Tuesday, January 5, 2016

കുട്ടിക്കാല-കുസൃതി-ക്കണ്ണുകൾ

കുട്ടിക്കാല-കുസൃതി-ക്കണ്ണുകൾ

മാവിലേയൻ

കുട്ടിക്കാലത്തെ എന്റെ രസകരമായ ഒരു സ്വഭാവമാണ് ''ഉറക്കത്തിൽ നടത്തം''. എനിക്കറിയുന്ന ഒന്ന് രണ്ടു സൗകു -കുൽസുമാർക്കും സദ്ഗുണം ഉള്ളതായി നേരിട്ടറിയാം. എന്നെ പൊക്കിപ്പറയുന്നതെന്ന് തോന്നരുത് - എനിക്ക് അടുത്ത കാലം വരെ സൽപ്രവൃത്തി ഉണ്ടായിരുന്നു. അതൊരു സുഖമുള്ള ഏർപ്പാടാണ്. സ്ഥിരം സ്വപ്നം കാണും. ഞാനൊക്കെ സ്വപ്നത്തിൽ ശരിക്കും ഇടപെടും. അല്ലെങ്കിൽ എന്ത് ത്രില്ല് ? ഒരു പുഴയായിരിക്കും പശ്ചാത്തലം. കിണറു പോലെയല്ലല്ലോ പുഴ. അതിൽ എന്തൊക്കെയോ ഒഴുകി വരും. ചത്ത പോത്ത്, ചബാരെ, പാമ്പ്‌, മീൻ ...തേങ്ങ , അടക്ക അങ്ങിനെ എന്തൊക്കെയോ. ഞാൻ അതൊക്കെ അങ്ങിനെ നോക്കിയിരിക്കും (കിടക്കും). ചില കുസൃതി ജീവികൾ എന്നെ കാണുമ്പോൾ ചത്ത പോലെ കിടന്നിട്ടുണ്ടാകും. അത് ഒഴുകി ഒഴുകി എന്റെ കണ്ണ് തപ്പുമ്പോൾ തലയൊന്നനക്കും. അന്നേരം ഒരു കൌതുകത്തിന് നിങ്ങൾ കിടന്ന പായേന്ന് എഴുന്നേൽക്കില്ലേ, ഒന്ന് നോക്കാൻ ? വാതം പിടിച്ചോൻ പോലും എഴുന്നേൽക്കും. ഞാനും അതേ ചെയ്യാറുള്ളൂ. അമ്മാതിരിയുള്ള സീൻ ഒഴുകി ഒരു സ്ഥലത്ത് ഇരുന്നു കാണാൻ പറ്റുമോ ? ഇല്ലല്ലോ. അത്കൊണ്ട് എഴുന്നേറ്റ് ഞാൻ നടക്കും. ചില സ്വപ്നങ്ങിൽ ചെങ്കുത്തായ മലയിൽ നിന്ന് ഒരുത്തൻ വീഴുകയോ ചാടുകയോ മറ്റോ ആയിരിക്കും ചെയ്യുക. വീഴ്ചയിൽ അവന്റെ പാർട്സോക്കെ തെറിച്ചു വീണത്ഒന്ന് നോക്കികളയാമെന്ന് വിചാരിച്ചു ശ്വാസമടക്കി ഞാൻ താഴൊട്ട് നോക്കുമ്പോൾ കാണാം താഴ്വാരത്തിന്റെ മറ്റേ ഭാഗത്ത്കൂടി പുള്ളി കൂളായി നടന്നു വരുന്നത്. നിങ്ങൾ പറയൂ. അത് ഞാൻ പോയി നോക്കണ്ടേ ? അവിടെ വല്ല കിടക്കയോ സ്പൊഞ്ചൊ മറ്റോ ഇട്ടിട്ടുണ്ടോ എന്ന് അറിയാൻ താല്പര്യമില്ലാത്തവർ ആരുമുണ്ടാകില്ലല്ലോ. ഒരു ദിവസം രാത്രി എന്നെ പായയിൽ കാണാഞ്ഞിട്ട് വീട്ടിൽ എല്ലാരും ബഹളമായി. സ്രാമ്പി ഭാഗത്തു നിന്നാണ് എന്നെ അവർ പിടിച്ചു കൊണ്ട് വന്നത്. ഒരു മൂർഖൻ പാമ്പ്‌, പുള്ളി മാനിന്റെ കഴുത്തിൽ വരിഞ്ഞ് സുഖായി പുഴയിൽ ഒഴുകുകയാണ്. അത് കണ്ടില്ലെങ്കിൽ പിന്നെ എന്താണ് കാണേണ്ടത് ? ഞാൻ ഉറക്കിൽ തന്നെ അതും നോക്കി വാതിലും തുറന്ന് ഇറങ്ങി നടന്നു. തൂങ്ങിക്കിടക്കുന്ന വാഴയിലപോലെയൊക്കെയായിരിക്കും അപ്പോൾ വാതിലുകൾ എനിക്ക് തോന്നുക. എന്ത് ദേഷ്യം വരുമെന്നറിയുമോ എന്നെയും തപ്പി പിന്നാലെ വരുന്നവരോട് . ഉറക്കത്തിൽ നടന്നാൽ എവിടെ വരെ നടക്കും ? കൂടിയാൽ അറന്തോട്. അതിനപ്പുറം പോകില്ലല്ലോ. ഒരു പ്രാവശ്യം ഞാൻ സ്വപ്നത്തിൽ പ്രസംഗിക്കുകയാണ്. ഞാൻ അടിച്ചു വിട്ടു. സ്റ്റെജിൽ ഒരുത്തൻ ഓടി വന്നു പറഞ്ഞു - മഴ വരുന്ന ലക്ഷണം ഉണ്ട്, പ്രസംഗം നിർത്താൻ. ഞാൻ പുള്ളിയെ മൈൻഡ് ചെയ്യാതെ കിട്ടിയ ചാൻസിൽ കത്തിക്കയറി. അതിനിടക്ക് മഴയും വന്നു. ശരിക്കും ഞാൻ നനഞ്ഞു. ഞാൻ കണ്ണ് തുറന്നു. ഉമ്മ ഒരു വലിയ പാട്ടയുമായി മുന്നിൽ ! പ്രസംഗം കുറെ കേട്ട് പോലും. ഓടുന്നത് കണ്ടപ്പോൾ ഒരു പാട്ട വെള്ളം കൊണ്ട് വന്നു ''തേയ്യതാ''ണത്രെ. ഉമ്മയ്ക്കറിയില്ലല്ലൊ മഴ ലക്ഷണം കണ്ടു ഓടുന്നതെന്നു. സ്വപ്നത്തിലെ പര്യവസാനവും പ്രത്യേക സമയത്ത് ശരിക്കും നടക്കുന്ന സംഭവും ഒരു സാമ്യമാകുന്നത് എങ്ങിനെയെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ദുബായിൽ പ്രവാസിയായി കഴിയുന്ന കാലം. അന്ന് ഒരു പാതിരായ്ക്ക് എമണ്ടൻ സ്വപ്നം. ടെക്നോളജിയുടെയൊക്കെ ഒരു ടച്ചുള്ള കിനാവ്. ഞാൻ അതിൽ ശരിക്കും ആക്റ്റീവ് ആയിക്കളഞ്ഞു. സ്വപ്നത്തിൽ വന്ന കക്ഷിയെ എനിക്ക് മനസ്സിലായില്ല. ഞാൻ ഒന്ന് തലനീട്ടി നോക്കുമ്പോൾ കക്ഷി വേറൊരു ഭാഗത്തേക്ക് തിരിഞ്ഞു കളയും. എനിക്ക് വാശിയായി. പുള്ളിയെ ഒന്ന് കണ്ടു കളയാമെന്ന നല്ല ഉദ്ദേശത്തോടെ ഉറക്കിൽ തന്നെ നടക്കാൻ ഇറങ്ങി. റൂമിലുള്ള ഒരു കൂട്ടുകാരനാണ് വഴി മുടക്കിയായത്. ഒരു മരത്തിന്റെ ശിഖരം എന്റെ പുറത്തേക്ക് നല്ല ശക്തിയിൽ വീണ് വേദനിച്ച ഓർമ്മയുണ്ട്. അതോടെ ഉറക്കം പോയി. പഴയപടിയായി നോക്കുമ്പോൾ ഞാൻ വാതിലിനു മുന്നിൽ. പോകുന്ന പോക്കിൽ കുറ്റിയിട്ട വാതിലിൽ നെറ്റിയിടിച്ചു. ശബ്ദം കേട്ട് കൂട്ടുകാരൻ എഴുന്നേറ്റതാണ് പോലും. പുള്ളിയാണെങ്കിൽ സ്വന്തം കൈ വിരൽ പിടിച്ചു നിവർത്തുന്ന തിരക്കിലാണ്. എന്റെ പുറത്തേക്ക് അടിച്ച അടിയിൽ പുള്ളിയുടെ തള്ള വിരൽ ഒഴികെ ബാക്കി നാലും ഉളുക്കിപ്പോയത്രേ ! പടച്ചോൻ കൊടുത്ത ശിക്ഷ. അല്ലാതെന്ത് പറയാൻ ? പിന്നെ ഞാൻ, പാവം, മുൻകൈ എടുത്ത് ''നരി''ബാമോക്കെ തടവി അവന്റെ വിരലുകൾ ലെവെലാക്കി, ''സാരോല്ലോനെ''ന്നും പറഞ്ഞു അവനെ ഒരു വിധം സമാധാനിപ്പിച്ചു കിടത്തി. അടിച്ച അടിയിൽ ആയം തെറ്റിപ്പോയത്രെ !''നിന്റെ ഒരു കപാലത്തിൽ അടിച്ചവനെ മറ്റേ കപാലവും കാണിച്ചു കൊടുക്കൂ'' എന്ന് നിങ്ങൾ കേട്ടിരിക്കും. നിന്നെ അടിച്ചുളുക്കിയവന്റെ കൈ വിരലിൽ കുഴമ്പ് പുരട്ടി കൊടുക്കൂ'' എന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതാ ഇവിടെ നടന്നത്. ചിലർ മുമ്പൊക്കെ രാത്രി ഏറെ വൈകി, പാടത്തും വരമ്പത്തും വീട്ടിലേക്ക് നടന്നു വരുമ്പോൾ ''ആരൊക്കെയോ നടന്നു പോകുന്നത് കണ്ടു'' എന്നും പറഞ്ഞു പേടിച്ചോടി, ആകെ ''പീൽചി'', വീട്ടിൽ വന്നു ''കുര്ദി''യാക്കി കുടിക്കാറുണ്ട്. ശുദ്ധ പൊട്ടമ്മാർ. ഒരു പാവം സ്വപ്നാടനക്കാരൻ അവൻ കണ്ട ഒരു സ്വപ്നം ആസ്വദിച്ചും അതിൽ ലയിച്ചും നടക്കുന്നതായിരിക്കും ഇവന്മാർ കണ്ടിരിക്കുക. (ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ഒരു സുഹൃത്ത്പറഞ്ഞത് - തെങ്ങുകയറ്റം പുള്ളി പഠിച്ചത് സ്വപ്നാടനത്തിൽ കൂടിയാണ് പോലും. നമ്മുടെ നാട്ടിൽ ചെറുപ്പക്കാർക്ക് ഇമ്മാതിരി ഒരു സ്വപ്നാടനം ഉണ്ടായിരുന്നെങ്കിൽ അവനവന്റെ പറമ്പിൽ നിന്ന് പാക്കും നാളികേരവും പറിക്കാൻ വേറെ ആളെ നോക്കേണ്ടി വരില്ലായിരുന്നു !)


No comments: