Saturday, March 5, 2016

നിരീക്ഷണം : ഉപ്പ ഉറങ്ങാത്ത വീട്

നിരീക്ഷണം 

ഉപ്പ ഉറങ്ങാത്ത വീട് 

''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവൻ ഉറക്കമൊഴിച്ചു നിൽക്കണം. ആരും ഈ ചതിക്കുഴിയിൽ പെടരുത്''. സാമൂഹിക ശാസ്ത്രജ്ഞർ, രാഷ്ട്രീയ ബുദ്ധി ജീവികൾ.  പോലീസും രഹസ്യാന്വേഷണവിഭാഗവും കണക്ക് നിരത്തിയാണ് മുന്നറിയിപ്പ് നൽകുന്നത്. 

അപ്പോൾ  വിഷയം എന്താണ് ?. ആളുകളെ മയക്കുന്ന, സ്വബോധം നഷ്ടപെടുന്ന,  അക്രമവാസന ഉണർത്തുന്ന വസ്തുക്കൾ കേരളത്തിൽ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു എന്ന്  തന്നെ.  കഞ്ചാവും  മയക്ക് മരുന്നുമടക്കമുള്ള സകല  ലഹരി വസ്തുക്കളുടെയും നീരാളിപ്പിടുത്തത്തിൽ നിന്നും  കേരളത്തിനും രക്ഷയില്ലാതായിരിക്കുന്നു.  യുവാക്കളെയും സ്കൂൾ കുട്ടികളെയുമാണ് ഇതിന്റെ പിണിയാളുകൾ  നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും പുതിയ വാർത്ത  അന്യ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ വരെ കഞ്ചാവ് ലോബി ഇവ വിൽക്കാനായി നിയോഗിച്ചു കഴിഞ്ഞു എന്നതാണ്.  

ഒരു ശ്രദ്ധ നമുക്ക് ഇനി ഉണ്ടായേ തീരൂ. നമ്മുടെ നാട്ടിലേക്ക് ഈ ''തിന്മകളുടെ  മാതാവ്'' വരരുത്. കഞ്ചാവ്, ചാരായം, ഹുട്ക്ക  ഇവയൊന്നും നമ്മുടെ നാട്ടിൽ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട കടമ നമുക്കെല്ലാവർക്കുമുണ്ട്.  പാൻ പരാഗ്, ഹൻസ് ഇവ  വിൽക്കാൻ ഒരു കടക്കാരനും തുനിയരുത്. നമ്മുടെ അഭ്യർത്ഥന മാനിക്കാതെ ഇനി അഥവാ ആരെങ്കിലും  വാശിയിൽ വിൽക്കുന്നുണ്ടെങ്കിൽ ആ കടകൾ   ബഹിഷ്കരിക്കാൻ നാം തയ്യാറാകണം.   

ഹംദും സ്വലാത്തും തസ്ബീഹും തക്ബീറും ചൊല്ലുന്ന നമ്മുടെ ചുണ്ടും വായും നാക്കും ലഹരി വസ്തുക്കൾ ചവച്ചും  തിന്നും കുടിച്ചും വലിച്ചും പടച്ചവനെ പരിഹസിക്കണോ ? ഗട്ടറിൽ നിന്നൊഴുകുന്ന  മാലിന്യങ്ങളെക്കാളും  മോശമാക്കണോ നമ്മുടെ വായ ? ചിന്തിക്കുക.  ''ലഹരി -മയക്ക് മരുന്ന് വിമുക്ത ഗ്രാമം’’ എന്നതാകട്ടെ നമ്മുടെ എക്കാലത്തെയും മുദ്രാവാക്യങ്ങൾ ! ആ പേർ എന്നും നിലനിൽക്കട്ടെ.

പതിനായിരങ്ങളുടെ ജീവിതമാണ്‌ മയക്കു മരുന്ന് ഉപയോഗം കൊണ്ട് നമ്മുടെ കേരളത്തിൽ താറുമാറായിക്കൊണ്ടിരിക്കുന്നത്. അവർ മാത്രമല്ല അവരുടെ കൂടെ ആരൊക്കെ വെറുതെ ചങ്ങാത്തം കൂടിയോ അവരും ഈ ചതിക്കുഴിയിൽ വീണിട്ടുണ്ട്. ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്; മറിച്ച് ആ കുടുംബത്തെ ആകമാനം പലവിധത്തിലും ഇത് ബാധിക്കും. സൂക്ഷിക്കുക. 

മയക്കു മരുന്നിനു അടിമപ്പെട്ടാൽ പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാൻ പ്രയാസമാണ്. അവൻ അത് വലിച്ചേ തീരൂ. കിട്ടാതെ വരുമ്പോൾ അവന് ഭ്രാന്ത് പിടിക്കും.  ഉമ്മയെയൊ ഉപ്പയെയോ സഹോദരങ്ങളെയോ അയൽവാസികളെയോ ആരെയും അവനു തിരിച്ചറിയാതെ വരും. പിന്നെ എന്തായിരിക്കും അവിടെ  സംഭവിക്കുക എന്ന് പറയേണ്ടല്ലോ ! ജാഗ്രത !

'' മോനേ ഒരു ഉമ്മയുടെയും ഉപ്പയുടെയും കണ്ണ് നീരിനു നീ കാരണമാകരുത്. ആ കൂട്ടുകെട്ടിൽ നീ പെട്ട് പോകരുത്. നിന്റെ ദുഷ്ചെയ്തികളുടെ പേരിൽ   ഉപ്പ തീ തിന്നരുത്, ഉമ്മ  ഖബറിൽ ശിക്ഷിക്കപ്പെടരുത്''.  ഏത് മാതാപിതാക്കളാണ് ഇങ്ങിനെ പറയാൻ ആഗ്രഹിക്കാത്തത് ! 

അനിയാ, നാടിനു പുറത്തുള്ളവരോട് കൂട്ടുകൂടുമ്പോൾ നീ  ശ്രദ്ധിക്കണം. ഒരു ചെറിയ ''സൂചന'' കിട്ടിയാൽ കൂട്ടുകെട്ട് വിട്ട് കളയണം.  അവരുടെ കൂട്ടുകെട്ടിന്റെ പേരിൽ എല്ലാവരും നിന്നെ   സംശയിക്കും. ''ഇന്ന ആളുടെ കൂടെ ഇന്നയാളുടെ  മോനെ കണ്ടിരുന്നു''. ഈ ഒരു പറച്ചിൽ മതി, നിന്റെ ഉമ്മാന്റെയും സഹോദരങ്ങളുടെയും സമാധാനം കെടാൻ. ഉപ്പ തളർന്നു വീഴാൻ ആ വാർത്ത മാത്രം മതി.  കരുതിയിരിക്കണം. 

സ്കൂൾ കുട്ടികൾ ചെറിയ ക്ലാസ് മുതൽ   സിഗരറ്റ്  ശീലം തുടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു.  നിങ്ങളുടെ മോൻ അതിൽ ഉണ്ടോ ? അന്വേഷിക്കൂ.   കുട്ടികൾ ലഹരി വസ്തുക്കളുടെ രുചി നോക്കിത്തുടങ്ങുന്നത് പുകവലിയിൽ കൂടിയാണ്. 

രാത്രി വീട്ടിലെത്താൻ ആരും വൈകരുത്.  ഉപ്പയും ജേഷ്ടനും ആദ്യം വീട്ടിൽ എത്തണം. വരാത്ത മോനെ കുറിച്ച് ''അട്ടത്ത് ഉറങ്ങുന്നെന്നു'' ഉമ്മ കള്ളം പറയരുത്.  ഉപ്പ പ്രവാസിയാണെങ്കിൽ അയൽവാസികൾ നിങ്ങൾക്ക്  സഹായികളാകണം. ഒരു കുട്ടി പോലും രാത്രി അലഞ്ഞു തിരിഞ്ഞു നടക്കരുത്. കല്ലിലും കൽവെർട്ടിലും കവലയിലും കടത്തിണ്ണയിലും രാത്രി ഇരിക്കുന്ന ശീലം (ഉണ്ടെങ്കിൽ) ഒഴിവാക്കുക. ഇനി മുതൽ  രാത്രി ഭക്ഷണം കുടുംബ സമേതമാകട്ടെ. 

അറിയുമല്ലോ ഇന്നുള്ള അന്തരീക്ഷം അത്ര ശരിയല്ല.  വാർത്തകൾ വായിക്കാറില്ലേ ? എത്രഎത്ര കുട്ടികൾ, ചെറുപ്പക്കാർ കഞ്ചാവിനും മയക്ക് മരുന്നിനുമടിമപ്പെട്ടു എല്ലാവരാലും ശപിക്കപ്പെട്ടു കഴിയുന്നു ! പോലീസും കേസും കൂട്ടവും വേറെയും ! 

എല്ലാ  മഹല്ലും ഉണരണം. മഹല്ല്ഭാരവാഹികൾ ഇതിന്റെ ഉത്തര വാദിത്വം ഏറ്റെടുത്തേ പറ്റൂ.  എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം. 

വൈകരുത്. നമ്മുടെ നാട്ടിൽ ഈ ഫിത്ന വരുന്നതിനു മുമ്പ് മുൻകരുതലെടുക്കുക.  യുവാക്കൾ, മുതിർന്നവർ, സ്കൂൾ -മദ്രസ്സാ അധ്യാപകർ, ഖതീബുമാർ, പള്ളി ഇമാമുകൾ, മത -സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, കുടുംബിനികൾ എല്ലാവരും ഈ വിപത്തിനെതിരെ സജീവമാകുക.  കൈവിട്ടു പോയാൽ,  പിന്നെ  വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല.

പ്രിയപ്പെട്ട ഉമ്മാ...ഉപ്പാ .. സ്വന്തം വീട്ടിൽ മനസ്സമാധാനത്തിൽ നിങ്ങൾക്ക്  ഉറങ്ങണ്ടേ ?.മക്കൾ കാരണം  ഉറക്കം പോയ്പ്പോകുന്ന ഒരു ദയനീയാവസ്ഥ  ഉണ്ടാകുന്നത്നി നിങ്ങൾ ഇഷ്ടപ്പെടുമോ ? നമുക്ക് വേണ്ടി എപ്പോഴും  പ്രാർഥിക്കുന്ന മക്കൾ  വേണോ ?  ആലോചിക്കുക.  അത് കൊണ്ട് പറയേണ്ടത് പറഞ്ഞു. നമ്മുടെ പൊന്നോമനകളെ  നല്ല  ചിട്ടയിലും  മത നിഷ്ഠയിലും വളർത്തുക. അവരിൽ എപ്പോഴും ഒരു കണ്ണ് ഉണ്ടാകുക. എങ്കിൽ, പ്രതീക്ഷയുണ്ട്. ഇല്ലെങ്കിൽ, അവരുടെ ഭാവി മോശമാകാൻ എല്ലാ സാധ്യതകളുമുണ്ട്.  

അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും കാത്ത് കൊള്ളട്ടെ, ആമീൻ 

No comments: