Saturday, September 17, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ / 17 Sep 2016


പ്രീഡിഗ്രി അഥവാ പൂച്ചപിഡിസി പഠിക്കുന്ന കാലം. അതായത് ഇന്നത്തെ പ്ലസ് ടു.  അന്ന് പൊതുവെ ആളുകളിൽ ഉണ്ടായിരുന്ന ഒരു അന്ധവിശ്വാസം കോളേജിൽ പോകാൻ തുടങ്ങിയതോടെ  എനിക്ക് ഇംഗ്ലീഷ് നന്നായി അറിയുന്നുവെന്നായിരുന്നു. അതിനു ഒരു കാരണം കൂടിയുണ്ട്. ഞാൻ വീട്ടിൽ പുസ്തകങ്ങൾ ഉറക്കെ വായിക്കും. അത് വായിക്കുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന് ഇംഗ്ലീഷിനോട് എന്തോ ഒരു താല്പര്യം ഉപ്പയ്ക്കുണ്ടായിരുന്നു.  അദ്ദേഹമാണ് എനിക്ക് പത്തു വരെ ഇംഗ്ലീഷിലെ ട്യൂഷൻ മാസ്റ്റർ എന്ന് ഭംഗി വാക്കല്ലാതെ തന്നെ പറയാം. കണക്കിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു. അതിനെക്കുറിച്ചൊക്കെ പിന്നൊരിക്കലാകാം. ഇംഗ്ലീഷ് ഉറക്കെ വായിക്കാൻ മറ്റൊരു കാരണം അതിന്റെ വായന സ്പുടം ചെയ്തെടുക്കാൻ ഉറക്കെ വായിക്കണമെന്ന് തന്നെ. (അന്ന് ഉറക്കെ ഇംഗ്ലീഷ് വായിച്ചിരുന്ന ഒരു ജേഷ്‌ഠ സുഹൃത്ത് ഉണ്ടായിരുന്നു, ഞാൻ വളരെ ചെറുപ്പത്തിൽ  ഒരു വീട്ടിൽ നിന്ന് ഇതേപോലെ ഇംഗ്ലീഷ് ഉറക്കെ വായിക്കുന്നത്  കേൾക്കാറുണ്ടായിരുന്നു. പുള്ളി വായിക്കുന്നത് ആസ്വദിക്കാനല്ല ഞാൻ ചെവികൊടുത്തു കേട്ടിരുന്നത്, അതിലെ ഉച്ചാരണ തെറ്റുകൾ കേട്ട് വെറുതെ ഒന്ന് ചിരിക്കാൻ വേണ്ടിയായിരുന്നു. പക്ഷെ എനിക്കുറപ്പുണ്ട് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വായന തുടർന്ന് മാറ്റം ഉറപ്പായും വന്നിരിക്കണം  ).

അപ്പോൾ വഴിയെപ്പോകുന്ന കാരണവന്മാരൊക്കെ എന്റെ ഉറക്കെവായന കേട്ട് ഇവൻ കൊള്ളാലോ എന്ന് തെറ്റിദ്ധരിച്ചതിനു കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഞാൻ അങ്ങിനെയൊരു പോഴത്തം ചെയ്തതിന്  അവർ കുറ്റക്കാരല്ലല്ലോ. ഇതാണ് എനിക്ക് പിന്നെ മാറാപ്പായി ചുമലിൽ വീണത്. പിന്നെ എന്നൊന്നും പറഞ്ഞുകൂടാ,  വളരെ പെട്ടെന്ന്. അതിന്റെ പേരാണ്  കമന്ററേറ്റർ.  ക്രിക്കറ്റ് കളിയുടെ റണ്ണിങ് കമന്ററി.   എങ്ങിനെയുണ്ട് ?  അതിനെക്കുറിച്ച് ഞാൻ അടുത്ത എപ്പിസോഡിൽ വിശദമായി പറയാം. അതിനിടക്ക് ഓർമ്മ വന്നത് ആദ്യം ഇവിടെ കുറിക്കാം.

നാട്ടിൽ അന്നൊക്കെ ടൂർണമെന്റ് യഥേഷ്ടടം നടക്കുന്ന കാലം. ഒരു സൗകൂ ടൂർണമെന്റ് മാത്രം നടത്തി ചെലവ് വരെ കൊണ്ട് പോയിരുന്നു എന്നാണ് എനിക്ക് തോന്നിയിരുന്നത്. ഒറ്റ മനുഷ്യൻ.
 പ്രസിഡന്റും സെക്രട്ടറിയും ഖജാഞ്ചിയും ഒറ്റത്തടി തന്നെ. അങ്ങിനെയൊരു ഒറ്റത്തടിയായി കണ്ടിരുന്നത് ഹോട്ടൽ നടത്തിയിരുന്ന കുഞ്ഞമുച്ചാനെ  മാത്രമായിരുന്നു. നമ്മുടെ വൺമാൻ ക്രിക്കറ്റ് സംഘാടക സമിതി ചെയർമാന് അന്ന് ആകെ ചെലവ് നാല് പന്തുകൾ മാത്രം. അതൊരു തിളക്കമുള്ള ഇളം മഞ്ഞ നിറത്തിൽ വട്ടത്തിലും കുറുകെയും വെളുത്ത വരയുള്ള പന്ത്. വിമാനം ഇറങ്ങാറാകുമ്പോൾ മുകളിൽ നിന്ന് റോഡുകളോ പുഴകളോ കാണാറില്ലേ അത് പോലെയായിരുന്നു ആ പന്തിലെ വളഞ്ഞു പുളഞ്ഞുള്ള വെളുത്ത വരകൾ.  ഈ നാല് പന്ത് തീരുംവരെയാണ് പുള്ളിക്കാരന്റെ ടൂർണമെന്റ് സമയം. പുറത്തേക്കടിച്ച പന്ത് ഓടി പെറുക്കി കൊണ്ട് വരുന്നതടക്കമുള്ള ഉത്തരവാദിത്വം  പാവം ഈ വൺമാൻ കമ്മറ്റി ചെയർമാൻ തന്നെ.  വൺമാൻകംട്ടി ഏർപ്പാട് നമ്മുടെ നാട്ടിലെ മിക്ക ഏരിയകളിലും ഉണ്ടായിരുന്നു.   സ്രാമ്പി ഭാഗത്തു നിന്നാണ് ഇതിന്റെ തുടക്കമെന്ന് അന്ന് പറഞ്ഞു കേട്ടിരുന്നു.  ടൂർണമെന്റ് കമ്മറ്റിയെ പൊതുവെ അന്ന്  വിളിച്ചിരുന്നത്   കംട്ടി എന്ന പേരിലായിരുന്നു.   കമ്മറ്റിയുടെ ചുരുക്കപ്പേര്.

ഒരു കണക്കിന് വൺമാൻകംട്ടിയാണ്  നല്ലത്. എവിടെയും  കണക്ക് ബോധിപ്പിക്കേണ്ടല്ലോ. അതിനായി മീറ്റിങ് കൂടേണ്ട ആവശ്യമില്ല. കുത്തികുത്തിയുള്ള ചോദ്യങ്ങൾക്ക് മറുപടി തയ്യാറാകുകയും വേണ്ട. വാങ്ങിയ ബില്ലും കൊടുത്ത രസീത് കുറ്റിയും സൂക്ഷിക്കുകയും വേണ്ട. മീറ്റിങ്ങൊക്കെ കഴിയുമ്പോൾ വെറുതെ ഒന്ന് നോക്കിയതിന് ''എന്നിന്റാ നീ എന്നെ അങ്ങനെ നോക്ക്ന്നെ. ഞാനാരെ തോപ്പിച്ചിറ്റാ.... '' എന്ന് സെക്രട്ടറി അങ്ങോട്ട് വെറുതെ ചൂടായി  പറയുകയും വേണ്ട. ''യാമോനെ ജോന് കണ്ടപോലെ അല്ല ആവോ.... ചപ്പിച്ചിറ്റ്ന്''  എന്ന് സെക്രട്ടറി പോയ്ക്കഴിയുമ്പോൾ കമ്മറ്റി യുവതുർക്കികൾ കൂടിയിരുന്ന്  ഒതിയാരം പറയാൻ  ചാൻസോ അതല്ല പിന്നെ ആരെങ്കിലും മൂലമൂല നിന്ന് അവരുടെ വല്ല കല്യാണക്കാര്യം പറഞ്ഞു ചിരിക്കുമ്പോൾ ''ഇവർ ഇപ്പോഴും കമ്മറ്റിയിൽ എക്കസെക്കിട്ട കണക്കിന്റെ കാര്യം തന്നെയാണോ പറഞ്ഞു ചിരിക്കുന്നതെന്ന്'' ആവശ്യമില്ലാതെ സംശയിക്കാൻ  ഇടവും നൽകേണ്ട. എല്ലാം കൊണ്ട് ഒറ്റയാൻ, ഒരുത്തൻ മാത്രമുള്ള കമ്മറ്റിക്ക് അങ്ങിനെ കുറെ നല്ല ഗുണങ്ങളുണ്ട്.  ഇന്ന് എങ്ങിനെയെന്നറിയില്ല അന്ന് വരവ് എന്ന് പറഞ്ഞാൽ എൻട്രി ഫീസ്, വഴിയോരക്കച്ചവടക്കാരിൽ നിന്ന് ചോദിച്ചു വാങ്ങുന്ന നിലവാടക ഇനത്തിൽ കിട്ടുന്നത് ഇവ മാത്രം. ചെലവ് - നാല് ചെണ്ടും, അമ്പ്യാറെ ചെലവും. പിന്നെ ബാലൻസ് കിട്ടുന്നത് മൊത്തം കമ്പനിക്ക്.

 എൻട്രി ഫീസൊക്കെ കളി തുടങ്ങുമ്പോൾ കിട്ടിയാലായി. നിലവാടകയാണെങ്കിൽ ഒന്ന് വിരട്ടിയും ''തെരാൻ കൈന്നില്ലാങ്കു ചെല്ല്....തരാന്ന് ചെല്ലീറ്റ് തോപ്പിക്ക്ന്നാ  ''എന്നൊക്കെ മാനസികമായി പീഡിപ്പിച്ചുമൊക്കെയാണ് അന്നിവർ വാടക വാങ്ങുക. കളി കഴിഞ്ഞു ചോദിച്ചാൽ പിന്നെ കണ്ടഭാവം അവർ കാണിക്കില്ല.  ''ഇന്നോനെ നിന്റെ നഞ്ചി പൈസ...തുന്ന്''  ക്രിക്കറ്റ് ടൂർണമെന്റിന്റെ ഏറ്റവും അടുത്ത് ഐസ് പെട്ടി വെച്ച് വിറ്റത് ശ്രദ്ധയിൽ പെട്ട് ജനാബ്  കംട്ടി  ഓടിവന്നു വാടകക്ക് വേണ്ടി ആവശ്യപ്പെട്ടപ്പോൾ ഒരു പയ്യൻ  ദേഷ്യം പിടിച്ചു പൈസ എറിഞ്ഞു കൊടുക്കുമ്പോൾ അടിച്ച ഡയലോഗായിരുന്നു അത്.

  കളിക്കിടയിൽ എന്ത് പ്രശ്നം ഉണ്ടായാലും ഉടനെ കളിക്കാരും കാണികളും  വിളിച്ചു കൂവും -  ''കംട്ടീ....  കംട്ടി എട്ക്കോയിറോ  ?''  അപ്പോൾ കാണാം ഒരു കൂതറ ബാറ്റ്സ്മാൻ അപ്പറത്തെ വളപ്പിലേക്ക്  അടിച്ചു പാറിച്ച പന്തും തെരഞ്ഞു പിടിച്ചു മതിൽ ചാടി  പ്രശ്‌നബാധിത പ്രദേശത്തേക്ക് സേങ്ങീ സേങ്ങി  വരുന്നത്. പാവം ആ വരവിൽ എന്തൊക്കെയായിരിക്കും പടച്ച തമ്പുരാനോട് കംട്ടി ദുആ ചെയ്തിരിക്കുക.

  ''പൈസ മേങ്ങാൻ മാത്രോ പടിചെങ്ക് മതിയാ.... തീറ്മാനാക്ക്'' ചിലർ അങ്ങിനെയും മുഖത്തു നോക്കാതെ  കമന്റും.  ശ്രീ  കംട്ടി എല്ലാം കേൾക്കുന്നത് പോലെ അഭിനയിക്കും.  കേൾക്കാൻ പറ്റണ്ടേ, അമ്മാതിരി ബഹളമായിരിക്കും ആ ഏരിയ മൊത്തം. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അധികം ആൾക്കാരും അവിടെ വന്നിരുന്നത് തന്നെ കളി കാണുക എന്ന നിയ്യത്തോടെയല്ല, ഒരു പ്രോബ്ലം ഉണ്ടായാൽ അതൊന്ന് നോക്കി ആസ്വദിക്കാൻ വേണ്ടിയാണെന്ന്.  അന്ന് കാണികളുടെ പ്രധാന ഇരിപ്പിടങ്ങൾ സ്‌കൂൾ ഗ്രൗണ്ടിന് വടക്ക് ഭാഗത്തുള്ള അദ്ലൻച്ചാന്റെ പറമ്പിലെ കശുമാവുകളായിരുന്നു. നല്ല കുഞ്ഞുകുഞ്ഞു കശുമാവിൻ തൈകൾ.  അതിന്റെ  ചില്ലയിൽ കാണാം ഓരോരുത്തവന്മാർ ഇരുന്ന് ലഹള എപ്പോൾ പുറപ്പെടുമെന്ന് ആകാംക്ഷയോടെ  കാത്തിരിന്നിട്ടുണ്ടാകും.   ഇടക്കിടക്ക് അവരുടെ വക ഓരിയിടൽ വേറെയും. കളിക്കാരെ നോക്കി നല്ല പൊളപ്പൻ കമന്റ്സും പറയും. ''ആ കോസ് കണ്ണ്ള്ള ബാറ്റ് പുട് ചോന് അടിചിറാന് ആബേലപ്പാ'' ഇങ്ങനെ പോകും തോണ്ടി കമന്റൽ. പ്രശ്‌നം ആയെന്ന് സിഗ്നൽ കിട്ടിയാൽ കാണികളിലധികം പേരും  പിന്നെ മരത്തിൽ നിന്ന് ചാടി ഉടനെ ഗ്രൗണ്ടിൽ വട്ടമിടും. ചാട്ടത്തിനിടക്ക്  ഒരു സൗകുവിന്റെ കള്ളിമുണ്ട് കമ്പിൽ കെണിഞ്ഞു പിറന്നപടി നാട്ടാർ കണ്ടതൊക്കെ വലിയ തമാശയ്ക്ക് വക നൽകിയിരുന്നു.

പ്രശ്നമെന്താണെന്ന് കേട്ടിട്ടും മനസ്സിലാകാതെ  പുലിവാൽ പിടിച്ചു എന്ന് തോന്നിയാൽ ഒറ്റയാൻ കംട്ടി ഉടനെ അടവ് മാറ്റും. അത് വരെ പറഞ്ഞിരുന്ന ഒരു ആപ്ത വാക്യമായിരുന്നു കംട്ടിയുടെ തീരുമാനം അന്തിമമെന്ന്. അത് മാറ്റി അമ്പയറുടെ തീരുമാനം അന്തിമമെന്നാക്കി ശ്രീ കംട്ടി  ഉത്തരവാദിത്തം അമ്പയറുടെ തലയിലിട്ടുകളയും.  എന്നിട്ട്  പെട്ടെന്ന് അമ്പയറുടെ അടുത്തേക്കോടും. അമ്പയറാണെങ്കിൽ ഒരുമാടുള്ള തൊപ്പിയും പൊൻചപത്തിന്റെ  കഞ്ചിപ്രാക്കുമിട്ട് ഇന്ത്യനേഷ്യൻ  കള്ളിത്തുണി മുന്നിൽ മുറുക്കിക്കെട്ടി  ഇടക്കിടക്ക് ഇടത്തും വലത്തും തുപ്പിക്കോണ്ടുണ്ടാകും.  മിക്ക അമ്പയർമാരും പ്രശ്‌നം ഉടലെടുത്താൽ അങ്ങിനെയാണ് ഞാൻ അന്ന് കണ്ടിരുന്നത് -  തലങ്ങും വിലങ്ങും തുപ്പൽ.  എനിക്ക് തോന്നുന്നത് ടെന്ഷനടിച്ചായിരിക്കും ഈ മിസ്കീനുകൾ  ഇമ്മാതിരി തുപ്പുന്നത് . ചില തുപ്പലൊക്കെ പ്രത്യേക സ്റ്റൈലായിരിക്കും. ''റ്റ്സ്സ്സ് ..സ്സ്'' എന്ന ശബ്ദത്തിൽ മുൻനിരയിലെ രണ്ടു പല്ലുകൾക്കിടയിൽ തുപ്പൽ പുറത്തേയ്ക്ക് തെറിപ്പിച്ചുള്ള  സ്പിന്നിങ്സ്പ്റ്റിങ്.

ഈ ബഹളം നടന്നുകൊണ്ടിരിക്കെ  സ്റ്റാഫ്  കോട്ടേഴ്സിൽ നിന്നും കോര്ത്തിന്റെ തട്ടവും പുതച്ചു  കളി കാണാനെത്തിയ  ഒന്നോ രണ്ടോ മാഷന്മാർ മെല്ലെ സ്‌കൂട്ടാകും.  ഇനിയെങ്ങാനും കംട്ടി അവരുടെ തലയിൽ പ്രശ്നപരിഹാരത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചാലോ എന്ന് ഭയന്നായിരിക്കണം. അല്ലെങ്കിൽ മുമ്പെതെങ്കിലും ദുരനുഭവം ഉണ്ടാകുമായിരിക്കും.  ജോൺ മാഷെന്ന നീളം കുറഞ്ഞ കഴുത്തിലും മുഖത്തും എപ്പോഴും പൗഡറിട്ട് നെഞ്ചിൽ സ്വയം ഊതിക്കൊണ്ടിരുന്ന  ഒരു പിടി മാഷുണ്ടായിരുന്നു.  അയാളുടെ അടുത്തേക്ക് കംട്ടിയുടെ ദയനീയ കോലം കണ്ടു കംട്ടിയുടെ  കുഞ്ഞമ്മാടെ മോനോ ഓടും. ഇങ്ങു ഗ്രൗണ്ടിൽ നടന്ന കളിക്ക് അങ്ങ് കൂർക്കം വലിച്ചുറങ്ങുന്ന പിടി മാസ് പരിഹാരം നിർദ്ദേശിക്കാൻ. ജോൺ മാഷ് ഒരിക്കലും വന്നതായി എനിക്ക് ഓർമ്മയില്ല.

അതേസമയം അമ്പയർ താൻ എടുത്ത തീരുമാനത്തിൽ നിന്ന്അണുകിട മാറുകയും ചെയ്യില്ല. അവനെ സംബന്ധിച്ച് അതൊരു അഭിമാന പ്രശ്നം കൂടിയാണ്. പിന്നെ ആ പണിക്ക് ആരും അവനെ നിർത്തില്ല എന്ന വേറൊരു കാരണവും കൂടി ഉണ്ട്.  പ്രശ്നമൊന്നുമില്ലാതെ കളി തുടർന്നാൽ അന്നൊക്കെ  അമ്പയർക്ക് ഒരുപാട് ആനുകൂല്യങ്ങൾ കംട്ടി വക വെച്ച് കൊടുത്തിരുന്നു.   ഓരോ കളി തീരുമ്പോൾ ചായ, സർബത്, ഉള്ളിബജേ, ഗോളിബജെ, ബൻസ്, ചോറ്, പൊറോട്ടയും പഠാണി കടലകറിയും മറ്റും    മറ്റും  ....

അഭിപ്രായം മാറ്റിപ്പറഞ്ഞാൽ പിന്നെ അമ്പയർക്ക് ഒരു ചെല്ലപ്പേര് വീഴും ''ചേറ്റ്ല് പൂത്തെ നാട്ടെ''.  അതായത് ഒരു തീരുമാനത്തിൽ ഉറച്ചു നിൽക്കാത്തവൻ.  അവസാനം ഗുൽമാലായി മിക്കവാറും തീരുമാനം ആകുക ഇങ്ങിനെയാണ് - ''അമ്പയറുടെ തീരുമാനത്തിൽ മാറ്റമില്ല, പക്ഷെ പുതിയ അമ്പയറായിരിക്കും ഇനി കളി നിയന്ത്രിക്കുക.''  അതോടെ അത് വരെ കിട്ടിയിരുന്ന സകല  ആനുകൂല്യങ്ങളും പ്രശ്നക്കാരൻ അമ്പയർക്ക് സ്റ്റോപ്പ് ആകും.  മിക്ക അമ്പയർമാരും പ്രശ്നമായി എന്ന് അറിഞ്ഞാൽ ഉടനെ ഓടിവരുന്നത് ഹോട്ടൽ ഭാഗത്തേക്കായിരുന്നു. സ്ഥാനം പോകുന്നതിനു മുമ്പ് കംട്ടി വക മാക്സിമം  പുട്ടടിക്കാൻ.

ഒരു ത്രിഗ്രാമ ടൂർണമെന്റിലോ മറ്റോ ആണെന്ന് തോന്നുന്നു ആ സംഭവം ഉണ്ടായത്.   അമ്പയറെ  മാറ്റാമെന്ന് കംട്ടി നിർദ്ദേശിച്ചിട്ടും  ഒരു ടീം മാനേജർ വഴങ്ങിയില്ല. വഴങ്ങാതിരിക്കാൻ കാരണം ടീമിന്റെ കൂടെ വന്ന നാട്ടുകാരായിരുന്നു. ''അമ്പ്യാറെ കേട്ടിട്ട്  ആയിന്ന് ചെല്ലിട്ട് ...പിന്നെ നാട്ട്ളേക്കു    ബന്നേങ്കു കാള്  തച്ചിട്ട് പോളിക്കും, ആഗേ ...'' ഇമ്മാതിരി ഭീഷണി മുഴക്കിയാൽ അയാൾ എന്ത് ചെയ്യും. ആ പാവം  ടീം മാനേജർ നെല്ലിക്കുന്ന് കടപ്പുറത്തെ ലൈറ്റ് ഹൌസിലെ സെർച് ലൈറ്റുപോലെ ഇങ്ങിനെ സ്ലോ മോഷനിൽ  നിന്ന നിൽപ്പിൽ കറങ്ങുന്നു. കംട്ടി നിർമ്മിച്ച മോന്തായമില്ലാത്ത  പന്തലിൽ ഇരിക്കുകയായിരുന്ന ഞാൻ മെല്ലെ തല താഴ്ത്തി - ഈ കുരിശ് എന്റെ പിരടിയിലെങ്ങാനും വീഴുമോന്ന് ഭയന്ന്.  അയാളുടെ കണ്ണ് പോയത് ഒരു സ്റ്റൈലൻ മട്ടിൽ ഡബിൾ ബെഷ്ട്ടി ഉടുത്ത് കയ്യും കെട്ടി നോക്കി നിൽക്കുന്ന  ഒരു മനുഷ്യന്റെ ദേഹത്ത്.

''ഇച്ചാ .... നിങ്ങോ കളി കണ്ടതല്ലേ ? നിങ്ങോ ഒരി തീറുമാനം പറയണം. '' ദയനീയ സ്വരത്തിൽ പറഞ്ഞു.  പുതിയ  ഡ്രസും അത്തറിന്റെ മണമൊക്കെ കണ്ടപ്പോൾ ഒരു ജെന്റിൽ മാനെന്നു തോന്നിയിരിക്കണം.   റാണി ഈച്ച പോയതിന്റെ പിന്നാലെ ബാക്കിയുള്ള ഈച്ചകൾ പൊതിഞ്ഞത് പോലെ എല്ലാരും ഇന്നലെ ഗൾഫീന്ന് വന്ന ആ പാവം മനുഷ്യന് ചുറ്റും കൂടി. ഹോട്ടൽ ടു റൂം, റൂം ടു ഹോട്ടൽ മാത്രമായി ജീവിതം കഴിച്ചു, രണ്ടു കൊല്ലത്തിലൊരിക്കൽ നാട്ടിലേക്ക് വരുന്ന ആ പാവം സൗക്കുച്ച ഇത് കേട്ട്  ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് സ്‌കൂളിന്റെ അങ്ങേയറ്റത്ത് നിന്നും ഒരു ശബ്ദം.  ''ഓനെ ബിട് .....ഓനെ ബിട് ......ആ പാപത്തിന്റൊ ബിട്ട്ർപ്പാ ...   ഓന് ഇന്നലെ ബന്നോന്. എന്ത് സംഗതി. ? "'

ഒരു സൗകുച്ച ഗ്രൗണ്ടിന്റെ താഴേയ്ക്ക് ഇറങ്ങി വരുന്നു.  അയാൾ ഇടപ്പെട്ടു എന്നായപ്പോൾ കംട്ടിയടക്കം എല്ലാർക്കും സന്തോഷമായി. എല്ലാവരും  ഗൾഫിന്നു വന്ന  ഇച്ചാനെ വിട്ടു ആഗതന്റെ ചുറ്റും കൂടി.  അയാളാണെങ്കിൽ ബഹളം കേട്ട് വീട്ടീന്ന് ഓടിക്കിതച്ചു വന്നതാണ് പോലും. രണ്ടു ടീമംഗങ്ങളും കാര്യങ്ങൾ കൃത്യമായി പുള്ളിയെ  ബോധിപ്പിച്ചു. പുള്ളിക്കാരൻ പാൽ പുഞ്ചിരിയോട് കൂടി എല്ലാം കേൾക്കുന്നത് പോലെ ഇരുന്നു കൊടുത്തു. .

അംപ്യാറെട്തോ  ? '' ഒരു ടീം മാനേജർ ആരാഞ്ഞു.  അത് നമ്മുടെ പഞ്ചായത്ത്  തീർക്കാൻ വന്ന  സൗകുചായ്ക്ക് തീരെ പിടിച്ചില്ല.  ''ഞാനിണ്ടാമ്പോ എന്നിന് അമ്പ്യാറ്.''  അയാൾ പറഞ്ഞു. എല്ലാർക്കും അതിലും വലിയ സന്തോഷമായി. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ഒരു മനുഷ്യൻ തന്നെയാണ് പഞ്ചായത്തിന് ഇരിന്നിരിക്കുന്നത്.  എല്ലാം കേട്ട് കൊണ്ട്  പുള്ളിക്കാരൻ എഴുന്നേറ്റ് നിന്ന് നാലടി പിന്നിലോട്ട് നീങ്ങി  പ്രഖ്യാപിച്ചു - ''ആരും  ചൊട്ചർണ്ടാ, ഇത് ഏട്ക്കും എതേലാ .. ഒരി  അതിപ്രായം പറീന്നത്.   കളി ആദീ പൂതീലെ കളിചെങ്ക് എന്തേ ? "

''ഏന്തിച്ചാ ...ഇത് കുട്ടീം ദാണെയാ.....'' അതേ പറയുന്നത് കേട്ടുള്ളൂ. പിന്നെ ഉണ്ടായത്  യുദ്ധക്കളമായിരുന്നു. 

No comments: