Tuesday, February 16, 2016

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

കുട്ടിക്കാല കുസൃതിക്കണ്ണുകൾ

മാവിലേയൻ

സ്കൂൾ വിട്ടാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിലേക്കുള്ള പല വ്യഞ്ജന സാധനങ്ങൾ കൊണ്ട് വരാൻ  ഉമ്മ അധികവും എന്നെയാണ് മധൂരിലേക്ക്  അയക്കാറുണ്ടായിരുന്നത് - ഉപ്പാന്റെ കടയിലേക്ക്. മധൂർ കായിഞ്ഞി, മഞ്ചത്തട്ക്ക  മാന്യയൊക്കെ അന്ന്  ഉപ്പാന്റെ കടയിൽ നിന്ന് അടയ്ക്ക തലച്ചുമടായി  കൊണ്ട് വരും, വീട്ടു മുറ്റത്ത്‌ ഉണക്കാനിടാൻ. അരിയും പഞ്ചസാരയുമൊക്കെ  ഇവരുടെ കയ്യിൽ ഉപ്പായ്ക്ക്  കൊടുത്തയച്ചാലെന്താന്നൊക്കെ ഞൊടിഞായം പറഞ്ഞു സ്കൂട്ടാവാൻ ഞാൻ   മാക്സിമം ഉമ്മാനോട് തർക്കിക്കും. അതൊക്കെ കേട്ട്,  പെങ്ങന്മാർ എതിർ വാദം പറഞ്ഞു ഉമ്മാക്ക് ലോ പോയിന്റ് പറഞ്ഞു കൊടുക്കും. പുല്ലരിയുന്ന  സൌകുമാരെ കാണിച്ചാണ് അവർ എന്നെ മധൂരിലേക്കും കൊല്ലത്തെക്കും അയക്കുന്നത്   - ''നോക്ക്, സാലേന്നു ബന്നിറ്റ് സൌക്വോ എല്ലാറും പുല്ലരിയാൻ പോന്നെ... ജോന്  മധൂർക്ക് പോയിറ്റ് രണ്ട് മിൻറ്റിൽ ബെരാൻ ബെനെ ...'' അതോടെ   ശുദ്ധനായ എന്റെ ന്യാമായ നിര്ദ്ദേശം  വായുവിൽ  ഇല്ലാതാവും. പിന്നെ  സ്വയം പ്ലിങ്ങി  ഒരു ടങ്കീസിന്റെ ബാഗുമായി  ഇറങ്ങും.    കൂടെ    എണ്ണയ്ക്കുള്ള കുപ്പിയോ ഇല്ലെങ്കിൽ മണ്ണെണ്ണയ്ക്കുള്ള കന്നാസോ ഉണ്ടാകും.   അരി മുതൽ തേങ്ങ വരെ ബാഗിൽ കുത്തി നിറച്ച് വരും.  പോകുന്ന ഡ്രസ്സൊക്കെ സ്കൂൾ യൂനിഫോർമിൽ തന്നെ - കോര്ത്തിന്റെ കുപ്പായം ''പ്ലസ്‌'' നീല ട്രൌസർ. ( അന്നൊക്കെ  മിക്ക കുട്ടികളുടെയും  ട്രൌസറിന് ഇംഗ്ലീഷിലെ എക്സ് (X ) ആകൃതിയിൽ ഉള്ള വള്ളി  പിന്നാലെ വെച്ച് പിടിപ്പിച്ചിരിക്കും. തൂഫാൻ വന്നാലും ഓടുമ്പോൾ  നിക്കർ ഊരാതിരിക്കാൻ.)  

ഒരു ഞായറാഴ്ച. രാവിലെ  പത്ത്- പാതിനൊന്നു മണിയായിക്കാണും. കയ്യിൽ സാധനങ്ങളുടെ ചീട്ടും കക്ഷത്ത്‌ സഞ്ചിയുമായി മധൂരിലേക്ക് തിരിച്ചു.  പാലമൊക്കെ കഴിഞ്ഞ് ഇപ്പോൾ നമ്മുടെ അസീസിന്റെ തോട്ടമുള്ള സ്ഥലത്തെത്തിയപ്പോൾ ഒരു സൗകു. അവൻ മധൂരിൽ നിന്ന് വരുന്ന വഴി. വലിയ ഒരു ഏർപ്പാടിലാണ് പുള്ളി. അന്ന് അവിടെ റോഡ്‌ അറ്റകുറ്റ പണി നടത്താൻ വേണ്ടി ടാർ നിറച്ച ഡബ്ബ അങ്ങിങ്ങായി റോഡിന്റെ വശങ്ങളിൽ ഉണ്ട്. അതിൽ ഒന്നിന്റെ അടുത്താണ് സൗകു. അതിന്റെ വക്കിൽ പറ്റിപ്പിടിച്ച ടാർ സൗകു മെല്ലെ ചുരണ്ടിയെടുത്ത് ചുണ്ടലിങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കുന്നു. അഞ്ചെട്ടെണ്ണം അവന്റെ കീശയിൽ ഉണ്ട്. ഞാൻ ചോദിച്ചു - സൌകൂ, ഇതെന്തിനാ ? അവൻ പറഞ്ഞു - വീട്ടിൽ പോയി ഇതു കൊണ്ട് കളിക്കാൻ.
പിന്നെ ഇത് ഉണ്ട മിട്ടായിന്നു ചെല്ലീറ്റ് മാമാക്കൊട്ക്കണം. ഇതും പറഞ്ഞു അവൻ കുറെ ചിരിച്ചു. അന്ന് ഇതേ കളറുള്ള തേങ്ങയിൽ ചാലിച്ച ഉണ്ട മിടായി ഉണ്ടായിരുന്നു.  എന്തൊരു ബുദ്ധി, പേരക്കുട്ടിയുടെ സമ്മാനെയ്‌ . )

എന്റെ മണ്ടയിൽ മറ്റൊരു ഉപായമാണ് ഉദിച്ചത്. അന്ന് എന്റെ വീട്ടിൽ ഒന്ന് രണ്ടു അലുമിനിയം കടയം (കുടം) ഉണ്ട്. ഈ ശരീരത്തിൽ  അമ്പ് കൊള്ളാത്ത  സ്ഥലമില്ല എന്ന് പറഞ്ഞത് പോലെ,  അത് ഉടയാത്ത ഒരിഞ്ചു സ്ഥലമില്ലായിരുന്നു.  അന്നൊക്കെ ഞങ്ങളുടെ വീട്ടിലെ കിണർ ഫിബ്രവരിയാകുമ്പോൾ വറ്റാൻ തുടങ്ങും. നമ്മുടെ പ്രദേശത്ത് തന്നെ ഉറവ ഇല്ലാത്ത കിണറുകളിൽ ഒന്നാണ് അത്. ചേടി മണ്ണ്. പടവില്ല. മുഴുവൻ ഇടിഞ്ഞു വീണിട്ടുണ്ട്. മാർച്ച് ആകുമ്പോൾ കിണറിന്റെ ഒത്ത നടുവിൽ ഉള്ള വെള്ളം കിട്ടാൻ ഞാനൊക്കെ കുടം കയറിൽ കുടുക്കിട്ട് ഒരു ഏറാണ്. ചിലപ്പോൾ അത് എവിടെയെങ്കിലും പോയി ശക്തിയിൽ ഇടിച്ചു  വീഴും. അതിന്റെ മെഡുല ഒബ്ലം ഗേറ്റിൽ സാരമായ പരിക്കുമായിട്ടായിരിക്കും   തിരിച്ചു വരിക. അത് കൊണ്ട് മിക്ക കുടങ്ങളും ഒന്നൊന്നൊര രൂപമായിരിക്കും. മിക്കതിനും ഓട്ടയും ഉണ്ടാകും. ഞങ്ങൾക്ക് ഒരു കടയം ഉണ്ടായിരുന്നു - നമ്മുടെ തലച്ചോറിന്റെ രൂപമായിരുന്നു. കൂട്ടത്തിൽ ചോർച്ചയും.  ഞാൻ ഒരുപാട് തവണ അത് നോക്കി മാത്രം ഊറി ഊറി ചിരിച്ചിട്ടുണ്ട്. ആ പറയപ്പെട്ട ''തലച്ചോറി''ലെ ഓട്ട അടക്കാമല്ലോ എന്ന നല്ല ഒരു ഉദ്ദേശം.  അത് നടന്നു കിട്ടിയാൽ ഉമ്മാന്റെ അഭിനന്ദനവും ചൂടോടെ കിട്ടും.

ഞാൻ അമാന്തിച്ചില്ല.  സഞ്ചിയും താഴെ വെച്ച് എനിക്ക് പറ്റാവുന്ന തരത്തിൽ കുറെ എണ്ണം ഉരുട്ടി എടുത്തു. കുറെ ഷർട്ടിന്റെ കീശയിൽ, വേറെ കുറെ ട്രൌസറിന്റെ കീശയിലും നിറച്ചു. ഉപ്പാന്റെ കടയിൽ എത്തും വരെ ഞാൻ എണ്ണി നോക്കി ഉറപ്പു വരുത്തി, ഒന്നും താഴെ വീണിട്ടില്ലല്ലോയെന്നു.

കടയിൽ നിന്ന് സാധനങ്ങളുമായി ഞാൻ ഇറങ്ങി. പിന്നെ ആ ടാറുണ്ട കൊണ്ട് വേറെന്തൊക്കെ ചെയ്യാമെന്ന ചിന്തയിൽ തലപുകഞ്ഞു. അന്ന്  നല്ല ചൂടുള്ള ദിവസമായിരുന്നു.  ഏപ്രിൽ, മേയോക്കെ ആയിരിക്കണം. ഞാൻ നമ്മുടെ പാലമൊക്കെ കടന്നപ്പോൾ എന്റെ ഇടതു നെഞ്ചത്ത്‌ ഒരു കുരു കുരുപ്പ്.  യൂ നോ ..സംതിങ്ങ് ''ഒട്ടൽസ്''. ഒരു കയ് സഞ്ചിയിൽ പിടിച്ചിട്ടുണ്ട്. മറ്റൊരു കയ്യിൽ എള്ളെണ്ണയുടെ കുപ്പിയും. ഞാൻ മെല്ലെ കണ്ണ് താഴോട്ടിട്ടു. ''ഓ  മൈ ..ഗോഡ് ! എന്റെ നെഞ്ചത്ത്‌ കൂടിയാണ് ടാറിടുന്നത്. സത്യം എനിക്ക് എത്ര ആലോചിച്ചിട്ടും അപ്പോൾ മനസ്സിലായില്ല - ''വൈ ദിസ് കൊലവരി'' എന്ന്.  ചുണ്ടങ്ങാ പരുവത്തിൽ ഉരുട്ടിയ ടാർ എങ്ങിനെയാ ഇമ്മാതിരി ഒലിച്ചിറങ്ങുന്നത് ?

ഞാൻ ഉടനെ  എണ്ണ കുപ്പി  താഴെ വെച്ച് കീശയിൽ കയ്യിട്ടു. നാല് വിരലും ചാണക രൂപത്തിൽ തിരിച്ചു വന്നു. തലച്ചുറ്റിയോ എന്നറിയില്ല. പിന്നെ അറിയാതെ എണ്ണകുപ്പിയുടെ വള്ളിയിൽ പിടിക്കുന്നതിനു പകരം അതിന്റെ കഴുത്താണ് പിടിച്ചത്, ദേ , അവിടെ കയ്യിലെ ടാർ ഒട്ടിപ്പിടിച്ചു. വലത്തേ കീശയിൽ അങ്ങിനെ ഉണ്ടാകാൻ വഴിയില്ല എന്ന അമിത ആത്മ വിശ്വാസം തലയിലെ കെട്ടു ഒരു ബാലൻസിൽ നിർത്തി കൈ അവിടെന്നു വിട്ടു കയ്യിട്ടതും തലയിലെ കെട്ടിന്റെ ബാലന്സ് തെറ്റിയതും ഒന്നിച്ച്. അതിലും മോശമായി  ടാറിൽ വഷളായ ഉടനെ അറിയാതെ മുകളിലെ കെട്ടിലേക്ക്. ആ സഞ്ചി അങ്ങിനെ പോയിക്കിട്ടി. ബാലന്സ് തെറ്റിയ ആഘാതത്തിൽ ആയിരിക്കണം ചായപ്പൊടി കേട്ട് പൊട്ടി അതിങ്ങനെ താഴോട്ടു വീഴുന്ന ചെറിയ ചറ ചറ ശബ്ദം . നോക്കണേ, കാലക്കേടിന്റെ വരവ്. ചാപ്പ്ളി ഫിലിമൊന്നും ആ സമയം ഒന്നുമായിരുന്നില്ല.  അങ്ങിനെ മൊത്തം താറടിച്ച ഞാൻ വീട്ടിൽ എത്തിയപ്പോൾ ...........................*%*$?**#@ ഇതൊക്കെ നടന്നു.

പതിവ് പോലെ അടി മുറ പോലെ ആദ്യം ഏറ്റു വാങ്ങി. അത് വാങ്ങിത്തരാൻ പെങ്ങന്മാർ നന്നായി ഉത്സാഹിച്ചു.  പിന്നെ ഷർട്ട് ഊരാനുള്ള ഭഗീരഥ ശ്രമം. എന്റെ നെഞ്ചിൻകൂടത്തിൽ  ഷർട്ടോടെ ഒട്ടിപ്പിടിച്ചിരുന്ന ഷർട്ട് നീക്കാനുള്ള ശ്രമത്തിനിടയിൽ എന്റെ കയ്യബദ്ധം കൊണ്ട് ഒരു  കീശ പറിഞ്ഞു കിട്ടി. ആ കുറ്റം തന്ത്ര പൂർവ്വം  ഒരു പെങ്ങളുടെ തലയിൽ വെച്ച് കെട്ടി അതിനുള്ള ശിക്ഷയിൽ നിന്ന് സ്കൂട്ടായി. എങ്ങിനെയോ ഷർട്ട് വേർപ്പെട്ടു.

ഒരു കുൽസൂന്റെ ഉമ്മയുടെ നിർദ്ദേശം കേട്ട് ഞാൻ തന്നെ ചിരിച്ചു പോയി. ഡെയ്റ്റ് എക്സ്പൈർ ആകാൻ പോകുന്ന എന്റെ ''കോര''ക്കുപ്പായവും നിക്കറും ചിമിനെണ്ണയിൽ  കഴുകാമെന്ന് പുള്ളിക്കാരി.  ചിലർ അങ്ങിനെയാണ്, എന്തെങ്കിലും കേറി വലിഞ്ഞു അഭിപ്രായവും  പറഞ്ഞു കളയും. ''അതിന്റെ മണം മാറാൻ പിന്നെ  എത്ര സോപ്പ് വേണ്ടി വരും ?''  ഉമ്മ അങ്ങോട്ട്‌. പിന്നെ ഒരു കൂട്ടച്ചിരി.  ഉമ്മ അതിനിടയിൽ എന്റെ മണ്ടക്കിട്ട് ഒരു മേടും അട്വൈസും - ബല്യേ പെണ്ണുങ്ങള്  പറഞ്ഞത് കേട്ട് ചിരിച്ചു തമാശയാക്കരുതെന്ന്''. ഞാൻ ഉമ്മാക്കൊരു സപ്പോർട്ടായി ഈ ''ടാറുട്ടായി ഇഷ്യൂ'' ഒന്ന് സോഫ്റ്റായി പോകട്ടെന്നും കൂടി ഉദ്ദേശിച്ചാണ് സാദാചിരിയെ, പൊട്ടിച്ചിരിയാക്കിയത്; ബട്ട്‌,സദ്ദിഖ്നീ...  സംഗതി ഏശിയില്ല.

ഇനി അടുത്തത് ട്രൌസർ....അത് ഒരു നിലക്കും സഹകരിച്ചില്ല. ഒരു സൌകുന്റെ ഉമ്മയുടെ അന്യാവശ്യമായ ഇടപെടൽ മൂലം മുറിച്ചെടുത്തു. ഊഫ്ഫ് ... ഇത് ടാറോ അല്ല സൂപർ ഗ്ലൂ ആണോ ? പിന്നെ  കുറെ മാസക്കാലം  കീശയില്ലാത്ത കുപ്പായവും ടാറിന്റെ കറയുമായി അത് ധരിച്ചു നടന്നു. വില്ലെർസ് പമ്പ് സെറ്റിൽ എണ്ണ നിറക്കുമ്പോൾ അരിപ്പക്ക് പകരമായി ഞാൻ ബാബേട്ടനോട് നിർദ്ദേശിച്ചത് എന്റെ ഈ താർ പുരണ്ട ഷർട്ട് ഉപയോഗിക്കാനായിരുന്നു. അത് അങ്ങിനെ പോയിക്കിട്ടിയത് കൊണ്ട് കുറെ ദിവസങ്ങളൊന്നും ഉപയോഗിച്ച് വശളാകുന്നത്തിൽ ശാന്തി ലഭിച്ചു.

എന്റെ ഉപ്പ അന്ന് പറഞ്ഞു തന്ന ഒരു അറിവുണ്ട് - ''മമ്മദൂ ....ടാറും മണ്ണെണ്ണയും പെട്രോളും ഡീസലും ''ഗ്രീസു''മെല്ലാം പെട്രോളിയം പ്രൊഡക്റ്റ്സ് / ബൈ പ്രൊഡക്റ്റ്സ് ആണ്. അതെല്ലോ നിന്റെ കെമിസ്ട്രീയിൽ ഉണ്ടാകും പഠിക്കാൻ...'' ചൂട് ഇത്തിരി കൂടിയാൽ ഖരാവസ്ഥ യിൽ നിന്നും  ദ്രാവകാവസ്ഥയിലേക്കുള്ള മാറ്റം ഉപ്പ പറഞ്ഞു തന്നു.  നാട്ടിലേക്ക് തിരിക്കുമ്പോൾ ''സ്നിക്കറൊ''ക്കെ വാങ്ങി വീട്ടിലെത്തി തുറന്നു പിള്ളേർക്ക് കൊടുക്കുമ്പോൾ എമണ്ടൻ ചൂട് കൊണ്ട് കോലം മാറിയ ചോക്ലേറ്റു കാണുമ്പോൾ എനിക്ക് പലപ്പോഴും ആ സൌകുന്റെ ടാറുട്ടായി ഓർമ്മ വരാറുണ്ട്.

പക്ഷെ ഞാൻ അപ്പോഴും ആലോചിച്ചത് മറ്റേ സൌകുവിന്റെ കാര്യമായിരുന്നു. അവിടെ എന്തായിരിക്കും സംഭവിച്ചിരിക്കുക.  ഇതേ പോലെ അവന്റെ കീശയിലും സംഗതി   ഉരുകിയിരിക്കുമോ ? അതല്ല തേങ്ങമിഠായിന്ന് തെറ്റിദ്ധരിച്ചു ''പുള്ളീ''ന്റെ കയ്യിന്ന് മാമ ''താറുണ്ട''  വാങ്ങി വിഴുങ്ങി കാണുമോ ?  അന്ന് രാവിലെ ഞാൻ പള്ളി വളപ്പ് നോക്കി വല്ല ആളനക്കമുണ്ടോ ? ഭാഗ്യം അതിന്റെ ഒരു ലക്ഷണം കണ്ടില്ല.   അപ്പോൾ മിക്കവാറും എനിക്കുണ്ടായ അനുഭവം പുള്ളിക്കും ഉണ്ടായെന്ന് ഞാൻ  110 ശതമാനം ഉറപ്പാക്കി. അതോടെ എന്റെ ഇന്നലത്തെ മൂഡ്‌ ഔട്ട്‌ മുഴുവൻ മാറിക്കിട്ടി.  സുബഹി നിസ്കാരം കഴിഞ്ഞ് പള്ളീന്ന് ഇറങ്ങുമ്പോൾ  ദേ ... നമ്മുടെ കഥാപാത്രം  ഹൌളിന്റെ മുന്നിൽ ഇരിക്കുന്നു. ഒരു  മാവിന്റെ ഇല ചുരുട്ടി  പല്ല് തുടക്കുന്ന കോലം  കണ്ടപ്പോൾ  ശരിക്കും എനിക്ക് അറിയാതെ ചിരി വന്നു പോയി -   തലേ ദിവസം  ലോക്കപ്പിൽ കിടന്ന ഒരു ഒരു  ഒരു പരുവം. എന്തേലും പറഞ്ഞാലോ ചോദിച്ചാലോ  വയലന്റായാലോ എന്ന് പേടിച്ച്   ഞാൻ പിന്നെ ശവത്തിൽ കുത്താൻ നിന്നില്ല.

പാവം ! മാമാനെ   ''താറുണ്ട'' തീറ്റിക്കാൻ  ഇറങ്ങിയ ക്രൂരൻ ''പുള്ളി''  ! കക്ഷി. ഇപ്പോൾ അങ്ങ് പേർഷ്യയിലാണ്. നാലീസം മുമ്പും  മെസ്സേജ് ഇട്ടിരുന്നു.

No comments: