Saturday, October 1, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ/ മാവിലേയൻ

കുട്ടിക്കാലകുസൃതിക്കണ്ണുകൾ 

മാവിലേയൻ 

ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോഴാണ് അടിയന്തിരാവസ്ഥ -1975 ൽ. വീട്ടിൽ യഥേഷ്ടം തോന്നുമ്പോൾ ഉറങ്ങുകയും  ഉറങ്ങുകയും തിന്നുകയും കുടിക്കുകയും കളിക്കുകയും ചെയ്തു കൊണ്ടിരുന്ന എന്നെ സ്‌കൂളിൽ ചേർത്തത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം അതിലും വലിയ അടിയന്തിരാവസ്ഥ ആയിരുന്നത് കൊണ്ടോ എന്തോ എമർജൻസി എന്നെ കുഞ്ഞുമനസ്സിൽ ആ പ്രായത്തിൽ കത്തിയില്ല.    രണ്ടാം ക്‌ളാസ് തീരുമ്പോഴത്തേയ്‌ക്കും അടിയന്തിരാവസ്ഥ കാലം  കഴിയുകയും ചെയ്തു. ചിലതൊക്കെ പറഞ്ഞു കേട്ടത് ഓർമ്മയിൽ മിന്നിമിന്നി വരുന്നുണ്ട്.  അരിയും മണ്ണെണ്ണയും കിട്ടാൻ പ്രയാസമാണ്  എന്നൊക്കെ പറയുന്നത് കേട്ട ഓർമ്മയുണ്ട്. കശുവണ്ടി കാലമായാൽ ഉപ്പാന്റെ കടയൊക്കെ ഉദ്യോഗസ്ഥർ സേർച്ച് ചെയ്യാൻ വരുമായിരുന്നു പോൽ. തലനാരിഴയ്ക്ക് ഉദ്യോഗസ്ഥരുടെ കയ്യിൽ മൊതൽ കിട്ടാതെ രക്ഷപ്പെട്ടതൊക്കെ ഉപ്പ പറയുന്നത് പോലെ ഓർമ്മയുണ്ട്.

ചിലരെയോക്കെ അന്ന് അറസ്റ്റ് ചെയ്ത കൂട്ടത്തിൽ നമ്മുടെ നാട്ടിലെ ഒന്നോ രണ്ടോ പേരെ അറസ്റ്റു ചെയ്തതൊക്കെ ഉമ്മുകുല്സുമാർ  സംസാരിച്ചിരുന്നത് ഓർമ്മയുണ്ട്.  അവർ അതിനു പോലീസ് ''പുട്ച്ചോണ്ടോയി'' എന്നാണ് പറയുക.  ചിലർ  ''അറെഷ്ട്ടാക്കീനെല്ലോ''  എന്ന് ഒരുപദ്രവും ചെയ്യാത്ത  ''ഷ''നെ കൊണ്ട് വന്നു ഫിറ്റ് ചെയ്ത് പറഞ്ഞുകളയും.  ആ കാലങ്ങളിൽ ഞങ്ങൾ പോലീസിനെ കണ്ടാൽ പുല്ലുമുളക്കാത്ത രൂപത്തിൽ ഓടും. എന്ത് വകുപ്പിലാണ് നിരപരാധികളായ ''കുഞ്ഞുപൂമ്പാറ്റകൾ''  ഓടുന്നത് എന്ന് ഒരു തിട്ടവുമില്ല. പ്രായമുള്ളവർ കുറച്ചു നീളത്തിൽ കാലു വലിച്ചു  നടന്നുകളയും.  അന്നൊക്കെ ട്രൗസറും കൂമ്പൻ തൊപ്പിയുമിട്ട് കുഞ്ഞമച്ചാന്റെ ഹോട്ടലിൽ പള്ളിക്കഭിമുഖമായി ഇട്ടിരിക്കുന്ന കട്ടിലിലാണ് ഇരിക്കുക. എന്റെ വീട്ടിന്റെ ഭാഗത്തു നിന്ന് വന്ന കുട്ടികളിൽ ചിലർ മതിലിനോട് ചേർന്ന തിട്ടയിൽ കൂടി കയറി മെല്ലെ മെല്ലെ നടന്നു വലിഞ്ഞു പോലീസ് ഏമാന്മാരെ വലിഞ്ഞു നോക്കി, വെറുതെ ഓടും. 

അതേ വർഷo, 1977-ൽ,  ഞങ്ങൾക്ക് ഒരു ഹെഡ്‌മാഷുണ്ടായിരുന്നു ഹെബ്ബാർ മാഷ്. വെളുത്തു മെല്ലിച്ച മനുഷ്യൻ. പടല  സ്‌കൂളിലെ  ഒരു അദ്ധ്യാപകൻ എന്നെ അടിച്ചതായി ഓർമ്മയുണ്ടെങ്കിൽ അത് ഈ പറഞ്ഞ  ഹെബ്ബാരൻ മാഷ് മാത്രമായിരിക്കും. 

അതിന്റെ കാരണമിതാണ്. ക്‌ളാസ്സ് അദ്ധ്യാപകൻ ചോക്കോ മാപ്പോ മറ്റോ  ഓഫിസ് റൂമിന്ന് കൊണ്ട് വരാൻ അയക്കുന്നത് എന്നെയാണ്. ഞാൻ നേരെ പോകുമ്പോൾ ഹെബ്ബാർ മാഷ് ഉണ്ടാകും മുന്നിൽ.  അയാൾ എന്തിനാണ് വന്നെന്ന് ചോദിക്കുമ്പോൾ തന്നെ ഞാൻ എന്റെ കൈ മുഖത്ത് പൊത്തി സ്വരക്ഷ തീർത്താണ് സംസാരിക്കുക. (അതെന്തിനാണെന്നു ഇവിടെ എഴുതുന്നില്ല). ഇത് ഈ സാറിന് ഇഷ്ടപ്പെടില്ല. ''കൈമാറ്റടാ..'' എന്ന് പറഞ്ഞു ആരോടൊക്കെയുള്ള ദേഷ്യം ഇയാൾ അതിരാവിലെ എന്നോട് തീർക്കും. ഞാൻ ചോക്കുമായി ക്ലാസ്സിലേക്ക് തിരിച്ചു വരുന്നത്, എന്റേതല്ലാത്ത കാരണം കൊണ്ട്, ഹെഡ്മാഷിന്റെ കയ്യിന്ന് അടിയും വാങ്ങിയിട്ടാണ്.

അദ്ദേഹം എന്നോട് വളരെ സൗമ്യമായി സംസാരിച്ച ഒരു ദിവസം ഓർമ്മ വരുന്നു. 1977-ൽ തന്നെ. മഴയായൊക്കെ മാറിമാറി വരുന്നുണ്ട്.  രണ്ടാം ക്‌ളാസിൽ അറബി മാഷ് ഞങ്ങൾക്ക് മൃഗങ്ങളെയും പക്ഷികളെയും കുറിച്ച് പറഞ്ഞു തരികയാണ്. അദ്ദേഹത്തിന്റെ കയ്യിൽ ഒരു പാട് വർണ്ണചിത്രങ്ങൾ ഉണ്ട്. ഓരോന്നും അറബിപാഠപുസ്തകത്തിലുള്ള  മൃഗങ്ങളുടെയും  പക്ഷികളുടെയും ചിത്രങ്ങളാണ്. തലേ ദിവസം ഞങ്ങളോട് അറബിമാഷ്  പറയുകയും ചെയ്തിട്ടുണ്ട്, നാളെ ഫോട്ടോകൾ കാണിച്ചു തരാമെന്ന്.  

ഒന്നാം പീരിയഡോ രണ്ടാം പീരിയഡോ എന്നറിയില്ല.  ഉപ്പ എന്റെ ക്ലാസ്സിന്റെ വാതിലിനടുത്ത് വന്നു. കൂടെ നാലാം ക്‌ളാസിൽ പഠിക്കുന്ന മൂത്ത പെങ്ങളും ബാഗുമായി പുറത്തുണ്ട്. ഉപ്പ എന്തൊക്കെയോ മാഷോട് പുറത്തേക്ക് വിളിച്ചു സംസാരിക്കുന്നു. സ്‌കൂൾആയ ബീരമ്മ വന്നു അറബി മാഷോട് അവരുടെ കൂടെ  അങ്ങോട്ട്  അയക്കാൻ പറഞ്ഞു-   മാഷ് എന്നോട് ബാഗും പുസ്തകവുമായി ഓഫീസ് റൂമിലേക്ക്  പോകാനും പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. 

ഞങ്ങൾ രണ്ടു പേരും ഓഫീസ് മുറിയുടെ ഭാഗത്തു കൂടി പോകുകയാണ്. അവിടെ ഉപ്പയില്ല.  എന്നെ ഹെബ്ബാർ മാഷ് അകത്തേക്ക് വിളിച്ചു. ഞാൻ കരുതി  - ഇന്നും അടി ഉറപ്പ് (അടി തരാൻ വേറെ കാരണമൊന്നുമില്ലല്ലോ ). ഓഫീസിനകത്തു ഒതുങ്ങിക്കൂടി എന്റെ മൂത്തപെങ്ങൾ നിൽപ്പുണ്ട്.  ഹെബ്ബാർ മാഷ് എന്റെ പുറത്തു തട്ടി. എന്നിട്ട് പെങ്ങളുടെ കൂടെ ശ്രദ്ധിച്ചു വീട്ടിൽ പോകാൻ പറഞ്ഞു. എന്തോ ഒരു സമാശ്വസിപ്പിക്കലിന്റെ സ്പർശം. എനിക്ക് ഒന്നും മനസ്സിലായില്ല. പെങ്ങൾ ഒന്നും പറയുന്നുമില്ല. ഞങ്ങൾ , ആങ്ങളയും പെങ്ങളും, ഒന്നും മിണ്ടാതെ വീട്ടിലേക്ക്  നടന്നു.

വീട്ടിലെത്തിയപ്പോൾ ഉമ്മ ബുർഖ ധരിച്ചു നിൽപ്പുണ്ട്. എങ്ങോട്ടോ  പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞങ്ങൾക്ക് ധരിക്കാൻ  ഡ്രസ്സും തന്ന് ഉമ്മ സ്പീഡിൽ ഇറങ്ങി നടന്നു. ഉമ്മാന്റെ കൂടെ എന്റെ ഇളയ രണ്ടു പെങ്ങമാരുമുണ്ട്.  സാധാരണ എരിയാ (ഉമ്മാന്റെ നാട്) പോകുമ്പോൾ കാണാറുള്ള സന്തോഷമൊന്നും  ഉമ്മയുടെ മുഖത്തില്ല. പുതിയ ഡ്രസ്സൊന്നുമല്ല ആരും  ധരിച്ചിട്ടുള്ളതും.  ഉമ്മാന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ .  ഒന്നും പറയുന്നില്ല.   പെട്ടെന്ന് ഡ്രസ്സിട്ടു ഓടി  വരാൻ ഉമ്മ ഞങ്ങളോട്  പറഞ്ഞു നടന്നകന്നു.

അന്ന് ഞങ്ങളുടെ വീട് പുല്ല് മേഞ്ഞതാണ്. ഉമ്മമ (ഉപ്പയുടെ മാതാവ്) കിഴക്കേ ഭാഗത്തുള്ള  ഉമ്മറത്ത് കാലു നീട്ടി  ഇരിപ്പുറപ്പുണ്ട്. (അന്ന്  ഉമ്മമ്മാക്ക്  നടക്കാൻ പറ്റില്ല ).   ഞങ്ങളെ അടുത്തു വിളിച്ചു പെട്ടെന്ന്   ഡ്രസ്സിടാൻ പറഞ്ഞു. എന്നിട്ടു അവർ ഞങ്ങളോടായി പറഞ്ഞു  ''എരിയാലെ ഉപ്പപ്പാക്ക് അധികം സുഖമില്ല. നീയും ദൗറാഉം (സുഹ്‌റ ) ഉമ്മന്റൊക്കെ പോയെന്റെര്ത്ത് ബീയം പോ...ആടെ ഉപ്പ കാറും കൊണ്ട് ബെരും   '' 

അന്ന് മഴക്കാലത്തു  റോഡ് താറുമാറായത്  കൊണ്ടോ അതല്ല പുതിയ ഡ്രൈവർമാർ ആ പാലത്തിൽ അംബാസഡർ വണ്ടി കൊണ്ട് വരാൻ ധൈര്യമില്ലാത്തത് കൊണ്ടോ എന്നറിയില്ല അന്ന് കാർ  പുഴയ്ക്ക് അക്കരെ മാത്രമേ വരാറുള്ളൂ.  ഞങ്ങൾ ഓടിക്കിതച്ചു ഉമ്മയുടെ കൂടെക്കൂടി, പകുതിക്ക് എത്തുമ്പോൾ തന്നെ ഉപ്പയും നടന്നു വരുന്നു.  ഞാൻ കാർ കണ്ട സന്തോഷത്തിൽ  തുള്ളിച്ചാടിയതിനു ഉപ്പ എന്നെ ശാസിക്കുകയും ചെയ്തു - ഉപ്പപ്പാക്ക് സുഖമില്ല, കളിക്കരുതെന്നോ മറ്റോ പറഞ്ഞു. പോകുമ്പോൾ വണ്ടിയിൽ വെച്ച് ഉപ്പ ഉമ്മയോട്പറയുന്നുണ്ട് - അവിടെ എത്തി കരയാനും ബഹളമുണ്ടാക്കാനൊന്നും നിക്കരുത്,  അസുഖം കുറച്ചു സീരിയസ്സാണ് എന്നൊക്കെ.(  ഒരു ദുഃഖ വാർത്ത കേൾക്കാനും കാണാനുമുള്ള ഗ്രൗണ്ട് ഒരുക്കുകയായിരുന്നുവെന്നു അന്നൊന്നും ഞങ്ങൾക്ക് അറിയില്ലല്ലോ ). കാക്കഉമ്മാന്റെ (ഉമ്മാന്റെ ഉമ്മ) വീട്ടിലെത്തിയപ്പോൾ കണ്ട ആൾക്കൂട്ടം ഒരു മരണ വാർത്ത ഞങ്ങളെ ദൂരെ നിന്ന് അറിയിക്കുകയായിരുന്നു.  ഒരു വർഷം കഴിഞ്ഞു 1978ൽ ഉമ്മമ്മാഉം   പടച്ചവന്റെ വിളിക്ക് ഉത്തരം നൽകി അകലങ്ങളിലേക്ക് പോയ്മറഞ്ഞു.  1978 ൽ  എന്റെ അനിയൻ ഒരു മാസം തികയാത്ത പാളക്കുഞ്ഞായിരുന്നു.

(അന്നൊക്കെ എല്ലാ വീട്ടിലും നല്ല സ്പോഞ്ചു പോലെ പതം വന്ന കമുകിൻ പാളകൾ നല്ല വൃത്തിയിൽ മുറിച്ചു ഒരു കുഞ്ഞു തൊട്ടിൽ ഉണ്ടാകും. ഉണങ്ങിയ തുണികൊണ്ട് നല്ല വൃത്തിയിൽ ശ്രദ്ധയോടെ അത് തുടച്ചു വെക്കും.   ഇതിലാണ് പ്രസവാനന്തരമുള്ള കുറച്ചു ദിവസങ്ങളിൽ  കുഞ്ഞു മക്കളുടെ ശയ്യ. എന്തോ സുഖവും സുരക്ഷയും അതിൽ കിടത്തിയാൽ കുട്ടികൾക്ക് കിട്ടിയിരിക്കണം. ഇല്ലെങ്കിൽ അന്നത് ഉപയോഗിക്കില്ലല്ലോ. ന്യൂബോൺ കുഞ്ഞുങ്ങളെ അന്ന് വിളിച്ചിരുന്നത് ''പാളക്കുഞ്ഞി'', ''പാളേലെ കിടാവ്'' എന്നാണ്. 

ഈ  പാളമെത്തയിലുള്ള  വസ്തുക്കൾ -  ഉപയോഗിച്ച വെളുത്ത തുണിയുടെയോ  പുള്ളിത്തുണിയുടെയോ കഷ്ണങ്ങൾ ചുരുട്ടി ഒരു കുഞ്ഞു തലയണ. അടിയിൽ വിരിക്കാനും പുതയ്ക്കാനും ഒന്ന് രണ്ടു പാളയോളം വലിപ്പമുള്ള തുണിക്കഷ്ണം.. തല ശരിയ്ക്ക് ഷെയ്പ്പ് വരുത്തി  തലയ്ക്കെട്ടു കെട്ടാൻ പാകത്തിൽ വേറൊരു തുണിക്കഷ്ണം. ഒരു ചെറിയ  മൈക്കർണ്ടം. ഒരു പുതിയ ഉമ്പിച്ചികോൽ.

ഏത് വീട്ടിലെയും മൂത്തകുട്ടികളുടെ രേഖയിൽ പറയാത്ത ചില ഡ്യൂട്ടികൾ ഉണ്ട് -  പാളക്കുഞ്ഞിയുടെ ''അപ്പി'',  മൂത്രിച്ച തുണി ഇതൊക്കെ അപ്പപ്പോൾ റിമോവ് ചെയ്യുക, പാളയ്ക്ക് പുറത്തു വിരലും നഖവും കൊണ്ട് മയത്തിൽ  ''ചുരണ്ടൽ സംഗീത''മുണ്ടാക്കി  കുട്ടികളെ ഉറക്കുക. ഉമ്പിച്ചികോൽ വീണാൽ അതെടുത്തു വായിൽ ഫിറ്റ് ചെയ്യുക. ഉറങ്ങുമ്പോൾ തള്ള വിരൽ വായിലിട്ടുള്ള  ''സോഡകുടി'' നിർത്തി വായിന്നു വിരൽ പുറത്തെടുക്കുക, ചെരിഞ്ഞു വെച്ച തല ശരിയാക്കി വെക്കുക,  കുൽക്കട്ടെ കുലുക്കി സംഗീതസാന്ദ്രമാക്കുക, നമുക്ക് അറിയുന്ന വിധത്തിൽ എന്തും താരാട്ട് പോലെ പാടുക. ''അസ്ബീ റബ്ബീ ജല്ലല്ലാ ...'' , ''ഓഓ ..കുഞ്ഞീ,  ഒർങ്ങിക്കോ കുഞ്ഞീ ...'' ഇതാണ് അന്നത്തെ കോമൺ ലുല്ലാബീസ്.

ചില പാളക്കുഞ്ഞികൾ ഉണ്ട്. ഇവർ പകൽ സൂപ്പർ ഉറക്കമായിരിക്കും. നമ്മളൊക്കെ പള്ളിക്കൂടത്തിനു വന്നു മഗ്‌രിബൊക്കെ കഴിയുമ്പോൾ പുള്ളിക്കാരൻ മൂക്കൊക്കെ ചെമപ്പിച്ചു, അരയിൽ നിന്ന് തുണിയൊക്കെ വാശിപോലെ മാറ്റി കാലൊക്കെ കുടഞ്ഞു,  കൈകാലിട്ടടിച്ചു,  പറ്റാവുന്ന ലെങ്ങ്തിൽ മൂത്രാഭിഷേകമൊക്കെ നടത്തി  സംഗീതം തുടങ്ങും. നമ്മുടെ നടത്തം വരെ അവർക്ക് മനസ്സിലാകും, ആരാണ് ? പരിചയക്കാരാണോ ? വീട്ടിൽ തന്നെയുള്ള കൂതറ ചേച്ചി-ചേട്ടന്മാരാണോ ?   ബാക്കിയുള്ള പാവം പിള്ളേരുടെ ഉറക്കം അതോടെ പോയിക്കിട്ടും.  പിന്നെ വെറുതെ കരയാൻ തുടങ്ങും. എമ്മാതിരി സൗണ്ടായിരിക്കും. അപ്പോഴാണ്  ലുല്ലാബീസ് പാടാനുള്ള ചുമതല ഒരു പാവം  സൗകുവിന്റെയോ കുൽസുവിന്റെയോ പിരടിയിൽ വീഴുന്നത്. 

 ഒരു താരാട്ട് പാട്ടൊക്കെ പാടി ഉറക്കാനുള്ള ഡ്യൂട്ടി എങ്ങാനും കിട്ടിയാൽ അവന്റെ കുത്തുപാള എടുത്തു എന്ന് കൂട്ടിയാൽ മതി. പകൽ മുഴുവൻ ഉറങ്ങിയ ഇവന് ഉറങ്ങണമെന്നത് ഫറദുമല്ല, സുന്നത്തുമല്ല.  പക്ഷെ അവനെ ഉറക്കേണ്ടത് സൗകുവിന് ഫറദുൽ കിഫയാണ്. ഇല്ലെങ്കിൽ അന്നത്തെ ഉറക്ക് പോയീന്ന് കൂട്ടിയാൽ മതി.

ഒരു സൗകൂ ദേഷ്യം പിടിച്ചു താരാട്ട് ഈണത്തിൽ പാടുന്നത് ഇന്നും ഓർമ്മയുണ്ട് - പുള്ളിയുടെ താരാട്ട് 

എന്നീന് കുഞ്ഞി നീ ഞങ്ങളെ മുദ്ദി-
മുട്ടാക്ക്ന്നെ , ഒറങ്ങീറ് സൈ-

താനേ-താനെ ഒറങ്ങീറ് കുഞ്ഞിസൈ-
താനേ-താനേ-താനേ ഒറങ്ങീറ് കുഞ്ഞീ ...

 ഇമ്മാതിരി പാട്ടൊക്കെ സ്വയം കമ്പോസ് ചെയ്തു പാടണമെങ്കിൽ എമ്മാതിരി പണിയായിയിരിക്കും പാളക്കുഞ്ഞി  നമ്മുടെ സൗകുവിന് കൊടുത്തിരിക്കുക. പാട്ട് കമ്പോസ് ചെയ്തവനെ പറഞ്ഞിട്ട് കാര്യമില്ല. പകൽ മുഴുവൻ ഉറങ്ങി പാതിരാക്കൊക്കെ ''പീ...പീ..''.ന്ന്  കരയാൻ തുടങ്ങിയാൽ ....... എല്ലാത്തിനും ഒരു പരിധി ഇല്ലോ. ആ പരിധി വിടുമ്പോഴായിരിക്കും ഇമ്മാതിരി താരാട്ടു ഗാനത്തിലേക്ക് ജേഷ്ടന്മാർ ഒരു ആത്മസായൂജ്യമടയാൻ സ്വയം പ്രവേശിക്കുക.

ചില വിദ്വാന്മാരുണ്ട്.   നട്ട പാതിരായ്ക്ക്   പാളകുഞ്ഞു നിലവിളിച്ചാൽ ഇവർ എഴുന്നേറ്റ് താരാട്ട് പാടിയുറക്കുന്നതിനു പകരം കിടന്ന കിടപ്പിൽ തന്നെ താരാട്ട് പാടിക്കളയും. അതെങ്കിൽ അത് ഒരാളെ ഉറക്കിൽ നിന്നെഴുന്നേൽപ്പിച്ചല്ലോ എന്ന സന്തോഷത്തോടെ കുഞ്ഞു  ആ താരാട്ട് കേട്ടുറങ്ങും. വേറെ ചില പാളക്കുഞ്ഞുങ്ങൾ ഒരു അഡ്ജസ്റ്റ്മെന്റിനും  കോംപ്രമൈസിനും തയ്യാറാകില്ല. ഒരു ലൈൻ തെറ്റിയാൽ ഈ പഹയന്മാർ പാളയിൽ നിന്നോ തൊട്ടിലിൽ നിന്നോ  കാലിട്ടടിച്ചു ബഹളം വെക്കും. ദേഷ്യം പിടിച്ചു മൂത്രസേചനവും നടത്തും. ഇരുട്ടിൽ പാടുന്ന  പാവം സൗകു-കുൽസുമാർ ഇതൊക്കെ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടോ ? മനസ്സില്ലാമനസ്സോടെ കത്തുന്ന കാലു പൊളിഞ്ഞ ഒരു ചിമ്മിനിക്കൂടിൽ നിന്ന് അങ്ങിനെ ഒരു വെളിച്ചം പ്രതീക്ഷിക്കാമോ ? ഇല്ലല്ലോ. 

പാളത്തടവി തടവി നല്ല ഉച്ചാരണ ശുദ്ധിയോടെ പാടിക്കൊടുത്തില്ലെങ്കിൽ ബഹളം വെക്കുന്ന മക്കളൊക്കെ അന്നുണ്ടായിരുന്നു.    ''എന്തിനാടാ പാതിരായ്ക്ക് ബുദ്ധിമുട്ടിക്കുന്നത് ?  ഇത് സംസ്ഥാന  ശാസ്ത്രീയ സംഗീത മത്സരമൊന്നുമല്ലല്ലോടാ  ഉച്ചാരണ തെറ്റാതെ പാടാൻ .... '' എന്ന് പ്രാകി വീണ്ടും പാടാൻ ശ്രമിക്കുമ്പോഴായിരിക്കും മൂടിപ്പുതച്ചിടത്തു നിന്ന് മറ്റൊരു കുരിശ്,  സ്വന്തം അനിയന്റെയോ അനിയത്തിയുടെയോ  കമന്റ് - '' ഇച്ച, എന്തെല്ലോ തെറ്റിച്ചിറ്റ് പാട്ന്നേ ....മ്മാ. അന്നിറ്റ് കുഞ്ഞി കൂക്ക്ന്നേ ''.  ഇമ്മാതിരി പാരവെക്കാനായി തക്കം പാർത്തു കുറെ എണ്ണം അനിയന്മാരും അനിയത്തിമാരും മിക്ക  വീട്ടിലും കാണും.  (ഉള്ളത് പറയാലോ എനിക്ക് ആകെ അറിയുന്ന താരാട്ട് സോങ് അഥവാ ലുല്ലാബീസ്  ഈ പറഞ്ഞ ‘’ഓ..ഓ....കുഞ്ഞീ’’ ആണ്). 

വെറൈറ്റിയായി രാഗത്തിൽ  പാടാനൊന്നും  ആരും നിൽക്കില്ല. പാടിയാൽ പണി വേറെ വരും.  അവന്റെ ഉറക്കം പിന്നെ പോയീന്ന് കൂട്ടിയാൽ മതി.  ആര് പെറ്റാലും   കുഞ്ഞിനെ ഉറക്കാൻ അവൻ അതോടെ ആസ്ഥാന ഗായകനായി മാറും.  എന്തോരി പാട്ട് , നല്ല കൂറ്റ്,  വെറൈറ്റി സോങ്. ഉമ്മാന്റെ സോപ്പ് നുരയുള്ള പ്രശംസ കിട്ടുമ്പോൾ പിന്നെ പറയാനുമില്ല. അന്നൊക്കെ ഒരു വീട്ടിൽ  അഞ്ചും ആറും മക്കളുണ്ടാകും. കൂട്ടുകുടുംബമാണെങ്കിൽ പറയണ്ട. കൊല്ലത്തിൽ ഒരു തൊട്ടിൽകെട്ടൽ ഉറപ്പ്.  അത് കൊണ്ട് ആസ്ഥാന താരാട്ട് ഗായകസ്ഥാനത്തു നിന്ന് റിട്ടയേർഡ് ചെയ്യാൻ കുറെ കാലം കാത്തിരിക്കേണ്ടി വരുമായിരുന്നു അന്നൊക്കെ.

എന്റെ സുഹൃത്തുണ്ട് . സ്റ്റോറിൽ പോകുമ്പോഴൊക്കെ ഈ പാവം ''ഓഓ...ഓഓ... കുഞ്ഞി''  പാട്ട് കോവർ കഴുത രാഗത്തിൽ കർണ്ണാട്ടിക് സംഗീതമിട്ട്  പാടുന്നത് കേട്ട് ഞാൻ ആത്മാർത്ഥമായി  പറഞ്ഞു, ''എടാ മടുപ്പ് വരുന്നില്ലെടാ, എത്രകാലമായിടാ ഇതേ പാട്ട്, ഞങ്ങൾ റേഷൻ കടയിൽ പോകുന്നവർക്ക് വരെ കേട്ട് മടുത്തു. നീ മാറ്റിപ്പിടിക്ക്.  ഇല്ലെങ്കിൽ ഞങ്ങൾ വഴിമാറിപ്പോകുന്നത് ആലോചിക്കേണ്ടി വരും. വല്ലപ്പോഴും പശുവും പോത്തുമൊക്കെ സമാധാനത്തോട് കൂടി അയവിറക്കി ഈ വഴിക്ക് പോകട്ടെടാ ...’’

അവൻ പറഞ്ഞത് എന്റെ കരളലലിയിപ്പിച്ചു. അവൻ അന്നത്തെ മൂന്നാമത്തെ തൊട്ടിലിനടുത്തു നിന്നുള്ള പാട്ടാണ്, അപ്പോൾ പാടിയത്. ഒന്ന് നിർത്തുമ്പോൾ അടുത്ത സ്റ്റേഷനിൽ (തൊട്ടിലിൽ/ പാള ) നിന്ന് പീപ്പീ ...തുടങ്ങും.  
സംഗീതത്തോടുള്ള സ്‌നേഹമാണോ എന്റെ വാക്കിനെ വിലകൽപ്പിച്ചതാണോ  അങ്ങിനെ അവൻ ആദ്യമായി ഒരു പുതിയ  പാട്ട് പാടിത്തുടങ്ങി, മലയാളം ടീച്ചർ കാണാപാഠം പഠിക്കാൻ പറഞ്ഞ പാട്ട്. 

''യൻകുഞ്ഞുറങ്ങിഗോ 
യൻകുഞ്ഞുറങ്ങിഗോ 
യൻകുഞ്ഞുറങ്ങിഗോ 
യെന്റെ തഞ്ചോ  ...'' 
(പുള്ളി ഇപ്പോൾ വലിയ സെറ്റപ്പിൽ അങ്ങ്   പേർഷ്യയിലാണ് ) 

കുട്ടികളെ പരിചരിക്കുന്നതിൽ ഞാൻ കണ്ട എളുപ്പമുള്ള ഒരു ഏർപ്പാടാണ് ഉമ്പിച്ചികോൽ ഫിറ്റിങ്. അത് വായിൽ തന്നെ കൊണ്ട്  വെക്കണമെന്നില്ല, ഒരു സൈഡിൽ കൊണ്ട് പോയാൽ തന്നെ കുഞ്ഞുങ്ങൾ നാക്കും മോണയും കാണിച്ചു വായിലാക്കും. ഇതിൽ ഒരു ദ്രാവകം നിറച്ചിരിക്കും. പാവം കുഞ്ഞുങ്ങൾ ഇത് പൊട്ടിച്ചു കുടിക്കാമെന്നൊക്കെ പ്രതീക്ഷിച്ചു കൊണ്ടാണ് ഈമ്പുന്നത്. എന്നോട് ഒരു സൗകൂ പറഞ്ഞു -അത് നാച്വറൽ ഹണി എന്ന്.  ഏത്   ....തനി നാടൻ തേൻ പോലും.  ഞാൻ അതും വിശ്വസിച്ചു പൊട്ടിച്ചു. പിന്നെ പറയേണ്ടല്ലോ എന്തായിരിക്കും വീട്ടിൽ സംഭവിച്ചിരിക്കുക. (വെറുതെ അടിവാങ്ങാൻ ഞാൻ തന്നെ ഓരോ കാരണങ്ങൾ ഉണ്ടാക്കും )

കുഞ്ഞിന് പ്രാതലിന്  ഉണ്ടാക്കി വെച്ചിരുന്ന  ''ഇങ്ക''  സ്ഥിരമായി മോഷ്ടിച്ചു സ്‌കൂളിൽ കൊണ്ട് വന്ന് തിന്നിരുന്ന  ഒരു പഹയൻ സൗകൂ ഉണ്ടായിരുന്നു. അതിന് മധുരം തികയാഞ്ഞിട്ടു പഞ്ചസാര കീശയിൽ നിറച്ചു കൊണ്ട് വരും.  അതും കൂട്ടിയാണ് പുള്ളിക്കാരന്റെ ഇടത്തട്ട്. ഇവന്റെ നിക്കറിന് ചുറ്റും  അഞ്ചാറ് ഈച്ചയും നാലഞ്ചു ഉറുമ്പും കണ്ടാൽ ഉറപ്പ് -  സ്വന്തം വീട്ടിലെ ഒരു ചോരപൈതലിന്റെ ബ്രേക്ക് ഫാസ്റ്റ് വിഗദ്ധമായി മോഷ്ടിച്ചിരിക്കുന്നു !

വേറെയും കുറെ എഴുതാനുള്ളത് കൊണ്ട്  കൂടുതൽ തൊട്ടിൽവിശേഷങ്ങളൊക്കെ വേറൊരിക്കൽ ആകാം. 

No comments: