾഫിലുള്ള രക്ഷിതാക്കളോട് ഒരഭ്യർത്ഥന. പരീക്ഷ കഴിയും വരെ നിങ്ങൾ രാത്രിഫോൺ വിളി ഒരു മണിക്കൂറിൽ നിന്ന് അഞ്ച് -പത്ത് മിനിട്ടാക്കി ചുരുക്കണം. കുട്ടികളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിയും. ഉമ്മാന്റെ ശ്രദ്ധ കുട്ടികളിൽ നിന്ന് വഴി മാറുകയും ചെയ്യും. ഈ പരീക്ഷാ കാലം കഴിയുന്നത് വരെ കുടുംബ സമേതമുള്ള രാത്രി കാല വിരുന്നു പോക്കും നിർത്തണം - നമ്മുടെ കുട്ടികൾ ഏതായാലും പഠിക്കുന്നില്ല, മറ്റേ കുട്ടികളെ പോയി ശല്യം ചെയ്യണോ ? നോട്ട് : ഇതിന് ലൈക്ക് വേണ്ട. ഉപകാരപ്പെടുമെങ്കിൽ എന്റെ പേര് ഒഴിവാക്കി നാല് കുടുംബങ്ങൾക്ക് ഇത് എത്തിക്കുക.

NIREEKSHANAM

ഉപ്പ ഉറങ്ങാത്ത വീടുകൾ ഉണ്ടാകാതിരിക്കാൻ ... ''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവൻ ഉറക്കമൊഴിച്ചു നിൽക്കണം. ആരും ഈ ചതിക്കുഴിയിൽ പെടരുത്''. സാമൂഹിക ശാസ്ത്രജ്ഞർ, രാഷ്ട്രീയ ബുദ്ധി ജീവികൾ. പോലീസും രഹസ്യാന്വേഷണവിഭാഗവും കണക്ക് നിരത്തുന്നു. വിഷയം കഞ്ചാവും മയക്ക് മരുന്നും . പേരിൽ തന്നെ എല്ലാമുണ്ട്. ആളുകളെ മയക്കും. ബുദ്ധിയെ അടിമപ്പെടുത്തും. സ്വബോധം പോകും. അക്രമവാസന ഉണരും. മനസ്സിൽ ദുർബോധനം കൂടും. ഉമ്മ പെങ്ങമ്മാരെയോ അയൽക്കാരെയൊ ഉപ്പയെയോ, ആരെയും, തിരിച്ചറിയാതെ വരും. എല്ലാവരും ശത്രുക്കൾ ആയി തോന്നും. പിന്നെ ഉപദേശം ഏശില്ല. സ്വബോധം പോയാലെന്ത് ഉപദേശം ? നമ്മുടെ നാട് ഈ ലിസ്റ്റിൽ ഉണ്ടാകരുത്. നമ്മുടെ അതിർത്തിക്കുള്ളിലേക്ക് ഈ ''പാപങ്ങളുടെ മാതാവി''ന്പ്രവേശനം നൽകരുത്. ''ലഹരി -മയക്ക് മരുന്ന് വിമുക്ത ഗ്രാമം''. അത് എന്നും എപ്പോഴും നിലനിർത്തണം. മരണശയ്യയിൽ നമ്മുടെ മക്കളോട് നല്ല വസിയ്യത്തോടെ കണ്ണടക്കാൻ പറ്റണം. '' മോനേ നീ കാരണം ഈ നാട് കളങ്കപ്പെടരുത്. ഒരു ഉമ്മയുടെയും ഉപ്പയുടെയും കണ്ണ് നീരിനു നീ ഹേതുവാകരുത്. ആ കൂട്ടുകെട്ടിൽ നീ പെട്ട് പോകരുത്. നിന്നെ നൊന്ത് പെറ്റത് കാരണം, ഖബറിൽ മോന്റെ ഉമ്മ ശിക്ഷ വാങ്ങരുത്. നിന്റെ ഉപ്പ തീ തിന്നരുത്.'' നാടും പരിസരവും എല്ലാം ശുദ്ധിയോടെ വേണം. കഞ്ചാവ്, മദ്യം, പാൻ പരാഗ്, ഹുട്ക്ക, ഹൻസ്... ഇവയൊന്നും നമ്മുടെ അന്തരീക്ഷത്തിൽ ഉണ്ടാകരുത്. വിശ്വാസികളുടെ നാട്ടിൽ ഇവ നിഷിദ്ധമാണ്. നാടിനു പുറത്തുള്ളവരോട് കൂട്ടുകൂടുമ്പോൾ ശ്രദ്ധിക്കണം. അവരുടെ പശ്ചാത്തലം അറിഞ്ഞേ ഇണങ്ങാവൂ. ഒരു ചെറിയ ''സൂചന'' കിട്ടിയാൽ കൂട്ടുകെട്ട് വിടണം. പുറം നാട്ടുകാരുടെ പശ്ചാത്തലം നമുക്കറിയില്ല. അവരുടെ കൂട്ടുകെട്ടിന്റെ പേരിൽ എല്ലാവരും നമ്മെ സംശയിക്കും. കുശുകുശുക്കും. ചാരിയവനെ, അവൻ ആരാന്നറിയാതെ, ചാരിയത് കൊണ്ട് കിട്ടുന്ന മോശം പേര്. ''ഇന്ന ആളുടെ കൂടെ മോനെ കണ്ടിരുന്നു''. അത് പോരെ, നിന്റെ ഉമ്മാന്റെ സമാധാനം പോകാൻ. സഹോദരിയുടെ സ്വസ്ഥം കെടാൻ. ''ഉപ്പ ഉറങ്ങാത്ത'' വീടായി മാറാൻ. നിങ്ങൾ അറിയുമോ ? സ്കൂൾ കുട്ടികളിൽ സിഗരറ്റ് വലിയുണ്ട്. നമ്മുടെ നാട്ടിലെ കുട്ടികളിൽ. എത്ര കഷ്ടം ! കുട്ടികൾ ഇത് എവിടെന്നാണ് കണ്ട് വളർന്നത് ?. സ്വന്തം വീട്ടിൽ നിന്നോ? പരിശോധിക്കണം. വീട്ടിൽ പുകവലി ശീലമുണ്ടെങ്കിൽ ഇന്ന്ന തന്നെ അതു നിർത്തുക. ''ഞാൻ കാരണം എന്റെ മോൻ ഇനി സിഗരറ്റ് ഊതരുത്. അവന് ഇന്ന് മുതൽ ഞാൻ മാതൃകയാണ്''. അങ്ങിനെ ഒരു പ്രതിജ്ഞ എടുക്കുക. പുകവലി നിർത്തിയ ഉപ്പ. എളേപ്പ. ജേഷ്ട്ടൻ. അളിയൻ, അമ്മാവൻ. .... എത്ര നല്ല വീട്ടുകാർ. അതോടെ വൃത്തികെട്ട വാസന ആ വീട്ടിൽ നിന്ന് മാറും. സുഗന്ധത്തിന്റെ സുപരിമളം വീശും. ഉപ്പയെ മുത്താൻ മക്കൾക്ക് തോന്നും. നന്മയുടെ മലക്കുകൾ ആ വീടിനു അഭിവാദ്യം നേരും... വീട്ടിലെത്താൻ രാത്രി വൈകരുത്. ഉപ്പയും മൂത്ത ജേഷ്ടനുമാണ് ആദ്യം കൂടണയേണ്ടത്. വരാത്ത മോനെ അന്വേഷിക്കണം. ''ഉള്ളിൽ ഉറങ്ങുന്നെന്നു'' ഉമ്മ കള്ളം പറയരുത്. ഉപ്പ പ്രവാസിയാണെങ്കിൽ അയൽവാസികൾ സഹായികളാകണം. അവർക്ക് നിങ്ങളും സഹായിയാകട്ടെ. ആദ്യമൊക്കെ ഒരു വല്ലായ്ക തോന്നും - ഒന്ന് ശ്രമിച്ചു നോക്കൂ, രാത്രി ഭക്ഷണം ഒന്നിച്ച് കഴിക്കാൻ. ആ ശീലം മരണം വരെ ഉണ്ടാകും. ഒരാൾ ഒരൽപം വരാൻ വൈകിയാൽ... ഇല്ല ആർക്കും ചോറ് തൊണ്ടയിലിറങ്ങില്ല. ഒരു കുട്ടി പോലും രാത്രി അലഞ്ഞു തിരിഞ്ഞു നടക്കരുത്. കല്ലിലും കൽവെർട്ടിലും കവലയിലും കടത്തിണ്ണയിലും രാത്രി ഇരിക്കുന്ന ശീലം (ഉണ്ടെങ്കിൽ) ഒഴിവാക്കുക. ഇപ്പോഴുള്ള അന്തരീക്ഷം അത്ര നല്ലതല്ല. പത്രങ്ങളിൽ നിങ്ങൾ വാർത്തകൾ വായിക്കാറില്ലേ ? എത്ര നല്ല നാടുകളാണ് എത്ര പെട്ടെന്ന് മോശമായത് ! ചെറിയ തിന്മകൾ കണ്ടപ്പോൾ നിസ്സാരമായി കണ്ടതായിരുന്നു കാരണം. അരുകിൽ ചേർത്ത് അവരെ ഗുണദോഷിക്കാൻ ആരും തുനിഞ്ഞില്ല. കുഞ്ഞുമക്കൾക്ക് അത് ''സസ്സാരാ''യി; നിസ്സാരായി;സാരമില്ലാതായി. ഓരോ മഹല്ലും ഉണരണം. മഹല്ല്ഭാരവാഹികൾ ഇതിന്റെ ഉത്തര വാദിത്വം ഏറ്റെടുക്കണം. എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം. ഇനി വൈകരുത്. യുവാക്കൾ മുന്നിൽ വരട്ടെ. മുതിർന്നവർ മുൻപന്തിയിൽ നിൽക്കട്ടെ. സ്കൂൾ -മദ്രസ്സാ അധ്യാപകർ, ഖതീബുമാർ, പള്ളി ഇമാമുകൾ, മത -സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, കുടുംബിനികൾ എല്ലാവരും കാമ്പയിന്റെ ഉയിരും ഊർജവുമാകണം. പത്രങ്ങളിൽ വരുന്ന വാർത്തകളും അങ്ങിങ്ങായി കേൾക്കുന്ന സൂചനകളും നാളെ നമ്മുടെ നാടിനെയും ബാധിച്ചേക്കാം. പിന്നെ എല്ലാം തലകീഴ് മറിയും. ഒന്നോർക്കുക. കൈവിട്ടു പോയാൽ, പിന്നെ വാവിട്ടു കരയാനേ പറ്റൂ. മക്കളെക്കുറിച്ചോർത്ത് ഉപ്പ ഉറങ്ങുന്ന വീടുകൾ എന്നുമെന്നും നമ്മുടെ നാട്ടിൽ വേണം. മുൻകരുതലാണ് ഒരു നാടപ്പാടെ രോഗം കാർന്ന് തിന്നുന്നതിൽ നിന്ന് രക്ഷിക്കുക. ജാഗ്രതയാണ് അതിനു വേണ്ടത്, നിതാന്ത ജാഗ്രത. അല്ലാഹു എല്ലാ പൈശാചിക വൃത്തിയിൽ നിന്ന് നമ്മുടെ ഗ്രാമത്തെയും അയൽ പ്രദേശങ്ങളെയും രക്ഷപ്പെടുത്തട്ടെ, ആമീൻ .

കുട്ടിക്കാല-കുസൃതിക്കണ്ണുകൾ

കുട്ടിക്കാല-കുസൃതിക്കണ്ണുകൾ

മാവിലേയൻ

റേഷൻ കടയിൽ പോവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കൊല്ലുമ്പോലെയാണ്. (ഉള്ളത് പറയാമല്ലോ - എന്ത് ''ബെനെ'' ഉള്ള പണിയും ഉമ്മ എന്നെ ഏൽപ്പിക്കുന്നത് എനിക്ക് ചെറുപ്പത്തിൽ തീരെ ഇഷ്ടമില്ലായിരുന്നു). റേഷൻ കടയിൽ പോകുമ്പോൾ ദേഷ്യം പിടിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും ഉണ്ട്.

ഞങ്ങൾക്ക് അന്ന് കൊല്ല്യയിലാണ് റേഷൻ കട.  സാധാരണ ശനിയാഴ്ചയാണ് അവിടെ വല്ലതും ഉണ്ടാവുക. മണ്ണെണ്ണ, പഞ്ചസാര, പൂങ്ങലൈരി. വല്ല ഓണത്തിനോ സംക്രാന്തിക്കോ പനയെണ്ണ കിട്ടിയാലായി. ഒരു ഓടിട്ട രണ്ട് മാടുള്ള കെട്ടിടം, സിഗ്സാഗ് മോഡലിൽ എന്നാണ് ഓർമ്മ.  അതിൽ ഒരു ചായക്കട, ഒരു പലചരക്ക് കട.  അകത്തു നിന്ന് ചായക്കടയിലെക്ക് പോകാം. റേഷൻ കടയും പലചരക്ക്കടയും മതിലില്ലാതെ ഒരേ മുറി. ഏറ്റവും അറ്റത്ത്  ചെറിയ സ്റ്റോർ മുറി. നാളി, മണ്ണെണ്ണ വലിക്കുന്ന പൈപ്പ്, മണ്ണെണ്ണ അളവ് പാത്രങ്ങൾ മുതലായവ ഉപയോഗിക്കുന്നതും ഉപയോഗശൂന്യമായതും അതിൽ ഉണ്ടാകും.

ഞങ്ങളുടെ റേഷൻ കാർഡ് അന്ന് ഫെയിമാസായിരുന്നു. അത് അങ്ങട്ട്  എത്ര ''അട്ടി''ക്കിടയിലും വെച്ചാൽ  ഞങ്ങളുടെ റേഷൻ കാർഡ്  കാണാം.  അതിനു കൊമ്പുണ്ടാഞ്ഞിട്ടൊന്നുമല്ല. അതിന്റെ പിന്നിൽ മറ്റൊരു ചോര മണക്കുന്ന സ്റ്റോറിയുണ്ട്.

പതിക്കാലിൽ ഒരു സുകു ഉണ്ട്. അവൻ എന്നോട് ഒരു ദിവസം നാലണ, എട്ടണ എന്തോ ചോദിച്ചു. കടമെന്നു പറയുന്നു. എനിക്ക് കിട്ടിയിട്ട് വേണ്ടേ ഇവന് കടമായോ  ദാനമായോ  കൊടുക്കാൻ.  പുള്ളി എന്നെക്കാളും ഒരു വര്ഷം ചെറുത്. ഞാൻ ആറാം ക്ലാസ്സ്, അല്ലെങ്കിൽ ഏഴ്.  ഇവൻ പൈസ കൊടുക്കാത്ത ദേഷ്യത്തിന് എന്നെ പതിക്കാലിൽ കാത്തിരുന്ന്   എന്റെ തലമണ്ട നോക്കി ഒരു കല്ലെറിഞ്ഞു -അത് എന്റെ നെറ്റിയിൽ തന്നെ  കൊണ്ടു. ചോര കണ്ടപ്പോൾ  അവൻ ഓടി. അപ്രതീക്ഷിതമായ ഏറിനിടയിൽ എന്റെ കയ്യിന്ന് റേഷൻ കാർഡ് വീണു. അടപ്പില്ലാത്ത മണ്ണെണ്ണ ഡബ്ബ അതിനു മേലെ വീണു, സംഭവം ആകെ കുട്ടിചോറായി.
എന്റെ ഈ അവസ്ഥ കണ്ടിട്ട് ഒന്ന് രണ്ടു പേർ അവിടെ എത്തി. അവർക്ക് ആളെ മനസ്സിലായി. ഒരാൾ പറഞ്ഞു - അങ്ങ് സീദിച്ചാന്റെ പോരെന്റെടുത്തുള്ള ''കട്ട''ന്റെ അടുത്ത്  ഈ സുകു ഉണ്ടെന്ന്. ഒരു ദേഷ്യത്തിന് എറിഞ്ഞെന്നെയുള്ളൂ. ഇമ്മാതിരി ഒരു രക്ത പ്രവാഹം സുകുവും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.  (ഏതായാലും ആ ഏറ്  ഞങ്ങളുടെ റേഷൻ കാർഡ് ഫെയിമാസാകാൻ ഒരു നിമിത്തമായി എന്ന് കരുതിയാൽ മതി). അവിടെ നിന്ന് സീദിച്ചയോ മറ്റോ ''കമ്മ്യൂനിസ്റ്റ്‌ അപ്പ''യുടെ രണ്ടു മൂന്ന് തളിരില പറിച്ചു എന്റെ നെറ്റിയിൽ തേച്ചു തന്നു - സുകുവിന്റെ ഏറിൽ കിട്ടിയ വേദന അതിനിടയിൽ ഒന്നുമല്ലായിരുന്നു. എന്ത് കത്തൽ മോനേ ...

റേഷൻ കാർഡിലേക്ക് വരാം. ശരിക്കും  അതിന്റെ കോലം തന്നെ മാറി. അങ്ങിങ്ങായി എന്റെ നെറ്റിയിലെ രക്തക്കറ. അത് മായിക്കാനുള്ള ശ്രമത്തിനിടക്ക് ചട്ട അങ്ങിനെ തന്നെ പറിഞ്ഞു കിട്ടി. കാർഡിന് മുകളിൽ മണ്ണെണ്ണ ഒഴുകിയത് കൊണ്ട് ''കല്ലും കാട്ടഉം'' വേറെ. അതിലും രസം -  1981 ൽ തന്ന അരിയും പഞ്ചസാരയും 1982 ൽ കാണും. 1983 ബാക്കി ഉള്ളതും  കാണും. റേഷൻ കടയിലെ ''സുകുചേട്ടന്റെ ഒപ്പൊക്കെ പല പേജിലായി പ്രത്യക്ഷപ്പെടാൻ  തുടങ്ങി.   റേഷൻ കടയിൽ റൈറ്റർ നോക്കുമ്പോൾ അത് ഞാൻ വാങ്ങിയതായി കാണും. പോരാത്തതിന് മണ്ണെണ്ണയുടെ പുഞ്ഞ മണവും. എന്തൊക്കെയോ ആ പാറക്കെട്ടുകാരൻ  പുലമ്പും. എനിക്ക് ഈ കക്ഷി വെറുതെ അരിയും എണ്ണയും തരുന്നത് പോലെയൊക്കെ തോന്നിയിട്ടുണ്ട്, ചില സമയങ്ങളിൽ. അമ്മാതിരി കണ്ണ് മിഴിച്ചൊക്കെ നോട്ടം. ഞാൻ പ്ലിങ്ങി താഴോട്ടോ വിലവിവരബോർഡിലേക്കോ നോക്കി നിൽക്കും.


 ഞാൻ റേഷൻ കടയിൽ കാലെടുത്ത് വെക്കുന്നതിനു മുമ്പ്  തന്നെ സുകുവേട്ടൻ ബാക്കിയുള്ളവരോട്‌ പറഞ്ഞിരിക്കും - ''ആ ചെക്കൻ ബെര്ന്നെ ഇണ്ട്.'' ഞാൻ അകത്തു എത്തുമ്പോഴേക്കും അവിടെ ഇരുന്നവരൊക്കെ ഒരു മാതിരി ചിരി - ''ഒക്കുവല്ലോ, ജോനെന്നെയെല്ലോ''. എന്റെ കാർഡിന്റെ മണമായിരിക്കണം  ആ കമന്റിനും കൊലച്ചിരിക്കും പിന്നിലെ കാരണം.

( അത് പറയുമ്പോൾ എന്റെ ഒരു കൂട്ടുകാരന്റെ അളിയനെ സ്വീകരിക്കാൻ  ഒരു പട്ടാണി ഡ്രൈവറുടെ കൂടെ ദുബായിൽ എയർപോർട്ടിൽ പാതിരാക്ക്  പോയത് ഓർത്ത്‌ പോയി. നമ്മുടെ ''എയർ ഇന്ത്യ'' വരാൻ പതിവ് പോലെ അന്നും വൈകി. കാത്തു കാത്തു എല്ലാവരും ഒരരുക്കായി. പട്ടാണിക്ക് വിശന്നു സ്ഥലകാലബോധം നഷ്ടപ്പെട്ടു തുടങ്ങി. എന്റെ കൂട്ടുകാരൻ ഓരോ സംഘം വരുമ്പോഴും വാ പൊളിച്ചു നോക്കും- അളിയനുണ്ടോന്ന്. പെട്ടെന്ന് പട്ടാണി ഉച്ചത്തിൽ പറഞ്ഞു - ''തുമാറാ ആദ്മീ ആയേഗാ .(''ആഗയാ'' എന്ന് നമ്മൾ മനസ്സിലാക്കണം )...''
ഞാൻ ഫ്രണ്ടിനോട്  ചോദിച്ചു : ''അല്ലടാ, വരുന്നത് നിന്റെ അളിയനോ ? പട്ടാണിയുടെയോ ?
കൂട്ടുകാരൻ : എന്റെതാ
ഞാൻ : പിന്നെ ഈ പട്ടാണിക്ക് നിന്റെ അളിയനെ നേരത്തെ  അറിയോ ?''
കൂ. കാ  : ''എവിടെ ? അളിയൻ  ആദ്യായിട്ടാണ്‌ നാട്ടിന്ന്  വരുന്നത് തന്നെ. പട്ടാണിക്ക് ബയറ് പൈച്ചെ പിരാന്ത്ടാ...നീ ഓനെ നോക്കി ചിരിക്കണ്ടാ ...ബണ്ടിയും കൊണ്ട് പോഉം.."
അച്ചട്ട് - കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിയുടെ അളിയൻ അതാ ട്രോളിയുമായി ഉന്തിയും തള്ളിയും മതിലിൽ തൂക്കിയ  ഫാൻ തിരിയുന്നത് പോലെ  അങ്ങോട്ടുമിങ്ങോട്ടും നോക്കി  അന്താളിച്ചു, ഞങ്ങളെയും തപ്പി വരുന്നു.

വണ്ടിയിൽ കേറിയിട്ടു ഞാൻ സാവധാനത്തിൽ പട്ടാണിയോട്  ചോദിച്ചു : ''അല്ല ചങ്ങായി അനക്കെങ്ങനെ ഇത് തിര്ഞ്ഞി, ''യെ സാല ആഗയാ'' എന്ന്.
പട്ടാണി പറഞ്ഞു  : ഹംകോ ബഹൂത് ദൂർശേ  ''അച്ചാർ'' സ്മെൽ പക്കഡേഗാ''. അച്ചാറിന്റെ മണം വളരെ ദൂരേന്ന്മൂ ക്കിലടിച്ചപ്പോൾ പട്ടാണി കണക്ക് കൂട്ടി പോലും  ''മാർവാഡികാ പ്ലേട്ട്''   ലാന്റ് ഹോയേഗാ എന്ന്. പട്ടാണി ചില്ലറ സാധനമൊന്നുമല്ല, കേട്ടോ. മൂസീറ്റ് പ്രവചിക്കും  )

വീണ്ടും റേഷൻ കാർഡിലേക്ക് ;  റേഷൻ കടയിൽ   പോയാൽ ഞങ്ങളുടെ റേഷൻ കാർഡ് ''അട്ടി'' വെക്കാൻ കടയിൽ   പലരുമെന്നെ  സഹായിക്കും - എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. അവരുടെ റേഷൻ കാർഡ് ചീത്തയാകാതിരിക്കാൻ. രണ്ടു  പ്ലാസ്റ്റിക്ക്കഷ്ണം അടിയിലും മുകളിലുമായി ഞാൻ  വെക്കണം  (നമ്മൾ പണ്ട്  പപ്പടം ഉണ്ടാക്കുമ്പോൾ വെക്കാറുള്ളത്  പോലെ).  ഇല്ലെങ്കിൽ തൊട്ടു താഴെയും മുകളിമുള്ള കാർഡിന്മേൽ മണ്ണെണ്ണ പരക്കും.  പിന്നെ അതിന്റെ പഴി കേൾക്കേണ്ടി വരും.

 ആ ഒരു കാർഡ് മൂലം ഞാൻ അവിടെന്നു കേട്ട ''വളിച്ച' കമന്റ്സിനു കയ്യും കണക്കുമില്ല. നമ്മളെയൊക്കെ നല്ല പരിചയമുള്ള കാക്ക-കാർന്നോർമാരൊക്കെ അവിടെ എത്തിയാൽ സുകുചേട്ടന്റെ കൂടെയാണ് ചിരിക്കാൻ നിൽക്കുക. അതിന്റെ ഗുട്ടൻസ് ഇത്  വരെ പിടി കിട്ടിയിട്ടില്ല.  വില്ലേജ് ആപീസിൽ പോയാൽ അവിടെയുള്ള ''ഉഗ്രാണി''യുടെ കൂടെക്കൂടി ചിലർ സംസാരിക്കുന്നത് പോലെ.

തലശ്ശേരി ഭാഗത്തൊക്കെ കാണുന്ന  ഫ്രീക്കൻ പയ്യൻസിന്റെ തലമുടി രൂപത്തിൽ  കോലം കൊണ്ടും കൊരോസിനോയിൽ മണം കൊണ്ടും  പ്രശസ്തമായ  ആ മാണിക്കക്കല്ല് ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ പഴികേട്ട റേഷൻ കാർഡ് ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആ കാർഡ് അവഹേളിക്കപ്പെടുമ്പോൾ എന്റെ ഖല്ബ് മാത്രമായിരുന്നു പിടഞ്ഞത്.

ഒരു ദിവസം പത്രത്തിൽ സർക്കാർ അറിയിപ്പ് കണ്ടു : റേഷൻ കാർഡ് പുതുക്കുന്നു, അപേക്ഷാ ഫോറം ബന്ധപ്പെട്ട റേഷൻ കടയിൽ കിട്ടും. അന്ന്  46 -നമ്പർ   റേഷൻ കടയിൽ നിന്ന്  ആദ്യം അപേക്ഷ വാങ്ങിയത് ഞാനായിരുന്നു എന്നാണു എന്റെ ഒരോർമ്മ. അന്ന് ക്യൂ നിൽക്കേണ്ടി വന്നില്ല. എല്ലാവരും എന്റെ ആവശ്യം തിരിച്ചറിഞ്ഞു എനിക്ക് വഴി മാറി തന്നു. ''പാപോ ...ജോന് കൊട്ത്ത്റ് പഷ്‌ട്ട്....ജോന് ഞമ്മളാട്ടിം മിന്നെ ക്വാക്ക്.. '' നമ്മുടെ കാരണവന്മാർ ഫലിതം പറയാൻ കിട്ടുന്ന ചാൻസ് അന്നും വെറുതെ വിട്ടില്ല.

അപേക്ഷ  ഫോറമൊക്കെ കൊടുത്ത്  പിന്നെയും കുറെ നാൾ കഴിഞാണ്   പുതിയ റേഷൻ കിട്ടിയത്.  അത്  കിട്ടിയ സന്തോഷത്തിൽ വീട്ടിൽ വന്ന്ചാടിയ ചാട്ടമാണ് എന്റെ നെറുവംതലയിൽ ഇന്നുമുള്ളത്. കട്ടിലയുടെ മുകളിൽ തട്ടി തല വീണ്ടും പൊട്ടി ! അന്ന് ചോര പൊടിയാതിരിക്കാൻ ഉമ്മ തലയിൽ  തേച്ചത് പഞ്ചസാര !