Monday, September 26, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / 26 Sep 2016


ഞങ്ങൾ നാലാം ക്ലാസിലൊക്കെ പഠിക്കുന്ന സമയം. 1979 കാലം. രണ്ടു പ്രധാനമായ അന്താരാഷ്‌ട്ര വിഷയങ്ങളായിരുന്നു അന്ന് അക്കൊല്ലം ഞങ്ങൾ ഞങ്ങളുടെ നിലയും വിലയും പ്രായമൊക്കെ വെച്ച് സംസാരിച്ചിരുന്നത്. പ്രായമുള്ളവർ അവരുടെ അറിവും കേട്ടുകേൾവിയും വെച്ച് ഈ വിഷയങ്ങൾ ചർച്ച ചെയ്തിരിക്കണം. അല്ലാതെ ഞങ്ങൾക്ക് ആ വിഷയങ്ങളൊക്കെ എവിടെന്നു കിട്ടാൻ ... അതിൽ ഒന്നാണ് സ്കൈലാബ് വീഴ്ച. മറ്റൊന്ന് അന്നത്തെ ഞങ്ങളുടെ പ്രധാനമന്ത്രിയുടെ .....

മദ്രസ്സ വിട്ടാണ് ഞങ്ങൾ നേരെ സ്‌കൂളിൽ പോകുന്നത്. തൻകീസിന്റെ ബാഗ് തലയിൽ ഇറുക്കി നടക്കുക എന്നത് ശീലിച്ചു തുടങ്ങുന്നതേയുള്ളൂ. നാലാം ക്ലാസ്സിൽ എത്തുന്നത് മുതലാണ് അങ്ങിനെ ചെയ്യുക. കാരണം ബാലൻസ് കിട്ടുന്നത് അപ്പോഴാണ്,  ഇല്ലെങ്കിൽ അത് തലയിൽ നിന്ന് ഊർന്ന് താഴെ വീഴും. അങ്ങിനെ നടന്നുപോകുമ്പോൾ കൂട്ടത്തിൽ ഒരു സൗകൂ ആണ് ആ വാർത്ത പൊട്ടിച്ചത് - ''ഇദോനെ, കൈലാബ് ആകാസ്ത്ത്ന്ന് ബുന്നല്ലോ ....'' ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. നമ്മൾ അത് വരെ ആകെ ആകാശത്തിനു വീഴുന്നത് കണ്ടത് മുട്ടൻ മഴത്തുള്ളികളും വല്ലപ്പോഴും പൊട്ടിവീഴുന്ന പട്ടവുമാണ്. പിന്നെ ചെറുപ്പത്തിൽ ആകാശം നോക്കിയത് രാത്രി തമ്പാച്ചു കാണാനും ഉച്ചയ്ക്ക് തുമ്മാൻ വേണ്ടി സൂര്യനെ നോക്കാനുമാണ്. ഞങ്ങളുടെ ഭാഗത്തു കൂടി വിമാനം പറക്കുന്നത് അധികവും ക്‌ളാസ്സുള്ള സമയമായതിനാൽ അപൂർവ്വമായേ അതൊക്കെ കണ്ടിരുന്നുള്ളൂ. മുളിയാറോ മറ്റോ കശുമാവിന് എൻഡോസൾഫാൻ തെളിക്കാൻ വരുന്ന ഹെലികാപ്റ്ററും വല്ലപ്പോഴും താഴ്ന്നു പറക്കുന്നതും കാണാറുണ്ട്. കഴിഞ്ഞു  - ആകാശവുമാവുള്ള നമ്മുടെ ബന്ധം.  നോമ്പ് തുടക്കത്തിലും ഒടുക്കത്തിലും വലിയ പള്ളിയുടെ കിഴക്കുഭാഗത്തുള്ള കുന്നിലേക്ക് ഒന്നോ രണ്ടോ വട്ടം പോയിരുന്നെങ്കിലും പടച്ചവന്റെ കൃപ കൊണ്ട് കാണാൻ ഉദ്ദേശിച്ചത് ഒന്നും കണ്ടിരുന്നില്ല. ഞാൻ അധികവും അന്നൊക്കെ  നോമ്പ് ഇരുപത്തൊമ്പതിനു നോക്കാൻ പോകുന്ന കൂട്ടത്തിലായിരുന്നു - ഒരു ദിവസം മുമ്പേ പെരുന്നാളായാൽ ചട്ടിപ്പത്തൽ അടക്കമുള്ള ദേശീയ അപ്പങ്ങൾ ഒരു ദിവസം മുമ്പേ പകൽ വെളിച്ചത്തിൽ തിന്നാമല്ലോ. നിയ്യത്ത് അതായിരുന്നു.

സൗകൂ കൈലാബിന്റെ കാര്യം പറയുന്നതിനിടയിൽ ഞാൻ ആലോചിച്ചത് ഇത് വച്ച് വല്ല ലീവും സ്‌കൂളിന്ന് കിട്ടുമോയെന്നാണ്. പിന്നെ അവനായി ഞങ്ങളുടെ  തുടർന്നുള്ള വാർത്താഏജൻസി. അവന്റെ വീട്ടിൽ റേഡിയോ ഉണ്ട്. അതൊക്കെ അവന്റെ ഉപ്പ , കാക്ക, എളേപ്പ, ഒന്ന് രണ്ടു അയല്പക്കക്കാർ കേൾക്കും പോൽ. പിന്നെ അതിനെപ്പറ്റി ആ വീട്ടിൽ ചർച്ചയാണത്രെ. അവന്റെ ഒരു കാക്ക പറഞ്ഞത് - ''ഞമ്മളെ നാട്ട്ല്  ബൂന്നെങ്ക് അത് ഒളയത്തെ ബാല്ല് ബൂവണം. മയക്കും ചണ്ടിക്കും ബൂൺട്ട് ചിരിചിരീന്ന് കൂറ്റ് കേക്കണം. '' ജൂൺ -ജൂലൈ മാസത്തിൽ ഇടവപ്പാതിയും കർക്കിടമൊക്കെ വരുന്ന മാസങ്ങളാണ് അത്. അത് കേട്ടപ്പോൾ  സൗകൂ ആകാംക്ഷയിലും സന്തോഷത്തിലും  കാക്കനോട് ചോദിച്ചുപോലും ''അപ്പോ സാലെക്ക് ലീബിൻഡാബേ ..കാക്കാ''

അതിനു മറുപടി  കാക്ക അവനോട് അല്ല പറഞ്ഞത്മറിച്ചു അവന്റെ ഉമ്മാനോട് പോലും -'' ചെക്കന് മർള്-ണെ ...ഒന്നും  ഞമ്മളെ കൂട്ടത്തിൽ ബന്നില്ലാലോഎല്ലോ ഉപ്പാന്റെ കൂട്ടത്തിലെ സാജോ, കൊർച്ചോ ബോളത്തിഗെ ... '' അനന്തരവനെ കുറിച്ചുള്ള  അമ്മാവന്റെ അഭിപ്രായവും ഉത്കണ്ഠയും  നൂറ് ശതമാനം   ശരിയാണ്.  ഒരു ഉഹ്ദ് മലപോലുള്ള സാധനം തീ രൂപത്തിൽ  ആകാശത്തു നിന്ന്താഴെ വീഴുന്നതിനെ കുറിച്ച് പറയുമ്പോൾ ''നമ്മുടെ നാട്ടിൽ വീണാൽ അന്ന് സ്‌കൂളിന് അവധി കിട്ടുമോ''ന്നൊക്കെ ഇടക്ക് കയറി സംശയം ചോദിക്കുന്നത് ........! (ഇതാരാണെന്നൊന്നും എനിക്ക് നിങ്ങൾ പ്രൈവറ്റ് മെസ്സേജ് അയച്ചു ചോദിക്കരുത്. പുള്ളി പേർഷ്യയിലാണ്)

അതിനിടയ്ക്ക് കൊല്ല്യ, ചെന്നികൂടൽ ഭാഗത്തുള്ള പല കുട്ടികളും ഇതിന്റെ മറവിൽ സ്‌കൂളിൽ വരാതിരിന്നിട്ടുണ്ട്. ''എൻക്ക് പേടിയാന്ന്.... ഇന്ന് കൈലാബ് ബൂന്നെല്ലോ.....'' എന്നൊക്കെ പറഞ്ഞു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അവർ മദ്രസ്സ വിട്ട് സ്‌കൂളിൽ പോകാതെ നേരെ വീട്ടിലേക്കോടിയിരുന്നത്. അന്നൊക്കെ ലീവ് കിട്ടിയാൽ പുല്ലരിയാൻ വിടുന്ന വീട്ടുകാരായിരുന്നു അധികവും. പുല്ലരിയാൻ വെട്ടിയും കത്തിയും കൊടുക്കുമ്പോഴും പിള്ളേർ ഇതേ ഞായം പറഞ്ഞു വീട്ടിൽ ചൊട്ടിക്കളിക്കാൻ ഇരിക്കുമത്രേ.  (അന്നത്തെ പ്രധാന ഇൻഡോർ ഗെയിമായിരുന്നു ചൊട്ടിക്കളി. പയറിന്റെ രൂപത്തിൽ എന്നാൽ അതിന്റെ പത്തിരട്ടി വലിപ്പമുള്ള ചെമന്ന നിറമുള്ള കായയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിതകളാണ് എല്ലാ വീട്ടിലും ചൊട്ടിക്കളി ചാമ്പ്യന്മാർ. ചില കുൽസുമാരോക്കെ ഒരൊറ്റ ചൊട്ട്ഓപ്‌ഷനിൽ കളം മൊത്തം കാലിയാക്കിക്കളയും. ''മുഗ്ഡ്'' വന്നാൽ മാത്രം രക്ഷപ്പെട്ടു. മുഗ്ഡ് എന്നാൽ രണ്ടു കുരുക്കൾ മുട്ടിമുട്ടി നിൽക്കുന്ന അവസ്ഥ. അത് സയാമീസ് ഇരട്ടകളെ പോലെയോ രണ്ടു കിഡ്‌നികൾ  ഒന്നിച്ചു കൂടിയത് പോലെയോ ഉണ്ടാകും. അതെങ്ങാനും ശ്രദ്ധയിൽ പെട്ടാൽ ചില കുൽസുമാർ ആരുമറിയാതെ ഊതി ''മുഗ്ഡാവസ്ഥ'' മാറ്റാൻ ശ്രമിക്കും. അപ്പോഴാണ് അവിടെ വലിയ പ്രശ്നം തുടങ്ങുന്നത്. ചൊട്ടിക്കളി മിക്ക വീട്ടിലും അന്നൊക്കെ  അടിയിലാണ് അവസാനിക്കാറ്. എന്റെ ചെറിയ പെങ്ങളുടെ പുറം നോക്കി കിഴുക്ക് കൊടുക്കാൻ കിട്ടുന്ന ചാൻസും അതിന്റെ ഡബിൾ ഉമ്മാന്റെ അടുത്ത് നിന്നും എനിക്ക് ഇങ്ങോട്ട് കിട്ടുന്ന വേളകൂടിയാണ് ചൊട്ടിക്കളി ഗെയിം. ചിലപ്പോൾ ഉമ്മയും കളിക്കാൻ ഞങ്ങളോടൊപ്പം ചേരും. ഉമ്മയ്ക്ക് ഒരൊറ്റ നിർബന്ധമുള്ളത് പോലെ തോന്നിയിരുന്നു - കളിയിൽ ഉമ്മ  ജയിക്കണം, തോൽക്കുന്നെന്ന് കണ്ടാൽ ‘’അടുപ്പിൽ ചോറ് വെന്ത് പോയി’’ എന്നൊക്കെ പറഞ്ഞു തഞ്ചത്തിൽ സ്‌കൂട്ടാകും. ജയിക്കാനായി കാത്തിരുന്ന നമ്മൾ ഉമ്മാന്റെ പൊളിറ്റിക്സ് കൊണ്ട് അന്നൊക്കെ ''സസി'' ആയത് മിച്ചം ).
ഈ കായ നിലത്തുരച്ചു പൊള്ളിക്കുക എന്ന വിനോദവും അന്ന് പരക്കെ പ്രചാരത്തിലുണ്ടായിരുന്നു. എന്തിനെന്ന് ചോദിച്ചാൽ വെറുതെ എന്നായിരിക്കും ഉത്തരം. നമ്മൾ അറിയാതെയായിരിക്കും ആരെങ്കിലും ഇതും കൊണ്ട് വന്നു തണ്ടക്കയ്ക്ക് വെക്കുക.
ഒരു ദിവസം സയൻസ് പഠിപ്പിച്ചിരുന്ന മോഹൻമാഷോ മുരളിമാഷോ മറ്റോ പറഞ്ഞു - ആകാശത്തേയ്ക്ക് അമേരിക്ക അയച്ച സ്കൈലാബെന്ന ഉപഗ്രഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ നിലപതിക്കാൻ പോവുകയാണ്. ''യമ്മ് മ്മ് ...മ്മ്മ് .....'' അത് കേട്ടപാടെ പെൺബെഞ്ചുകാർ ചാഞ്ഞു വീണു. അന്നൊക്കെ പെൺകുട്ടികളുടെ ഒരു നമ്പറായിരുന്നു ഇസാറ്കെടൽ. ഒന്ന്  പറഞ്ഞു  രണ്ടു കേട്ടാൽ വെറുതെ ബോധം കെട്ടുകളയും.  (അതുമായി ബന്ധപ്പെട്ട  ഒന്ന് രണ്ടു സംഭവം പിന്നീടൊരിക്കൽ എഴുതാം). എന്തോ പെൺകുട്ടികൾ ഇപ്പ്രാവശ്യം ബോധം കെട്ടില്ല.

മാഷ് വിശദീകരിച്ചു - ആറു കൊല്ലം മുമ്പ്  അമേരിക്കയിലെ നാസ തൊടുത്തു വിട്ട ഉപഗ്രഹമാണ് പണിപാളി തീഗോളമായി നിലം പതിക്കുന്നത്. മിക്കവാറും ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിക്കാനാണ് സാധ്യത. ഇന്ത്യൻ മഹാസമുദ്രമുള്ളത് നമ്മുടെ കേരളത്തിന്റെ ഭാഗത്തു കൂടിയായത് കൊണ്ട് ഞങ്ങളുടെയൊക്കെ നെഞ്ചൊന്നു കാളി. സൗക്കുന്റെ കാക്ക പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഞങ്ങൾ ഉറപ്പിക്കുകയും ചെയ്തു. അത് പടലയിലെങ്ങാനും വീഴുമോ ?  ''രാത്രി ഉറങ്ങുമ്പോൾ വീണാൽ മതിയായിരുന്നു'' ഒരു ബോളൻ സൗകുവിന്റെ ആത്മഗതം.

കുറച്ചു ദിവസം ഞങ്ങൾ സ്‌കൂൾ വിട്ടാൽ മേൽപ്പോട്ട് നോക്കി ഒരോട്ടമാണ് കൈലാബ് തലയ്ക്ക് വീഴാതെ നേരെ വീട്ടിലെത്താനുള്ള ഓട്ടം. വീട്ടിൽ ഉമ്മ ഉണ്ടോന്ന് അന്വേഷിക്കും. ഉമ്മാനെ കാണുമ്പോൾ ഒരാശ്വാസം.
എല്ലാവർക്കും ഉമ്മ എന്നത് ഒരു വല്ലാത്ത അനുഭവമാണ്. ഉമ്മയുടെ ഓരത്തെത്തുന്നതോടെ എന്തോ ഒരു സുരക്ഷിതത്വം ലഭിച്ചിരുന്നു. ഉമ്മയുടെ തുണിയുടെ കോന്തല പിടിച്ചു ഒന്നിച്ചു പറ്റിപ്പിടിച്ചിരുന്നാൽ  സ്കൈലാബ് പോകട്ടെ ആകാശം ഇടിഞ്ഞു വീണാലും നമ്മുടെ ദേഹത്തു കൊള്ളില്ല എന്നൊരു തോന്നൽ. അസുഖം വന്നാൽ ഉപ്പ എന്നെ തൊട്ടു തലോടണമെന്നും അപ്പോൾ എല്ലാം മാറുമെന്നൊക്കെ എനിക്ക് തോന്നിയിരുന്നു.  എന്റെ തൊട്ടയൽപ്പക്കത്തെ പ്രിയപ്പെട്ട ഉമ്മിഞ്ഞ തരുന്ന എന്ത് കഴിച്ചാലും രോഗം മാറുമെന്നൊക്കെ ഞാൻ കരുതിയിരുന്നു. ഇതൊക്കെ എല്ലാവരുടെയും ഓർമ്മയിൽ പച്ചപ്പോടെ ഉണ്ടാകും ഉറപ്പ്.  വീട്ടിൽ ഉമ്മ ഉണ്ടോന്ന് അന്വേഷിക്കും. ഉമ്മാനെ കാണുമ്പോൾ ഒരാശ്വാസം.

''സൈലാബ് ബൂണല്ലോ  മോളേ ..... '' ഒരു കുൽസുവിന്റെ ഉമ്മ അതിരാവിലെ അതും പറഞ്ഞായിരുന്നു ഞങ്ങളുടെ വാതിൽ മുട്ടിയത്.
''ഏ ...മമ്മദുഞ്ഞീ ... ഉമ്മെട്തോ ...., സൈലാബി ബൂണ്ന്ന് ചെല്ലീറ്, ഞാൻ ബിയോ ആസത്രീക്ക് പോയിറ്റ് ബെര്ന്നെ'' ...ഉറക്കച്ചടവിൽ നിന്ന് എഴുന്നേറ്റ   ഞാൻ കേട്ടതും വിചാരിച്ചതും  ഉമ്മുകുല്സൂഞാന്റെ മകൾ  സൈറാബി തട്ടിന്പുറത്തു നിന്നോ മറ്റോ വീണു, അവളെയും കൊണ്ട് ആശുപത്രിക്ക് പോകുന്ന പോക്കാണ് എന്നായിരുന്നു. 


അത് തന്നെയാണോ അവർ പറഞ്ഞതെന്ന് ഒന്ന് കൂടി ഉറപ്പിക്കാൻ വാതിൽ തുറന്ന പുറത്തേക്കിറങ്ങി കുറച്ചു നടന്നു. കാരണം അന്നൊക്കെ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ പോകുന്ന പോക്കിൽ മൊത്തം വീട്ടിലും കതക് മുട്ടിപ്പറയും. പക്ഷെ കൂടെ സൈറാബി അല്ലല്ലോ ഉള്ളത്, സൗകൂ ആണല്ലോ.   ഇവർ അടുത്ത വീട്ടിൽ വിശേഷം പറയാൻ വേണ്ടി കാത്തിരുന്നു. അത്  കേട്ടപ്പോഴാണ് അത് സൈറാബി അല്ല സൈലാബി അഥവാ സ്കൈലാബ് വീണ വർത്തമാനമാണ് പറഞ്ഞതെന്ന് മനസ്സിലായത്. 

അമേരിക്കയിലെ നാസ ശാസ്ത്രജ്ഞന്മാർ  ഉമ്മുകുല്സുനെ നേരിട്ട് വിളിച്ചു ‘’മിസ് ഉമ്മുകുൽഷൂ ... യുവർ ലൊക്കാലിറ്റി,  സ്കൈലാബ് ത്രെട്ട്  ഈസ് നോ മോർ’’ എന്ന് പറയാൻ ഏൽപ്പിച്ചത് പോലെയുണ്ട് ആ മുട്ടലും പറച്ചിലും.

''ഇനി ഞങ്ങളെ സൗക്കൂനെ കൂട്ടിക്കോണ്ട്‌ സെട്ടീന്റെ ആസത്രീക്ക്പോയിറ്റ് തൂയി  ബെച്ചിറ്റ്ബെര്ന്നെ ... ഇത് ബൂം ബൂന്ന്..നിരീച്ചിറ്റ് ... കാത്തു കുത്തിരിക്ക്ന്നെ എത്രനാളായി ....   ഉട്ക്കന്നാള്ന്റെ അടിയാളോപ്പാ  ....''  ഇതും പറഞ്ഞു അവർ  അടുത്ത വീട് ലക്ഷ്യമാക്കി നടന്നു. 

എന്ത് പറഞ്ഞാലും കേട്ടാലും അന്നത്തെ പെണ്ണുങ്ങളുടെ വായിന്ന് ആദ്യം വീഴുക ഇതായിരുന്നു -  ''ഉട്ക്കന്നാള്ന്റെ അടിയാളോ...'' അസ്വാഭികമായി എന്ത് കണ്ടാലും കേട്ടാലും അവർ അത് പറഞ്ഞു കളയും.


ഞാൻ ഉറക്കപ്പായെന്നു എഴുന്നേറ്റ് മെല്ലെ ചുറ്റും നോക്കി വല്ല സ്കൈലാബിന്റെ കഷ്ണമോ മറ്റോ മുറ്റത്തു വീണിട്ടുണ്ടോന്ന് നോക്കി മെല്ലെ വാതിൽ തുറക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ മുട്ടിയിട്ടു ''സൈലാബ്'' വീണ വാർത്ത ഞങ്ങളോട് പറഞ്ഞത് പോലെ കുൽസൂന്റെ ഉമ്മ പറയുന്നത് കേട്ടു.  മദ്രസ്സയിലും സ്‌കൂളിലും ഞങ്ങൾ അതാഘോഷിച്ചത് ഡസ്കിലടിച്ചും  ബാഗിൽ മുട്ടിയുമായിരുന്നു. 

No comments: