Friday, October 28, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / ലക്കം - 41

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

ലക്കം - 41

മാവിലേയൻ

ഇന്ന് കാണുന്ന റോഡൊന്നുമില്ല. നേർത്ത തോടുകൾ. നടന്നു പോകുന്ന ഈ കൈവഴികളുടെ ഒരു വശം മഴയുടെ കുത്തൊഴുക്ക്  ഡ്രൈനേജ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ബാക്കി വന്ന ഭാഗത്തു കൂടിയാണ് വഴിനടക്കാർ യാത്ര ചെയ്യുക.  വരുന്നവരും പോകുന്നവരും സൗഹൃദത്തിന്റെയും പരസ്പര സ്നേഹാദദരവുകളുടെ പേരിൽ സ്വയം  അറിഞ്ഞു വഴി മാറിക്കൊടുക്കും. അന്നൊന്നും അങ്ങിനെ ആർക്കും വാഹനങ്ങളില്ലല്ലോ. നടക്കുക എന്നത് അന്ന് നാണക്കേടായും കണ്ടിരുന്നില്ല.

ചെന്നിക്കൂടലിൽ നിന്നും അഞ്ചു വഖ്‌തും വലിയ പള്ളിയിലേക്ക് നമസ്കാരത്തിനായി കൃത്യസമയത്ത്  ചിലർ  നടന്നു  എത്തുമായിരുന്നു. കമുകിൻ തോട്ടത്തിലേക്കൊക്കെ ചപ്പ് (തോൽ ) തൊപ്പിക്കുന്ന്, ചെന്നികൂടൽ ഭാഗത്തു നിന്ന് തലച്ചുമടായാണ് അന്നൊക്കെ കൊണ്ട് വരിക. പറങ്കിമാവ്, എരിക്ക് തുടങ്ങിയ കത്തിക്കാൻ ആവശ്യമായ മരങ്ങൾ മുറിച്ചും തലയിൽ പേറി ഇങ്ങനെത്തന്നെയാണ് അന്ന് കൊണ്ട് വന്നിരുന്നത്. എന്തിന് പറയുന്നു നമ്മുടെ നാട്ടിൽ പശുക്കളുള്ള വീട്ടിലെ സൗകുമാർ ബർവല (ഉണക്ക് ഇല ) ചാക്കിൽ കെട്ടിക്കൊണ്ട് വരുന്നതും എത്രയോ ദൂരം നടന്നാണല്ലോ.

അന്നത്തെ ബാർബല ചാക്കോക്കെ ഒന്ന് കാണണം. എവിടുന്നാ ഇമ്മാതിരി ട്രിബിൾ  എക്സ് ലാർജ് ചാക്കോക്കെ കിട്ടുന്നത് ? അതൊക്കെ തലയിൽ പേറി വരുന്നത് കാണുമ്പോൾ ദൂരെ നിന്ന് ലോഡുമായി വരുന്ന  ഒരു പാണ്ടി ലോറി പോലെ തോന്നിക്കും. അത് കണ്ടാൽ  നമ്മൾ വഴിമാറിക്കൊടുത്തു കൊള്ളണം. ഇവർക്ക് ഒന്നാമത് ചാക്ക് തലയിൽ വെക്കുമ്പോൾ തന്നെ അതവിടെ അമർന്നിരിക്കും. അതോടെ മുന്നോട്ടുള്ള നോട്ടം പോയിക്കിട്ടും. നോക്കിയിട്ടും കാര്യമില്ല. പിന്നെ നോക്കുന്നത് സ്വന്തം കാലടി മാത്രം. പഴയ നടന്ന ഓർമ്മയ്ക്ക് അവർ ബർവല ചാക്കും വെച്ച് പെട്ടെന്ന് കൂടണയാൻ നോക്കും. ഈ പാഴ്വസ്തുവാണ്  ആലയിൽ തട്ടി സൗകുവിന്റെ വീട്ടുകാർ ജൈവ വളമുണ്ടാക്കുന്നത്. ഇവരുടെ എല്ലാവരുടെയും കയ്യിൽ അഞ്ചെട്ട് കമ്പികൾ വളച്ച ''ഇലകോരി'' ഉണ്ടാകും. ഇതിനെ ''കൊക്കെ'' , ''ബില്ല്'' എന്നൊക്കെയാണ് പറയുക.   ഇതാണ് ബർവല കൂട്ടിയിടാൻ ഉപയോഗിക്കുക. പാവങ്ങൾ കാലിൽ ചെരുപ്പ് പോലും ധരിക്കാതെയാണ് ഇതും തലച്ചുമടായി കൊണ്ട് വരുന്നത്.

രാവിലെ സുബഹ് നിസകരിക്കുന്നതിന് മുമ്പ് തന്നെ ചില സൗകുമാർ ഇതിനായി ഇറങ്ങും. ബർവലെ ചിലവ് വീടുകളിൽ കത്തിക്കാനും ഉപയോഗിക്കും. ജാവോക്ക് മരത്തിന്റെ ഇലകൾക്ക് ചൂട് (കാരം) അല്പം കൂടുതാണത്രേ. അത്തരം വീടുകളിൽ കുൽസുമാർ തങ്ങളുടെ ഉമ്മമാരെ കൂട്ടുപിടിച്ചു സൗകുമാർക്ക് പാര പണിയും. ബർവലെ കൊണ്ട് വന്നില്ലെങ്കിൽ അന്നത്തെ ബ്രെക്ക് ഫാസ്റ്റ് ഇല്ല ! എങ്ങിനെയുണ്ട് ? ഇവറ്റങ്ങൾ അത് കൊണ്ട് അതിരാവിലെ ചാക്കുമെടുത്തു കുന്നു ലക്ഷ്യമാക്കി നടക്കും. രാവിലെ പോകാത്തവർ വൈകുന്നേരം നടക്കും. ചില സൗകുമാർ സുബഹ് നിസ്കരിക്കുന്നത് തൊട്ടടുത്ത കിട്ടിയ സ്രാമ്പി പള്ളിയിലായിരിക്കും. (സ്രാമ്പി എന്ന് ഉദ്ദേശിച്ചത് ആഴ്ചയിൽ 34 വഖ്ത് നിസ്കാരമുള്ള പള്ളിയെന്നാണ്).

ഇവർ കുന്നിലെത്തിയാൽ ആദ്യം ചെയ്യുന്നത് വട്ടത്തിലോ നീളത്തിലോ അതിർത്തി തിരിക്കും. അവിടെയുള്ള ഉണക്കിലകൾ അവനു മാത്രമുള്ളത്. ചില കുടുംബസമേതം ജമാഅത്തായി പോകും. അവരൊക്കെ വലിയ വലിയ അതിർത്തിയൊക്കെയായിരിക്കും തിരിക്കുക. ആരാന്റെ കുന്നു, പക്ഷെ ഇപ്പോൾ ഈ ഏരിയയിലുള്ള  ഉണക്കില മുതലാളി നമ്മുടെ കുടുംബക്കാർ എന്ന നിലപാട്. ചില സ്ഥല ഉടമകൾ കാത്തിരുന്നു ഓടിച്ചു കളയുമത്രെ. അന്നത്തെ കളക്ഷൻ കാലിചാക്ക് മാത്രം ! ഓടുന്നതിനിടയിൽ വേലിയിലും മുള്ള്ചെടികളിലും വീണ് ഈ പാവങ്ങൾ പരിക്കേൽക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പഞ്ചസാര ചാക്ക് പോലും ചവോക്ക് ഇലകൾ കുത്തിനിറക്കാൻ സൂപ്പർ എന്നാണ് അനുഭവസ്ഥരായ സൗകുമാർ പറയുന്നത്. ഇത് ഏതെങ്കിലും കടയിൽ നിന്ന് കീറിപ്പറിഞ്ഞത് വാങ്ങി പാച്ചൊക്കെ അടച്ചു ശരിയാക്കി വെക്കും. സ്കൂളിനടുത്ത് ഒരു രവിയേട്ടന്റെ ബീഡി കമ്പനി ഉണ്ടായിരുന്നു. അവിടെ നിന്നുമാണ് എക്സ് ലാർജ് ചാക്കുകൾ സംഘടിപ്പിക്കുക.

വലുതായാരും അക്കാലങ്ങളിൽ  ചെരുപ്പ് ധരിക്കാത്തത് കൊണ്ട്  മിക്കഎണ്ണത്തിന്റെയും കാലിലെ തള്ള വിരലിൽ ഒഴിയാത്ത   ഒരു തലക്കെട്ട്  ഉണ്ടാകും. നഖമൊക്കെ പൊട്ടി ചോരയൊലിക്കുന്ന ബഹു: ചുണ്ടംബ്ബെർളി''നാണ് അന്ന് തലക്കെട്ടിടുക .   ''എട്കെട്ടി'' എന്നാണ് ഇങ്ങിനെ ഉണ്ടാകുന്ന പരിക്കിന്റെ ഭാഷ്യം.  മഴക്കാലമായാൽ മിക്ക കുൽസു സൗകുമാരുടെയും കാൽവിരലുകൾ പുഴുക്കൾ ഭക്ഷിക്കും. ചളി വെള്ളത്തിൽ ചെരുപ്പിടാതെയാണല്ലോ  നടത്തം.  ''കാല് പുദു തിന്ന്ന്നെ'' എന്നാണ് ഇതിന്റെ പേര്. കാൽ വിരലുകളുടെ വിടവും അതിന്റെ അടിയും ശരിക്കും അരിപ്പപോലെ  പഞ്ചറായിരിക്കും.  അതിന് പല മരുന്നും പരീക്ഷിക്കും. കാലിൽ ആണുങ്ങൾ അടക്കം മൈലാഞ്ചിയിടുന്ന ഏക അവസരമാണ് കാലിന് പുഴുക്കടിയുള്ള സമയം. വേറെയും ചില മാര്ഗങ്ങളും ഉണ്ട്. അതിലൊന്ന് കടലാസ് കരിച്ചു അത്  കളഞ്ഞു അതിൽ കുറച്ചു എണ്ണയൊഴിച്ചു ഇതേ പോലെ പുഴുക്കടി ഉള്ളിടത് മയത്തിൽ അപ്ലൈ ചെയ്യും.

അന്നും വളരെ അപൂർവ്വം വീട്ടിലാണ് മൈലാഞ്ചി തൈ ഉണ്ടാകുക. ഒരു അയൽ വീട്ടിലെ പറമ്പിൽ നിന്നാണ് ഞാനൊക്കെ മൈലാഞ്ചിയില ഉരുമ്മി കൊണ്ട് വരിക. എന്റെ മുക്രി ഉപ്പപ്പന്റെ വീട്ട് മുറ്റത്തും  ഇതുണ്ടായിരുന്നു. ഇത് അരക്കല്ലിലിട്ടല്ല  അരക്കുക. മറിച്ചു,  പുറത്തു തുണി അലക്കുന്ന കല്ലിൽ ഒരു ഉരുളൻ (കുട്ടിക്കല്ല്) കല്ലുപയോഗിച്ചാണ് അരക്കുക. കൂട്ടത്തിൽ ലേശം പച്ച മഞ്ഞൾ, തെങ്ങിന്റെ പച്ചവേര് എന്നിവ കുറച്ചു കളർ കൂടാനും  മരുന്നിനുമായി  ചേർക്കും. മൈലാഞ്ചി കല്ലിലരച്ചു തീരുമ്പോഴേക്കും കൈ മൊത്തം ചെമന്നിരിക്കും. അത് കൊണ്ട് കൈക്ക് പ്രത്യേകം മൈലാഞ്ചി തേച്ചു പിടിപ്പിക്കേണ്ട ആവശ്യം തന്നെയില്ല.

ആണുങ്ങൾ കയ്യിൽ മൈലാഞ്ചി ഇടരുതെന്ന് പണ്ടുപണ്ടേയുള്ള നിയമം പോലെയാണ് തോന്നിയിരുന്നത്. അതിന്റെ കാരണമെന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ചില സൗകുമാർ അതൊക്കെ മറികടന്നു കയ്യിൽ നല്ല സൂപ്പർ മൈലാഞ്ചി തേച്ചു വരും. അന്നൊന്നും ഇന്നത്തെപോലെ ആർക്കും ചിത്രപ്പണിയൊന്നും അറിയില്ല. ആകെ വരച്ചിരുന്നത് ഒരു ചെമ്പരത്തി പൂ, അല്ലെങ്കിൽ റോസാ പൂ. പെരുന്നാളിന് മാത്രമേ എന്റെ കയ്യിലും  സൗകുമാരുടെ കയ്യിലും,  മൈലാഞ്ചി ഇടാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പക്ഷെ വല്ലാണ്ട് ഡെക്കറേഷൻ പാടില്ല. കൂടിയാൽ കൈവെള്ളയിൽ ഒരു പാപ്പാടാകൃതി.  ഞാനൊക്കെ മൈലാഞ്ചി തേച്ചതിന്റെ  കഥ ബഹുരസമാണ്. അതും കയ്യിൽ തേച്ചുകിടന്നാൽ പിന്നെ മൈലാഞ്ചി  രാവിലെയുണ്ടാവുക വേറെ പല സ്ഥലത്തായിരിക്കും.  മൊയിലാഞ്ചി  മുഖത്തു തേച്ചാൽ പടച്ചവൻ അവിടെ   കളർ വരുത്താത്തതിന്റെ രഹസ്യം ഇപ്പോൾ മനസ്സിലായോ ?

അന്നൊക്കെ ചെരിപ്പ് ഇട്ടവന്റെ കഥ അതിലും രസമുണ്ട്, നടന്നു നടന്നു  പിൻഭാഗത്തെ പകുതിയും ഉരഞ്ഞു തീരുന്നത് വരെ മിക്ക ആൾക്കാരും ചെരുപ്പ്  ധരിക്കും.  ഇങ്ങനെയുള്ള  കുറെ വികലാംഗ ചെരുപ്പുകൾ മിക്ക  പള്ളികളിലെ സ്റ്റെപ്പിലും  വഖ്ത് വഖ്തിന്  നിരനിരയായി കാണാം.

മീത്തൽ പള്ളിയുടെ തെക്ക്  ഭാഗത്തു ഒരു ലക്ഷണമൊത്ത തെങ്ങുണ്ടായിരുന്നു, അവിടെയാണ് സാമാന്യം കുറച്ചു ഭേദമുള്ള ചെരിപ്പ് ചിലർ   ഊരിവെക്കുക. അതെന്തിനാണെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. അങ്ങോട്ടേക്ക് ഒരാൾ പോകുന്നത് കണ്ടാൽ ഉറപ്പിക്കാം - പുള്ളിക്കാരൻ ഈയ്യടുത്ത ദിവസങ്ങളിൽ  ഒരു പുതിയ ചെരുപ്പ് വാങ്ങിയെന്ന്. ഞാൻ ഒരു ദിവസം ഒരു കാലടി തേഞ്ഞു പോയ ചെരുപ്പ് ഊരിവെക്കാൻ പോയപ്പോൾ പിന്നിൽ നിന്ന് ഒരു മൊയന്ത സൗകൂ അലറി  - ''എന്തിനാടാ ആ തെങ്ങിന്റെ അഭിമാനം കളഞ്ഞുകുളിക്കുന്നത് !''

ചില ''കെണിതേഞ്ഞ'' ചെരുപ്പ് കള്ളന്മാരുണ്ട്. അവർ ചെരുപ്പ് പോക്കും. പക്ഷെ മൂന്ന്- നാല് ദിവസം കഴിഞ്ഞാൽ അവിടെ തന്നെ ഉണ്ടാകും. കാരണമെന്തെന്നോ - ഇവന്റെ കുഞ്ഞിമ്മാന്റെയോ എളേപ്പാന്റെയോ മോനോ മോൾക്കോ കല്യാണമുണ്ട്. അതിന് പോകുമ്പോൾ ചെരുപ്പ് വേണ്ടേ ? പൊതുവെ ചെരിപ്പിടാത്ത ഒരാൾ അതിനായി പണം മുടക്കാൻ പറ്റുമോ ?  അപ്പോൾ നേരത്തെയും കാലത്തെയും ഇവൻ പറ്റിയ ചെരുപ്പ് പള്ളിയിലോ മറ്റോ കണ്ടുവെക്കും. അത് തക്കം നോക്കി പൊക്കൽ തന്നെ. അത് വല്ല തോട്ടത്തിന്റെ സൈഡിലോ ''ദൂമ്പിലോ'' ഒളിപ്പിച്ചു വെക്കും.    ഉപയോഗം കഴിഞ്ഞു  അറിയാതെ പരിസരമൊക്കെ വീക്ഷിച്ചു തിരിച്ചു കൊണ്ട് അതേ സ്ഥാനത്ത് കൊണ്ട്  വെക്കും. അത് കിട്ടുംവരെ  വരെ ചെരുപ്പ് മുതലാളിയുടെ കണ്ണ് എല്ലാ സൗകുമാരുടെയും കാലിന്മേലായിരിക്കും.


അന്നൊക്കെ ചെരുപ്പ് കെട്ടുക എന്ന ഏർപ്പാടുണ്ട്. ഊറക്കിട്ട  മൃഗത്തിന്റെ തോലിൽ നമ്മുടെ കാലിന്റെ സൈസ് അനുസരിച്ചു ചെരുപ്പ് ഉണ്ടാക്കുക. ആ പണിക്ക്  മാത്രം പ്രത്യേകം  ആൾക്കാറുണ്ടാരുന്നു. തോൽ ചെരുപ്പ് തുന്നിക്കഴിഞ്ഞാൽ മൂന്ന് ദിവസം തുടർച്ചയായി എള്ളെണ്ണ തേച്ചു ഉണക്കാൻ വെക്കും. ചിലർ എള്ളെണ്ണ അവർക്ക് അങ്ങോട്ട് കൊടുത്തു വരും.   പിന്നീട് അത് ധരിച്ചാൽ അതിന്റെ തണുപ്പ് മാസങ്ങളോളം നെറുകൻ തല വരെ എത്തുമത്രേ. ഇമ്മാതിരി ചെരുപ്പിന്റെ കരച്ചിലാണ് സഹിക്കാൻ പറ്റാത്തത്. ചിലരുടെ കാലടിപ്പാതകൾ ചെരുപ്പിന്റെ കരച്ചിൽ കേട്ട് തിരിച്ചറിയുന്ന വീട്ടുകാരികൾ വരെ ഉണ്ടായിരുന്നു.

തോൽ ചെരുപ്പെങ്ങാനും വെള്ളത്തിൽ വീണാൽ പിന്നെ ആ ഏരിയ പോകാതിരിക്കുന്നതാണ് നല്ലത്. അമ്മാതിരി വാസന. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ചമട്-കീ- ചപ്പൽ-കീ -മുതലാളിമാർ അതൊക്കെ ഉപയോഗിക്കുക. പള്ളിയിലൊക്കെ കുട്ടികളോട്  വെറുതെ ഒച്ചയും ബഹവുമുണ്ടാക്കുന്ന അബുൽസൗകുമാരുടെള്ള ദേഷ്യം തീർക്കാൻ അവരുടെ  തോൽ ചെരുപ്പ് നോക്കി വെച്ച് അതിൽ ഹൌളീന്നു വെള്ളം ഒഴിച്ച് ഓടുന്ന ഒരു സൗകുവിനെ അന്നത്തെ ഒരു മുക്രിച്ചയാണ് ആഴ്ചകളോളം കാത്തിരുന്ന് പിടിച്ചത്.

ഒരു ചെരുപ്പ് തന്നെ പലരുംഉപയോഗിക്കുന്നത് കൊണ്ടാകുമോ എന്തോ അന്ന് കാലിൽ ആണിയുടെ അസുഖം പലർക്കുമുണ്ടായിരുന്നു. ആണിരോഗം മാറ്റാൻ  അന്ന്  ചെയ്തിരുന്ന ഒരു വൈദ്യം ഉണ്ട്.  ഉപ്പും കരിയും പൊടിച്ചു ആണിരോഗമുള്ള ഭാഗത്തു ചെറിയ ദ്വാരമുണ്ടാക്കി നിറക്കും, എന്നിട്ട് കാൽ അടുപ്പിന്റെ തിട്ടയിൽ തീകൊള്ളാൻ വെക്കും. ചൂട് നമ്മുടെ മൂർദ്ധാവിൽ ആരോഹണാവരോഹണത്തോടെ  കയറും. കാലിൽ മുള്ള് തറച്ചാലും മുളകൊണ്ടോ സൂചികൊണ്ടോ  മുള്ള് എടുത്ത  ശേഷം ഇമ്മാതിരി കാൽ അടുപ്പിൽ  ചുട്ടെടുക്കാറുണ്ട്.

വൈദ്യം പറഞ്ഞപ്പോൾ ഓർത്തുപോകുന്നത്,  മറ്റൊരു വിചിത്രവും പ്രാകൃതമെന്ന് തോന്നിക്കുന്ന ഒരു ചികിത്സാരീതിയെ കുറിച്ചാണ്.  ചെവിയിൽ ഈച്ചയോ ചെറിയ പ്രാണികളോ കയറും. ഇത് ശ്രവണനാളത്തിൽ  കേറിയാൽ പിന്നെ പറയണ്ട. എന്തൊരു തൊന്തരവാണ്‌..., മിക്കവാറും പാതിരാവിലൊക്കെയാണ് പണിയൊപ്പിക്കുന്നത്. അതും മഴക്കാലങ്ങളിൽ. അന്നൊക്കെ മിക്ക വീടുകളും  തേക്കാത്ത എല്ലാ മതിലുകളുള്ളവയാണ്.  ഈ മതിലുകളിലൊക്കെ   രണ്ടോ മൂന്നോ ആണികൾ ഉണ്ട്. അതിൽ ഏതിലെങ്കിലും ഒന്നിൽ ഒരു ചിമ്മിനി കൂട് അതിലും ചെറിയ നാളത്തിൽ രാത്രി ഇങ്ങനെ  കത്തുന്നുണ്ടാകും. അവിടെയാണ് മഴപ്പാറ്റകളും കൊച്ചുപ്രാണികളും നമ്മളൊക്കെ ഉറങ്ങാൻ കിടന്നാൽ  ഭരതനാട്യം നടത്തുന്നത്.

മഴപ്പാറ്റകൾ തമിഴന്മാരെ കണക്കാണ്. അവർക്ക് ആത്മഹത്യയിൽ കുറഞ്ഞ  പരിപാടിയില്ല. ഇതിനിടയിൽ ചിലതൊക്കെ താഴെ വീണ് കാലിട്ടടിക്കും. വേറെ ചില പ്രാണികൾ ഇതൊക്കെ കണ്ടു മോഹാലസ്യത്തിൽ വീഴും.  അതാണെന്ന് തോന്നുന്നു നമ്മുടെ ചെവിയിൽ കയറി ഒളിക്കാൻ നോക്കുന്നത്. അതോടെ വീട്ടുകാരുടെ മൊത്തം ഉറക്കം നഷ്ടപ്പെടും. ഒരു ചെവിയിൽ ഒരാൾ ഊതിത്തരും. അതിനിടക്ക് ഒരാൾ മൂന്ന് കണ്ടതിന്റെ ടോർച്ചെടുത്തു ചെവിയിൽ അടിച്ചു പുള്ളിക്കാരൻ അകത്തു ഉണ്ടോന്ന് ഉറപ്പുവരുത്തും. ചെവിയിൽ കേറിയ പാർട്ടി ആരാ മൊതല് ? കക്ഷി  വല്ലയിടത്ത് ഒളിച്ചിരുന്ന് നമ്മെ പറ്റിക്കും. പ്രാണി ശ്വാസം മുട്ടി ചത്തു എന്നൊക്കെ വിചാരിച്ചു എല്ലാരും കിടക്കാൻ നേരം , വീണ്ടും ചെവിയിൽ അനക്കം തുടങ്ങും.  ഒരു വിധം നേരമേ വെളുപ്പിച്ചു പിന്നെ നടക്കുന്നത്  നാടൻ വൈദ്യം.

അന്ന് മിക്ക വീടും പുല്ല് മേഞ്ഞതോ അല്ലെങ്കിൽ  സീലിംഗ് ഇല്ലാത്തതോ ആയിരുന്നു.   അത് കൊണ്ട് മേൽക്കൂരയിൽ എവിടെ നോക്കിയാലും ചിലന്തികളുടെ പ്രളയമാണ്. അതിൽ നിന്ന്,  ചത്ത് അവിടെ തന്നെ ബാക്കിയായ ചിലന്തിയുടെ ഡെഡ് ബോഡി പോക്കും. ഒരു ചെറിയ പച്ചോല കഷ്ണത്തിൽ തേങെണ്ണ ഒഴിച്ചു അതിൽ പണ്ടെങ്ങോ ചത്ത  ചിലന്തിയുടെ മയ്യത്ത് വെച്ച് ചൂടാക്കി, ചെറു ചൂടോടെ   ചെവിയിൽ ഒഴിക്കും. അതോടെ ചെവിയിൽ കുടുങ്ങിയ പ്രാണി ഉരുകിയൊലിച്ചു പോകും പോൽ. മറ്റൊരു വിദ്യകൂടി  നാട്ടിൽ പാട്ടായുണ്ട് -  മൂക്ക് വായും ഒരു ചെവിയും പൊത്തി കുറെ സമയം പിടിച്ചാൽ കക്ഷി ശൂന്ന് പുറത്തു പോകുമെന്ന്. പോയില്ലെങ്കിൽ  അത് അവിടെ കിടന്ന് ശ്വാസം മുട്ടി മരിക്കുമത്രേ ! (ഇതിനൊന്നും ശാസ്ത്രീയമായ തെളിവ് അന്നുമില്ല,  ഇന്നുമില്ല )

ഇങ്ങിനെയൊക്കെ അശാസ്ത്രീയ ഏർപ്പാട് ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ഒരു പാട് ''ചെകിട് ചോരുന്ന'' കുട്ടികൾ  അന്ന് പള്ളിക്കൂടത്തിൽ വരുന്നതും പോകുന്നതും  കാണാം.  ചെകിട് ചോരുന്നത് ക്ലാസ്സിൽ  വാസനിക്കാതിരിക്കാൻ അന്നത്തെ മാമമാർ എവിടുന്നെങ്കിലും ജന്നാത്തുൽ ഫിർദൗസ് എന്നോ മറ്റോ പേരുള്ള അത്തർ ഒരു പഞ്ഞിയിൽ മുക്കി പാവം ഈ  കുട്ടികളുടെ ചെവിയിൽ തിരുകി വെക്കും.  ചിലരുടെ പരിഹാസിക്കും വേറെ  ചിലർ അടുത്തിരിക്കാൻ സമ്മതിക്കില്ല.

ഒരു രസകരമായ അനുഭവം പറഞ്ഞു ഇന്നത്തെ ലക്കം നിർത്താം. അത് ഇടക്ക് പറയേണ്ടതായിരുന്നു. ഒരു സൗകുവിന്റെ വീട്ടിൽ എന്തോ ആവശ്യത്തിന് , കൈക്കൊട്ടിനോ മറ്റോ,  അതിരാവിലെ പോയപ്പോൾ ഞാൻ കണ്ടു  ഞെട്ടി -  യേശുവിന്റെ വലിയ ഒരു  പ്രതിമ മലർന്നടിച്ചു വീണുകിടക്കുന്നു !   എനിക്ക് എന്നും മനസ്സിലായില്ല. തലേന്നാൾ അവനു ഒരു പ്രശ്നവുമില്ലായിരുന്നു. ഇഷാക്ക് പള്ളിയിൽ കണ്ടതുമാണ്. അന്നൊക്കെ മരത്തിന്റെ കമ്പിട്ട ജനലാണ്. അതിന്റെ രണ്ടറ്റത്താണ് കൈകൾ രണ്ടും. കാലുകൾ ഒരു മുടന്തൻ ടേബിളിന്റെ രണ്ടു ഭാഗത്തും. പിറ്റേ ദിവസം പെരുന്നാളാണല്ലോ. അതിനിടക്ക് ഇത്ര ടെൻഷടിച്ചു സമനില തെറ്റാൻ ...ഞാൻ ആദ്യം പലതും തെറ്റിദ്ധരിച്ചു. രാത്രി വല്ല തലക്ക് അസുഖമോ ?  ഒന്നും പറയാതെ ഞാൻ പിന്തിരിഞ്ഞു നടക്കുമ്പോൾ സൗകുവിന്റെ ഉപ്പ എന്നെ കണ്ടു. വന്നതെന്തിനാണെന്ന്  കാര്യമന്വേഷിച്ചു. അയാൾ സംഭവം മനസ്സിലാക്കി തന്നു .

അതിങ്ങനെ :  തൊട്ടടുത്ത ദിവസമാണ്പെ രുന്നാൾ . അതിന്റെ ഭാഗമായി സൗകുവിന്  മൈലാഞ്ചി തേക്കാൻ ആശ. ആ വീട്ടിൽ പെമ്പിള്ളേരുടെ കയ്യിലും കാലിലുമൊക്കെ മൈലാഞ്ചി തേച്ചപ്പോൾ സമയം ഏറെ വൈകി. അങ്ങിനെ ഉറങ്ങുമ്പോൾ തേച്ചു പിടിപ്പിക്കാം എന്ന കണ്ടിഷനിൽ സൗകൂ എണ്ണലപ്പം മൂക്കറ്റം തിന്ന് കിടന്ന കിടത്തമാണ്. മൈലാഞ്ചി തേച്ചില്ലെങ്കിൽ അടുത്ത ദിവസം ഇവൻ വയലന്റാകും. പിന്നെ വീട്ടിലെ ചട്ടിയും പാത്രമൊക്കെ ഒരു ലെവലാക്കിയേ അവൻ അടങ്ങുകയുള്ളൂ. ഇനി ഈ മൈലാഞ്ചി  തേച്ചു പിടിപ്പിച്ചാലോ അടുത്ത നിമിഷം കയ്യിൽ ഉണ്ടാവുകയുമില്ല.  ആൾ ഒരു ഉരുളൽ ജീവിയാണ്.  കൊട്ടിലിന്റെ ഒരു പടിഞ്ഞാർ വശം കിടന്നാൽ നിരങ്ങി നിരങ്ങി ഇങ്ങ് കിഴക്കോട്ട് എത്തുന്ന പാർട്ടിയാണ് സൗകൂ.

 ''മൈലാഞ്ചിതനായ'' സൗകൂ ഉറക്കിൽ ഉരുളാതിരിക്കാൻ  അവന്റെ ഉമ്മയും പെങ്ങളും ചേർന്ന് കയ്ക്കാലുകൾ  രണ്ടു ഭാഗത്തും വലിച്ചു കെട്ടിയ കാഴ്ചയാണ് ഞാൻ അന്ന് കണ്ടത്, എല്ലാം കൊണ്ടും  ഒരു മുൻകരുതലിനു വേണ്ടി  !  .''സെയ്ഫ്  മൈലാഞ്ചിങ്ഗ്'' നടക്കാൻ വേണ്ടിആ വീട്ടിലെ  ബുദ്ധിയുള്ള സ്ത്രീകൾ എടുത്ത തികച്ചും  പ്രായോഗിക നടപടി മാത്രമായിരുന്നു അത്. അവന്റെ ഉപ്പയെ എനിക്കത്ര വിശ്വാസം പോരാഞ്ഞു ഞാൻ   ഒന്ന് കൂടി വന്നു നോക്കി  കയ്യിൽ മൈലാഞ്ചി കണ്ടപ്പോഴാണ് വെറുതെ ഓരോന്ന് ആലോചിച്ചതിന്റെ വിഡ്ഢിത്തം ഉടനെ തിരുത്തേണ്ടി വന്നത്.

No comments: