Thursday, September 8, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / മാവിലേയൻ / 09 September, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ  09 September, 2016

മാവിലേയൻ

പത്താംക്ലാസ് കഴിഞ്ഞു.  പഴയ പഴയ നോട്ടു ബുക്കിലെ എഴുതാതെ  ബാക്കി വന്ന കടലാസ് പറിച്ചെടുക്കുന്ന കാലം. അതിങ്ങനെ അട്ടിയട്ടിയായി വെച്ച് ദബ്ബണ്ണത്തിൽ ഒരു ചരട് കോർത്തു മതിലിൽ ആണി അടിച്ചു അതിൻമേൽ തൂക്കുക അന്ന് മിക്ക വീട്ടിലും നിത്യ കാഴ്ചയായിരുന്നു. ഞാനും ആ ആചാരം നമ്മളായി തെറ്റിക്കരുതെന്നു കരുതി എന്റെ വീട്ടിന്റെ ഒരു മുറിയിൽ തൂക്കി.  ഇടക്കിടക്ക് അതൊക്കെ എണ്ണി നോക്കി വല്ലതും കുറഞ്ഞിട്ടുണ്ടോന്ന് ക്കും.  ചില ദിവസങ്ങളിൽ  ''രാമപോക'' കളിക്കും , അതായത്   രാജാവ്, മന്ത്രി , പോലീസ്,  കള്ളൻ.  രാജാവിന് 1000 , മന്ത്രിക്ക് 750, പൊലീസിന് 500 , കള്ളന് പുജ്ജം പോയന്റുകളാണ് (പൂജ്യം എന്ന് അന്ന് ആരും പറയാറില്ല,  വല്ലാത്ത ഒരു  നിഷ്ഠയായിരുന്നു ZERO ആശാനെ  മലയാളത്തിൽ പുജ്ജം എന്ന് കിറു കൃത്യമായി പറയാൻ.)

ഒരു ദിവസം രാവിലെ എന്റെ വീട്ടിന്റെ മുമ്പിൽ കൂടി എന്റെ കൂടെ പഠിച്ച ഒരു എലുമ്പൻ സൗകൂ നല്ല പത്രാസിൽ അണിഞ്ഞൊരുങ്ങി ഒരു ബുക്കും പിടിച്ചു  മാമൻ പെർഷയെന്നു വരുമ്പോൾ കൊണ്ട് വന്നു കൊടുത്ത  ഒരു ഫൗണ്ടൈൻ പേന കീശയിൽ തിരുകി പോവുകയാണ്. ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി - ഇത് എന്റെ സഹപാഠി സൗകൂ തന്നെയാണോ ? പുല്ലരിയാൻ ഇങ്ങിനെ പുയ്യാപ്ലയായി  പോകുമോ ? കയ്യിൽ ബട്ടിയുമില്ല.  പിന്നെ എവിടെയായിരിക്കും ? പെട്ടിപ്പാട്ടോ കോളാമ്പി പാട്ടോ  എവിടെയും കേൾക്കാനുമില്ല,  വല്ല കല്യാണത്തിനോ മറ്റോ പോകാൻ.  മൂക്ക് പുറത്തിട്ടു അന്തരീക്ഷം ഒന്നുകൂടി മണത്തു, ഇറച്ചിക്കറിയോ പരിപ്പ് കറിയുടെയോ  വല്ലതും മണം പിടിക്കുന്നോന്ന്?  എസ്.എസ് .എൽ. സി പരീക്ഷയുടെ റിസൾട്ട് വരാൻ ചാൻസില്ല. കാസർകോട് പോയി അതിന്റെ റിസൾട്ട് അറിയാൻ തോക്കുന്നവർ പോകാറുമില്ലല്ലോ. മഗർ, ഏ ബന്ദെ കിദർ ജായേഗാ ?  

ഏതായാലും അവനോടു തന്നെ ചോദിച്ചുകളയാം. എന്നാൽ പിന്നാലെ പോയി ചോദിച്ചു എന്നുമാകുകയുമരുത്. ഞാൻ വഴിമാറി ഞങ്ങളുടെ കമുകിൻ തോട്ടം പിടിച്ചു വരമ്പത്തു കൂടി നടന്നു അവനു അഭിമുഖമായി നടന്നു തുടങ്ങി. അതാ നമ്മുടെ കഥാ പാത്രം മുമ്പിൽ എത്തി. ഏട്ക്കോനെ ? ഏട്ക്കൊന്നോനെ ? രണ്ടേ രണ്ടു ചോദ്യം. അവൻ മറുപടി പറഞ്ഞത് കൈനോട്ടക്കാർ പറയുന്നത് പോലെ, ''ബീർപ്പ്കൈക്കാതെ''യാണ് പറഞ്ഞത്. പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ് -  പുള്ളിക്കാരൻ പോകുന്നത്  ടൈപ് റൈറ്റിങ് ട്രൈനിങ്ങിനു.  ഇന്നേക്ക് രണ്ടു ദിവസമായി. ബസ്സിന്‌ കിട്ടാൻ തിരക്കായത് കൊണ്ട് അവൻ വന്നിട്ട് ബാക്കിപറയാമെന്നു പറഞ്ഞു നടത്തത്തിനു വേഗത കൂട്ടി.  എന്റെ മനസ്സിലും ആ ആശയം മുളപൊട്ടി. അന്നൊക്കെ പത്താംക്‌ളാസ്സ് ക്‌ളാസ് കഴിഞ്ഞാൽ നിർബന്ധമായും ടൈപ്പ് റൈറ്റിംഗ് ട്രൈനിങ്ങിനു പോയിരിക്കണം. ( അന്നത്തെ മനുഷ്യന്മാരുടെ ദീർഘ വീക്ഷണേയ്, ഇന്നത്തെപ്പോലെ അണ്ടനും അടകോടനും മൊബൈലിൽ ഞെക്കേണ്ടി വരുന്ന ഒരു കാലം അവർ എത്ര വർഷങ്ങൾക്ക് മുമ്പാണ് മഷിയിട്ടു നോക്കിക്കണ്ടത് ! ചുമ്മാ...)

അങ്ങിനെ അവൻ വരുന്നത് വരെ ഞാൻ തോട് സൈഡിൽ കാത്തിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് കുറച്ചു കൂടി  വിശദമായി അറിയാൻ. അതൊക്കെ അറിഞ്ഞിട്ടു വേണം എനിക്ക് വിഷയം ഡീകോഡ് ചെയ്തു ആദ്യം ഉമ്മാന്റെ മുന്നിൽ അവതരിപ്പിക്കാൻ.

കൃത്യം 2 മണിക്കൂർ കഴിഞ്ഞപ്പോൾ സൗകൂ സൈക്കിളിൽ നിന്ന് വീണ ചിരിയുമായി മുന്നിലെത്തി. ഞാൻ കാര്യം അന്വേഷിച്ചു. അവൻ ഒരു പായിക്കടലാസ് ബുക്കിന്നിടയിൽ നിന്നെടുത്തു കാണിച്ചു. മൊത്തം asdf asdf വേറെ ഒരക്ഷരവും അതിലില്ല. വേറെ അക്ഷരങ്ങൾ അവൻ ടൈപ്പ് ചെയ്യാൻ ആഗ്രഹമൊക്കെ ഉണ്ടായിരുന്നു പോൽ. പക്ഷെ മാഷ് പറഞ്ഞു പോലും ഇത് തന്നെ അടിക്കാൻ. മാത്രവുമല്ല ഇനി വേറെന്തെങ്കിലും ടൈപ്പ് ചെയ്യാമെന്ന് വെച്ചാൽ  സംഗതി മെഷിനിൽ കാണണ്ടേ ? അവിടെ അവന്റെ ബോളൻ കണ്ണുകൊണ്ട് കണ്ട കുറെ കാഴ്ചകൾ എന്നോട് കാര്യമായി വിശദീകരിച്ചു.   മുമ്പ് അവൻ ഫ്രൂട്സ് സലാഡ് കടയിൽ പോയി കണ്ടത് എന്നോട്  പറഞ്ഞതും ഞാൻ അണ്ണാക്ക് തൊടാതെ  വിഴുങ്ങി മറ്റൊരു സദസ്സിൽ അങ്ങിനെ തന്നെ ചൊരിഞ്ഞു  ഇളിഭ്യനായതും നല്ല ഓർമ്മ ഉള്ളത് കൊണ്ട് പറഞ്ഞതൊക്കെ ഒരു കാതിൽ കേട്ടിട്ട് മറ്റേ കാതിൽ ചിലതൊക്കെ വിടുകയും ചെയ്തു.

ഏതായാലും asdf പഠിക്കാൻ ഞാൻ തീരുമാനിച്ചു. ഉമ്മ നേരവും താരവും  നോക്കി  ഉപ്പാന്റെ മുമ്പിൽ  അവതരിപ്പിച്ചപ്പോൾ എന്റെ അപേക്ഷ വിശദീകരണം ചോദിക്കാതെ തന്നെ അപ്പ്രൂവ് ചെയ്തു കിട്ടി. പിന്നെ ഞാനും സൗകൂന്റെ കൂടെ ടൈപ് റൈറ്റിങ് ട്രൈനിങ്ങിനായി ബസ്സ് കയറി.

കാസർകോട് പോസ്റ്റാഫീസിനു നേരെ മുമ്പിൽ , ഗവ. ബോർഡ്  സ്‌കൂളിന് വലത് വശത്തായി കുറച്ചു മുകളിലായി ഒരു ഒറ്റക്കെട്ടിടത്തിലുള്ള  സ്ഥാപനമാണ് ഈ സെന്റർ. പേര് ശാരദ, നടത്തിപ്പ്കാരിയുടെ അല്ല, സ്ഥാപനത്തിന്റെ.  അതിന്റെ പ്രിൻസിപ്പാൾ ഒരു കമ്മത്തോ മറ്റോ ആണ്. എല്ലാരും സാമി എന്നാണ് വിളിക്കുന്നത്.  മാസത്തിൽ 20 രൂപ ഫീസ്. 30 മിനിറ്റ് ദിവസ കോഴ്സ്. പത്ത് പന്ത്രണ്ട്  മെഷീനുകൾ ഉണ്ട്. എല്ലാം കമ്മത്തിനെ പോലെ തന്നെ തീരെ ''ഒൺച്ചെ'' ഇല്ല.  പണ്ടെങ്ങാനൊ ഞാൻ അയാളുടെ  മാവിന് കല്ലെറിഞ്ഞതിന് ഇപ്പോൾ ദേഷ്യം തീർക്കുന്നത് പോലെ ഉള്ളതിൽ വെച്ച് അവശയായ ഒരു മെഷീന്റെ അടുത്ത് സാമി എന്നെ  കൊണ്ടിരുത്തി. എന്നിട്ട് ഒരു പേപ്പർ തന്ന്പറഞ്ഞു - ''ഇത് നോക്കി ബായിക്ക്, ഇപ്പോൾ ബെറ്ന്ന് , ആഗേ.''  ഉള്ളത് പറയാലോ, ഞാൻ  തെറ്റിദ്ധരിച്ച് ലേശം ശബ്ദത്തിൽ asdf asdf എന്ന് പറയാൻ തുടങ്ങിയതും അവിടെ മൊത്തം കൂട്ടച്ചിരി. ചിരിയിൽ ഒരു പട്ല ചിരി കൂടി ഉണ്ടോന്ന് സംശയമായി. സംഭവം തെറ്റിയില്ല. സൗകൂന്റെ ഇച്ച ഒരു മൂലയിൽ ഇരുന്നു ഇളിക്കുന്നു. അതിനിടയിൽ പുള്ളി രണ്ടു കൈ കൊണ്ട് ഒന്നിച്ചു കൂടിയ കുറെ വില്ലുകൾ നിവർത്താനുള്ള ശ്രമത്തിലുമാണ്.  ഞാൻ എഴുന്നേറ്റ് അവിടെ പോയി, ഇതെന്താ സംഭവം എന്നറിയണമല്ലോ ?

പുള്ളിക്കാരൻ   എന്നോട് പറഞ്ഞു - വന്നത് മുതൽ ഉണ്ട് പോലും ഇയാൾ  വില്ലിന്മേൽ കളി. നാല് ഭാഗത്തു നിന്ന് കമ്പികൾ വായുവിൽ ചുഴറ്റി വരും, അടി നേരെ ചൊവ്വെ ആയില്ലെങ്കിൽ കമ്പികൾ കടലാസ്സിൽ പതിയാതെ അവർ തമ്മിൽ മുഖാമുഖം കൊളുത്തും. ഇത് ഇളക്കിയെടുക്കാൻ  കുറച്ചു ക്ഷമ ആവശ്യമാണ്. അല്ലെങ്കിൽ ആ മെഷിന്റെ പതിനാറടിയന്തിരം കഴിഞ്ഞു എന്ന് കരുതിയാൽ മതി. അതിളക്കാനുള്ള ശ്രമത്തിലാണ് ടിയാൻ.

സെന്റർ മുതലാളി സാമിയുടെ ഒരു മകന് ഇതാണ് പ്രധാന പണി, വില്ല് വിടർത്തൽ.  നമ്മുടെ നാട്ടുകാരനായ  സൗക്ന്റെ ഇച്ചാന്റെ അടുത്ത് ഞാൻ നാലഞ്ചു  മിനിറ്റേ ഉണ്ടായിരുന്നുള്ളൂ, പാവം ആ കുട്ടിസാമി കുറഞ്ഞത് 6 വട്ടം വില്ലിളക്കാൻ ഇവന്റെ അടുത്തേക്ക്  വന്നും  പോയുംകൊണ്ടുമിരുന്നു. കുട്ടിസാമി എന്നോട് ചോദിച്ചു നീ ഇവന്റെ നാട്ടുകാരനാണോ എന്ന്.  അല്ല, ഇവിടെ കണ്ട പരിചയമാണെന്നു വെറുതെ പറഞ്ഞു.  അതെന്താ നിങ്ങൾ അങ്ങിനെ ചോദിച്ചതെന്നു ചോദിച്ചപ്പോൾ വലിയ സാമിയാണ് ഉത്തരം പറഞ്ഞത് - ''ഇത്ര മണ്ടെ  ഇള്ളാത്തെ   സ്റ്റുഡണ്ട് ഈ സ്ഥാവരത്തിലു എപ്പളും ബന്നിട്ടിള്ള.  എണ്ടെ  മോണ് ആട്ന്ന് മാറുമ്പോ ഓണ് ആടെ അപ്പൊ  കമ്പി കെണ്ക്കും.... എന്നിന് ഈടെ ബന്നിട്ടു ഉപദരാക്ക്ണ്ണെ.. '  അത് കേട്ടതും ഞാൻ പെട്ടെന്ന് മാറിക്കളഞ്ഞു.

ഞാൻ എനിക്ക് കിട്ടിയ ടൈപ്പ് റൈറ്ററിനടുത്ത് വന്നിരുന്നു. മലക്കുൽ മൗതിനെ കാത്തിരിക്കുന്ന ഒരു സാധനം. കറുപ്പ് നിറം. ഒരു സ്റ്റീൽ ദണ്ഡ്, അതിന്റെ അപ്പുറത്തായിട്ട് സാമി  പായിക്കടലാസ് വെച്ച് തന്നു.   കുടക്കമ്പി പോലെ നിരനിരയായി കമ്പി ഒരേ ലെവലിൽ കിടന്നിട്ടുണ്ട്. ഒരു അക്ഷരം ടൈപ്പ് ചെയ്യാൻ പ്രസ്സ് ചെയ്യുമ്പോൾ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് പോയി  ഒത്തനടുവിലായി ഒന്ന് മേടിയിട്ടു വരും. മഷിപുരണ്ട റിബ്ബണിൽ പതിക്കുന്ന അടി മറുവശത്തു വെച്ച പേപ്പറിൽ അക്ഷരങ്ങളായി പതിയും. വലിയ അക്ഷരം പതിയണമെങ്കിൽ Z എന്ന അക്ഷരത്തിന്റെ അയൽവാസിയായ ബട്ടൺ താഴോട്ട് താഴ്ത്തി പിടിക്കണം. അത് വീണ്ടും റിലീസ് ചെയ്‌താൽ ചെറിയ അക്ഷരം വീണ്ടും പതിയും. സാമി കന്നഡ ചുവയുള്ള മലയാളത്തിൽ  എന്നോട് പറഞ്ഞു. അടുത്ത ലൈനിലേക്ക് വരാനോ ? അതിന് പറഞ്ഞ മറുപടി പറഞ്ഞത് ഇതൊക്കെ കണ്ടും കേട്ടും   പിന്നിൽ നിൽക്കുകയായിരുന്ന എന്റെ ആ നാട്ടുകാരനായിരുന്നു  - ''ആ സോൺട്ടെനെ ബൽത്തോട്ടേക്ക് ബെലിക്ക്റാ ...'' സാമി നല്ല സബൂറുള്ള മനുഷ്യനായത് കൊണ്ട് ഒന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞു നമ്മുടെ സൗകൂജേഷ്ഠശ്രീ വിയർത്തു കുളിച് ഒരു യുദ്ധം ചെയ്തത് പോലെ ഇറങ്ങി പോകുമ്പോൽ എന്നോട് പറഞ്ഞു. ''അസ്‌ലമേ ...ഈഡ്ത്തെ ഒരീ മെസീനും സെരിയില്ലറാ.  പൈസ കൊടുത്തെ മൊതലാവേലാ....'' ( ഒന്ന് രണ്ടു മാസം കഴിഞ്ഞു വില്ലേഴ്‌സ് പമ്പിലെ പെട്രോൾ അണ്ടയിൽ വെയിസ്റ്റ് മെറ്റേരിയൽ കുടുങ്ങിയത് എടുക്കാൻ ഈ കഥാപാത്രം ഉപയോഗിക്കുന്ന  വസ്തു കണ്ടപ്പോൾ ഞാൻ ഞെട്ടി - ശാരദാ ടൈപ്പിങ് മെഷീനിൽ നിന്ന് ഊരിയെടുത്തു കൊണ്ട് വന്ന ഒരു ''എല്ലി''ൻ കമ്പികഷ്ണം !. ഇങ്ങിനെയൊക്കയാണ് കൊടുത്ത പൈസയ്ക്ക്  പുള്ളി മൊതലാക്കിയതെന്നു അന്നാണ് മനസ്സിലാക്കിയത്. )

സാമിയും ഇവരൊക്കെ പറയുന്നത് പോലെ തന്നെ  ഒരു മാതിരി കഞ്ഞിയായിരുന്നു. റിബ്ബണിൽ അധികവും മഷി ഉണ്ടാകില്ല. പേപ്പറും ലോ ക്വാളിറ്റി ആയിരിക്കും. അതിലാണെങ്കിൽ  തുള വീണ് അക്ഷരം പതിയില്ല. മിക്ക അക്ഷരങ്ങളും അട്ടിക്കട്ടി  വീണ് വായിക്കാൻ പോലും പറ്റില്ല. Type writer Basix Original Typewriter Font എന്നും പറഞ്ഞു ഒരു എഞ്ചുവടി പോലെയുള്ള ബുക്ക് അവിടെ  ഉണ്ട്. അതൊക്കെ ചട്ട കീറി അലങ്കോലമായിരിക്കും. അന്നന്ന് എന്താണ് ടൈപ്പ് ചെയ്യേണ്ടതെന്ന് അതിലെ ഓരോ പേജിലും ഉണ്ടാകും. പക്ഷെ അതും വായിക്കാൻ പറ്റുന്ന രൂപത്തിലല്ല. ശാരദ സെന്ററിൽ ഇതൊന്നും   ഉണ്ടായിട്ടും കാര്യമില്ല. ഒന്നാമത് അവിടെയുള്ള  മെഷിനുകൾ അധികവും നമ്മോട് സഹകരിക്കില്ല. അവിടെ ഇരുന്ന് പഠിച്ചവൻ അപ്പർ പോയിട്ടു ലോവർ പരീക്ഷ വരെ എഴുതിയി ജയിച്ചിട്ടുണ്ടാകുമോന്ന് എനിക്ക് സംശയമാണ്.

 ഇതൊക്കെ അടിച്ചു പരുവമാക്കി അരമണിക്കൂർ കഴിഞ്ഞു സാമിയുടെ അടുത്ത് കൊണ്ട് പോയാൽ ആശാന്റെ ഒരു നീട്ടിയുള്ള ശരി വരയ്ക്കൽ ഉണ്ട്. അതോടെ എല്ലാ ദേഷ്യവും തീർന്നു കുട്ടികളുടെ  മുഖത്തൊരു സന്തോഷം വിരിയും. Dear Sir, proceed immediately to the back platform of the train , yours truly, GEORGE JOHNSON  ഓഹ് ഇതൊന്നു ടൈപ്പ് ചെയ്യാൻ ഞാൻ പെട്ട പാട് ഇവിടെ എഴുതി തീരില്ല. ഒരു ദിവസം ഞാൻ ഫുള്ളായി ഇരുന്നു എന്റെ പേരൊന്നു മുഴുവനായി ടൈപ്പ് ചെയ്യാൻ. അന്ന് ഞാൻ വെറും മുഹമ്മദ് അസ്‌ലം പി.എം. ആയിരുന്നല്ലോ. (എന്റെ സനുവൊക്കെ അതിലെത്രയോ ഭാഗ്യവാനാണ്, സ്‌കൂൾ വിടും മുമ്പേ പേരിന്റെ കൂടെ മാവിലയും വീണു )

അന്നൊക്കെ നടന്നു പോകുമ്പോഴും കൈവിരൽ ASDF, semicolon LKJ ഇങ്ങിനെ വായുവിൽ മുദ്ര കളിച്ചോണ്ടിരിക്കും.  ഇന്നും ശരിയാകാത്തത് Q Z എന്നീ  അക്ഷരങ്ങളാണ്. Q വിലേക്ക്  ചെറുവിരൽ പോകുമ്പോൾ  അറിയാതെ ചൂണ്ടു വിരൽ F ൽ പതിയും , Zലേക്ക്  മോതിര വിരൽ പോകുമ്പോൾ A യുടെ പിടുത്തം വിടും. അതോടെ കമ്പി രണ്ടു ഭാഗത്തു നിന്ന് വീണ് നമുക്ക് പണി തരും.  നമ്മുടെ സൗകൂ പറയാറുള്ളത് പോലെ  ''ടൈഫ്രി''ങ് ഒരി ചൊറെന്നെപ്പാ''. അന്ന്  പഠിക്കാൻ പോയവനേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.    ടൈഫ്രിങ്ങിന്റെ പേര് പറഞ്ഞു കൃഷ്ണാ ടാക്കീസും മിലൻ ടാക്കീസും സ്ഥിരം സന്ദർശനം നടത്തിയിരുന്ന വിദ്വാന്മാർ വരെ അന്ന്  ഉണ്ടായിരുന്നു.

പെണ്ണുങ്ങളോടൊക്കെ  മോൻ എവിടെപ്പോയെന്നു ചോദിച്ചാൽ - ''പത്തിലെ പരീചെ കയിഞ്ഞി, ഇപ്പൊ ചെക്കന്  ടൈപ്ലിങ്ങിന് കാഞ്ഞര്ട്ടേക്ക് പോന്നെ ഇണ്ട്.'' എന്നായിരിക്കും ഉരുളക്കുപ്പേരി പോലെ  മറുപടി വരിക.  ചില പെണ്ണുങ്ങൾ ''ടൈപ്ലി'' എന്ന് മാത്രം പറഞ്ഞു നിർത്തും.

No comments: