Sunday, December 18, 2016

കുട്ടിക്കാലകുസൃതി കണ്ണുകൾ - 42

കുട്ടിക്കാലകുസൃതി കണ്ണുകൾ - 42

മാവിലേയൻ

പട്‌ല ജങ്ഷനിൽ പള്ളിക്കഭിമുഖമായുള്ള കെട്ടിടമാണ് അന്ന് നമ്മുടെ നാട്ടിലെ  ഏക ഷോപ്പിംഗ് കോംപ്ലക്‌സ്‌...
മധ്യത്തിൽ ഒരു പലചരക്ക് കട, ഇടത് വശത്തു ഒരു ചായക്കട. ഇത് രണ്ടും മാറ്റമില്ലാതെ ഉണ്ടാകും. വലത്തേ അറ്റത്തുള്ള കട ഓരോ സമയത്തും മാറിമറിഞ്ഞു കൊണ്ടിരിക്കും. ചിലപ്പോൾ തട്ടാൻ കട (ഗോൾഡ്‌സ്മിത് ), അല്ലെങ്കിൽ  അത് ടൈലർ കട. അങ്ങിനെ എന്തെങ്കിലും ഒന്ന്. കെട്ടിടത്തിന്  മുകളിൽ മൂന്ന്ചെറിയ താമസ റൂം. ഒരു റൂം കോൺഗ്രസ്സ് ഓഫിസായി ദീർഘ കാലം ഉപയോഗിച്ചിരുന്നു, ഓഫീസ് ബോർഡും  പശുവും കിടാവിന്റെ കട്ടൗട്ടും  അവിടെ തൂങ്ങിയാടുന്നത് പലരുടെയും ഓർമ്മയിൽ വരും.  ബാക്കി രണ്ടിൽ ആരെങ്കിലും താമസമുണ്ടാകും. ഏതെങ്കിലും സ്‌കൂൾ മാഷന്മാരോ അല്ലെങ്കിൽ തേപ്പ് മേസ്തിരിമാരോ ആശാരിമാരോ മറ്റോ ആയിരിക്കും അവിടെ താമസിക്കുക. കാസർകോട് ഐടിഐ യിൽ പഠിച്ചിരുന്ന ഒരു സലാം എന്നയാളും  അതിൽ താമസമുണ്ടായിരുന്നു.  ആ സമയത്തൊക്കെ പോസ്റ്റ് ഓഫിസ് കോംപ്ലക്സിന് തൊട്ടുരുമ്മിയുള്ള കെട്ടിടത്തിലായിരുന്നു. നമ്മുടെ സലാമിനെ കുടിയൊഴിപ്പിച്ചാണോ അതല്ല സലാം പഠിത്തം മതിയാക്കി കോഴിക്കോട് തിരിച്ചു പോയപ്പോഴാണോ ടെലഫോൺ എക്സ്ചേഞ്ച് ആയപ്പോഴുണ്ടായ  അസൗകര്യം കൊണ്ടാണോ  എന്നറിയില്ല  പോസ്റ്റ് ഓഫീസ് പിന്നെ സലാം താമസിച്ചിരുന്ന റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. അതോടെ പോസ്റ്റ് ബോക്‌സും ആദ്യത്തെ  കെട്ടിടത്തിൽ നിന്ന്  കോംപ്ലക്‌സിന്റെ ഫസ്റ്റ് ഫ്ലോറിൽ പോകുന്ന ചവിട്ടുപടിയുടെ ഓരത്തേക്ക് മാറ്റി സ്ഥാപിച്ചു.

ഇവിടെ പരാമർശിക്കുന്നത് ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള വലത്തേയറ്റത്തെ കടയാണ്. സാറാപ്പർ വരുംവരെ  അതിൽ മിക്ക സമയത്തും ടൈലർമാർ മാറിമാറി വന്നു ജോലി ചെയ്തിരുന്നു. മായിപ്പാടിയിലെ കുഞ്ഞിരാമേട്ടനാണ് അവരിൽ ഒരാൾ. സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ട് വളരെ ഔന്നത്യം പുലർത്തിയിരുന്ന മനുഷ്യനായിരുന്നു കുഞ്ഞിരാമേട്ടൻ. എല്ലാവരും അദ്ദേഹത്തിന് ഒരു ടൈലർ എന്നതിലേറെ ആദരവ് നൽകിയിരുന്നു.   എന്നെ അദ്ദേഹത്തിന്   വലിയ കാര്യമായിരുന്നു. ഞാൻ പത്രം വായിക്കാൻ ആ കടയാണല്ലോ നിത്യം ആശ്രയിച്ചിരുന്നത്.

പത്ത് കഴിഞ്ഞോ, അഥവാ പത്തിലാണോ എന്നോർമ്മയില്ല. ചെറിയ പ്രസംഗമൊക്കെ എനിക്ക് തലയിൽ കേറി നടക്കുന്ന ഒരു കാലം. കുഞ്ഞിരാമേട്ടനും എന്നെ എന്തൊക്കെയോ ആയി തെറ്റിദ്ധരിച്ച കൂട്ടത്തിലായിരുന്നു.  ഒരു ദിവസം രാവിലെ  ഞാൻ വീട്ടിൽ ഉപ്പാന്റെ കട്ടിലിൽ മലർന്നു കിടന്നു ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കെയാണ്  ഒരു തൊണ്ടയനക്കം പുറത്തു കേട്ടത്. അന്നൊരു  അവധി ദിനമായിരുന്നു.  ഉമ്മയാണ് കിളിവാതിലിൽ കൂടി നോക്കിയത്. ടൈലർ വീട്ടിലേക്ക് ''പടി'' കടന്നു  വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് എഴുന്നേറ്റു കുഞ്ഞിരാമേട്ടനെ അകത്തേക്ക് ക്ഷണിച്ചു.

അദ്ദേഹം വന്ന ഉദ്ദേശം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു :
''നിങ്ങ എൻക്ക് നല്ല സാഹിത്യത്തിൽ കുറച്ചു എയ്ത്തീറ്റ് തരണം.''
ഞാൻ കൗതുകത്തോടെ  ചോദിച്ചു : ''കുഞ്ഞിരാമേട്ടാ ...എന്ത് എഴുതിത്തരാനാ നിങ്ങൾ എന്നോടീ  പറയുന്നത് ? ''
കുഞ്ഞിരാമേട്ടൻ  ഏട്ടൻ സൗമ്യതയോടെ എന്റെ മുഖത്തു നോക്കി പറഞ്ഞു - ''നല്ല ശുദ്ധ മലയാളത്തിൽ നിങ്ങളൊക്കെ പ്രസംഗിക്കുന്നത് പോലെ കുറച്ചു സാഹിത്യമൊക്കെ ചേർത്ത്........''
അപ്പോൾ ഞാൻ : എന്തിനാണെന്ന് പറ ? എന്നാലല്ലേ അങ്ങിനെയുള്ള ഒന്ന് എഴുതാൻ പറ്റൂ.

കുഞ്ഞിരാമേട്ടൻ എന്റെ കാതിൽ പതിയെ പറഞ്ഞു - ഇത് ഇപ്പൊ പറയില്ല, പിന്നെ പ്പറയാ. നീ റെഡിയാക്കി വെക്ക്.  എനിക്ക് ഒന്നും മനസ്സിലായില്ല. എനിക്ക് എന്തോ വല്ലായ്ക പോലെ.  കുഞ്ഞിരാമേട്ടൻ എനിക്ക് ധൈര്യം തന്നു. ''നീ പേടിക്കണ്ടാ, ഒരു കൊയപ്പഉഇല്ലാ... നീ നല്ല പാങ്ങലെ എയ്ത്തീറ്റ് വെക്ക്.'' അയാളുടെ മുഖം കണ്ടപ്പോൾ ശരിക്കും എന്തോ അനുകമ്പ തോന്നി.

ഞാൻ കൂലങ്കുഷമായി ആലോചിച്ചു. എന്തായിരിക്കും ഇയാളുടെ ഉദ്ദേശം ?  അവസാനം രണ്ടും കൽപ്പിച്ചു  എന്റെ  മലയാള പാഠഭാഗത്തിലെ കുട്ടിക്കൃഷ്ണ മാരാരുടെ ലേഖനത്തിൽ നിന്ന് ഒരു പേജ് എഴുതി ഇടക്കിടക്ക്  എന്റെ വക എരിവും പുളിയും ചേർത്ത് ഒരു സങ്കര സാഹിത്യഭാഗം തയ്യാറാക്കി.  അദ്ദേഹം വൈകുന്നേരം കടപൂട്ടിപ്പോകുമ്പോൾ എന്നോട് വാങ്ങിക്കുകയും ചെയ്തു. ഓടിച്ചു വായിക്കുന്നതിനിടയിൽ അയാൾക്ക് പറ്റിയ നാക്ക്പിഴ കേട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല.

നാലു ദിവസം കഴിഞ്ഞാൽ പതിക്കാലിൽ തെയ്യൻ കെട്ട് തുടങ്ങും. പതിവ് പോലെ നാട്ടിൽ നിന്ന് മിക്ക ആൾക്കാരും അവിടെ എത്തും, പതിക്കാൽ ഉത്സവം കാണാനും ഉത്സവച്ചന്തയിൽ നിന്നും സോജി വാങ്ങിക്കുടിക്കാനുമാണ് ഞങ്ങളൊക്കെ പോയിരുന്നത്. പേരിനു രണ്ടോ മൂന്നോ തെങ്ങോല മുകളിൽ പാകിയ ചെറിയ ചെറിയ തട്ടുകടകൾ കാവിനു പുറത്തു ഉണ്ടാകും  ഉണ്ടാകും. അധികം കടകളിലും സോജിയാണ് പ്രധാന  വിൽപ്പന. അതും ചൂട് ചൂട്. തൊണ്ടയിൽ കുടുങ്ങി ചെറിയ കാളലോടെ വലിച്ചു കുടിക്കാൻ നല്ല രസമാണ്. പിന്നെ അഞ്ചാറു ഐസ്‌പെട്ടിയും അവിടെ കാണും.  കോലൈസാണ് പ്രധാന വിൽപന. ശർക്കര പോലെയുള്ള ഐസ്കാൻഡി  കൂട്ടത്തിൽ ആരെങ്കിലും കൊണ്ട് വന്നാലായി. അതിന്റെ അകത്തു നൂൽ പുട്ട് പോലുള്ള വസ്തു തലങ്ങും വിലങ്ങും ഉണ്ടാകും. ഐസിൽ രാജൻ പാലൈസാണ്. അത് എന്നെപ്പോലുള്ളവരൊന്നും വാങ്ങി കഴിക്കില്ല. കുറച്ചു കാശ് കൂടുതലാണ്. ഒരു വെളുത്ത കടലാസിൽ പൊതിഞ്ഞുള്ള വെളുവെളുത്ത ഐസ്. കഴിക്കുമ്പോൾ പെട്ടെന്ന് തീരും. കുറച്ചു റിസ്ക് പിടിച്ച സംഭവമായത് കൊണ്ട് ഐസ് വിൽപ്പനക്കാർ അത് നാട്ടിൻ പ്രദേശത്തു കൊണ്ട് വന്നു വിൽക്കാൻ നിൽക്കില്ല. അലിഞ്ഞു പെട്ടെന്ന് ഇല്ലാതായി പോയാൽ, പിന്നെ കട്ടപ്പുക.

തെയ്യൻ കെട്ടിൽ ഏറ്റവും മികച്ചു നിന്നിരുന്നത് ഭാസ്കരേട്ടനും കുഞ്ഞിരാമേട്ടനുമായിരുന്നു. ഇവർ ശരിക്കും മത്സരമെന്ന് തന്നെ പറയണം.  അന്നു ഭാസ്കരേട്ടന്റെ സൂപ്പർ ഡയലോഗായിരുന്നു മാസ്റ്റർ പീസ്. കുഞ്ഞിരാമേട്ടന്റെ വിഷ്ണുമൂർത്തി തെയ്യം അതിലും ഉഷാറായിരുന്നു.  പച്ചോൽക്കിടിതെയ്യമെന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്.  അതൊക്കെ കാണാനും  കേൾക്കാനാണ് പലരും  പ്രധാനമായും പതിക്കാലിൽ പോവുക. ആ ഭാഗത്തു താമസമുള്ള മിക്ക സൗകുമാർക്കും തോറ്റം  മാത്രമല്ല, തെയ്യൻകെട്ടിന്റെ ടൈം ടേബിൾ വരെ തന്നെ നല്ല കാണാപാഠമാണ്. ദിക്കിന് പോകുന്ന സമയവും വരുന്നതും  കിറുകൃത്യമായി പറയുന്ന സൗകുമാർ എന്റെ ക്ലാസ്സിൽ തന്നെ ഇഷ്ടം പോലെ ഉണ്ടായിരുന്നു.  പതിക്കാൽ ഉത്സവം കഴിഞ്ഞാൽ പിന്നെ രണ്ടാഴ്‌ചത്തേക്ക് ഒന്നും  പറയണ്ട. പല വീട്ടിലും അരി ''ചേറാൻ'' തഡ്പ്പെ  കാണില്ല, ഉമ്മാന്റെ പട്ട്-ലേസും കാണില്ല.   മുറത്തിന്റെ പിന്നിൽ പട്ടുലേസ് സ്‌പ്രെഡ് ചെയ്ത് അത് തലയുടെ മുകളിൽ ചരിച്ചു പിടിച്ചാണ് കുട്ടികൾ തെയ്യൻ തുള്ളിയിരുന്നത്. ചില വിളവന്മാർ മുഖത്തു ചായവും പൂശിക്കളയും. ആവേശം മൂത്തു ചിലർ അരിയൊക്കെ എടുത്ത് എറിഞ്ഞു കളയും. (ഒരു സൗകു നറുക്കളിയാട്ടം കണ്ടു പാതിരായ്ക്ക് തിരിച്ചു വരുന്ന വഴിക്ക് ആവേശത്തിൽ  ഉറഞ്ഞു തുള്ളാൻ തുടങ്ങി. ജങ്ഷനിൽ എത്തിയപ്പോൾ പുള്ളിക്കാരന്റെ റെയിഞ്ച് കൂടിക്കൂടി വന്നു.  ഇതൊക്കെ കേട്ട് ഉറക്കം നഷ്ട്ടപെട്ടെണീറ്റ  നമ്മുടെ സദർ ഉസ്താദ് അതിലും ഉച്ചത്തിലും ഒച്ചവെച്ചപ്പോഴാണ് പുള്ളി ഒന്നടങ്ങിയത് )

റേഷൻ കടയിൽ പോകാതിരിക്കാൻ  ഉമ്മാനോട് നൂറ് ഉദ്റ്   പറഞ്ഞിരുന്ന ഞാനൊക്കെ പതിക്കാൽ ഉത്സവമായിക്കഴിഞ്ഞാൽ,  അരിയും മണ്ണെണ്ണയും വാങ്ങാൻ വേണ്ടി കൊല്യയിലേക്ക് പോകാൻ   കാണിക്കുന്ന ആത്മാർത്ഥത കണ്ടു എന്റെ വീട്ടിലെ കണ്ടൻ പൂച്ച വരെ  ചിരിച്ചിട്ടുണ്ട്. ഉത്സവം മൂന്നോ നാലോ ദിവസമേ ഉള്ളൂ. പനയെണ്ണ വന്നു എന്നൊക്കെ പറഞ്ഞാണ് ഞാൻ പാക്കും കാർഡുമെടുത്തു കിഴക്കോട്ടേക്ക് നടക്കുക. എന്നിട്ട് നേരെ പോയി തെയ്യാൻ കെട്ടാൻ അടുത്ത ഊഴവും കാത്തു മുഖത്ത് ഛായം തേച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്ത് പോയി, അതും നോക്കി  നിൽക്കും. മതിലിനു പുറത്താണ് ഞങ്ങൾ നിൽക്കുക. അവിടെ ഒരു പറങ്കി മാവുണ്ട്. ചിലർ അതിൽ കയറി ഇരുന്നു രംഗം വീക്ഷിക്കും.

അപ്രാവശ്യം ഞാൻ പതിക്കാലിൽ ഉത്സവം കാണാൻ  പോയപ്പോൾ എന്റെ കയ്യിൽ നിന്ന് മാരാർ സാഹിത്യം വാങ്ങിപ്പോയ കുഞ്ഞിരാമേട്ടനുണ്ട് മലർന്ന് കിടന്ന് ഛായം തേക്കുന്നു. കണ്ണിന് ചുറ്റും കറുപ്പ്, അത് കഴിഞ്ഞു വെളുപ്പ്, പിന്നെ ഇളം  ചെമപ്പ്. നല്ല കലാപരമായി  ഒരാൾ ഒരു കുഞ്ഞു ചിരട്ടയിൽ ഛായം നിറച്ചു, പച്ചീർക്കിലിലും കുഞ്ഞു ബ്രഷിലുമായി  കുഞ്ഞിരാമേട്ടന്റെ മുഖത്തെഴുതുന്നുണ്ട്. പുള്ളി നല്ല ഒന്നൊന്നര ഉറക്കത്തിലാണ്. മുഖത്തെഴുത്തും മീക്കെഴുത്തും (മെയ്യെഴുത്ത്) മണിക്കൂറുകൾ നീളുമത്രെ. മുഖത്തെഴുന്നവരുടെ കലാവിരുത് പോലെ ഇരിക്കും.  കറുത്ത മയ്യ് തയ്യാറാക്കുന്നത് ചെറുപ്പത്തിൽ കുട്ടികൾക്ക് കണ്ണിലിടാൻ ഉമ്മമാർ തയ്യാറാക്കുന്ന രീതിയാണ് പോലും അവലംബിക്കുക, വെളിച്ചെണ്ണയിൽ തിരിയിട്ട് കത്തിച്ചു അതിന്റെ പൊടി എടുത്ത് എണ്ണയിലും ഇളനീരിലും ഒരു റേഷ്യോയിൽ  ചാലിച്ചെടുക്കുന്ന രീതി തന്നെ.  അരിമാവ്, മഞ്ഞൾ തുടങ്ങിയവ മറ്റു നിറങ്ങൾ ഉണ്ടാക്കാൻ കൂട്ടായി ഉപയോഗിക്കുമത്രെ. (ഇതൊക്കെ കുഞ്ഞിരാമേട്ടൻ ഒഴിവുള്ള സമയത്തു പറഞ്ഞു തന്നിരുന്നതാണ്).

പെട്ടെന്ന് കുഞ്ഞിരാമേട്ടൻ കണ്ണ് തുറന്നു. എന്നെ കണ്ടതും ഒരു ഇരുത്തിയുള്ള ചിരിയും.
''കുറച്ചു കട്ടിയെന്നെപ്പാ നീ തന്നത്.'' അയാൾ പറഞ്ഞത്  എനിക്ക് ആദ്യം വെടി പൊട്ടിയില്ലെങ്കിലും  പിന്നെ മനസ്സിലായി. സംഭവം നാല് ദിവസം മുമ്പ് ഞാൻ എഴുതി കൊടുത്ത ''മണിപ്രവാള''മെന്ന്.  അവിടെ കൂടിയിട്ടുള്ള  ബാക്കി ആർക്കും ഒന്നും മനസ്സിലായതുമില്ല. ഇയാൾ ഇതെങ്ങാനും തെയ്യൻ കെട്ടിയിട്ട്  ഇവിടെ  പറഞ്ഞു കളയുമോ ? അതിനായിരിക്കുമോ എന്നോട് എഴുതി വാങ്ങിയത് ? എനിക്ക് വെറുതെ ഒരു സംശയം തോന്നി.  

സംഭവിക്കേണ്ടത് സംഭവിച്ചു. എന്റെ സംശയവും അസ്ഥാനത്തായില്ല. ആ തെയ്യം  സീസൺ തീരും വരെ കുഞ്ഞിരാമേട്ടൻ ഇടക്കിടക്ക് ഡയലോഗിട്ടു കസറിയതു ഞാൻ അന്ന്  എഴുതി കൊടുത്ത സാഹിത്യ നിരൂപണ കുലപതി ശ്രീ കുട്ടികൃഷ്ണമാരാരുടെ സൂപ്പർ സാഹിത്യമായിരുന്നു ! എന്നെ പിന്നെ അയാൾ എവിടെക്കണ്ടാലും ഈ ഭാഗങ്ങൾ  ഉറക്കെ പറഞ്ഞായിരുന്നു എതിരേറ്റിരുന്നത്. അടുത്ത സീസണിൽ അയാൾക്ക്  അതിലും കുറച്ചു മയത്തിലുള്ള സാഹിത്യം വേണം പോൽ ! പക്ഷെ ഒരബദ്ധം ഏത് പോലീസിനും പറ്റുമല്ലോ, അതിനു ശേഷം  അയാളെ എവിടെക്കണ്ടാലും  ഞാൻ തടി കായിച്ചലാക്കും. 

No comments: