Tuesday, March 1, 2016

അന്താരാഷ്ട്രാ മാതൃഭാഷാ ദിനം

അന്താരാഷ്ട്രാ മാതൃഭാഷാ ദിനം, ഫെബ്രവരി 21 ഒരു കാസർകോടുകാരനു കൂടി അംഗീകാരം തേടി എത്തുന്നു, എഴുത്തിന്റെ വഴിയിൽ വിവർത്തന ശാഖയിൽ ഒരു കാസർകോടുകാരൻ കൂടി ലോക ശ്രദ്ധയിലേക്ക് .. രാഘവൻ മാഷിന്റെ പിന്നാലെയായി 2015 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ദാമോദർ ഷെട്ടിയെ തേടിയെത്തി. മലയാളത്തിനും അംഗീകാരം, കാസർകോടിനും അംഗീകാരം, കന്നഡയ്ക്കും ! ദാമോദർ കുമ്പള നായ്ക്കാപ്പ് സ്വദേശിയാണ്. താമസം വര്‍ഷങ്ങളായി ബംഗളൂരുവിലും.. '' കൊച്ചരേത്തി'' എന്ന മലയാള നോവലിന്റെ കന്നഡ പരിഭാഷയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി മലയാള നോവലുകള്‍ കന്നഡയിലേക്ക് ദാമോദര്‍ ഷെട്ടി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയരയന്‍ സമുദായത്തിന്റെ 20-ാം നൂറ്റാണ്ടിലെ ജീവിതത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യ ആദിവാസി എഴുത്തുകാരിലൊരാളായ ഇടുക്കി കുടയത്തൂരിലെ നാരായണനാണ് കൊച്ചരേത്തി എഴുത്തിയത്. 1998 ല്‍ പ്രസദ്ധീകരിച്ച ഈ നോവല്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. രാഘവൻ മാഷെ കുറിച്ച് എഴുത്ത് കാരൻ മണികണ്ഠൻ ദാസ്: ''മണ്‍മറിഞ്ഞ് പോകുമായിരുന്ന തുളുവിനെ ഒറ്റയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന അദ്ദേഹം കേവലം തുളുഭാഷയെ മാത്രമല്ല, ഒരു സംസ്‌കാരത്തെ തന്നെയാണ് ഊര്‍ജം കൊടുത്തു ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. തുളു നാടും ഭാഷയും നാട്ടറിവും എന്ന ഗ്രന്ഥം എഴുതിയ രാഘവൻ മാഷ്‌ (ഉത്തര ദേശത്തിന്റെ എഡിറ്റർ ). തുളുവിന് കന്നടയോടല്ല, മറിച്ച് മലയാളത്തോടാണ് കൂടുതല്‍ അടുപ്പമെന്ന് സ്ഥാപിക്കാന്‍ സി. രാഘവന് കഴിഞ്ഞു. ഒരേ സമയം വൈലോപ്പള്ളിയേയും അയ്യപ്പപ്പണിക്കരേയും വിവര്‍ത്തനം ചെയ്യാന്‍ രാഘവന്‍ മാഷിന് സാധിച്ചു. പ്രശസ്തമായ ഒട്ടേറെ കൃതികള്‍ അദ്ദേഹം കന്നടയില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്തു. ചങ്ങമ്പുഴയുടെ പാടുന്ന പിശാച് ഇംഗ്ലീഷിലേക്കോ ജര്‍മ്മനിയിലേക്കോ ഫ്രഞ്ചിലേക്കോ മൊഴിമാറ്റം നടത്തിയിരുന്നെങ്കില്‍ ലോകശ്രദ്ധ പിടിച്ചുപറ്റുമായിരുന്നു '' സപ്തഭാഷാസംസ്കാരത്തിന്റെ കളിത്തൊട്ടിലായ കാസർകോടിനെ ഇങ്ങനെയൊക്കെ പറയുന്നത് കാണാനാണ് എനിക്ക് ഇഷ്ടം; നിങ്ങൾക്കും അങ്ങിനെ ആയിരിക്കുമല്ലോ. ഏഴ് ഭാഷകളും (മലയാളം, കന്നഡ, തുളു, കൊങ്കിണി, ഉറുദു, ഇംഗ്ലീഷ് , ഹിന്ദി ഒരു പക്ഷെ ഇതാകാം ആ 7 ഭാഷകൾ. ബ്യാരി, അറബിക്കും ഇതിനോട് ചേർക്കാനുമുണ്ട് ). ഒരു കാലത്ത് ദക്ഷിണ കാന്നഡയുടെ ഭാഗമായ കാസർകോട് ഒരേ സമയം നമ്മുടെ വീടുകളിൽ കന്നഡയും മലയാളവും പഠിക്കുന്ന ഒരു തലമുറയും കടന്നു പോയിട്ടുണ്ട്. ഇന്നത്തെ മാതൃ ഭാഷാ ദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഒരു കാസർകോടുകാരനെ തേടി എത്തിയതിൽ നമുക്ക് അഭിമാനിക്കാം. അയൽപ്പക്കത്തിനും അത് വഴി അവരുടെ അയൽക്കാർക്കും നമ്മുടെ ഭാഷയും സംസ്കൃതിയും സാഹിത്യ സമ്പത്തും പറഞ്ഞു കൊടുക്കുക എന്നത് എന്തൊരു സുകൃതം ! നമുക്ക് നൽകാം ഭാഷകൾക്കിടയിൽ പാലം തീർത്ത ഈ മഹാ മനീഷിക്ക്, A BIG SALUTE മാതൃഭാഷാ ദിനത്തിൽ എന്റെ ഈ കുറിപ്പ് വായനക്കാർക്ക് സമർപ്പിക്കുന്നു. അസ്‌ലം മാവില കുറിപ്പ് : ഈ ദിനം നമുക്ക് ഓർമ്മപ്പെടുത്തിയ നിസാർ ടി.എച്ച്. അഭിനന്ദനം അർഹിക്കുന്നു .

No comments: