Thursday, January 5, 2017

കുട്ടിക്കാല കുസൃതി കണ്ണുകൾ - 45 ./ മാവിലേയൻ

കുട്ടിക്കാല കുസൃതി കണ്ണുകൾ   - 45

മാവിലേയൻ

വീട്ടിൽ ആരെങ്കിലും അതും വിഐപി എന്ന് തോന്നുന്ന ആരെങ്കിലും വരണം മിക്ക വീടുകളിലും ഒരു കോഴിയുടെ കാര്യത്തിൽ തീരുമാനമാകാൻ. അത് വരെ എല്ലാവരുടെയും വീട്ടിൽ കോഴികൾ നമ്മളെക്കാളും പരിഗണനയിലാണ് വളരുക.  അവർക്ക് രാപ്പാർക്കാൻ പ്രത്യേക വീട് തന്നെയുണ്ടാകും. അതിൽ പൈസക്കാരൻ - ദരിദ്രൻ എന്ന പരിഗണന തന്നെയില്ല.

ചിലർക്ക് കോഴി ഒരു വരുമാന മാർഗ്ഗം കൂടിയാണ്. മുട്ടയാണ് പ്രധാനം. പിന്നെ അറവിനായി വിൽക്കും. അറവിന് തെരഞ്ഞെടുക്കുന്നതിൽ തന്നെ കോഴികളിൽ തന്നെ ചില തരം തിരിവുകളുണ്ട്. പെരുന്നാളിനും ദിക്റിനും അറുക്കാനോ അതല്ലെങ്കിൽ സംഘമായി ഒരു വിരുന്ന് പട വന്നാലോ മറ്റോ ആണ് വലിയ പൂവൻ കോഴികളെ അറുക്കാൻ പിടിക്കുക.

നല്ല വിലകിട്ടിയാൽ കോയിക്കെട്ട് (കോഴിയങ്കം )കാർക്ക് പൂവൻ കോഴികളെ ചിലർ   വിറ്റുകളയും. മധൂർ ഉത്സവം മുൻകൂട്ടി കണ്ടുകൊണ്ട്  കോഴിയങ്കക്കാർ പ്രത്യേകിച്ച് ചൂത്തർമാർ നാട് മൊത്തം പകൽ രണ്ടു ദിവസം കറങ്ങാനിറങ്ങും.  അവരുടെ നോട്ടം ആരാന്റെ വളപ്പിൽ ചിള്ളിക്കൊണ്ടിരിക്കുന്ന പൂവന്റെ മേത്തായിരിക്കും . അങ്കം ചെയ്യാൻ ആരോഗ്യമുള്ള കോഴികളെ അവർക്ക് കണ്ടാൽ  പെട്ടെന്ന് തിരിച്ചറിയാൻ പറ്റുമത്രെ. അതിൽ തന്നെ ആയിരംതല കോഴിയാണ് പോലും പോർക്കളത്തിലെ  ''തച്ചോളിഅമ്പു''.   അമ്മാതിരി എണ്ണത്തെ കിട്ടിയാൽ അങ്കക്കാർ പറഞ്ഞ വിലക്ക് കാശ് കൊടുത്തു കോഴികളെ  വാങ്ങും. അവർ കൊണ്ട് പോയി ചില മുറകളൊക്കെ പഠിപ്പിച്ചു അങ്കക്കോഴിയാക്കിയെടുക്കും.   അതിനു തന്നെ പ്രത്യേക ഉഴിയലും പിഴിച്ചലുമൊക്കെ  ഉണ്ട് പോൽ.  ഭക്ഷണ മെനു തന്നെ ഒന്നൊന്നരയാണ്. മധൂർ ഉത്സവപ്പിറ്റേന്ന് അങ്കകോഴികളെ കക്ഷത്തു അടക്കിപ്പിടിച്ചു കോഴിയങ്കക്കാർ മായിപ്പാടി, കുതിരപ്പടി ഭാഗങ്ങളിൽ നിന്ന് മധൂരിലെക്ക് കുന്നിറങ്ങി പോകുന്നത് കാണാം. അങ്കക്കോഴിയുമായി പോകുമ്പോൾ പരിചയക്കാരോട് വരെ അവർ മിണ്ടില്ല.അങ്ങിനെയെന്തൊക്കെയോ സിസ്റ്റം ഉണ്ടെന്നു തോന്നുന്നു.  ''നിങ്ങളെ ആള് ഈടും മൂടു ഇല്ലാതെ എന്തെല്ലോ ചെല്ലിയെർന്ന്'' ഒരു പരിചയക്കാരനായ കോഴിയങ്കക്കാരൻ സൗകുന്റെ ഇച്ചാനോട്  അങ്ങിനെ പറഞ്ഞു പോലും. അത് കൊണ്ടാണ് പോലും അങ്കത്തിനു പോകുമ്പോൾ ഇവർ പരിചയക്കാരോട് പോലും മിണ്ടാത്തത്. അധികം  കുട്ടികളും  ഇവരെക്കണ്ടാൽ  വഴിമാറിക്കളയും. അതിനു കാരണം ഇവരുടെ തലക്കെട്ടിൽ തിരുകിക്കയറ്റിയ കോഴിവാൾ തന്നെ. അതഞ്ചാറെണ്ണം കുത്തിത്തിരികിയിട്ടുണ്ടാകും. ആൾക്കാരോട് മിണ്ടുന്നതു ഒഴിവാക്കാൻ അങ്കത്തട്ടിൽ എത്തുംവരെ ഇവരുടെ വായിന്ന് മുറുക്കാൻ തുപ്പുകയുമില്ല. ഒരു ദിവസം രണ്ടു കോഴിക്കെട്ടുകാർ രണ്ടു എമണ്ടൻ കോഴികളെയും  പിടിച്ചു ധൃതിയിൽ നടന്നു പോവുകയാണ്. സൗകൂ ഓടി വേലിക്കടുത്തു നിന്ന് പറഞ്ഞു - ''യാള്ളോ ...എത്തർക്ക്ണ്ട് കോയീ......'' . കൂടെ ഉണ്ടായിരുന്ന സൗകൂന്റെ പെങ്ങൾ ചോദിച്ചു: എട്ക്ക് കൊണ്ടോന്നെ ...? അവന്റെ മറുപടി : അത് ..ആ കോയീനെ , ഈ കോയി കാദീറ്റു കൊല്ല്ന്നെ.... '' അന്ന് ആ ചൂത്തരെന്റെന്ന് അടി മാത്രം കിട്ടിയില്ല. (അത് അന്നത്തെ മാത്രം പ്രത്യേകതയല്ല. ആവശ്യമില്ലാതെ സ്ഥാനത്തും അസ്ഥാനത്തും കേറി ചോദിക്കുകയും സംശയം തീരാതെ പിന്നെയും പിന്നെയും കുത്തിചോദിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അപക്വമതികൾ എല്ലാകാലത്തും ഉണ്ടല്ലോ.  ഇന്നു പക്ഷെ, ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ആളുകൾ പുരോഗമിച്ചു.  അത്കൊണ്ട്  അത്തരം ''തോണ്ടിനോക്കികൾ'' വളരെ വളരെ കുറവുമാണ്)

നമ്മുടെ നാട്ടിൽ മുമ്പൊക്കെ ചില  വെറ്റില കൃഷിക്കാരെയും ഇതേ പോലെ ശല്യം ചെയ്യുമായിരുന്നു. അതിരാവിലെ കെബിടി/ കെസിബിടി ബസ്സിന്‌  പഴുത്ത അടക്കയും,  വെറ്റില കെട്ടുമായി പോകുമ്പോഴേക്കും ഒരാവശ്യവുമില്ലാതെ അതെന്താണ് ? ഇതെന്താണ് ? എവിടെ പോകുന്നത് ? ഇന്നലെ എത്രകിട്ടി ? ഇങ്ങനെ ഓരോന്ന് ചൊറിഞ്ഞുകൊണ്ടേ ഇരിക്കും.  ചോദിക്കുന്നവന് വല്ല കാര്യമുണ്ടോ? അതുമില്ല. അത്ര രാവിലെ തന്നെ ചോദിച്ചു വല്ല ലാഭമുണ്ടോ ? അത് തീരെ ഇല്ല. അതുകൊണ്ടു  അധികം പേരും വഴിപോക്കർ കാണാതെയാണ് രാവിലെ ഉരുപ്പടിയുമായി ടൗണിലേക്ക് ബസ്സ് കേറാൻ  പോവുക. വഴിയിൽ പോകുന്നവനോടൊക്കെ മിണ്ടാൻ നിന്നാൽ  ഉദ്ദേശിച്ച വില കിട്ടില്ല എന്നൊക്കെയുള്ള  ഒരു ധാരണയും  ചിലർക്കും ഉണ്ടായിരുന്നുവന്നതും ഒഴിവാക്കുന്നില്ല  . അതിന്റെ ലോജിക്ക് ഞാൻ മനസ്സിലാക്കുന്നത് -   കൂട്ടുകാരോടൊക്കെ ഒന്നും രണ്ടും പറഞ്ഞു മെല്ലെ നടന്നാൽ ബെളമാനം  ആകെകിട്ടുന്ന ബസ്സ് മിസ്സാകും, പിന്നെ ചന്തയിൽ വൈകിയെത്തിയാൽ സ്ഥിരം കസ്റ്റമർസ്  ആളെക്കാണാതെ വേറെ വല്ലവരോടും വെറ്റിലയും അടക്കയും വാങ്ങി  സ്ഥലം വിടുകയും ചെയ്യും. പിന്നെ,   കിട്ടിയ വിലക്ക് മാൽ ആർക്കെങ്കിലും കൊടുത്തോ, അവിടെ കുത്തിയിരുന്ന് തീരും വരെ വിറ്റോ വളരെ വൈകി തിരിച്ചു പോരേണ്ടിയും വരും   )

കോഴിയങ്കം മധൂർ ഉത്സവം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ തുടങ്ങും. മധൂരിൽ എന്റെ ഉപ്പാന്റെ കടയുംടെ മുന്നിലുണ്ടായിരുന്ന സ്‌കൂൾ മുറ്റത്താണ് വൈകുന്നേരം മുതൽ ഇത് തുടങ്ങുക. കോഴിവാൾ കെട്ടാൻ തന്നെ ചില പ്രത്യേക വൈദഗ്ധ്യം നേടിയവരുണ്ട്. ചാടുമ്പോൾ  വലതുകാലിൽ കെട്ടിയ കത്തി മറ്റേ പൂവന്റെ വയറിൽ കുത്താൻ പാകത്തിൽ ആയവും തരവും സമാസമം നോക്കി കെട്ടണം. ആദ്യത്തെ ചാട്ടത്തിനു തന്നെ വയറു കീറിയാൽ മാർക്ക് മൊത്തം കോഴിവാൾ കെട്ടിയവന് തന്നെ. കോഴിയങ്കം നടക്കുന്നതിനിടയിൽ വലിയ പൈസക്കാർ അവരുടെ ശിങ്കിടികൾ വിട്ട് വാത് വെപ്പ് നടത്തിയാണ് പൈസ കൊയ്യുന്നതും ചിലർക്ക് കൊഴിയുന്നതും. പോലീസ് വന്നാലോ പിടിക്കുന്നത്  പത്തോ നൂറോ ഉണ്ടാക്കാൻ കോഴിയങ്കം നടത്തുന്ന  സാധാചൂത്തർമാരെയും. ബാക്കിയൊക്കെ സ്ഥലം വിട്ടിട്ടുണ്ടാകും.

അന്നൊക്കെ മിക്കയിടത്തും അയല്പക്കങ്ങൾ തമ്മിൽ തർക്കങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കോഴി തന്നെയായിരിക്കും. കമുകിൻ തോട്ടത്തിലൊക്കെ അമ്മക്കോഴിയും പിള്ളേരും വന്നാൽ പിന്നെ കമുകിന്റെ ഒരു മുരടും ബാക്കിയാക്കില്ല. തപ്പലോടു തപ്പൽ. കഴിഞ്ഞ ദിവസം നാലഞ്ചു പണിക്കാരെ വെച്ച് വളവും തോലും വെച്ച മുഴുവൻ കമുകും ഒരു ലെവലായി മാറിയിരിക്കും. ഇവറ്റങ്ങൾക്ക് ആകെ അങ്ങിനെ ചിള്ളിയാൽ കിട്ടുന്നത് ഒരു പുഴുവോ അല്ലെങ്കിൽ ഒരു മണ്ണെരയോ മറ്റോ ആയിരിക്കും. എന്തെങ്കിലും  കിട്ടിയാൽ കൊക്കൊക്കോ എന്നൊക്കെ പറഞ്ഞു കൂടെ വന്ന പത്ത് പതിനാറു മക്കളെ ഒരുമിച്ചു കൂട്ടുന്നത് കണ്ടാൽ നമ്മൾ വിചാരിക്കും അമ്മക്കോഴിക്ക് ചിള്ളിചിള്ളി പിള്ളേർക്ക് മൊത്തം നൽകാനുള്ള ലഞ്ച് കിട്ടിയെന്ന് ! നല്ല സൗഹൃദത്തിൽ കഴിഞ്ഞിരുന്ന അപ്പുറത്തെയും ഇപ്പുറത്തെയും രണ്ടു വീട്ടുകാരെ തെറ്റിച്ച സന്തോഷത്തിൽ കുറച്ചു കഴിഞ്ഞാൽ ഇവറ്റങ്ങൾ കൂടണയും. മിക്കവാറും ഏതെങ്കിലും ഒരെണ്ണത്തിന്റെ കാലു ഒടിഞ്ഞിട്ടുമുണ്ടാകും. ഒരു സൗകുവിന് ക്‌ളാസിൽ ഞങ്ങളോട്  സ്ഥിരം പറയാനുണ്ടായിരുന്നത് അവൻ കല്ലെറിഞ്ഞു കാലൊടിച്ചിട്ടു വിട്ട  കോഴികളുടെ കഥകളായിരുന്നു.

വീട്ടിൽ ഒരു പെങ്ങളുടെ കല്യാണം വന്നാൽ പാവം ആങ്ങളമാരെ നേരെ പറഞ്ഞയക്കുക കോഴി വാങ്ങാനാണ്. അയക്കുന്നതോ ചെന്നിക്കൂടൽ, പതിക്കാൽ, കരോടി  ഭാഗത്തേക്കും. ഇവറ്റങ്ങൾ ഓരോ വാതിലും മുട്ടി കോഴിയുണ്ടോ കോഴിയുണ്ടോന്ന് ചോദിച്ചു ''നട്ടംതിരിഞ്‌ കൊട്ടപ്പാളയെട്ത്ത്''   വൈകുന്നേരമാകുമ്പോൾ ഒന്നോ രണ്ടോ കോഴിയേയും പിടിച്ചു  കൊണ്ട് വരും. കിട്ടിയില്ലെങ്കിൽ പഴി വേറെയും. ഇന്ന് മുട്ടിന്മുട്ട് കോഴിഫാമും കോഴിക്കടയുമല്ലേ !

അതിലും വലിയ പാടാണ് അന്ന് കോഴിയറുക്കുക എന്നത്. അഞ്ചു വഖ്ത് നിസ്കാരം മുറതെറ്റാതെ നിസ്‌ക്കരിക്കുന്നവരേ കോഴി അറുക്കാൻ  അന്നൊക്കെ പാടുള്ളൂ. അത് നോക്കുമ്പോൾ പള്ളിയിലെ മുക്രിച്ച മാത്രം ഉണ്ടാകും. അപ്പോൾ പിന്നെ അതിന്റെ ഏർപ്പാട് അയാളുടെ പിരടിയിലായി. അന്ന് മിക്ക പള്ളിയിലും മുക്രി സേവനത്തിന് വരുമ്പോൾ ഇന്റർവ്യൂ എടുക്കുന്നയാളുടെ ആദ്യത്തെ ചോദ്യം തന്നെ അറവു സംബന്ധമായിരിക്കും. അറുക്കാൻ വേണ്ടി പള്ളിയിൽ പോയി മുക്രിച്ചാനെ കണ്ടില്ലെങ്കിൽ എന്തൊരു പുകിലായിരുന്നു പാവം അയാൾ ഫെയിസ് ചെയ്യേണ്ടത്. ഒരു പഴയ മലപ്പുറം  ഉസ്താദ് പറഞ്ഞത് ഇങ്ങനെ - മൗത്തും കോഴിയറുക്കാനുള്ള പിള്ളേരുടെ വരവും ഇത് രണ്ടും അന്ന് പ്രവചിക്കാൻ പറ്റില്ലത്രേ, എപ്പോഴും പ്രതീക്ഷിച്ചിരിക്കണമെന്ന്. നാട്ടിൽ പോകുന്ന കാര്യം പറയുമ്പോൾ ആദ്യം ഇങ്ങോട്ട് കേൾക്കുന്ന തടസ്സ വാദം ഇതാണ് പോലും - ആയി മുക്രിക്കാ ....പോന്നതെല്ലൊ പൊവ്വാ... അപ്പോ, കോയ്യർക്ക്ന്നതാരീ ..അഞ്ചി വക്ത്ത് നിസ്കരിക്ക്ന്ന ഒരാളെ നിങ്ങൊ നാട്ട്ല് കാണിക്കീം ...'' ! എല്ലാത്തിനും ജവാബ്കിട്ടും, ഇതിനു മാത്രം ഉത്തരം  മുട്ടിപ്പോകും മുക്രി !

ഒരു ദിവസം പതിവ് പോലെ എന്റെ ഒരു ബന്ധു വീട്ടിൽ വന്നു. ഉച്ച നേരം. ഞാൻ സ്‌കൂൾ വിട്ട് വന്നതേയുള്ളൂ. വളരെ അപൂർവം വരുന്ന കക്ഷി കുടുംബ സമേതമാണ് വന്നിട്ടുള്ളത്. വീട്ടിൽ ആളുകളുടെയൊക്കെ ബഹളം കണ്ടു, വന്നവർക്ക്  ഒന്ന് വിഷ് ചെയ്യാനും പറ്റുമെങ്കിൽ കൊട്ടിലിലെ കട്ടിലിൽ ഉള്ള ചാൻസിനു രണ്ടിനിരുന്നു കളയാമെന്നൊക്കെ മനസ്സിൽ കണക്കു കൂട്ടി വന്ന വീട്ടിലെ പാവം  കോഴിയെ,  കിട്ടിയ തക്കത്തിന് പിടിച്ചു ഉമ്മ ഉക്കത്തു വെച്ച് എന്നെ കാത്തിരിക്കുകയാണ്, അറുക്കാൻ കൊണ്ട് പോകാൻ. തായൽ പള്ളിയിൽ മുക്രിയായിട്ട് പ്രത്യേകമാരുമില്ലല്ലോ. ഞാൻ പിന്നെ  ചെറിയ മൂത്താന്റെ വീട്ടിലേക്ക് മനസ്സില്ലാ മനസ്സോടെ വെച്ച് പിടിച്ചു. എന്നെക്കണ്ടതും വിരുന്ന്കാരിൽ ആണായുള്ളവൻ വീട്ടീന്ന് പുറത്തിറങ്ങി  എന്നോട് പറഞ്ഞു - ഈ നാട്ട്ല് ഉസ്താമാറെന്നല്ലേ അറുക്കുന്നത് ? പുള്ളമ്മാരെ കൊണ്ടാ , അഞ്ചു വഖ്ത്നിസ്കരിക്കാത്ത ആളെ കൊണ്ടൊന്നും അർപ്പിച്ചർണ്ടാ  "
ഞാൻ പറഞ്ഞു - ''പിന്നെ.... ഞാൻ അതോണ്ടല്ലേ, പള്ളിയിലേക്ക് ഇതിനെയും കൊണ്ട് പോകുന്നത് !''  കക്ഷി ചെറിയ എക്കസെക്കിന്റെ ആളാണെന്ന് ആ ചോദ്യത്തിൽ നിന്ന് ഊഹിച്ചെടുത്തു.  എനിക്കാ പറച്ചിൽ അത്ര ഇഷ്ടപ്പെട്ടുമില്ല.

കോഴിയുമായി ഞാൻ അവിടെയെത്തിയപ്പോൾ മൂത്ത സ്ഥലത്തില്ല, വരാൻ കുറെ വൈകുമെന്നും പറഞ്ഞു.  മൂത്തമ്മാനോട് ഞാൻ കാര്യം പറഞ്ഞു - ഒഴിച്ച് കൂടാൻ പറ്റാത്ത വിരുന്ന്കാരാണ് വന്നിട്ടുള്ളത്. നിങ്ങൾക്ക് അറുക്കാൻ പറ്റുമോ ? ഞാൻ കോഴിയെ  പിടിച്ചു തരാം.'' അത് മൂത്തമ്മാക്ക് അത്ര ഇഷ്ടമായില്ലെന്ന് തോന്നി. ഞാൻ മൂത്തമ്മാനോട് കത്തി കിട്ടുമോന്ന് ചോദിച്ചു. ആര് അറുക്കാനാ ? മൂത്തമ്മ ഇങ്ങോട്ട് ചോദ്യങ്ങൾ തുടങ്ങി. ഞാൻ പറഞ്ഞു, വഴിക്ക് ആരെയെങ്കിലും കിട്ടിയാൽ അറുപ്പിക്കാൻ. മൂത്തമ്മ വിട്ടില്ല, എന്നോട് മസ്അല തുടങ്ങി. ഞാൻ എല്ലാം കേട്ടുപറഞ്ഞു, എനിക്ക് എന്തായാലും കോഴിയെ അറുത്ത് കൊണ്ടു പോയേ തീരൂ. ഞാൻ അറുക്കാം, നിങ്ങൾ ഇതൊന്നു പിടിച്ചു തന്നാൽ മതി. എന്റെ ദയനീയ മുഖം കണ്ടു അവരുടെ മനസ്സലിഞ്ഞു. ആ വഴി വന്ന ഒരു സൗകൂന്റെ ഉമ്മാനോട് എന്നെ സഹായിക്കാൻ പറഞ്ഞു.  ഞാൻ രണ്ടും കൽപ്പിച്ചു കത്തിയും വാങ്ങി ഖിബ്-ലക്ക് കോഴിയെ തിരിച്ചു കത്തി കഴുത്തിൽ വെച്ചതും സൗകുന്റെ ഉമ്മ കയ്യിന്ന് ചിറക് വിട്ടതും കോഴി ഒരുമാതിരി കയ്യും കാലുമിട്ടടിച്ചതും രക്തത്തിൽ കുളിച്ചു അവർ കോഴിയെ വിട്ട് ഓടിയതും  എല്ലാം പെട്ടെന്നായിരുന്നു. അവസാനം ഞാൻ നോക്കുമ്പോൾ കോഴിയുടെ തല കാണാനില്ല. കുറെ ഞങ്ങൾ മൂന്ന് പേരും പുല്ലിൽ തപ്പി നോക്കി, പിന്നെ തലയില്ലാത്ത കോഴിയുമായി ഞാൻ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തിയിട്ട് തലയില്ലാത്ത കോഴിയെ കുറിച്ചു എനിക്ക് നട്ടാൽ മുളക്കാത്ത കുറെ കുളൂസ് പറയേണ്ടി വന്നു. അറുത്ത കോഴിയെ പിന്നോട്ട് എറിഞ്ഞു ചിറക് പിടിക്കുമ്പോൾ, അതിന്റെ ഊക്കിൽ തല തൊട്ടടുത്ത കുളത്തിൽ  തെറിച്ചു പോയതാണ് എന്നൊക്കെ പറഞ്ഞു തൽക്കാലം ഒപ്പിച്ചു. എക്കസെക്ക് വിരുന്നുകാരൻ കേട്ടാൽ കുളമാകുമെന്ന് കരുതി ഉമ്മ എന്നെ കൂടുതൽ വിസ്തരിക്കാൻ നിന്നില്ല. എന്നെ അല്ലെങ്കിൽ തന്നെ സംശയമുള്ള മൂത്ത പെങ്ങൾ അന്നത്തെ കോഴിക്കറി മാത്രം കഴിച്ചുമില്ല. അവൾക്ക് ഉറപ്പാണ് ഇതിന്റെ ആരാച്ചാർ ഞാൻ തന്നെയെന്ന്. എനിക്കാണെങ്കിൽ എന്നോട് പോകുമ്പോൾ ഡയലോഗടിച്ച എക്കസെക്കിനെ ഞാൻ അറുത്ത കോഴിക്കറി തീറ്റിച്ച ഒരു ഒരു നിർവൃതിയും.  വിരുന്ന്കാരൊക്കെ പോയപ്പോൾ എന്നെ നിറുത്തി പൊരിച്ചു പെങ്ങൾ എന്നെക്കൊണ്ട് എന്താണ് സംഭവം ഉണ്ടായതെന്ന് മണിമണിയായി പറയിപ്പിച്ചു. ഇന്നൊക്കെ പള്ളിയുടെ സൈഡിൽ കൂടി പോകാത്തവനൊക്കെ  കോഴിയറുക്കുന്ന ആളുകളെ കാണുമ്പോൾ വല്ലപ്പോഴും അന്നൊക്കെ ''ഖളായി'' ആയിരുന്ന ഞാനൊക്കെ എത്രയോ ഭേദം. 

No comments: