Tuesday, January 5, 2016

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

കുട്ടിക്കാലകുസൃതിക്കണ്ണുകൾ

മാവിലേയൻ


ആദ്യമായാണ് കുറച്ചു കാശ് പോക്കറ്റിലിട്ടു കാസര്കോട് പോയത്. ഉദ്ദേശം ഉണ്ട്. അന്ന് ഒരു ദിവസം ഒരു കുൽസൂന്റെ ഉമ്മ വീട്ടിൽ വന്ന് ഉമ്മയോടക്കമുള്ള ഇവെനിംഗ് ലേഡീസ് മീറ്റിംഗിൽ കാര്യമായി എന്തോ സംസാരിക്കുന്നു. ഞാൻ ചെവി വട്ടം പിടിച്ചു. ''കാസ്രോട്ട് മൌക്കുന്നെ ചക്കക്കറി ഇണ്ടല്ലോ. ....നല്ലെ പാങ്ങ്ടല്ലോ, കുൾക്കെന്നല്ലോ ..'' സ്ത്രീ കത്തിച്ചു വിടുകയാണ്. അതൊക്കെ കേട്ട് അവർ കൂട്ടച്ചിരി. സംഗതി ക്ലിക്കാകാത്തത് കൊണ്ട് പുള്ളിക്കാരി വിഷയം മാറ്റി. എന്തെങ്കിലും കാര്യമില്ലാതെ അവർ പറയില്ല. പിന്നെ എന്തിനാണ് ബാക്കിയുള്ള പെണ്ണുങ്ങൾ കളിയാക്കി ചിരിക്കുന്നത് ? ഒന്നുമല്ലെങ്കിലും മുഴുവൻ കേൾക്കുകയെങ്കിലും ചെയ്യാമല്ലോ. കുൽസൂന്റെ ഉമ്മാന്റെ പ്ലിങ്ങിയ മുഖം കണ്ടു എനിക്ക് പോലും ശരിക്കും ഫീലായി. ഇനി അങ്ങോട്ട്കേറി ചോദിച്ചാൽ അടി ഉറപ്പെന്ന് കരുതി ഞാൻ ഉൾവലിഞ്ഞു. എനിക്കാണെങ്കിൽ ഇതൊന്നു കഴിക്കണം. ചക്ക തന്നെ മധുരിക്കും. പിന്നെ അതിലും പഞ്ചസാരയിട്ട് ഇവർ ടൌണിൽ വരുന്നവരെ പറ്റിക്കുകയാണോ ? അതല്ല, ചക്ക അല്ലാത്ത മറ്റു വല്ലതുമാണോ ? ചിന്ത ചെറിയ ബുദ്ധിയിൽ കാട് കയറി. ഉമ്മയോട് നല്ല തരവും തക്കവും നോക്കി ഇതൊന്നു സൂചിപ്പിച്ചപ്പോൾ അടി പതിവ് പോലെ കിട്ടി. അത് സ്ഥിരം ഉള്ളത് കൊണ്ട് വലിയ കാര്യമാക്കിയില്ല. പിന്നെ ഒരു ഡയലോഗ് ''പെണ്ണ്ങ്ങളെ താടിന്റെ അടീല് കുത്ത്ർന്നിറ്റ് ഓരോന്ന് ചൌടോട്ക്കും....''. ഇവർ പറയുന്നതല്ല, ഞാൻ കേൾക്കുന്നതാണ് കുറ്റം ! ഇത് കണ്ടു രണ്ടു പെങ്ങമ്മാരുടെ വകയുള്ള ഇളിയാണ് അസഹനീയം. മൂത്ത ആളെ തല്ലാൻ വകുപ്പില്ലാത്തത് കൊണ്ട്, ഇളയവൾക്ക് അതിന്റെ ഒന്നരയിരട്ടി കനത്തിൽ ഒരു അടി അങ്ങോട്ട്കൊടുത്തു സ്ഥലം വിട്ടു. എന്നാലും, എനിക്കാണെങ്കിൽ പറഞ്ഞ വസ്തു കഴിക്കണം. അങ്ങനെ ഒരു വിധം അത് കഴിച്ച ഒരു സൌകുവിനെ കണ്ടു പിടിച്ചു. അവന്റെ അടുത്ത് നിന്ന് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി. ഇവൻ ആദ്യം പറഞ്ഞത് കഴിച്ചെന്നാണ്. പിന്നെ എന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾ കേട്ട്, ''ഇത്കഴിച്ചില്ല; അവിടെന്നു സോഡാ കുടിക്കാൻ പോയപ്പോൾ ഇത് കണ്ടിട്ടുണ്ട്. പേര് പറഞ്ഞത് ഓർമ്മയില്ല. കഴിക്കണമെന്നുണ്ട്'' എന്ന് പറഞ്ഞു. ബസ്റ്റാന്റിന്റെ പിൻ വശം, അകത്തു നിന്ന്സീ പോകുമ്പോൾ തിച്ചാന്റെ പത്ര ഷെഡിന്റെ വലതു ഭാഗത്ത് പഴ വർഗ്ഗങ്ങൾ വിൽക്കുന്ന ഒരു സാമിയുടെ കടയിലാണ് ''പറയപ്പെട്ട വസ്തു'' വിൽക്കുന്നതെന്നും എന്നും അവൻ എന്നോട് പറഞ്ഞു. അങ്ങിനെ ഉമ്മാനോട്യു കരഞ്ഞും മൂക്ക് പിഴിഞ്ഞും കാസർകോട്പോകാനുള്ള അനുമതി വാങ്ങി. എന്തിനാന്നു ചോദിച്ചപ്പോൾ അതും പറഞ്ഞു. ''ഉമ്മാ അത് കുൾക്ക്ന്നെ അല്ലെ, ചെക്കന് പനി ബെരേ..ചെമെ ബെരേ.. ." പോക്ക് മുടക്കാൻ ഒരുത്തിയുടെ അവസാനത്തെ ശ്രമം. ഊഫ് ...ഇനി അതിപ്പോൾ കേൻസൽ ആയോന്ന് വിചാരിച്ച് ദയനീയമായി ഉമ്മാനെ നോക്കുമ്പോൾ , ഉമ്മ എന്റെ കണ്ണിലെ കടലോളം വെള്ളം കണ്ടു. ''എന്തും ആബെലറാ ....ഉമ്മ ഇണ്ട്റാ.'' അനുമതി ഒന്ന് കൂടി കണ്ഫേർമ്ഡു്. അങ്ങനെ ആദ്യായി കുറച്ചു കാശ് പോക്കറ്റിലിട്ടു സ്കൂൾ ഇല്ലാത്ത ഒരു ദിവസം പാടത്ത് കൂടി മധൂർ ലക്ഷ്യമാക്കി നടന്നു. അപൂര്വ്വ കോൾഡ് ഐറ്റം കഴിച്ചു ബാക്കി ഉണ്ടെങ്കിൽ ഒരു ചിക്കു ജ്യൂസ്. ഇതായിരുന്നു എന്റെ ഒരു ഒരു പ്ലാൻ. അതൊന്നു കഴിച്ചു അതിന്റെ രസം വള്ളി പുള്ളി വിടാതെ ഓർമ്മിച്ചു പിറ്റേ ദിവസം സ്കൂളിലെത്തിയിട്ടു സൌകുമാരോടൊക്കെ അവകളുടെ പോരിശ പറഞ്ഞു ഒരാഴ്ച വലിയ ആളാകണം എന്ന ചെറിയ ആഗ്രഹം കൂട്ടത്തിൽ. ഒന്ന് കൂടി നാണയം എണ്ണി തിട്ടപ്പെടുത്തി. പോകാൻ വരാൻ, പിന്നെ നേരത്തെ പറഞ്ഞത് കഴിക്കാൻ. ഉള്ള അറിവ് വെച്ച് ഒരു മൂളിപ്പാട്ടൊക്കെ പാടി ഞാൻ മധൂർ റോഡിൽ പകുതി എത്തിയതും നേരത്തെ ഇൻഫർമേഷൻ തന്ന സൗകു ഓടി വരുന്നു. എന്തൊരു ശല്യം. കാലക്കേട്നിർത്താതെ പിന്തുടരുന്നല്ലോ. അവനും കാസര്കോടാണ് പോലും. എത്ര ചോദിച്ചിട്ടും ഞാൻ പോകുന്ന ഉദ്ദേശം പറഞ്ഞില്ല. ബസ്സിൽ അവൻ മുന്നിൽ കയറി. ഞാൻ മുന്നീന്ന് ഓടി പിന്നിലും. കണ്ടക്ടർ വന്നു എന്നോട് രണ്ടാളുടെ ടിക്കറ്റ് ചോദിച്ചു. ഞാൻ പറഞ്ഞു എന്റെത് മാത്രമെന്ന്. അപ്പോൾ മുന്നീന്ന് പഹയനെ നോക്കി ബാക്കിന്നു ഞാൻ എടുക്കുമെന്ന് പറഞ്ഞു പോലും. അവന്റെ ഏട്ടനാണ് ഞാനെന്ന്. കാസർഗോഡ്എത്തും വരെ തിരിച്ചു വരുന്ന ടിക്കറ്റ് എങ്ങിനെ ഒപ്പിക്കാം. ചിക്കു ജ്യൂസ് കുടിക്കുന്ന കാര്യം ഏതായാലും കഷ്ടമാണ്. ഒരു വിധം ഞാൻ എങ്ങനെയോ കാസർകോട് എത്തി. മാരണം, സൗകു പിന്നാലെ ഉണ്ട്. വീട്ടിൽ പത്തു മിനിറ്റ് വൈകിയാൽ കൂക്കലും ബിളിയുമാക്കുന്ന ടീമായത് കൊണ്ട് ഞാൻ അവനോടു കാസർഗോഡ്വരാനുള്ള ഉദ്ദേശം നേരെ ചൊവ്വെ പറഞ്ഞു. രണ്ടു പേരും സാമിയുടെ ഫ്രൂട്ട്കടയിൽ കയറി. ''ചക്കക്കറി''യുടെ പേര് പറയാൻ പറ്റാതെ വിഷമിച്ചപ്പോൾ പിന്നിന്നു ഒരു ചേട്ടൻ എന്തോ ഒരു പേരു പറഞ്ഞു - ഉടനെ ഒരു കപ്പ് നിറയെ നുരയും പതയുമായി എത്തി. സൗകു ഉറപ്പിച്ചു പറഞ്ഞു - ഇതാണ് സംഗതി. എടാ വിശ്വസിക്കാമോ ? എവിടെയോ ഉള്ള ഒരു പള്ളിയുടെ പേരിൽ അവൻ സത്യം ചെയ്തു. ഞാൻ പറഞ്ഞ പേര് ശ്രദ്ധിക്കാത്തത് കൊണ്ട് അവനോടു അടക്കം പറഞ്ഞു - ''അന്നെങ്ക് നീ അയിന്ചെല്ല്റാ'' അവൻ എഴുന്നേറ്റ് ഉറക്കെ പറഞ്ഞു - ''ഒരീ ...പുൾ സർട്ട്'' ബാക്കിൽ ഇരുന്ന ഒരു യുവ ദമ്പതിക്കൂട്ടം അത് കേട്ടത് കൊണ്ടതാകാം, ഒന്നൊന്നര ചിരി. സാമിക്ക് കച്ചോടം ആയത് കൊണ്ട് ചിരി അടക്കി പിടിച്ചു. ഇത് കഴിക്കാനുള്ള ''ആവത്'' ഞങ്ങൾക്ക് ഉണ്ടോന്ന് സംശയം തോന്നിയ സാമി ഞങ്ങളോട് കാശ് എടുക്കാൻ പറഞ്ഞു, ഉളിയതടുക്ക വരെയുള്ള പോകേണ്ട പൈസ ബാക്കി തന്നു. ''സാരോല്ലറാ... ഞാൻ ഒരിക്കെ കൂടൽ കീഞ്ഞിറ്റ് നടന്നിന് ..'' സൌകുന്റെ സമാധാനിപ്പിക്കൽ. സാമി കുറച്ചു കഴിഞ്ഞ് ഒരു പുൾ സർട്ടും രണ്ട് ''ചെംച''ഉം ടേബിളിൽ വെച്ച് തന്നു. അവൻ തിന്ന കോലം ഇപ്പോൾ പറയുന്നില്ല. അമ്മാതിരി സ്പീഡിൽ തിന്ന സീൻ ഞാൻ പിന്നെ എവിടെയും കണ്ടിട്ടുമില്ല. പിന്നെ പുള്ളി കഴിച്ചു മുഖം തോർത്തുന്നത് കണ്ടിട്ടുണ്ട്. അത് കഴിഞ്ഞ് എങ്ങോട്ടോ ആൾക്കൂട്ടത്തിൽ ലയിച്ചു സൗകു ഇല്ലാതായി. ഞാൻ ഒരു വിധം ബസ്സിൽ കയറി ഉളിയതടുക്കയിൽ ഇറങ്ങി വീട്ടിലേക്ക് സൌകുന്റെ ആക്രാന്തതീറ്റയും ഓർത്തു നടന്നു. ഉള്ളത് പറയാലോ - എന്റെ തൊണ്ടയിൽ കുറച്ചു എത്തിയിട്ടുണ്ട്. വീട്ടിലെത്തിയപ്പോൾ ഞാൻ വരുന്നത് കാണാതെ കൂക്കലും ബിളിയും തുടങ്ങി ഒരു മണിക്കൂറോളം ആയിരുന്നു. പിന്നെ അവിടെ എന്തുണ്ടായിന്നു പറയേണ്ടല്ലോ.

No comments: