Tuesday, March 1, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ മാവിലേയൻ
അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ ആയിരിക്കണം, അല്ലെങ്കിൽ നാല്. അന്ന് ഒരു നാലാം പീരിയഡ്, സജ്ജിഗ ക്ലാസ്സ് (നാലാം പീരിയഡിന്റെ പോരിശ മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്). എന്റെ മൂത്ത പെങ്ങളുടെ ക്ലാസ്സിൽ നിന്ന് ഒരു സൗകു എന്റെ ക്ലാസ്സിലേക്ക് ലേശം മുടന്തി മുടന്തി വരുന്നു. എന്നിട്ട് ഒരു എത്തി നോക്കൽ. മാഷെ നോക്കേണ്ടതിന് പകരം എന്നെയാണ് അവൻ എത്തിനോക്കുന്നത്. ആ സമയത്ത് തമ്പാൻ മാഷ് പുള്ളിക്ക് തോന്നിയ ഒരു ക്ലാസ്സ് എടുക്കുകയാണ്. മാഷ്‌ പുസ്തകം മടക്കി വെച്ച് ഇത് തന്നെ തക്കം എന്ന പോലെ പുറത്തിറങ്ങി (തമ്പാൻ മാഷ്‌ പൊതുവെ ഒരു മടിയനാണ്. പുറത്ത് നിന്ന് എന്തെങ്കിലും ഒച്ചയോ നിഴലോ തോന്നിയാൽ മതി പുള്ളി വെറുതെ പുറത്തിറങ്ങി ഒന്ന് ഉലാത്തി വരും. അങ്ങിനെയുള്ള സാറന്മാരെയായിരുന്നു ഞങ്ങൾക്ക് വലിയ പിരിശം. പക്ഷെ എന്ത് ചെയ്യാം അങ്ങിനെയുള്ളവരെ പടല സ്കൂളിലേക്ക് വളരെ കുറച്ചെണ്ണത്തിനേ അയക്കൂ. അതാ കുഴപ്പം). തമ്പാൻ മാഷ്‌ സൌകുവിനോട് കാര്യം തിരക്കി. ''അസ്ലമിനെ മണികണ്ടം മാസ് ബിൾക്ക്ന്ന്...'' അത് പറയുമ്പോഴും സൗകു അവന്റെ ''ചണ്ണെ'' തടവുന്നുണ്ട്. തമ്പാൻ മാഷ്‌ പാവം ആ സൌകുവിനോട് വെറുതെ എന്തൊക്കെയോ ചോദിച്ചു, അവസാനം എന്നെ പറഞ്ഞു വിട്ടു. ക്ലാസ്സിന്ന് പുറത്ത് കടക്കുമ്പോഴേക്കും എനിക്ക് എന്തൊക്കെയോ മനസ്സിൽ കാളി. ഞെഞ്ചെരിപ്പ് കൂടി. തലേ ദിവസം ഞാൻ കാരണമുണ്ടായ കുറെ കുസൃതികൾ മനസ്സിൽ കടന്നു പോയി. അതിലൊന്നും ഈ വിളിക്കാൻ വന്ന ഊള സൗകു ഇല്ല, അവന്റെ ബന്ധുക്കളും ഇല്ല. പിന്നെ എന്തിനായിരിക്കും മാഷ്‌ വിളിക്കുന്നത് ? ക്ലാസ്സിനു പുറത്തിറങ്ങിയപ്പോൾ ദേ ...രണ്ടു ക്ലാസ്സ് അപ്പുറം നിൽക്കുന്നു മണികണ്ഠൻ മാഷ്‌.. കയ്യിൽ നല്ല ചൂരൽ. എനിക്ക് വല്ലാണ്ടായി. അടി ഉറപ്പ്, എന്താണ് കാരണമെന്നറിയേണ്ട വിഷയമേ ഇനി ബാക്കിയുള്ളൂ. ഞാൻ മുന്നിൽ സൗകു(ച്ച) പിന്നിൽ; നടക്കുമ്പോൾ അവന്റെ ആത്മഗതം എനിക്ക് നന്നായി കേൾക്കാം. ''സൈതാൻ, അദാ ...ആദീലെ പൊർത്ത് നിന്നിറ്റ്...എന്നെ തയ്ക്കാൻ ... ലസാഗുവല്ലോ ? എന്ത് ലസാഗു ...? എന്റെ ''ചണ്ണെ'' പൊട്ടിയെന്ഗ് അയാള് മര്ന്നിന് പൈസ തരോ ...ഇയാൾ കുൺ-ക്ക്യാൻ ചെല്ല്ന്നെ ...'' സൗകു എന്തൊക്കെയോ പിറുപിറുക്കുന്നു. ജനാലയുടെ അടുത്തെത്തിയപ്പോൾ ഫീമെയിൽ സ്റ്റുഡൻസ് ഒരു ''ബെള്ളായ്ച്ചെ'' നോട്ടം. അതോടെ മനസ്സിലായി മണികണ്ഠൻ മാഷ്‌ എല്ലാത്തിനും നല്ല ചൂരൽ കഷായം കൊടുത്തിട്ടുണ്ട്. (ആ ക്ലാസ്സിൽ പെങ്ങൾ അടക്കം എന്റെ മൂന്ന് -നാല് ബന്ധുക്കളും കൂടി ഉണ്ട്) ഞാൻ എക്സ്ട്രാ ഭവ്യത അഭിനയിച്ച് മണികണ്ഠൻ മാഷിന്റെ അടുത്തെത്തി. അപ്പോൾ പിന്നിൽ നടന്നിരുന്ന സൗകു(ച്ച) മുന്നിലെത്തി. മാഷ്‌ കയ്യിൽ ഉള്ള വടി ഓങ്ങി ''കേറടാ ...അകത്ത്, നീയൊക്കെ ഇവനെ കണ്ടു പഠിക്ക് ....'' എന്നും പറഞ്ഞു പാവത്തിന്റെ ചന്തിക്ക് വീണ്ടും ഒരു അടി. അത് തടുക്കാനുള്ള ശ്രമത്തിനിടയിൽ പുള്ളി ഇടതു കൈ മറയായി പിടിച്ചു, അടി ചണ്ണയിൽ നിന്ന് മാറി മോതിര, നടു, നാലാം വിരലുകളിലൂടെ അസ്സലായി തഴുകി പോയി. പാവം അതും തടവി സൗകു സൈക്കളിന്നു വീണ ചിരിയുമായി ക്ലാസ്സിൽ പോയി ഇരുന്നു. അവന്റെ വിധി (ഞാൻ കുറ്റക്കാരനല്ലല്ലോ ) ''അസ്ലാം ...ഇവന്മാർക്ക് ഗുണിക്കാൻ അറിയില്ല. ആ മൂന്നക്ക സംഖ്യയെ മറ്റേ മൂന്നക്ക സംഖ്യ കൊണ്ട് ഗുണിക്കുന്നത് ഒന്ന് പഠിപ്പിച്ചു കൊടുത്തേടാ ...'' മാഷ്‌ എനിക്ക് ഒരു ചോക്ക് തന്നു ബോർഡിനടുത്തേക്ക് വിട്ടു. ഞാൻ ഭവ്യതയോടെ ചോക്കുമെടുത്ത് കണക്കു കൂട്ടാൻ തുടങ്ങി. ''നീ അത്ര സ്പീഡിൽ കൂട്ടണ്ടാ, ഇവര് നിന്നെ ''കണ്ണ് വെച്ച്'' കളയും ....പതുക്കെ പതുക്കെ ഇവന്മാർക്ക് കൂടി മനസ്സിലാകുന്ന രൂപത്തിൽ എഴുതിയാൽ മതി.'' ഞാൻ ഓരോന്ന് ഗുണിച്ച് ഒറ്റ സംഖ്യ എഴുതുമ്പോൾ ''ബാക്കി എത്ര ഉണ്ടെടാ ?'' എന്ന് മണികണ്ഠൻ മാഷ്‌ ആ പാവങ്ങളോട് ഓരോരുത്തരോടും ചോദിക്കും. ഞാൻ അവർ എന്തെങ്കിലും ഉത്തരം പറയുമെന്നു കരുതി നോക്കുമ്പോൾ എല്ലാരും താഴോട്ടാണ് നോക്കുന്നത്. പെണ്ണുങ്ങളൊക്കെ അവരുടെ ''മൂകുത്തി'' ഞാൻ കട്ട് എടുത്തത് പോലെയാണ് കവിളും വീർപ്പിച്ച് ഇരിക്കുന്നത്. അല്ലെങ്കിലും ഗണിത വിരുദ്ധരായ ഇവർക്കെന്ത് ബാക്കി ! എന്ത് ബാലന്സ് !


പിന്നെ മണികണ്ഠൻ മാഷ്‌ ദേഷ്യം പിടിച്ച് അട്ടഹസിക്കുമ്പോൾ എല്ലാരുടെയും വായിന്ന് ഞാൻ കേട്ട ഉത്തരം ഒന്നായിരുന്നു - ഒന്നുകിൽ ''യപ്പാാാ '' അല്ലെങ്കിൽ ''യാഉമ്മാാാാ..'' . അത് അവർ ഉത്തരമായി പറഞ്ഞതല്ല, ഉത്തരം പറയാതെ ''പ്ലിങ്ങി'' നിൽക്കുമ്പോൾ മാഷ്‌ ഒരു കയ്യിൽ തന്റെ ഡബ്ൾ ബേഷ്ടി തുണിയുടെ ഒരു കര മേലോട്ട് പിടിച്ചു നടുവിന് താങ്ങി നിന്ന് ആഞ്ഞു കൊടുക്കുന്ന ''ഒന്നൊന്നര അടി'' ആദരപൂർവ്വം ഏറ്റു വാങ്ങി തങ്ങളുടെ കണ്ണിൽനിന്ന് പൊന്നീച്ച പാറുമ്പോൾ അവരറിയാതെ ഉള്ളിൽ നിന്ന് നിർഗ്ഗളിക്കുന്ന വേദനയുടെ നിയന്ത്രണത്തിനുമപ്പുറത്തുള്ള നിലവിളിയുടെ ഔട്ട്‌ പുട്ടായിയിരുന്നു അതുകളൊക്കെയും. ഇടയ്ക്ക് ഒരു പ്രാവശ്യം ''ദേവറേ ....'' അത് കമളയോ കൗസല്യയോ മറ്റോ ആണെന്ന് തോന്നുന്നു. എനിക്ക് ചിരി അടക്കാൻ പറ്റാഞ്ഞിട്ട് ഞാൻ ബ്ലാക്ക്ബോർഡിൽ നോക്കി. പക്ഷെ ആ നോട്ടം അത് അതിലും അബദ്ധായിപ്പോയി ! മൊത്തം കോമഡി ! ഞാൻ കൂട്ടി കാണിച്ച ആ കണക്ക് ഓരോരുത്തൻ ഓരോ സൈസാണ്‌ അവിടെ കൂട്ടിയിട്ടുള്ളത്. മാഷ്‌ പിന്നെ അടിക്കാതിരിക്കുമോ ? ''എടാ....താൻ അത് നോക്കി പഠിച്ചേക്കല്ലേ ...മൊത്തം ഗണിതഗവേഷണമാ ...'' മാഷ്‌ അതവരെ ആക്കിപറഞ്ഞതാണെന്ന കാര്യം എനിക്ക് അന്നറിയില്ലായിരുന്നു. ഞാൻ കണക്കൊക്കെ കൂട്ടി അവിടെ നിന്നപ്പോൾ , വീണ്ടും മണികണ്ഠൻ മാഷ്‌ : ''കണ്ടോടാ, ഇവനും എന്റെ സ്റ്റുഡെന്റാ ...അവൻ രണ്ടു ക്ലാസ്സ് പിന്നിലാ...നീയൊക്കെ അവന്റെ ക്ലാസ്സിൽ പോയി ഇരുന്നു പഠിക്ക് '' ( ഞാൻ പേടിച്ചു പോയി. ഇവരെങ്ങാനും വന്നിരുന്നാൽ....) . ഞാൻ വീണ്ടും ഭവ്യനായി എന്നാണ് ഓർമ്മ. (ഈ തമാശക്കിടയിലും ഒന്ന് പറയട്ടെ, മണികണ്ഠൻ മാഷ്‌ അല്ല എന്റെ യഥാർത്ഥ കണക്ക് ഗുരുനാഥൻ; മറിച്ച് എന്റെ എല്ലാമെല്ലാമായ ഉപ്പയായിരുന്നെന്ന് പുള്ളിക്കു അറിയാഞ്ഞിട്ടുമല്ല. അവരുടെ മുമ്പിൽ മാഷ്‌ ഒന്ന് കാച്ചിയതായിരുന്നു. പത്താം ക്ലാസ്സ് വരെ മറ്റാരേക്കാളും എന്റെ എല്ലാ പാഠ വിഷയത്തിലുമുള്ള അദ്ധ്യാപകൻ എന്റെ ഉപ്പയായിരുന്നു. സ്നേഹനിധിയായ ആ ഉപ്പയെ കുറിച്ചുള്ള ചെറിയ പരാമർശം പോലും കണ്ണ് ഈറനണിയിക്കുന്നു. എന്റെ കൈ വിറക്കാനും ചുണ്ട് വരളാനും അത് കാരണമാകുന്നു ) അതും കൂടി പറയണമല്ലോ, അന്ന് മുതലേ ഈ സീനിയർ ബാച്ചുകാർ എന്നെ കണക്ക് മാഷെന്നു വിളിക്കണമായിരുന്നു എന്നാണ് എന്റെ ഒരു ഒരു ഇത്. അവരത് ചെയ്തില്ല. ഞാൻ വിട്ടു. അതിലും രസം എന്റെ ''കണക്ക് പഠിപ്പിക്കൽ'' അന്നത്തോടെ നിന്ന് കിട്ടി എന്നതായിരുന്നു . അത് നിർത്താൻ വേറൊരു കാരണമുണ്ടായി. അതിന്റെ പിന്നിലെ ഗൂഡതന്ത്രം ഞാൻ വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. എന്റെ പെങ്ങളുടെ കൂട്ടുകാരികളായ കുൽസുമാരുടെ കാര്യമായ ഇടപെടൽ തന്ത്ര പൂർവ്വം നടന്നു. ഞാൻ വീട്ടിൽ പോകുന്ന വഴി ഒരു കാരണവുമില്ലാതെ '' ബെല്യ ബമ്പാക്ക്ന്ന് ജോന് ... ആരി ജോന്...കൺക്ക് മാസ് .. '' എന്നൊരു കമന്റ്. ''മാസല്ല , മത്തി...'' പിന്നൊരാൾ. ഇതൊക്കെ എന്റെ ഫീമൈൽ സ്റ്റുഡന്റ്സ് വക. ഞാൻ ഒന്നും കേൾക്കാത്തത് പോലെ തടിയെടുത്തു. ''അദാ ..അദാ .. കൺക്ക് മാസ് ....ലസാഗു മാസ്..പായ്ന്നെ ...പുട്ച്ചോ പുട്ച്ചോ ...'' എന്റെ ആൺ സ്ടുടെന്റ്സ് വക പ്രകോപന കമന്റ്സ്. അന്ന് പാൽ വാങ്ങാൻ വേണ്ടി ഒരു കുൽസുവിന്റെ വീട്ടിൽ പോയപ്പോൾ എന്റെ സ്റ്റുഡെന്റിന്റെ വായിന്നു അതും കേട്ടു - ''പോനെ ..ഒയ്ക്കെ ..ഈടെ പാലില്ലാ ....മണികണ്ടം മാസാട്ന്ന് മേയ്ക്കോ.... '' ശരിക്കും ഞാൻ വിയർത്തു പോയി. അറിയാത്ത ഒരു കണക്ക് അറിയുന്നത് പോലെ ഗുണിച്ച്‌ കൊടുത്തതിന് ഒരു ബാല കണക്ക് അധ്യാപകനോട് ഇങ്ങനെ പെരുമാറണോ ? പാൽ തരാതെ എന്നെ ആട്ടിക്കളഞ്ഞു. ഉപ്പാക്ക് രാത്രി കുടിക്കാനുള്ള പാലാണെന്ന് പറഞ്ഞു നോക്കിയിട്ടും കുൽസു കനിഞ്ഞില്ല. പിന്നീട് എന്റെ പെങ്ങൾ പോയപ്പോൾ പാൽ കൊടുക്കുയും ചെയ്തു; ഞാൻ പാൽ വാങ്ങാതെ തിരിച്ചു വന്നതിനു എനിക്ക് വീട്ടിന്ന് അടി വേറെയും. അതിനു കാരണം പറഞ്ഞത് കുൽസു അവളോട്‌ ചോദിച്ചു പോലും ''ഞമ്മളെ കണ്ക്ക് മാസെന്തേ പാല് മേങ്ങാൻ ബെരാത്തെന്ന് ... - '' (എന്ന് വെച്ചാൽ ഞാൻ പോയിട്ടേ ഇല്ലെന്ന്). അന്ന് ഞാനെങ്ങാനും ഒരു ദുആ ചെയ്തിരുന്നെങ്കിൽ ...! രാത്രി ഭക്ഷണത്തിന് ഇരുന്നപ്പോൾ പെങ്ങൾ കട്ടായം ഉമ്മാനോട് പറഞ്ഞു - ''ചെക്കന് (ഈ ഞാൻ ) എന്റെ ക്ലാസിൽ ബന്നിറ്റ് പഠിപ്പിക്ക്ന്നെന്ഗ് ഞാനിനി പഠിക്കാൻ പോകുന്നില്ല '' അത് വലിയ ഇഷ്യൂ ആയി. ഉപ്പ ചെറുപ്പത്തിൽ സ്രാമ്പിയിലെ ഏകാധ്യാപകസ്കൂളിൽ ഉപ്പാന്റെ ഉപ്പ (മമ്മിഞ്ഞി മുക്രിച്ച ) വരാൻ വൈകുമ്പോൾ അന്ന് ഏഴാം വയസ്സിൽ അലിഫും കന്നഡ അക്ഷരങ്ങളും ഉപ്പാനേക്കാളും വയസ്സുള്ളവർക്ക് വല്ലപ്പോഴും പറഞ്ഞു കൊടുക്കാറുള്ളതൊക്കെ അവളോട്‌ ഉപ്പ പറഞ്ഞു നോക്കി. ''നിന്റെ അനിയനല്ലേ, അവൻ പഠിപ്പിച്ചാൽ അതൊരു പേരല്ലേ, പെരുമയല്ലേ (കേളി ) ...''. അതൊന്നും പുള്ളിക്കാരിക്ക് തൃപ്തിയായില്ല. ''നീ പഠിക്കാനാറാ പോന്നെ ....പട്പ്പിക്കാനാ ....'' പെങ്ങൾക്ക് സപ്പോർട്ട് നിന്നുള്ള ഉമ്മാന്റെ ആ സംശയത്തിന് മുന്നിൽ ഞാൻ ''പഠിക്കാനാ...'' എന്ന് കൂടി പറഞ്ഞതോടെ ഒരു തീരുമാനവുമായി. ഉമ്മ ഒരു നയതന്ത്രം ഉപയോഗിച്ചതായിരുന്നു. അല്ലെങ്കിലും എനിക്ക് മുതിർന്ന ക്ലാസ്സിൽ ഇനി അധ്യാപനം വേണ്ട. ഒരു നന്ദിയുമില്ലാത്ത ഇവർക്കെന്തിനാ പഠിപ്പിക്കുന്നത് , ഒരു കാര്യവുമില്ലന്നേ....പോരാത്തതിന് വെറുതെ ഇവരുടെ വായിന്ന് കേൾക്കുകയും വേണം. പാല് കിട്ടാതെ രാവിലെ കട്ടൻ കുടിക്കുകയും വേണം. (അതിന്റെ വാശിയായി ഞാൻ ഏഴാം ക്ലാസ്സ് പഠിക്കുമ്പോൾ മദ്രസ്സയിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വർഷം പഠിപ്പിച്ചു അധ്യാപകനുമായി )

No comments: