Wednesday, September 7, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / (മാവിലേയൻ ) 07-Sep-2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

(മാവിലേയൻ )

പത്താംക്ലാസ്സ് പരീക്ഷയ്ക്കടുത്തു. ഫിബ്രവരിയുടെ അവസാനം വരെ ഞങ്ങൾക്ക് ക്‌ളാസ്സുണ്ട്. പത്താം ക്‌ളാസ്സ് പരീക്ഷയും ഒരുമാതിരി  തിരക്ക് പിടിച്ച  ഏർപ്പാട് പോലെയായിരുന്നു. ദിവസത്തിൽ രണ്ടെണ്ണം വെച്ചായിരുന്നു പരീക്ഷകൾ. ഒരു ബുധനാഴ്ച തുടങ്ങും അടുത്ത ബുധനാഴ്ച തീരും. ഇടയ്ക്ക് ഒരു ശനിയും ഞായറും ഒഴിവ്.

ഇന്നത്തെപോലെ സ്‌പെഷ്യൽ ക്‌ളാസ്, സായാഹ്നാക്‌ളാസ്,  നിശാക്ലാസ്സ് അങ്ങിനെയുള്ള ഏർപ്പാട് തന്നെ അന്ന് ഇല്ല. അത്ര നല്ല സാറമ്മാരും  സാറത്തികളുമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.  കളിച്ചു നടക്കേണ്ട ദിവസങ്ങളിൽ പഠിപ്പിച്ചു വെറുപ്പിക്കാൻ അവർ ഒരിക്കലും ഒരുക്കമല്ലായിരുന്നു. (സ്‌പെഷ്യൽ ക്ലാസിനെ പറയുന്നത് തന്നെ  ''ജോറെ ഒരി ചാഇന്റെ ഗ്ലാസ്സ്'' എന്നായിരുന്നു )  അങ്ങിനെ ആണ്ടറുതിക്ക്  വല്ല ഹലാക്കിന്റെ സ്‌പെഷ്യൽ ക്‌ളാസ് ഉണ്ടെങ്കിൽ ആ ജാതി ക്ലാസ്സ് ഒഴിവാക്കാൻ ഞങ്ങളെക്കാളും മുൻപന്തിയിൽ ചില സൗകുമാരുടെയും കുൽസുമാരുടെയും പിതാശ്രീകൾ  ഉണ്ടാകും.

''ഏത് മാഷ്‌ട്രാ .....? ''  ഇന്ന സാറാണ് സ്‌പെഷ്യൽ ക്‌ളാസ്സ് പ്ലാനിട്ടതെന്ന് ദൂരെ നിന്ന് ആരെങ്കിലും  ചൂണ്ടികാണിച്ചു കൊടുക്കും.   പിതാശ്രീയോ പിതൃ സഹോദരശ്രീയോ ജ്യേഷ്ഠശ്രീയോ ആരാണ് വന്നത് അവർ  ആ സാറിന്റെ അടുത്ത് പോയി ഒരു ഡയലോഗുണ്ട്.

''എന്ത് മാഷ്ട്രേ ..... പെസൽ ഗ്ളാസ്സ് ? പേരോർത്തിന്റെ തേര്ക്കല്ലോ ഇപ്പോ,  അദൊന്നും കയ്യാ....നിങ്ങക്ക് പോദ്ച്ചെ പോലെ  ലീവിന് പോവ്വാനും റജെ  ഇള്ള നാൾല് പെസൽ ഗ്ളാസ് എട്ക്കാനും ...  ഒയിഞ്ഞിള്ള നാള്ന്നേ ഈറ്റിങ്ങോ സാലെക്ക്ബെര്ന്നെ ജാസ്തി.....''

തെക്കൻമാഷന്മാർക്ക് ഈ പറഞ്ഞതിന്റെ മുഴുവൻ മഹാന അറിയില്ലെങ്കിലും പറയുന്ന സ്റ്റൈലും നോക്കുന്ന നോട്ടവും കണ്ടാൽ അവറ്റങ്ങളും മനസ്സിലാക്കും സ്‌പെഷ്യൽ ക്‌ളാസ്സ് എടുക്കുന്നതിൽ പിള്ളാരെക്കാളും കൂടുതൽ എതിർപ്പ് ഇവന്മാരുടെ പിതാ-ജേഷ്ഠ ശ്രീകളെന്ന്.  ''ലെവന്മാർക്ക് വേണ്ടെങ്കിൽ നമക്കെന്ത് ച്യാതം'' എന്ന മട്ടിൽ തെക്കൻമാഷന്മാർ അപ്പോൾ തന്നെ സംഗതി ക്യാൻസൽ ചെയ്യും.  അതിന്നിടയിൽ എന്നെപ്പോലുള്ള പഠിപ്പിസ്റ്റുകൾ അവരെ പിന്നാലെ കൂടി സ്‌പെഷ്യൽ ക്ലാസ്സ് കട്ട് ചെയ്തതിന്റെ ദുഃഖം അറിയിക്കുന്നതായും അഭിനയിക്കും. ( നേരെ ക്ലാസിൽ വന്നു  സൗകുമാരുടെ രക്ഷിതാക്കൾ വഴി പണ്ടാര സ്‌പെഷ്യൽ ക്‌ളാസ്സ് ഒടുങ്ങി കിട്ടിയതിന്റെ സന്തോഷം കൊണ്ട്   ഡസ്‌കിലിടിച്ചു   ആർമാദിക്കുന്നവരുടെ കൂടെ താളം പിടിക്കാനും ഉണ്ടാകും. ഇല്ലെങ്കിൽ ഇവന്മാരുടെ തെറി വേറെ കേൾക്കേണ്ടി വരും)

പക്ഷെ എന്നെപ്പോലുള്ളവർക്കേ സ്‌പെഷ്യൽ ക്ലാസ്സ് ഇല്ലെങ്കിലും വലിയ  കാര്യമുള്ളൂ. അതിന്കാരണമുണ്ട്.  എന്റെ വീട്ടിൽ പശു, മൂരി,  എരുമ, പോത്തു, ആട് മാടുകൾ ഇത്യാദി മിണ്ടാപ്രാണികൾ  ഒന്നുമില്ല.  ആകെ ഉള്ളത്  രണ്ടു പൂച്ചകൾ.  അതാണെങ്കിൽ എന്റെ ഉപ്പാന്റെ സ്വന്തം ആളുമാണ്.   ഉപ്പ ചോറും മീൻ കഷ്ണവും  കൊടുത്താലേ അവറ്റങ്ങൾ  മനസ്സ് നിറഞ്ഞു തിന്നുകയുമുള്ളൂ. അത്രയ്ക്കും അഹങ്കാരമാണ് അവറ്റകൾക്ക്.  എന്നെയാണെങ്കിൽ  ആ പൂച്ചകൾക്ക് എന്തോ   കണിയും കണ്ടിരുന്നില്ല.    അതുകൊണ്ട് എന്റെ   അടുത്ത് നിന്നും തിരിച്ചു  അങ്ങോട്ടും അത്രയൊക്കെ തന്നേ ഇവറ്റങ്ങളോട്  സ്നേഹം ഉണ്ടായിരുന്നുള്ളൂ.

കന്നുകാലികൾ എന്റെ വീട്ടിൽ ഇല്ലാത്തത് കൊണ്ട്   ഒഴിവ് ദിനങ്ങളിൽ  പുല്ലരിയൽ, ബാർവലെ ബാരൽ,  ബൈയ്പ്പണ നിറയ്ക്കൽ പരിപാടി എനിക്ക് ഉണ്ടാകാറില്ല. (പുല്ലരിയലിനെ കുറിച്ച് ഞാൻ മുമ്പൊരിക്കൽ എഴുതിയിരുന്നു ). പക്ഷെ ഇങ്ങിനെ കിട്ടുന്ന  ഒഴിവ് ദിനങ്ങളിൽ എന്റെ പ്രധാന പരിപാടി കടയംകല്ലിൽ കമഴ്ത്തി വെച്ച തേങ്ങാ മുറി കട്ടെടുത്തു കടിച്ചു തിന്നുക,  കത്തിയുടെ വക്ക് കൊണ്ട്  പൂളാക്കി തിന്നുക എന്നതൊക്കെയിരുന്നു. അതിനു ആനുപാതികമായോ അതിൽ കൂടുതലോ ഉമ്മാന്റെ കയ്യിന്നു പിടിപ്പത് അടിയും ഞാൻ ഇരന്നു വാങ്ങിക്കും. ഇങ്ങിനെ എനിക്ക്  അടി കിട്ടുകിട്ടുന്നതിൽ   പെങ്ങന്മാരുടെ ചെറുതല്ലാത്ത  സംഭാവനയുമുണ്ട് എന്ന് കൂട്ടത്തിൽ പറയട്ടെ.  തേങ്ങ ചിരണ്ടി തിന്നുമ്പോഴാണ് ഈ മഹതിമാർ ഉമ്മായ്ക്ക് രഹസ്യമായി കോഡ് ഭാഷയിൽ റിപ്പോർട്ട് കൊടുക്കുന്നത്. ചിരണ്ടുമ്പോൾ അതിന്റെ ശബ്ദം കേൾക്കാതിരിക്കാൻ ഞാൻ വെറുതെ ''ആരണ്യം തന്നിൽ പിടിപെട്ടിതു വഹ്നിദേവൻ , കരഞ്ഞു തുടങ്ങിനാൽ ജനിത താനുമപ്പോൾ'' എന്ന വിഷാദ ഗാനം (പദ്യം) കേക വൃത്തത്തിൽ പാടും. അത് കേൾക്കുമ്പുഴേക്കായിരിക്കും  ഉമ്മയും പരിവാരങ്ങളും എത്തുക. ശോക സംഗീതത്തിനിടക്കുള്ള നാളികേര ചെരണ്ടൽ  പ്രക്രിയയ്ക്ക് അതോടെ  വിരാമം കുറിക്കും.

എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്തു. ഞങ്ങൾ സ്റ്റഡി ലീവിലാണ്. അപ്പോഴാണ് അറിഞ്ഞത് ചില സൗകുമാർ പഠനം മരത്തിനു മുകളിലാക്കിയിട്ടുണ്ടെന്ന്. എന്റെ വീട്ടിനു ഏതാനും വാര അകലെയുള്ള  പണ്ടാരവീട്ടിനു  തെക്കുവശത്തായി മതിലിനു പുറത്തേക്ക് ചാഞ്ഞു വീണുകിടക്കുന്ന പറങ്കിമാവാണ്  കാറ്റും കൊണ്ട് പുസ്തകം വായിക്കാൻ ഞങ്ങളൂടെ ഭാഗത്തു നിന്നുള്ളവർ തെരഞ്ഞെടുത്തത്.  എന്റെ കൂട്ടുകാരായ  മൂന്നു-നാല്  സൗകുമാർ അതിൽ  സ്ഥിരം തൂങ്ങുന്ന  വവ്വാലുകളാണ്. ഇടയ്ക്കിടക്ക് പണ്ടാരവീട്ടിലെ കുഞ്ഞിമാളു'അമ്മ വരും. അവർ വരുന്നത് ഞങ്ങൾക്ക് ദൂരെ നിന്ന് കാണാം. ഞങ്ങളുടെ കൂട്ടത്തിലെ തന്നെ  ചില കണ്ണുകടിക്കാർ  മരത്തിൽ തൂങ്ങിയുള്ള പഠനം ഇഷ്ടപ്പെടാത്തവരായി  ഉണ്ടായിരുന്നു. അതിൽ സൗകുമാർ മാത്രമല്ല, ചില മിണ്ടാപൂച്ചകളായ കുൽസുമാരും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത് . അവർ നേരിട്ട് പോയി പറയുന്നതിന് പകരം അനിയന്മാരെയോ മറ്റോ അങ്ങോട്ട്  പണ്ടാരവീട്ടിലേക്ക് പറഞ്ഞു  അയച്ചാണ് പരാതി ബോധിപ്പിക്കുന്നത്. അത് കൊണ്ട് ആരാണ് ഈ അഞ്ചാംപത്തികൾ എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.

ഞാൻ ആദ്യ ദിവസത്തെ  മരം കയറ്റത്തോടെ നിർത്തുകയും ചെയ്തു - ഊർന്ന് ഇറങ്ങുമ്പോൾ വയർ മൊത്തം തൊലി നീങ്ങിയിതായിരുന്നു പ്രധാന കാരണം. അതിനുള്ള അടി വീട്ടിന്ന് അപ്പോൾ തന്നെ ചൂടോടെ വാങ്ങുകയും ചെയ്തു. (അതൊന്നും ഞാൻ പിന്നേയ്ക്ക് വെക്കാറില്ല, അപ്പപ്പോൾ വാങ്ങുക  ).  അന്നത്തെ ഒറ്റമൂലിയായിരുന്ന കമ്മ്യൂണിസ്റ്റ് അപ്പ യഥേഷ്ടം നാട്ടിൻപുറത്ത്  തഴച്ചു വളർന്നിരുന്നത് കൊണ്ട് ഒരു മാതിരി പുണ്ണുണങ്ങാനൊന്നും  വേറെ മരുന്നും വേണ്ടായിരുന്നു. ഈ കമിനിഷ്ട് ചപ്പലെ രണ്ടു ഉള്ളം കയ്യിന്റെ വെള്ള കൊണ്ട് തടവി ഉരച്ചു കിട്ടുന്ന ഒരു തരം ഹരിത ദ്രാവകം മുറിവും ചതവും ഉള്ള സ്ഥലത്തേക്ക് ഇറ്റിറ്റു വീഴുമ്പോൾ ...ഊഫ്....യപാ ...  എന്ത് കത്തൽ മോനേ .....

സൗകുമാരുടെ മരം കയറ്റത്തിൽ  പണ്ടാരവീട്ടുകാർക്ക്ദേഷ്യം വരാൻ വേറെയും കാരണമുണ്ട്. ചില സൗകുമാർ പറങ്കി മാവിന്റെ ചില്ലകൾ ഒടിച്ചിടാൻ തുടങ്ങി. ഇത് ബാബേട്ടന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. ബാബേട്ടൻ മക്കളായ സുരേസൻ, ബാസ്കരൻ ഇവരിലാരെയെങ്കിലും പരിസരം വീക്ഷിക്കാൻ ബാബേട്ടൻ അയക്കും. അവർ വീട്ടീന്ന് വള്ളിനിക്കറുമിട്ടു ഗോളീന്റെ അടിയിലേക്ക് എത്തുമ്പോഴേക്കും മരംചാടി സൗകുമാർ ചടപടാന്ന് ഇറങ്ങി ഓടും.
 ''അപ്പാ ഇപ്പ്യോ ബന്നിന് ...ചപ്പലെ തേച്ചും ബൂൺട്ടുണ്ടു''.
അതിൽ ഒരുത്തൻ നീട്ടി വിളിച്ചു പറയും. അതോടെ ബാബേട്ടൻ കാഞ്ചിപ്രാക്കുമിട്ടു ഇങ്ങോട്ടു വരും. പിന്നാലെ കുഞ്ഞിമാളു അമ്മയും.
ഇറങ്ങി ഓടിയ സൗകുമാർ  തൊട്ടപ്പുറത്തുള്ള പാടത്തു ഒളിച്ചിരുന്ന് ബാബേട്ടന്റെയും കുഞ്ഞിമാളു അമ്മയുടെയും സംസാരം കേൾക്കും.  ഒരു ദിവസം ബാബേട്ടൻ കുഞ്ഞിമാളു അമ്മയോട് പറഞ്ഞു പോലും  ''ദേവർക്ക് എള്ക്കി'' എന്ന്.  പിന്നെ ഇവരൊക്കെ കൂടി  അതിന്റെ മഹാന അറിയാൻ വേണ്ടിയുള്ള  അന്വേഷണമായി.

അതോടെ മിക്ക സൗകുമാരുടെയും മരത്തിൽ കേറിയുള്ള പഠനം അതോടെ നിലച്ചു. അതിൽ ഒരു സൗകു മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ കൂളായി അതേ മരത്തിൽ കേറുകയും ചെയ്യും , അവന്റെ സമയമാകുമ്പോൾ ഇറങ്ങി വരികയും ചെയ്യും. അതിലും രസം പ്രതീക്ഷിക്കാത്ത മാർക്കും അവനു എസ്‌ .എസ്.എൽ.സിക്ക് കിട്ടിയെന്നാണ്.

രണ്ടു ദിവസം കഴിഞ്ഞു എന്റെ  വീട്ടിൽ പതിവുപോലെ വെടിപറച്ചിലിനു എത്തിയ കുഞ്ഞിമാളു അമ്മയോട് എന്താണ് അതിന്റെ ഉദ്ദേശമെന്ന് ഒന്നും  അറിയാത്തത് പോലെ  ഞാൻ ചോദിച്ചു . പക്ഷെ ഉത്തരം കിട്ടിയത് തൊട്ടടുത്ത് പേനെടുത്തു കൊണ്ടിരിക്കുകയായിരുന്ന ഒരു   കുൽസൂന്റെ ഉമ്മയുടെ വായിന്നായിരുന്നു - സൈത്താന് എൾക്കീന്ന്''.

No comments: